കാറ്റിലും മഴയിലും പൂർണമായി തകർന്ന വീടിനു മുന്നിൽ ശശിധരനും ഭാര്യ രമാദേവിയും.
തലയോലപ്പറമ്പ്: കനത്ത മഴയിലും കാറ്റിലും വീട് തകർന്ന് നിർധന കുടുംബത്തിന് കിടപ്പാടം നഷ്ടമായി. മനയ്ക്കച്ചിറയിൽ ശശിധരന്റെ വീടാണ് തകർന്നുവീണത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീടു തകർന്നുവീണ സമയത്ത് ശശിധരനും ഭാര്യ രമാദേവിയും മക്കളായ ധനീഷും ധനൂപും തൊട്ടടുത്ത പാടശേഖരത്തിൽ കപ്പ പറിക്കുന്ന ജോലിയിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. അടുക്കളയിലുണ്ടായിരുന്ന ശശിധരന്റെ അനുജന്റെ ഭാര്യ ബേബി ശബ്ദം കേട്ട് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. 23വർഷങ്ങൾക്കു മുമ്പ് പണിത വീടാണ് പൂർണമായി തകർന്നത്.
പ്രദേശത്തെ മറ്റു ചില വീടുകളും തകർച്ചാഭീഷണിയിലാണ്. ഇതിനു മുമ്പ് വർഷകാലത്ത് അടുക്കള തകർന്നെങ്കിലും സർക്കാരിൽനിന്ന് ധനസഹായമൊന്നും ലഭിച്ചില്ലെന്നു ഗൃഹനാഥൻ ശശിധരൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, വൈസ് പ്രസിഡന്റ് അനിതാ സുബാഷ്, ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, വില്ലേജ് ഓഫീസർ മോളി ഡാനിയേൽ, പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. ഒരു മഴ പെയ്താൽപ്പോലും മനയ്ക്കച്ചിറ നിവാസികളുടെ വീടുകൾ വെള്ളത്തിലാകുമെന്ന സ്ഥിതിയാണ്.
മാസങ്ങളോളം വീടുകൾ വെള്ളക്കെട്ടിലമരുന്നതിനാൽ മണ്ണിന്റെ ഘടനയിലെ മാറ്റം സംഭവിച്ചു വീടുകൾ താഴേക്കിരിക്കുകയും പല വീടുകളുടെയും ഭിത്തികൾ വീണ്ടുകീറി തകർച്ചാഭീഷണി നേരിടുകയുമാണ്. മനയ്ക്കച്ചിറ സുരേന്ദ്രൻ വീടിന്റെ ഭിത്തികൾ വിണ്ടടർന്നതോടെ കാൻസർ ബാധിതയായ ഭാര്യയുമായി ചികിത്സാർഥം വടയാറിൽ താമസിക്കുന്ന മകന്റെ വീട്ടിലേക്കു താമസം മാറ്റി.
ഇതിനു പുറമെ നയ്ക്കച്ചിറ നിവാസികളായ വിജയപ്പൻ, ഐഷ ഗോപിദാസ്, ഷിബു, വേണു പാലത്തിങ്കൽ തുടങ്ങിയവരുടെ വീടുകളും തകർച്ചാഭീഷണിയിലാണ്. കരിയാറും നാട്ടുതോടും അതിരിടുന്ന മനയ്ക്കച്ചിറയിലെ ഉയരം കുറഞ്ഞ പുറംബണ്ടും പുല്ലും പോളയും നിറഞ്ഞ് നീരൊഴുക്കു നിലച്ച തോടുകളുമാണ് പ്രദേശത്തെ വെള്ളക്കെട്ടിലാക്കുന്നത്.
മഴ കനത്താൽ കരിയാറും നാട്ടുതോടും കരകവിയും. പാടശേഖരത്തിനുള്ളിൽ നിറയുന്ന പെയ്ത്തുവെള്ളം താഴ്ന്നുകിടക്കുന്ന റോഡിലേക്കും ഒഴുകി പരക്കുന്നതോടെ റോഡ് ചെളിക്കുളമാകും. വെള്ളപ്പൊക്കത്തെ ചെറുക്കുന്ന വിധത്തിൽ പാടശേഖരത്തിന്റെ പുറംബണ്ടും റോഡും പുനർനിർമിച്ച് വെള്ളക്കെട്ട് ദുരിതത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വീടു തകർന്ന കുടുംബത്തെ സഹായിക്കും
വീടു തകർന്ന ശശിധരന്റെ കുടുംബത്തിന് അടിയന്തര സഹായം പഞ്ചായത്ത് നൽകും. റവന്യു അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തും. പുറംബണ്ട് ഉയർത്തുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അനിത സുബാഷ്, വൈസ് പ്രസിഡന്റ്
തലയോലപ്പറമ്പ് പഞ്ചായത്ത്
Tags : Local News Nattuvishesham Kottayam