തിരുവില്വാമല: ചാത്തൻസിനെയും നാണ്വാരേയും വായനക്കാരുടെ മനസിൽ പ്രതിഷ്ഠിച്ച വി കെഎൻ എന്ന അതുല്യസാഹിത്യകാരന്റെ സ്മാരകം പണി തീർന്നിട്ടും ഉദ്ഘാടനം ചെയ്യാതെ വെറുതെ കിടക്കുന്നു.
മലയാള സാഹിത്യത്തെ വിശ്വ സാഹിത്യത്തിലേക്ക് പ്രതിഷ്ഠിച്ച വികെഎന്നിന്റെ ഓർമകൾ ഉറങ്ങുന്ന തിരുവില്വാമലയിലെ വടക്കേകൂട്ടാല തറവാട് ഇന്ന് ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ആധുനികവത്ക്കരിച്ച വികെഎൻ സ്മാരകം പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനമെന്ന കൊച്ചുചടങ്ങിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. കെ. രാധാകൃഷ്ണൻ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 50 ലക്ഷം രൂപയും ദീപ എസ്. നായർ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നപ്പോൾ നൽകിയ ഏഴുലക്ഷം രൂപയും ഉപയോഗിച്ചാണ് സ്മാരകം മനോഹരമായി മോടിപിടിപ്പിച്ചത്.
സാധാരണയായി സർക്കാർ പദ്ധതികൾ കരാറുകാരുടെ അനാസ്ഥമൂലം മാസങ്ങളോളം നീണ്ടുപോകാറുണ്ട്. എന്നാൽ, വികെഎൻ സ്മാരകത്തിന്റെ കാര്യത്തിൽ കഥ മാറി. കരാറുകാരൻ തെരഞ്ഞെടുപ്പിനു മുൻപുതന്നെ കൃത്യസമയത്ത് പണി പൂർത്തിയാക്കി താക്കോൽ കൈമാറി. എങ്കിലും സ്മാരകത്തിന്റെ വാതിൽ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.
സ്മാരകം ആരാണ് ഉദ്ഘാടനം ചെയ്യുക, എപ്പോൾ ചെയ്യും എന്നതിനെക്കുറിച്ച് സ്മാരക സമിതിക്കും വികെഎന്റെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും ഒരു വിവരവുമില്ല. ഒരുപക്ഷേ, മലയാളസാഹിത്യത്തിലെ ആക്ഷേപഹാസ്യത്തിന്റെ തമ്പുരാനായിരുന്ന വികെഎൻ ജീവിച്ചിരുന്നെങ്കിൽ തന്റെ സ്മാരകത്തിന്റെ ഈ അനാഥത്വംകണ്ടു തന്റേതായ ശൈലിയിൽ ഒന്നു പരിഹസിച്ചേനെ.
എഴുത്തുകാരന്റെ ഓർമകൾക്ക് എന്തിനാണ് ഇത്രയും കാത്തിരിപ്പ് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സാഹിത്യ അക്കാദമിയുടെ ഭാഗത്തുനിന്നാണ് ഇതിൽ നടപടികൾ ഉണ്ടാകേണ്ടത്. എന്നാൽ പുതിയ സർക്കാർ വന്നതോടെ പഴയ ഭാരവാഹികൾ രാജിവച്ചു. പുതിയ പുനഃസംഘടന വൈകുന്നു. ഇതോടെ അക്കാദമിയിൽ നാഥനില്ലാത്ത അവസ്ഥയായി.
സാഹിത്യകാരൻ തന്റെ തൂലികത്തുമ്പുകൊണ്ട് മലയാളിയുടെ ചിന്തകളെ ഉണർത്തിയ വടക്കേ കൂട്ടാല തറവാടിന്റെ മുറ്റത്ത് ആ പ്രതിഭയുടെ സ്മാരകം ഇന്ന് ഉദ്ഘാടനം എന്ന വാക്കിന്റെ മതിൽക്കെട്ടിനുള്ളിൽ തടവിലാക്കപ്പെട്ടിരിക്കുന്നു. ഈ സ്മാരകം വെറുമൊരു കെട്ടിടമല്ല, മലയാള ഭാഷയുടെ ഒരു വലിയ അധ്യായമാണ്. അധികൃതർ ഇനിയെങ്കിലും കണ്ണുതുറന്നാൽ ഈ സ്മാരകം വായനക്കാർക്കും ആരാധകർക്കും വേണ്ടി തുറന്നുകൊടുക്കാം.