ജോസ് ഗിരിയിലുണ്ടായ ഉരുൾപൊട്ടൽ.
ചെറുപുഴ: ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ചെറുപുഴ പഞ്ചായത്തിൽ കൃഷിനാശമുൾപ്പടെ വൻ നാശനഷ്ടം. 40 വർഷത്തിനിടെ ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് പഴമക്കാർ പറഞ്ഞു. 10 മണിക്കൂർ കൊണ്ട് പെയ്ത് ഇറങ്ങിയത് 305 മില്ലിമീറ്റർ മഴയാണ്. ഉയർന്ന പ്രദേശങ്ങളായ രാജഗിരി, ജോസ്ഗിരി, മരുതുംതട്ട്, താബോർ, ചട്ടിവയൽ, തിരുമേനി, കോറാളി തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും വൻതോതിൽ മണ്ണിടിച്ചിലുമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. കന്നിക്കളത്ത് 11 വീടുകളിലും ജുമാ മസ്ജിദിലും സി.ജെ. ബിൽഡ് വെയർ ഗോഡൗണിലും വെള്ളം കയറി നാശമുണ്ടായി. പുളിങ്ങോം ഉമയംചാലിലും പാലാന്തടത്തിലുമായി 60 ലധികം വീടുകളിലാണ് വെള്ളം കയറിയത്. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, മുസ്ലിം യൂത്ത് ലീഗ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തി വരികയാണ്. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളൂ.
രാജഗിരി, ജോസ്ഗിരി പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്നു. ഇവ പുനഃസ്ഥാപിക്കാൻ വലിയ ഇടപെടൽ വേണ്ടി വരും. താബോർ -മുണ്ടേരിത്തട്ട് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞു. രാജഗിരി - മരുതുംതട്ട്, മരുതുംതട്ട് -ചേന്നാട്ടുകൊല്ലി, മരുതുംതട്ട് - ജോസ്ഗിരി, ജോസ്ഗരി - താബോർ എന്നീ റോഡുകൾ മണ്ണിടിഞ്ഞും കുത്തിയൊലിച്ചും നശിച്ചു. പലയിടങ്ങളിലേക്കും ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. രാജഗിരി ഉന്നതിയിലേയ്ക്കുള്ള മുളപ്പാലം, മീന്തുള്ളി കോൺക്രീറ്റ് നടപ്പാലം, കോലുവളളി കമ്പിപ്പാലം എന്നിവ തകർന്നു.
38 ലക്ഷത്തിന്റെ കൃഷിനാശം
ചെറുപുഴ പഞ്ചായത്തിൽ പ്രാഥമിക കണക്കനുസരിച്ച് 38 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായി കണക്കാക്കുന്നു. ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാൽ പലയിടത്തും എത്തിപ്പെടാൻ സാധിച്ചിട്ടില്ല. ഒരാഴ്ച കൊണ്ടേ കണക്കെടുപ്പ് പൂർത്തിയാവുകയുള്ളുവെന്ന് കൃഷി ഓഫീസർ കെ.ആർ. ജിതിൻ,കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ എന്നിവർ പറഞ്ഞു.
പ്രാഥമിക കണക്ക് പ്രകാരം ആറ് ഹെക്ടറോളം സ്ഥലത്ത് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. പ്രധാനമായും കുരുമുളക്, റബർ, തെങ്ങ്, കമുക്, ഏലം, കശുമാ്, മരച്ചീനി, വാഴ തുടങ്ങിയവ കൃഷികളാണ് നശിച്ചത്.
Tags : Nattuvishesham Districtnews Widespread