പ്രതീകാത്മക ചിത്രം
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ സ്കീമിന്റെ പതിനെട്ട് പദ്ധതികളില്‍ ഭൂരിഭാഗം മോട്ടോറുകളും മാറ്റേണ്ട സമയമായിട്ടും നടപടിയെടുക്കാതെ ജലസേചനവകുപ്പ്. ഭൂരിഭാഗം സ്കീമുകളുടേയും ട്രാന്‍സ്ഫോര്‍മറുകളും ലോഡ് താങ്ങുന്നില്ല. പദ്ധതികള്‍ പുനര്‍നിര്‍മിക്കണമെന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഫണ്ടില്ല എന്ന സ്ഥിരം മറുപടിയും. കനാലുകളില്‍ ജലനിരപ്പ് പകുതിയിലേറെ താഴെ പോയതുകൊണ്ട് പറമ്പുകള്‍ നനയ്ക്കാന്‍ സാധിക്കുന്നില്ല.
നിയോജകമണ്ഡലത്തിലെ കൂവപ്പടി, ഒക്കല്‍, വേങ്ങൂര്‍, വെങ്ങോല, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായി പതിനെട്ട് മൈനര്‍ ഇറിഗേഷന്‍ സ്കീമുകളുണ്ട്. ചേരാനല്ലൂര്‍, ഒക്കല്‍, ചേലാമറ്റം, വല്ലം, ഇടവൂര്കര, പെരുമറ്റം, കപ്രിക്കാട്, പാണിയേലി, കൂടാലപ്പാട്, ഈസ്റ്റ് ഒക്കല്‍, പെരുമാനി, വെള്ളാറംമുകള്, വാഴക്കുളംചിറ, പെയിന്കിമല, കണ്ടുമന, കണ്ണംകുളം, ഓണംവേലി, പന്തിരാഴിപ്പാറ എന്നീ സ്ഥലങ്ങളിലാണ് മോട്ടോറുകള്‍ ഉള്ളത്. ഇതില്‍ ഒന്നാം പഞ്ചവത്സരപദ്ധതിയിലും, രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ പെട്ട സ്കീമുകളുമാണ് ഉള്ളത്.
മോട്ടോറുകള്‍ മാറ്റേണ്ട സമയമായിട്ടും മാറ്റാത്തത് 1950 മുതല്‍ 2002 വരെ മോട്ടോറുകള്‍ സ്ഥാപിച്ചപ്പോള്‍ വൈദ്യുതി വിതരണത്തിനായി സ്ഥാപിച്ച ട്രാന്‍സ്ഫോമറുകളാണ് ഇപ്പോഴുമുള്ളത്. അന്ന് നാമമാത്രമായ കണക്ഷനുകളാണ് ഉണ്ടായിരുന്നത്. പില്ക്കാലത്ത് വൈദ്യുതി കണക്ഷനുകള്‍ കൂടുകയും ചെയ്തു. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി ഇതുമൂലം തികയില്ലാ എന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും പകരം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ല.
മേജര്‍ സ്കീമുകളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള മിനി സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ആവശ്യവും മൈനര്‍ ഇറിഗേഷന്‍ ഇലക്ട്രിക് സെക്ഷന്റെ റിപ്പോര്‍ട്ടുകളും തള്ളുകയാണ് ചെയ്യുന്നത്. ഇരുപത് മണിക്കൂര്‍ പമ്പിംഗ് സമയം പന്ത്രണ്ട് മണിക്കൂര്‍ ആക്കിയതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കനാലില്‍ നിന്നും വെള്ളം തിരിച്ച് നനച്ചിരുന്ന സ്ഥലങ്ങളിലെല്ലാം മോട്ടേറുകള് വയ്ക്കേണ്ടി വന്നിരിക്കുന്നു. ഇത് വൈദ്യുതി ഉപയോഗം വര്‍ധിപ്പിക്കുവാന്‍ കാരണമാകുന്നു.
മോട്ടോറുകളുടെ അറ്റകുറ്റപണികള്‍ നടത്താത്തതും പ്രതിസന്ധിക്ക് കാരണമാകുന്നു. ഇതുമൂലം പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പകുതിയോളം സ്ഥലത്തെ കൃഷിക്കും, കുടിവെള്ളത്തിനും ആവശ്യമായ വെള്ളം കിട്ടാത്തതിനാൽ പ്രതിസന്ധിയിലാണ്.
പഴക്കം ചെന്ന മട്ടോറുകളും ട്രാന്‍സ്ഫോര്‍മറുകളും മാറ്റി സ്ഥാപിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന് ബിജെപി നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി. അനില്‍കുമാര്‍, സെക്രട്ടറി അരുണ്‍ കോടനാട്, ന്യൂനപക്ഷമോര്‍ച്ച നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ദേവച്ചന്‍ പടയാട്ടില്‍, പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് നിഷ രാജേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി പി. സജീവ്എന്നിവരുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പിന് പരാതി നല്കി.