സജീഷും പ്രസീതയും മഷ്റൂം ഫാമിൽ.
ചെറുപുഴ: കൃത്യമായ പഠനവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏതു മേഖലയിലും വിജയം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ചെറുപുഴ പാറോത്തുംനീരിലെ കുഞ്ഞാറ്റ മഷ്റൂം ഉടമ സജീഷും ഭാര്യ പ്രസീതയും. മൂന്നു വർഷം മുന്പ് ചെറിയരീതിയിൽ എട്ട് ബെഡുകളുമായി തുടങ്ങിയ കുഞ്ഞാറ്റ മഷ്റൂം ഇന്ന് 800 ബെഡുകളും പ്രതിദിനം 15 കിലോ കൂണും ഉത്പാദിപ്പിക്കുന്ന മികച്ച ഹൈടെക് ഫാമായി വളർന്നു. 1500 ബെഡു വരെ ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ഫാമിലുണ്ട്.
ആദ്യമൊക്കെ വിപണിയെക്കുറിച്ചും ഫാമിനെക്കുറിച്ചുമൊക്കെ വലിയ ആശങ്കയായിരുന്നു. അതുകൊണ്ടുതന്നെ കൂൺ കൃഷിയെക്കുറിച്ച് നന്നായി പഠിച്ചു. നിരവധി ക്ലാസുകളിൽ പങ്കെടുത്തു. പരമാവധി അറിവുകൾ നേടാൻ ശ്രമിക്കുകയും കഠിനാധ്വാനത്തിന് തയാറാകുകയും ചെയ്തതോടെ ആശങ്കകൾ മാറി. ഇപ്പോൾ ആവശ്യക്കാർക്ക് കൊടുക്കാൻ കൂൺ തികയുന്നില്ലെന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്.
മൂന്നു തരം കൂണുകളാണ് ഇവരുടെ ഫാമിലുള്ളത്. ഓയിസ്റ്റർ വൈറ്റ്, പിങ്ക്, ഗ്രേ എന്നിവ. ആവശ്യത്തിന് വിത്ത് കിട്ടാനില്ലെന്നതാണ് നേരിടുന്ന പ്രധാന പ്രതിസന്ധി. കരിമ്പം കൃഷി വിജ്ഞാൻ കേന്ദ്രം, മറ്റ് സ്വകാര്യ ഫാമുകൾ എന്നിവിടങ്ങളിൽനിന്നാണ് വിത്തുകൾ വാങ്ങുന്നത്. കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് വരുമാനം ലഭിക്കുന്ന കൃഷിയാണ് കൂൺ കൃഷി. 17 ദിവസം കൊണ്ട് വരുമാനം ലഭിച്ചുതുടങ്ങും. വിഷരഹിതവും പോഷക ഗുണമേറിയതുമായ ഭക്ഷ്യവസ്തുവെന്ന നിലയിൽ ആവശ്യക്കാരേറെയുണ്ട്.
ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട കൃഷിയാണ് കൂൺ കൃഷി. ചെറിയ പാളിച്ച പോലും വലിയ നഷ്ടങ്ങളുണ്ടാക്കും. രോഗബാധയും പ്രശ്നമാണ്. കൃഷി ചെയ്തുള്ള പരിചയം തന്നെയാണ് ഏതു പ്രതിസന്ധികളേയും അതിജീവിക്കാൻ പ്രാപ്തരാക്കുന്നതെന്നാണ് ഇവരുടെ പക്ഷം.
സ്റ്റേറ്റ് ഹോൾട്ടി കൾച്ചർ മിഷൻ കൂൺ ഗ്രാമം
പദ്ധതി പ്രകാരം ചെറുപുഴ കൃഷിഭവന്റെ നിർദേശങ്ങളും സഹായ സഹകരണങ്ങളും ഇവർക്ക് ഏറെ പ്രചോദനമായി. ചെറുപുഴ കൃഷിഭൻ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ ഇവരുടെ ഫാം ഇടയ്ക്കിടെ സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
കൂൺ കൃഷി വിപുലീകരിക്കണം, സ്വന്തമായി വിത്തുത്പദനം ആരംഭിക്കണം തുടങ്ങിയവയാണ് യുവദന്പതികളുടെ സ്വപ്നങ്ങൾ. വിത്തുത്പാദനം ആരംഭിക്കണമെങ്കിൽ വലിയ മുതൽ മുടക്ക് ആവശ്യമാണ്. എങ്കിലും ഇതിനാവശ്യമായ പഠനത്തിലും പ്രാരംഭപ്രവർത്തനങ്ങളിലുമാണ് ഇരുവരും. കൂണിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കുന്നുണ്ട്. ചമ്മന്തിപ്പൊടി, അച്ചാർ, സമൂസ, കട്ലറ്റ്, ബിരിയാണി എന്നിവയാണ് നിർമിക്കുന്നത്.
എല്ലാദിവസവും പുലർച്ചെ അഞ്ചോടെ വീടിനോട് ചേർന്നുള്ള ഫാമിൽ ഇവർ ജോലി തുടങ്ങും. ഫാമിൽ കയറിയാൽ പിന്നെ സമയം പോകുന്നതറിയില്ലെന്നാണിവർ പറയുന്നത്. വിത്തിടൽ മുതൽ പാകമാകുന്ന കൂൺ വിളവെടുപ്പും പായ്ക്കിംഗും വില്പനയുമെല്ലാം ഇവർ തന്നെ. മക്കളായ പത്താംക്ലാസ് വിദ്യാർഥിനി നിരഞ്ജിതയും മൂന്നാം ക്ലാസുകാരി നിരഞ്ജനയും അച്ഛനമ്മമാരെ സഹായിക്കാനെത്താറുണ്ട്.
കണ്ണൂർ ജില്ലയിലെ മികച്ച വനിതാ കൂൺ കർഷകയായി കൃഷി വിജ്ഞാൻ കേന്ദ്രം പ്രസീതാ സജീഷിനെ തെരഞ്ഞെടുത്തിരുന്നു. കർഷക ദിനത്തിൽ ചെറുപുഴ പഞ്ചായത്തും പ്രസീതയെ മികച്ച വനിതാ കർഷകയായി തെരഞ്ഞെടുത്ത് ആദരിച്ചിരുന്നു. ഫോൺ: 9074637813.
Tags : NattuVishesham DistrictNews