ഉരുൾപൊട്ടലിൽ തകർന്ന താളിപ്പാറ-താബോർ റോഡ്.
ആലക്കോട്: ശക്തമായ മഴയിൽ ഉദയഗിരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുൾപ്പെടെയുണ്ടായതിനെ തുടർന്ന് വ്യാപക നാശനഷ്ടമാണു നേരിട്ടത്. കണ്ണൂർ-കാസർഗോഡ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഉദയഗിരി-താബോർ-തിരുമേനി മെക്കാഡം റോഡ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.
റോഡുകളിൽ കല്ലുകളും മണ്ണും മരങ്ങളും പാറക്കെട്ടുകളും അടിഞ്ഞുകിടക്കുന്നതിനാൽ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തിയാണു നടക്കുന്നത്. താളിപ്പാറ, താബോർ, ജയഗിരി, അരിവിളഞ്ഞപൊയിൽ, മാമ്പൊയിൽ ഉൾപ്പെടെ പഞ്ചായത്തിലെ എട്ടോളം സ്ഥലത്തും കുടക് വനപ്രദേശത്തുമാണ് ഉരുൾപൊട്ടിയത്.
ഈ പ്രദേശങ്ങളിലെ പതിനഞ്ചോളം പാലങ്ങൾ, 24 വീടുകൾ, 22 റോഡുകൾ എന്നിവ പൂർണമായി തകർന്നു. നൂറുകണക്കിന് ഏക്കർ കൃഷിസ്ഥലമാണു നശിച്ചത്. കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
നിരവധി ആളുകളുടെ കിണറുകൾ മലവെള്ളപാച്ചിലിൽ മൂടിപ്പോയി. പഞ്ചായത്തിൽ നാലു ദുരിതാശ്വസ ക്യാമ്പുകൾ തുറന്നു. രണ്ടു ദിവസമായി അഗ്നിരക്ഷാസേനയും പോലീസും റവന്യൂ, കെഎസ്ഇബി ഉദ്യാഗസ്ഥരും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാൻ പ്രവർത്തിക്കുന്നത്.
പാലങ്ങളുടെ അടിഭാഗങ്ങൾ തകർന്നതിനാൽ വാഹനങ്ങൾ കടന്നുപോകുന്നതിന് ഭീഷണിയാണ്. ഈ പ്രദേശങ്ങളിൽ വൈദ്യുതി തൂണുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിവീണതിനാലും വൈദ്യുത വിതരണം തടസപ്പെട്ട നിലയിലാണ്. ഇന്നലെ ഈ പ്രദേശങ്ങളിൽ മഴ കുറവായിരുന്നത് ജനങ്ങൾക്ക് ആശ്വാസമായി.
സജീവ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ്, കോൺഗ്രസ് നേതാക്കളായ തോമസ് വെക്കത്താനം, ബിജു പുളിയംതൊട്ടി, ജോയിച്ചൻ പള്ളിയാലിൽ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.