തിരുവനന്തപുരം: ദേവ ചൈതന്യത്തിലോ പ്രപഞ്ചത്തിന് മുഴുവൻ ആധാരമായിട്ടുള്ള ഒരു ശക്തിയിലോ വിശ്വസിക്കാത്ത ഒരു നാസ്തികനായിരുന്നില്ല വയലാർ രാമവർമ എന്ന് കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാർ. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒരു വ്യവസ്ഥിതിയെയാണ് വയലാർ എതിർത്തതെന്നും കെ.ജയകുമാർ പറഞ്ഞു.
ഗവൺമെന്റ് സെക്രട്ടറിയേറ്റ് പാട്ടുക്കൂട്ടം സംഘടിപ്പിച്ച പ്രതിമാസ പരിപാടിയിൽ വയലാർ രാമവർമയെക്കു റിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വയലാർ വിട പറഞ്ഞിട്ട് അൻപതു വർഷം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കെ. ജയകുമാർ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു വൈഎംസിഎ ഹാളിൽ നടന്ന പ്രഭാഷണം. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന് എഴുതുവാൻ വയലാറിന്റെ ആസ്തിക്യ ബോധം തടസമായിരുന്നില്ല. ദൈവങ്ങൾ എന്ന ബഹുവചനം വയലാർ ഇവിടെ ഉപയോഗിക്കുന്നത് നമ്മൾ ഉദ്ദേശിക്കുന്ന ദൈവത്തെ കുറിച്ചല്ല- കെ. ജയകുമാർ വ്യക്തമാക്കി.
ദൈവമെന്ന ഏക സത്യത്തിന് ബഹുവചനം ഉണ്ടാവാൻ സാധ്യതയില്ല. മനുഷ്യൻ തെരുവിൽ മരിക്കുന്നതും, ചെകുത്താൻ ചിരിക്കുന്നതും, മാനവ ഹൃദയങ്ങൾ ആയുധപ്പുരകൾ ആകുന്നതും ഇക്കാലഘട്ടത്തിൽ പ്രസക്തമാകുന്ന കാര്യങ്ങളാണ്. വയലാർ രാമവർമ എന്ന കവിയുടെ ക്രാന്തദർശനമാണ് ഇതിൽ പ്രതിഫലിക്കുന്നത്.
പ്രളയപ്പയോധിയിൽ ഉറങ്ങി ഉണർന്നു വരും പ്രഭാമയൂഖമേ കാലമേ... എന്ന ഗാനത്തിൽ തന്റെ വിശ്വാസം വയലാർ രേഖപ്പെടുത്തുന്നുണ്ട്. പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങൾ അല്ലേ എന്നാണ് വയലാർ ചോദിക്കുന്നത്. ഞാനും നിന്റെ പ്രതിരൂപം അല്ലേ എന്ന് ചോദിക്കുമ്പോൾ ആ മഹാചൈതന്യം എന്നിലും ഉണ്ടെന്ന അദ്വൈത ചിന്തയാണ് വയലാർ പങ്കുവയ്ക്കുന്നത്. പ്രഭാഷകൻ വ്യക്തമാക്കി.
നരബലിയുടെ രക്തംപുരണ്ട വയലാർ എന്ന പ്രദേശത്ത് ജനിച്ച വയലാർ രാമവർമ്മ കമ്മ്യൂണിസ്റ്റായി തീർന്നത് അഗാധമായ മനുഷ്യസ്നേഹത്തിൽ നിന്നാണെന്നും കെ. ജയകുമാർ പറഞ്ഞു. വയലാറിന്റെ യഥാർഥ വ്യക്തിത്വവും കാവ്യ വ്യക്തിത്വവും ഭിന്നമായിരുന്നില്ല. അതുകൊണ്ടാണ് വയലാറിന്റെ ഹൃദയ വാതിലുകളിൽ ഒന്നു മുട്ടുക പോലും ചെയ്യാതെ ആ നെഞ്ചിനുള്ളിലേക്ക് കയറാൻ ആസ്വാദകർക്ക് സാധിച്ചത് എന്നും കെ.ജയകുമാർ ഓർമിച്ചു.
Tags : Local News Nattuvishesham Thiruvananthapuram