നാദാപുരം: വിലങ്ങാട് മലയങ്ങാട് മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടങ്ങൾ. തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചക്കരക്കുണ്ടിൽ ഇറങ്ങിയ കാട്ടാനകൾ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തയ്യിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ കാർഷിക വിളകൾ നശിപ്പിച്ചിരിക്കുന്നത്.
കമുങ്ങിൻ തൈകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് കൃഷിയിടത്തിൽ ആനയെ കണ്ടത്. തൊഴിലാളി കൃഷി ഭൂമിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആന കൃഷിയിടത്തിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസവും ആന ഈ പ്രദേശത്ത് കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. കണ്ണവം വനത്തിന്റെ വനാതിർത്തി പങ്കിടുന്ന മേഖലകളിൽ ഫെൻസിംഗ് ലൈൻ ഇല്ലാത്തത് ആനകൾക്ക് യഥേഷ്ടം കൃഷി ഭൂമിയിലേക്ക് ഇറങ്ങാൻ സാഹചര്യമൊരുക്കുന്നതായി കർഷകർ പറഞ്ഞു. ഭീതി ജനകമായ സാഹചര്യത്തിലാണ് കൃഷിയിടത്തിൽ ജോലിക്കെത്തുന്നതെന്നും വന്യ മൃഗങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ പറഞ്ഞു.
Tags : Nattuvishesham Districtnews Deepikanews Wild elephants