പാലക്കാട്: ഗവ. മെഡിക്കൽ കോളജ് നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പിന്നോക്കക്ഷേമ മന്ത്രി കെ.എ. തുളസി വിളിച്ചുചേർക്കുന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് പാലക്കാടൻ ജനത.
ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര സർവകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഗവ. മെഡിക്കൽ കോളജ് സമരസമിതി ഭാരവാഹികൾ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് യോഗം വിളിച്ചത്.
നാളെ മെഡിക്കൽ കോളജിലാണ് യോഗം. രണ്ടാംഘട്ടമായി മെഡിക്കൽ വിദ്യാർഥികളടക്കം ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന വിവിധ സാമൂഹിക സംഘടനകളെ പങ്കെടുപ്പിച്ച് യോഗം നടത്തുമെന്നും മന്ത്രി സമരസമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
പത്തുവർഷം മുന്പുതന്നെ കോടികൾ ചെലവഴിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കുകയും അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി അത്യാധുനിക രോഗചികിത്സാ യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തുവെങ്കിലും ഇതുവരെ പ്രവർത്തനം പൂർണസജ്ജമാക്കിയിട്ടില്ല.ഡോക്ടർമാരടക്കം ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല. കിടത്തിചികിത്സയും ആരംഭിച്ചിട്ടില്ല.
ഫാർമസിയിൽ ആവശ്യത്തിന് മരുന്നോ രക്തബാങ്കോ ഇല്ല. ട്രോമാ കെയർ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഡയാലിസിസ് സംവിധാനവും ആയിട്ടില്ല. പേരിന് ഒരു ഒപി മാത്രം പ്രവർത്തിച്ച് മുന്നോട്ടുപോകുന്ന സാഹചര്യമാണെന്നും സമരസമിതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.പഠനം പൂർത്തിയാക്കുന്ന മെഡിക്കൽ വിദ്യാർഥികൾക്ക് രോഗനിർണയത്തിനോ ചികിത്സിക്കാനോ വേണ്ട പ്രാക്റ്റിക്കലിനുള്ള സൗകര്യവും ചെയ്തുകൊടുക്കാനുള്ള നടപടികൾ ആയിട്ടില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജ നിയമാവലി ഭേദഗതി വരുത്തുക, മാനേജ്മെന്റ് സമിതി അടിയന്തരമായി പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രിയുടെ മുന്നിൽവച്ചിട്ടുണ്ട്.
മെഡിക്കൽ കോളജിനു ലഭ്യമാകുന്ന ഫണ്ടുകൾ ദീർഘ വീക്ഷണമില്ലാതേയും തന്നിഷ്ടപ്രകാരവും ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടുകളിലൂടെ അനാവശ്യകാര്യങ്ങൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതായും സമരസമിതി ആരോപണമുന്നയിക്കുന്നു.
അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും നിരുത്തരവാദപരവുമായ നടപടികളിലൂടെ മെഡിക്കൽ കോളജിനെ അധഃപതിപ്പിച്ചതായും മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും സമരസമിതി അറിയിച്ചു.
സമരസമിതി ചെയർമാൻ ആറുമുഖൻ പത്തിച്ചിറ, ജനറൽ കണ്വീനർ റെയ്മണ്ട് ആന്റണി, രമേഷ്കുമാർ, സിദ്ധിഖ് ഇരുപ്പശേരി, എ.കെ. സുൽത്താൻ എന്നിവരാണ് നിവേദനം നൽകിയത്.