പ്രതീകാത്മക ചിത്രം
കൊട്ടിയൂർ: അമ്പായത്തോട് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. താഴെപ്പാൽ ച്ചുരം റോഡിലെ കിഴക്കയിൽ ജോയമ്മയുടെ വീട്ടു മതിൽ തകർത്ത കാട്ടാന കാർഷിക വിളകളും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് കാട്ടാന പ്രദേശത്ത് എത്തിയത്.
വീടിന്റെ മതിൽ തകർത്ത ശേഷം പരിസരത്തെ കൃഷിയിടത്തിലേക്ക് കടന്ന ആന നിരവധി കാർഷിക വിളകൾ നശിപ്പിച്ചാണ് മടങ്ങിയത്. കാട്ടാന ജനവാസമേഖലയിൽ വീണ്ടും ഇറങ്ങുന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
കാട്ടാനയെ പിടികൂടാൻ നടപടി ഊർജിതമാക്കണം: കെസിവൈഎം
ശാന്തിഗിരി: കഴിഞ്ഞദിവസം പ്രദേശത്ത് ഇറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടാനയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിമൽ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.
വസ്തുവകകൾക്കും കൃഷിക്കും നാശനഷ്ടം വരുത്തിയ വിവരം വനംവകുപ്പിനെ അറിയിച്ചിട്ടും നടപടികൾ സ്വീകരിക്കാൻ വനംവകുപ്പ് തയാറാകാത്തത് പ്രതിഷേധാർഹമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശം സന്ദർശിച്ച് നാശനഷ്ടങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ മുൻകൈയെടുക്കണം. പ്രദേശത്ത് ആനമതിൽ നിർമാണം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.