യുഡിഎഫ് മെംബർമാർ പ്രതിഷേധിക്കുന്നു.
മേലൂർ: കുടുംബാരോഗ്യകേന്ദ്രത്തിലെ മരംമുറിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി മിനിറ്റ്സിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കമ്മിറ്റി യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെയും ട്രീ കമ്മിറ്റിയുടെ അനുമതിയില്ലാതെയും സോഷ്യൽ ഫോറസ്റ്ററിയുടെ വിലനിർണയമോ ലേല നടപടികളോ നടത്താതെയുമാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ 21 മരങ്ങൾ മുറിച്ചുകടത്തിയതെന്നാണ് യുഡിഎഫ് അംഗങ്ങളുടെ ആരോപണം. അപകടകരമായ ചില്ലകൾ മുറിച്ചുമാറ്റുന്നതിന്റെ മറവിൽ തടികൾ ഉൾപ്പെടെ മുറിച്ച് വിൽപ്പന നടത്തിയെന്നും ഇവർ ആരോപിച്ചു.
മരംമുറിയുമായി ബന്ധപ്പെട്ട് വിജിലൻസ്, പോലീസ്, വനം വകുപ്പ്, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതിനു പിന്നാലെ സംഭവത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി മിനിറ്റ്സിൽ കൃത്രിമം നടത്താൻ ശ്രമം നടക്കുന്നതായും യുഡിഎഫ് ആരോപിച്ചു. മരംമുറിച്ച് ലേലം ചെയ്ത് വിൽക്കാൻ പഞ്ചായത്ത് തീരുമാനിച്ചതായി പിന്നീട് മിനിറ്റ്സിൽ രേഖപ്പെടുത്തിയെന്നാണ് ഇവർ പറയുന്നത്.
ജൂലൈ 14ലെ കമ്മിറ്റി യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടാതിരുന്ന വിഷയം പിന്നീട് സർക്കാർ കത്തുകളും ഉത്തരവുകളും എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി കമ്മിറ്റി അംഗങ്ങളെ അറിയിക്കാതെ മിനിറ്റ്സിൽ രേഖപ്പെടുത്തിയതായും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട മിനിറ്റ്സിലെ രേഖകൾ ദുരൂഹമാണെന്നും അവർ ആരോപിച്ചു.
യുഡിഎഫ് പ്രതിഷേധം ശക്തമായതിനു പിന്നാലെ, മെഡിക്കൽ ഓഫീസറുടെ അഭ്യർത്ഥന പ്രകാരമാണ് മരംമുറിച്ചതെന്ന് സ്ഥാപിക്കാൻ മെഡിക്കൽ ഓഫീസറിൽനിന്ന് കത്ത് വാങ്ങി അവരെ വിഷയത്തിൽ ബലിയാടാക്കാനുള്ള ശ്രമം നടക്കുന്നതായും അംഗങ്ങൾ ആരോപിച്ചു.
യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എം.ടി. ഡേവീസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് പൈനാടത്ത്, ലിൻസൺ ആന്റണി, റിൻസി രാജേഷ്, ഷീജ പോളി, ജാൻസി ബാബു എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews