കോഴിക്കോട് : സീബ്രാ ലൈനിലൂടെ കാൽനട യാത്രക്കാർ റോഡ്മുറിച്ചുകടക്കാനായി പ്രവേശിക്കുമ്പോൾ അവരുടെ സുരക്ഷയക്ക് മുൻഗണന നൽകി വാഹനങ്ങൾ നിർത്തികൊടുക്കേണ്ടത് ഡ്രൈവറുടെ അടിസ്ഥാന ഉത്തരവാദിത്വമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മുക്കം സംസ്ഥാന പാതയിൽ കോഴിക്കോട് റോഡിൽ അഭിലാഷ് ജംഗ്ഷന് സമീപം സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടക്കുമ്പോൾ ഓട്ടോ തട്ടി കുറ്റിപ്പാലക്കൽ സ്വദേശിനി എ.എം. ആമിന (72) മരിച്ച സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കാൽനടയാത്രക്കാർക്ക് റോഡ് സുരക്ഷിതമായി മുറിച്ചുകടക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സീബ്രാ ക്രോസിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഉത്തരവിൽ പറഞ്ഞു.അടിസ്ഥാന ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയോ അവ പാലിക്കുന്നതിലുള്ള അലംഭാവമോ കാൽനടയാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ നമ്മുടെ റോഡ് സുരക്ഷാ സംവിധാനത്തിലും ഡ്രൈവിംഗ് സംസ്കാരത്തിലും നിലനിൽക്കുന്ന പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സീബ്രാ ക്രോസിംഗിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് ഡ്രൈവർമാരിൽ, പ്രത്യേകിച്ച് പൊതു വാഹനങ്ങളിലെ ഡ്രൈവർമാരിൽ ബോധവൽക്കരണം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കമ്മീഷൻ വിലയിരുത്തി. അപകടങ്ങൾ സംഭവിക്കുന്നതിനു മുമ്പ് തന്നെ അത് തടയുന്നതിനുള്ള ബോധവൽക്കരണം നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ അടിയന്തരവും ഫലപ്രദവുമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
Tags : Nattuvishesham Districtnews Deepikanews