ഗൂഡല്ലൂർ മണ്ഡലത്തിൽ രണ്ടാം ദിവസവും ഹർത്താൽ പൂർണം
ഗൂഡല്ലൂർ: നിയോജക മണ്ഡലത്തിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും പ്രഖ്യാപിച്ച 48 മണിക്കൂർ ഹർത്താൽ പൂർണം. ഓവാലി പഞ്ചായത്തിലെ ലാറസ്റ്റനിൽ രണ്ട് പേരെ കടുവ കൊന്നു ഭക്ഷിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തിയത്.
വ്യാഴാഴ്ച രാവിലെ ആറ് മുതൽ ശനിയാഴ്ച രാവിലെ ആറ് വരെയായിരുന്നു ഹർത്താൽ. ഡിഎംകെ, കോണ്ഗ്രസ്, സിപിഎം, സിപിഐ, വിസികെ, ബിജെപി, മുസ്ലിം ലീഗ്, നാം തമിഴർ കക്ഷി, എംഡിഎംകെ, ഡിഎംഡികെ, മനിതനേയ മക്കൾ കക്ഷി, മനിതനേയ ജനനായക കക്ഷി, എസ്ഡിപിഐ, മക്കൾ നീതി മയ്യം തുടങ്ങിയ പാർട്ടികളും വ്യാപാരി സംഘടനകളും സന്നദ്ധ സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
വനംവകുപ്പിന്റെ നടപടിക്കെതിരേ എല്ലാവരും ഒറ്റക്കെട്ടായാണ് ഹർത്താൽ ആചരിച്ചത്. ഓവാലിയിലെ ലാറസ്റ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നരഭോജി കടുവയെ വെടിവച്ചു കൊല്ലുക, കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ഹർത്താൽ.
ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ കടകന്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. തമിഴ്നാട് സർക്കാർ ബസുകൾ സർവീസ് നടത്തി. എന്നാൽ യാത്രക്കാർ വളരെ കുറവായിരുന്നു. സർക്കാർ സ്കൂളുകൾ പ്രവൃത്തിച്ചിരുന്നുവെങ്കിലും ബഹുഭൂരിഭാഗം വിദ്യാർഥികളും സ്കൂളിൽ ഹാജരായില്ല. ഓട്ടോ-ജീപ്പ് ടാക്സി വാഹനങ്ങളും ടൂറിസ്റ്റ് വാഹനങ്ങളും സർവീസ് നടത്തിയില്ല. എന്നാൽ ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ ഓടി.
എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ ഭാഗങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്നലെയും തോട്ടം തൊഴിലാളികൾ പണിമുടക്കി. ഗൂഡല്ലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ഇന്നലെയും വിജനമായിരുന്നു. ഇന്നലെ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വരവും വളരെ കുറഞ്ഞിരുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകളും ഇന്നലെ സർവീസ് നടത്തിയിരുന്നില്ല. ഹർത്താൽ വിജയിച്ചതായി സമരക്കാർ അവകാശപ്പെട്ടു. എന്നാൽ രണ്ട് ദിവസത്തെ ഹർത്താൽ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു.
"തമിഴ്നാട് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം’
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വന്യജീവി ആക്രമങ്ങൾ തടയുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അടിയന്തരമായി ഇടപെടണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടു.
ദീർഘകാലമായി പരിഹാരത്തിനായി നാട്ടുകാർ ശ്രമം നടത്തി വരികയാണ്. 2026ൽ നിരവധി മനുഷ്യജീവൻ നഷ്ടപ്പെടുന്നതിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ വന്യജീവി ആക്രമണങ്ങളാണ് ഈ പ്രദേശത്തുണ്ടായത്.
2026 ജനുവരി രണ്ടിന് മസിനഗുഡിയിൽ മണികണ്ഠൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മസിനഗുഡിയിൽ ജനുവരി 10ന് മലർകൊടി (45) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മാർച്ച് ഒന്പതിന് ദേവർഷോലയിൽ ലിംഗരാജ് (68), രവി (60) എന്നിവർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏപ്രിൽ 11ന് ഊട്ടി ഹനുമാപുരത്ത് പാർവതി (56) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏപ്രിൽ 25ന് ആറാട്ടുപാറയിൽ ആശാരി രവി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഏപ്രിൽ 27ന് സിന്ധാമണിക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. മേയ് എട്ടിന് അയ്യംകൊല്ലിയിൽ ചെന്പൻ (65) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേയ് 11ന് മസിനഗുഡിയിൽ രാജപ്പൻ (40) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേയ് 22ന് താഴെ നാടുകാണിയിൽ മീനാക്ഷി (50) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേയ് 26ന് പാക്കണയിൽ മിസ് ഹബ് (14) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂണ് രണ്ടിന് കൈവട്ടയിൽ സുകുമാരൻ (55) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂണ് നാലിന് ഇരുന്പുപാലത്തിൽ ഗജേന്ദ്രൻ (50)ന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
ജൂലൈ 30ന് ദേവാലയിൽ ബാലസുബ്രഹ്മണ്യം (61) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓഗസ്റ്റ് എട്ടിന് ഓവാലിയിലെ ലാറസ്റ്റനിൽ ബാലകൃഷ്ണൻ (64) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 21ന് ലാറസ്റ്റനിൽ രവിചന്ദ്രൻ (54) എന്ന മധ്യവയസ്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഈ വർഷം വന്യജീവി ആക്രമണത്തിൽ പത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണങ്ങളിൽ ഭൂരിഭാഗവും ആനകളുടെ ആക്രമണത്തിലാണ്. ഗൂഡല്ലൂർ, ദേവാല, മസിനഗുഡി, അയ്യൻകൊല്ലി, കൈവട്ട, പാക്കണ, സമീപ ഗ്രാമങ്ങൾ എന്നിവിടങ്ങളിലാണ് വന്യജീവി ആക്രമണം കൂടുതൽ നടന്നത്.
ജോലിസ്ഥലത്തേക്കും സ്കൂളുകളിലേക്കും കൃഷിയിടങ്ങളിലേക്കും സമീപ പട്ടണങ്ങളിലേക്കും പോകുന്പോൾ പ്രദേശവാസികൾ ഭയത്തോടെയാണ് പോകുന്നത്. ജനങ്ങളുടആശങ്ക അകറ്റാൻ വനം വകുപ്പിന് സാധിക്കുന്നില്ല. ജനവാസ മേഖലകൾക്കും റോഡുകൾക്കും സമീപം ആനകളുടെ രാപകൽ സഞ്ചാരം പതിവാണ്. മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടെയില്ല. കർഷകർ, തോട്ടം തൊഴിലാളികൾ, സ്കൂൾ കുട്ടികൾ, പ്രായമായവർ എന്നിവർ ഭയത്തിലാണ്. വന്യജീവികൾ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നത് തടയുന്നതിനും മനുഷ്യജീവന് സുരക്ഷ ഉറപ്പുവരുന്നതിനും അടിയന്തരവും ദീർഘകാലവുമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Wildlife attack