ആപ്പാഞ്ചിറ-ആയാംകുടി റോഡരികിൽ അപകടഭീഷണിയായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നു.
കടുത്തുരുത്തി: ആപ്പാഞ്ചിറ-ആയാംകുടി റോഡരികിൽ അപകടഭീഷണിയായിനിന്നിരുന്ന മൂന്നു മരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മുറിച്ചുനീക്കി. നിരവധി മരങ്ങളാണ് പിഡബ്ല്യുഡി റോഡില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീഷണിയായി നില്‍ക്കുന്നത്. ഇതില്‍ ഏറ്റവും അപകടകരമായ മരങ്ങളാണ് ഇപ്പോള്‍ മുറിച്ചുനീക്കിയത്. പഞ്ചായത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടികളായത്.
ഇവിടെ ചുവടു ദ്രവിച്ചുനിന്നിരുന്ന പാഴ്മരങ്ങള്‍ കാറ്റിലും മഴയിലും മറിഞ്ഞുവീണു അപകടമുണ്ടാകുന്നത് പതിവായിരുന്നു. പഞ്ചായത്തംഗം നോബി മുണ്ടയ്ക്കനും നാട്ടുകാരും ചേര്‍ന്ന് സോഷ്യല്‍ ഫോറസ്ട്രി വകുപ്പിനും പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ക്കും അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് മുമ്പ് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ ക്രെയിന്റെ സഹായത്തോടെയാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്. ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടിരുന്നു.
Tags : Local News Nattuvishesham Kottayam