പുഴക്കാട്ടിരി: ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും പുൽക്കാട് വളർന്നത് സുരക്ഷാഭീഷണിയെന്ന് നാട്ടുകാർ. ദേശീയപാത രാമപുരം അങ്ങാടിയിലെ ട്രാൻസ്ഫോർമറിന് സമീപമാണ് വളർന്നുനിൽക്കുന്ന അത്തിമരവും കാടുപിടിച്ച പരിസരവുമുള്ളത്. ഇവ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കാതെ അലംഭാവം തുടരുന്നതായി ആക്ഷേപമുയർന്നു.
വൈദ്യുതി ലൈനുകൾക്ക് സമീപം സ്വകാര്യ വ്യക്തികളുടെ തെങ്ങുകളും മറ്റ് മരങ്ങളും അപകടസാധ്യത ചൂണ്ടിക്കാട്ടി വെട്ടിമാറ്റുന്ന നടപടികൾ പതിവായി സ്വീകരിക്കാറുണ്ടെങ്കിലും പൊതുസ്ഥലത്തും കെഎസ്ഇബിയുടെ നിയന്ത്രണ പരിധിയിലും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വളർന്നുകിടക്കുന്ന കാടുകളും മരച്ചെടികളും നീക്കം ചെയ്യുന്നതിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആരോപണം.
കാടുപിടിച്ച അവസ്ഥ തുടരുന്നത് മഴക്കാലത്ത് അപകടസാധ്യത വർധിപ്പിക്കുമെന്ന ആശങ്കയുമുണ്ട്. അതേസമയം വൈദ്യുതിലൈനുകൾക്ക് സമീപമുള്ള മരച്ചെടികൾ നാട്ടുകാർ സ്വമേധയാ വെട്ടിമാറ്റാൻ ശ്രമിക്കുന്നതും അപകടമാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
നിയമപരമായ തടസങ്ങളും വൈദ്യുതാഘാത ഭീഷണിയും നിലനിൽക്കുന്നതിനാൽ ഇത്തരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ കെഎസ്ഇബി അധികൃതർ തന്നെ അടിയന്തരമായി ഏറ്റെടുത്ത് പൂർത്തീകരിക്കണമെന്നാണ് ആവശ്യം.