കിഴക്കന്‍ മേഖലയിലെത്തിയ കാട്ടുപോത്തുകൾ.
പുനലൂര്‍: വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചതോടെ കിഴക്കന്‍ മേഖലയിലെ ജനങ്ങൾ ഭീതിയില്‍. കാട്ടുപന്നിയും കാട്ടുപോത്തും പുലിയും കാട്ടാനകളും കുരങ്ങുകളും മയിലുകളുംമെല്ലാം നാട്ടിലിറങ്ങിയതോടെ ജനം ഭീതിയിലാണ്. കിഴക്കന്‍ മേഖലാ പ്രദേശങ്ങളിലെല്ലാം വന്യമൃഗങ്ങള്‍ ഇറങ്ങുന്നു.
തെന്മല, ആര്യങ്കാവ്, കറവൂര്‍, ഇടമണ്‍, ചാലിയക്കര, വിളക്കുവെട്ടം, കല്ലാര്‍ മേഖലകളില്‍ കൃഷി ചെയ്യാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. കാര്‍ഷിക വിളകള്‍ വന്‍തോതില്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ പല കുടുംബങ്ങളും ജീവിയ്ക്കാന്‍ പാടുപെടുന്നു. വന്യജീവികളുടെ ആക്രമണവും ഇവിടെ പതിവാകുന്നു.
ആര്യങ്കാവ് മേഖലയില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് ജീവന് നഷ്ടപെട്ടിട്ടുണ്ട്. സന്ധ്യകഴിഞ്ഞാല്‍ പലരും ഭയന്നു കഴിയുകയാണ്.
കിടങ്ങുകള്‍ സ്ഥാപിച്ചും തീയിട്ടും മറ്റും ഇവര്‍ ഉറക്കമിളച്ചിരിയ്ക്കുന്നു. ചെമ്പനരുവി പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ചുപോയി. നൂറുകണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതായത്.
കഴിഞ്ഞ ദിവസം കറവൂര്‍ മേഖലയിലിറങ്ങിയ പുലി കിണറ്റില്‍ വീഴുകയുണ്ടായി. ഏതു സമയവും ജീവന് അപകടത്തിലാകാമെന്ന അവസ്ഥയിലാണ് കിഴക്കന്‍ മേഖലയിലെ ടാപ്പിംഗ് തൊഴിലാളികള്‍. ദിനംപ്രതി വന്യജീവി ആക്രമണം വര്‍ധിച്ചിട്ടും കൃത്യമായ പരിഹാരം കാണാന്‍ അധികൃതര്‍ക്കും കഴിഞ്ഞിട്ടില്ല. ടാപ്പിംഗ് തൊഴിലായി സ്വീകരിച്ചവരാണ് കിഴക്കന്‍ മേഖലയില്‍ ഏറെയും. അതിരാവിലെ റബര്‍ ടാപ്പിംഗിന് പോകുമ്പോള്‍ പലരും കാട്ടാനകള്‍ക്ക് മുന്നില്‍പ്പെടുന്നത് പതിവാണ്. സ്ഥിരമായി കാട്ടാനകള്‍ ഇറങ്ങുന്ന നിരവധി പ്രദേശങ്ങളുണ്ട്.
ദിവസേന കാട്ടാനകളെ കാണാത്തവരായി ആരുമില്ല. ജനവാസ മേഖലയും, വനമേഖലയും ഒരുപോലെ കിടക്കുന്ന സ്ഥലമാണ് കറവൂര്‍, പെരുന്തോയില്‍, ചെമ്പനരുവി തുടങ്ങിയ പ്രദേശങ്ങള്‍.
വനംവകുപ്പ് കാട് തെളിക്കാത്തതു കാരണം കാനനപാതകള്‍ കാടുമൂടി കിടക്കുന്നു. 1977 ന് മുമ്പ് കുടിയേറി താമസിച്ച് കൃഷിയിലൂടെയും മൃഗങ്ങളെ വളര്‍ത്തിയും ഉപജീവനമാര്‍ഗം കണ്ടെത്തിയ ജനങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കൃഷിയിടങ്ങളില്‍ കാട്ടാന, കാട്ട് പോത്ത്, മ്ലാവ്, കേഴ, മയില്‍, കടുവ, പുലി എന്നിവയുടെ ആക്രമണം മൂലം വളര്‍ത്തുമൃഗങ്ങളും കൃഷിയും പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങളെയും വന്‍തോതില്‍ കാട്ടുമൃഗങ്ങള്‍ കൊന്നൊടുക്കുന്നു.
വന്യമൃഗശല്യം മൂലം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. വന്യമൃഗശല്യത്തിന് ഏക ആശ്രയമായിരുന്നു വീടുകളില്‍ വളര്‍ത്തിയിരുന്ന നായ്ക്കള്‍. നായ്ക്കളെ പുലികള്‍ ഭക്ഷണമാക്കി തുടങ്ങിയതോടെ ഇവിടുത്തുകാര്‍ക്ക് ഇനി രക്ഷാ കവചം തീര്‍ക്കാന്‍ ഒന്നുമില്ലാതെയായി.
കുട്ടികള്‍ക്ക് സ്കൂള്‍ പഠനം പോലും അവതാളത്തിലാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിതമായ ഇടപെടല്‍ ഉണ്ടെങ്കിലേ വന്യജീവി ആക്രമണത്തിന് പരിഹാരമാവുകയുള്ളൂ.
Tags : Local News Nattuvishesham Kollam