പ്രതീകാത്മക ചിത്രം
കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പിലാക്കണ്ടി പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം തുടർച്ചയായി രൂക്ഷമാകുന്നതായി പരാതി.
പ്രദേശവാസികൾ ഏറെ പണം മുടക്കി പരിപാലിച്ചുവരുന്ന കൃഷിയിടങ്ങളിലാണ് കാട്ടുപന്നികൾ വ്യാപകമായി ഇറങ്ങി കൃഷികൾ കുത്തിനശിപ്പിക്കുന്നത്. വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങി വിവിധ വിളകളാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിക്കുന്നത്.
കൃഷിയിലൂടെ വരുമാനം പ്രതീക്ഷിച്ചിരുന്ന നിരവധി കുടുംബങ്ങൾക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. രാത്രികാലങ്ങളിൽ കാട്ടുപന്നികളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾക്ക് കൃഷിയിടങ്ങളിലേക്ക് പോകുന്നതിനും ഭീതിയുണ്ടാകുന്ന സാഹചര്യമാണ്.കാട്ടുപന്നി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന കൃഷിനാശം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിലാക്കണ്ടി പ്രദേശം ഉൾപ്പെടുന്ന പ്രൗഡ് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കാട്ടുപന്നികളെ തുരത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാർ സംവിധാനത്തിന്റെ ഭാഗമായി എംപാനൽ ഷൂട്ടർമാരെ പ്രദേശത്തേക്ക് അടിയന്തരമായി അയക്കാൻ പഞ്ചായത്ത്, റവന്യൂ വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കർഷകരുടെ കൃഷിയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Tags : Wild boar NattuVishasham DistrictNews