ആറളം ചിത്രശലഭ സങ്കേതത്തോടു ചേർന്നൊഴുകുന്ന ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാന.
വളയംചാൽ: ആറളം ചിത്രശലഭ സങ്കേതത്തോടു ചേർന്നൊഴുകുന്ന ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി.
പൂക്കുണ്ട് വനാതിർത്തിയോടു ചേർന്നുള്ള വളയംചാലിലാണ് സംഭവം. പതിനഞ്ച് വയസ് വരുന്ന പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്.
വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആറളം വൈൽഡ്ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം സംസ്കരിച്ചു.
അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ എസ്. ശ്യാം, കുട്ടിമാവിൻകീഴ് വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. സി. അരുൺ എന്നിവരടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയത്.
ഏതെങ്കിലും തരത്തിലുള്ള രോഗബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ആന്തരിക അവയവങ്ങളുടെ ലാബ് പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും അറിയിച്ചു.
Tags : NattuVishesham DistrictNews