പ്രതീകാത്മക ചിത്രം
ആലപ്പുഴ: കെല്പോടെല്ലാ ജനങ്ങള്‍ക്കും കേടു തീരത്തക്കവണ്ണ മെപ്പോഴുമന്നദാനവും ചെയ്തു ... പുന്നമടക്കായലിൽ 72-ാമത് നെഹ്റുട്രോഫി ഇന്നു നടക്കുമ്പോള്‍ നതോന്നതയുടെ താളത്തിലാണ് ആലപ്പുഴ. നതോന്നത വൃത്തത്തിലുള്ള വഞ്ചിപ്പാട്ടില്‍ വള്ളംകളിക്കുപയോഗിക്കുന്നതില് പ്രധാനം കുചേലവൃത്തം തന്നെ.
വഞ്ചിപ്പാട്ടിന്റെ പിറവിക്കു പിന്നില്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവും രാമപുരത്തു വാര്യരുമാണ്. ആ കഥ ഇങ്ങനെ...
മീനച്ചില്‍ താലൂക്കിലുള്ള രാമപുരത്ത് ഒരു ദരിദ്ര കുടുംബാംഗമായാണ് വാര്യര്‍ ജനിക്കുന്നത്. ദാരിദ്ര്യം മൂത്ത് ജീവിക്കാനാവാതെ വന്നപ്പോള്‍ വാര്യര്‍ സ്വദേശത്തുനിന്ന് വൈക്കത്തേക്കു താമസം മാറ്റി.
ദാരിദ്ര്യദുഃഖം അവസാനിക്കാന്‍ വൈക്കത്തപ്പന്റെ മുന്നില്‍ സംവത്സര ഭജന തുടങ്ങി. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് സദ്യയുണ്ടായിരുന്നത്. ഇതു ഭക്ഷിച്ചാണ് വാര്യര്‍ കഴിഞ്ഞുകൂടിയത്. എന്നാല്‍, വാര്യര്‍ ഭജനമിരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ക്ഷേത്രത്തില്‍ എല്ലാ ദിവസവും സദ്യ നടന്നത്രേ. ഭജനം കാലം കൂടിയ ദിവസം മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തി. വാര്യര്‍ രാജസ്തുതി ശ്ലോകങ്ങളെഴുതി രാമയ്യന് ദളവ മുഖാന്തരം രാജാവിന്റെ കൈകളിലെത്തിച്ചു. മഹാരാജാവിന്റെ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ വാര്യരേയും കൂട്ടി. അലങ്കരിച്ച ജലവാഹനത്തിലായിരുന്നു യാത്ര.
വള്ളം നീങ്ങിക്കഴിഞ്ഞപ്പോള്‍ ഒരു വഞ്ചിപ്പാട്ടുണ്ടാക്കിപ്പാടാന് രാജാവ് വാര്യരോട് കല്പ്പിച്ചു. തന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന കുചേലവൃത്തം തന്നെ ഇതിവൃത്തമാക്കി വാര്യര്‍ പാടി. തിരുവനന്തപുരത്ത് വഞ്ചിയെത്തും വരെ ഇതു നീണ്ടു. ഇതില്‍ സന്തുഷ്ടനായ രാജാവ്, വാര്യര്‍ക്ക് എല്ലാ താമസസൗകര്യങ്ങളും കൊട്ടാരത്തിലൊരുക്കി. കുറച്ചുദിവസം വാര്യര്‍ അവിടെ താമസിച്ചു. തിരിച്ച് രാജാവിനെ മുഖം കാണിച്ചു മടങ്ങിയപ്പോള്‍ രാജാവ് വാര്യര്ക്കൊന്നും നല്‍കിയില്ല.
വാര്യര്‍ വിഷാദത്തോടെ കൊട്ടാരത്തില്‍നിന്നു മടങ്ങി. സ്വന്തം വീട്ടിലെത്തിയപ്പോള്‍ കുചേലനുണ്ടായ അതേ അനുഭവം... രാജ കല്‍പ്പനപ്രകാരം വാര്യരുടെ കുടില്‍ കൊട്ടാരമായി മാറിയിരിക്കുന്നു. വീട്ടിലേക്കുള്ള സാധനങ്ങളും കുടുംബാംഗങ്ങള്‍ക്ക് ആഭരണങ്ങളുമെല്ലാം രാജാവ് നല്കി. വാര്യര്‍ കുചേലനേപ്പോലെ അര്ഥമിത്രപുത്രകളത്രാദികളോടെ സുഗമായി ജീവിച്ചെന്നു കഥ.
കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റ കൃതികൊണ്ട് രമപുരത്തുവാര്യര് മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടി. വഞ്ചിപ്പാട്ടു കൂടാതെ വച്ചു പാട്ടും സ്തോത്രഗാനവും വള്ളം കളിക്കുപയോഗിക്കുന്നുണ്ട്. വഞ്ചിപ്പാട്ടിന്റെ നയമ്പും നതോന്നതയും ഇഴചേരുന്ന ലയം കുട്ടനാടിന്റെ ജീവിതതാളം കൂടിയാണ്.
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇന്നു രാവിലെ 9 മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണപ്രവർത്തികൾ കൂടി നടക്കുന്നതിനാൽ ഉച്ചകഴിഞ്ഞ് ഒന്നുമുതൽ വൈകിട്ട് ആറുവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല.
എറണാകുളം ഭാഗത്തുനിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്നും കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെയിറക്കിയശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകേണ്ടതാണ്.
കൊല്ലം ഭാഗത്തുനിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെയിറക്കിയശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്നും പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശേരി ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
നെഹ്റുട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യേണ്ടതാണ്. ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്നും നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തുന്നതാണ്.
Tags : NattuVishesham DistricteNews