കൂരിക്കുഴി: കയ്പമംഗലത്ത് രണ്ട് സ്ത്രീകൾക്ക് തെരുവ് നായയുടെ കടിയേറ്റു. പള്ളത്ത് നിർമല, കൈതവളപ്പിൽ സനേഹ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കയ്പമംഗലം ബീച്ചിലെ കോഴിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് തളിക്കുളം അനിമൽ സ്ക്വാഡിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. വാർഡ് മെമ്പർ പി.ടി.രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ആക്രമണം നടത്തിയ തെരുവ് നായയെ പിടികൂടി.
നായയ്ക്ക് പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കയ്പമംഗലം പഞ്ചായത്ത് പരിധിയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
ഏതാനും ആഴ്ചകൾക്കു മുൻപേ മൂന്നുപീടികയിൽ ബസ് കാത്തു നിന്നിരുന്ന അമ്മയെയും മകനെയും ഉൾപ്പെടെ ആറുപേരെ കടിച്ചിരുന്നു. കൂടാതെ പല ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായ്ക്കൾ ഓടിച്ചു ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. വീട്ടിൽ വളർത്തിക്കൊണ്ടിരിക്കുന്ന ആടുകളെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.
ഇതേതുടർന്ന് പഞ്ചായത്ത് അധികൃതരുടേയും മൃഗസംരക്ഷണ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇറച്ചി വ്യാപാര സ്ഥാപന ഉടമകൾക്കും പൊതു ജനങ്ങൾക്കും മറ്റും കർശന നിർദേശങ്ങൾ ആരോഗ്യ വകുപ്പും പുറത്തിറിക്കിയിരുന്നു.
കൂട്ടില്‍ കെട്ടിയ എട്ട് ആടുകള്‍ ചത്തു
കരൂപ്പടന്ന: കരൂപ്പടന്ന മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ഇടവഴിക്കല്‍ സുഹറയുടെ വീട്ടിലെ എട്ട് ആടുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. അവശേഷിക്കുന്ന നാലെണ്ണത്തില്‍ ഒരെണ്ണത്തിന് ചെറിയ കടിയേറ്റിട്ടുണ്ട്. ഈ ആട് നിരീക്ഷണത്തിലാണ്.
ഒരാഴ്ചമുന്പ് പുലര്‍ച്ചെ രണ്ടോടെയാണ് കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ കൂട് തകര്‍ത്ത് കയറി ആടുകളെ ആക്രമിച്ചത്. ഒച്ചകേട്ട് വീട്ടുകാര്‍ എഴുന്നേറ്റതോടെ തെരുവുനായ്ക്കള്‍ ഓടിപ്പോയി. നാല് ആടുകള്‍ അപ്പോള്‍ത്തന്നെ ചത്തു. രണ്ട് ആട്ടിന്‍കുഞ്ഞുങ്ങളെ നായ്ക്കള്‍ കടിച്ചുകൊണ്ടുപോയി.
പത്തിലധികം നായ്ക്കള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കൂടാതെ കൂട്ടിലുണ്ടായിരുന്ന പ്രസവിക്കാറായ ഒരു ആടിനെ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ ആട് രണ്ടു ദിവസത്തിനകം ചത്തു.
വെള്ളിയാഴ്ച വീണ്ടും നായ്ക്കള്‍ വരുകയും ഒരു തെരുവുനായ കൂട്ടില്‍ കയറി ഒരാടിനെ കൂടി കടിക്കുകയും ചെയ്തു. ഇത് കഴിഞ്ഞ ദിവസം രാവിലെ ചത്തു. ഇതിന് പേവിഷബാധയേറ്റതായി സംശയിക്കുന്നുണ്ട്.
20 വര്‍ഷമായി ആട്, കോഴി എന്നിവയെ വളര്‍ത്തിയാണ് സുഹറ ഉപജീവനം കണ്ടെത്തുന്നത്. സുഹറയുടെ ഭര്‍ത്താവ് സിറാജുദ്ദീന് ഹോട്ടല്‍ ജോലിക്കാരനാണ്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ എത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരു മാസം മുന്‍പ് ഇവരുടെ 15 കോഴികള്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ചത്തതായും സുഹറ പറഞ്ഞു.
കരൂപ്പടന്ന പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടത്തിയിരുന്ന എബിസി യൂണിറ്റ് പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണെന്നും വെള്ളാങ്കല്ലൂര്‍ മുന്‍ പഞ്ചായത്തംഗം എം.എച്ച്. ബഷീര്‍ പറഞ്ഞു.
Tags : Nattuvishesham Districte News