ബേക്കര്‍ ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്.
കോട്ടയം നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാര നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. കഴിഞ്ഞദിവസം കോട്ടയം എംഎല്‍എ കൂടിയായ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും കുരുക്കഴിക്കാന്‍ പ്രാഥമിക നടപടികള്‍ക്ക് കളക്ടറെയും ജില്ലാ പോലീസ് ചീഫിനെയും ചുമതലപ്പെടുത്തിയിരുന്നു.
ഇതു കൂടാതെ നാറ്റ് പാക്കിന്റെ സഹായത്തോടെ പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടറെ പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്തു. കുരുക്ക് അഴിക്കാന്‍ ഹ്രസ്വവും ദീര്‍ഘവുമായ പദ്ധതികളിലാണ് ജില്ലാ ഭരണകൂടത്തിന്റെ ആലോചനയില്‍. നഗരത്തിലെയും സമീപ നഗരപ്രദേശങ്ങളിലെയും കുരുക്ക് അഴിക്കാൻ പല നിര്‍ദേശങ്ങളാണ് വിവിധ മേഖലകളില്‍നിന്ന് ഉയര്‍ന്നുവരുന്നത്. ഇന്നു മുതല്‍ വായിക്കാം... കുരുക്കില്ലാത്ത കോട്ടയം.
എപ്പോഴും കുരുക്കില്‍ ബേക്കര്‍ ജംഗ്ഷന്
ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചെങ്കിലും ബേക്കര്‍ ജംഗ്ഷനിലെ കുരുക്കൊഴിവാകുന്നില്ല. സിഗ്നലിലെ ടൈമിംഗാണ് പ്രധാന പ്രശ്നം. എംസി റോഡിലൂടെയുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കിയും മറ്റു ഭാഗങ്ങളിലേക്കു സമയം കുറച്ചും സിഗ്നല്‍ അഡ്ജസ്റ്റ് ചെയ്താല്‍ കുരുക്കിനു ചെറിയപരിഹാരമാകും. ചില സമയങ്ങളില്‍ വാഹനങ്ങളുടെ നിര കോളജ് റോഡില്‍ സിഎംഎസ് കോളജ് മുമ്പിൽ വരെ നീളുന്നു. ട്രാഫിക് പോലീസിന്റെ സേവനമുണ്ടായിരുന്നപ്പോള്‍ വാഹനങ്ങളുടെ ബാഹുല്യം നോക്കി കടത്തിവിടുമായിരുന്നു. സിഗ്നല്‍ സംവിധാനം വന്നപ്പോൾ ഇതു സാധ്യമല്ലാതായി. മാത്രവുമല്ല, സമയം തീരാറാകുമ്പോള്‍ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ക്കും വഴി തെളിക്കുന്നു.
സിഎംഎസ് കോളജ് റോഡില്‍നിന്നു വരുന്ന വാഹങ്ങള്‍ എംസി റോഡില്‍ നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടവ ശക്തി ഹോട്ടലിനു മുമ്പിലൂടെയുള്ള വഴിയിലൂടെയാണ് കടന്നുപോകുന്നത്. കുമരകം ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ആളെയിറക്കുന്നതും ഈ വഴിയിലാണ്. ഇവിടെ ഓട്ടോ സ്റ്റാന്‍ഡുമുണ്ട്. ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോകള്‍ നിറഞ്ഞാല്‍ റോഡിലേക്കിറക്കിയാണ് പാര്‍ക്ക് ചെയ്യുന്നത്.
ബസുകള്‍ നിര്‍ത്തിയിടുമ്പോൾ വഴി പൂര്‍ണമായും ബ്ലോക്കാകും. മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് എംസി റോഡില്‍ ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തുന്നത്. ഈ ഭാഗത്തും എപ്പോഴും കുരുക്കാണ്. ബസുകള്‍ ഏറെ നേരം നിര്‍ത്തിയിടുന്നത് കുരുക്കിനു കാരണമാകുന്നു. ഇടക്കാലത്ത് ഇവിടത്തെ ബസ്സ്റ്റോപ്പുകള്‍ മാറ്റി ഗതാഗത പരിഷ്കാരം നടത്തിയെങ്കിലും വിജയിച്ചില്ല. ബേക്കര്‍ ജംഗ്ഷനില്‍ കുമരകം ഭാഗത്തേക്ക് പോകേണ്ട ബസുകൾ നിര്‍ത്തുന്ന സ്റ്റോപ്പിലും ബസുകള്‍ ഏറെ നേരം നിര്‍ത്തിയിടുന്നതും കുരുക്കിനു കാരണമാകുന്നുണ്ട്.
അനധികൃത പാര്‍ക്കിംഗും കൈയേറ്റവും നീക്കണം
ബേക്കര്‍ ജംഗ്ഷനിലും ചുറ്റുമുള്ള റോഡുകളിലും അനധികൃത പാര്‍ക്കിംഗ് വ്യാപകമാണ്. റോഡിനിരുവശവും രാവിലെ മുതല്‍ നിരവധി സ്വകാര്യ വാഹനങ്ങളാണ് അനധികൃതമായി പാര്‍ക്കു ചെയ്യുന്നത്. റോഡിന്റെ പാർശ്വങ്ങളിലുള്ള ട്രാന്‍സ്ഫോര്‍മറുകളും ഗതാഗത തടസമുണ്ടാക്കുന്നു. വഴിയോര കച്ചവടവും അനധികൃത ഓട്ടോ സ്റ്റാന്‍ഡുകളും ബസ്സ്റ്റോപ്പില്‍ നിര്‍ത്തുന്ന ബസിന്റെ പുറകില്‍ പാര്‍ക്ക് ചെയ്ത് ആളെ കയറ്റുന്ന ചില ഓട്ടോറിക്ഷകളും കുരുക്കുണ്ടാക്കുന്നുണ്ട്.
ഉദ്യോഗസ്ഥസമിതി പരിശോധന ഇന്ന്
കോട്ടയം: നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം തേടുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥസമിതി ഇന്ന് എംസി റോഡില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ചിങ്ങവനം മുതല്‍ സംക്രാന്തി വരെയുള്ള ഇടങ്ങളിലെ നിലവിലെ ഗതാഗത സാഹചര്യം വിലയിരുത്താനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 10.30 മുതല്‍ പരിശോധന നടത്തുന്നത്.
Tags : Local News Nattuvishesham Kottayam