Editorial Audio
ലഹരിയെന്ന അതിമാരക വിപത്തിനെതിരേ കേരളത്തില്‍ ആഞ്ഞടിക്കുന്ന തൂഫാന് പൂര്ണവിജയത്തിലെത്തണമെന്നാണ് നമ്മള് ഒന്നടങ്കം ആഗ്രഹിക്കുന്നത്. അതിന് മറ്റു സംസ്ഥാനങ്ങളുടെയും കേന്ദ്രസര്‍ക്കാരിന്റെയും പിന്തുണ കൂടിയേ തീരൂ എന്നതില്‍ ആര്‍ക്കും സംശയമില്ല. കാരണം, ലഹരിയെന്ന മായാവിക്ക് സംസ്ഥാന അതിര്‍ത്തികളും രാജ്യാതിര്ത്തികളുമൊന്നും തടസമല്ല. അത് ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാമുക്ത് യുവ ഫോര്‍ വികസിത് ഭാരത്’ എന്ന പേരില്‍ രാജ്യവ്യാപക പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. നൂറ് ആഴ്ച തുടരുന്ന പ്രചാരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, പൊതുസമൂഹം, വ്യവസായരംഗം, 125ൽ അധികം ആത്മീയ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാകും പ്രചാരണം.
ജന്തര്‍ മന്തറില്‍ നടന്ന യുവാക്കളുടെ സമരമായിരിക്കാം പൊടുന്നനെ ഇങ്ങനെയൊരു പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുക. അതെന്തായാലും, രാജ്യത്തെ യുവതയെ ലഹരിമുക്തമാക്കുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്. അതിനുള്ള ഏതൊരു നീക്കത്തെയും എല്ലാവരും സര്‍വാത്മനാ പിന്തുണച്ചേ മതിയാകൂ. കേരളത്തിലെ ഓപ്പറേഷന് തൂഫാൻ മാതൃകയാക്കി ലഹരിവ്യാപാരികളെ വേട്ടയാടലും ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസവും സംയോജിപ്പിക്കുന്ന വിപുലമായ പദ്ധതിയാണ് രാജ്യം കാത്തിരിക്കുന്നത്.
പുതിയ യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ ഒന്നിന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് വലിയ വിജയമാണെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസിനെയും കേന്ദ്ര ഏജന്‍സികളെയും വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകളെയും കൂട്ടുപിടിച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഈ ബൃഹദ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ഇതിനു കീഴില്‍ ജൂലൈ 15 വരെ 7,100ല്‍ അധികം കേസുകളിലായി 7,600ല്‍ അധികം ലഹരിമരുന്നു കച്ചവടക്കാരെ പിടികൂടാന്‍ കഴിഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്. പിടിച്ചെടുത്തതില്‍ കൂടുതലും സിന്തറ്റിക് ലഹരിമരുന്നുകളാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ലഹരിമുക്ത ഇന്ത്യയെന്ന കാഴ്ചപ്പാടോടെ 2020ല്‍ ആരംഭിച്ചതാണ് ‘നശാ മുക്ത് ഭാരത് അഭിയാന്’. മുമ്പുണ്ടായിരുന്ന സംഘടനാപരമായ പങ്കാളിത്തത്തില്‍നിന്ന് ജനകീയ പങ്കാളിത്തത്തിലേക്ക് മാറാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു എന്നാണ് കേന്ദ്ര സാമൂഹിക നീതിശക്തീകരണ വകുപ്പ് അവകാശപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയായ തീവ്രപ്രചാരണ പരിപാടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രണ്ട് പ്രധാന മയക്കുമരുന്ന് ഉത്പാദന മേഖലകള്‍ക്കിടയിലാണ് ഇന്ത്യയുടെ കിടപ്പ്. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ഇറാന് എന്നിവയാണ് പടിഞ്ഞാറ്. മ്യാന്മര്, തായ്ലന്ഡ്, ലാവോസ് എന്നിവ കിഴക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് കടല്‍മാര്‍ഗം മയക്കുമരുന്ന് ശേഖരം എത്തുന്നുണ്ട്. കൂടാതെ, ആഭ്യന്തര ഉത്പാദനവും നടക്കുന്നുണ്ട്. നിയമത്തിലെ ചില വൈരുദ്ധ്യങ്ങള്‍ വന്‍കിട വിതരണക്കാരെ തുണയ്ക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കുറഞ്ഞ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുമ്പോള്‍ വന്‍കിടക്കാര്‍ക്ക് നിസാരമായ ശിക്ഷയേ കിട്ടുന്നുള്ളൂ. ഡ്രോണുകളടക്കം ഏറ്റവും ആധുനിക മാര്‍ഗങ്ങളാണ് ലഹരിക്കടത്തുകാര്‍ ഉപയോഗിക്കുന്നത്. ഡാര്‍ക്ക് നെറ്റും ക്രിപ്റ്റോ കറന്‍സികളുമെല്ലാം ഇവര്‍ സമര്‍ഥമായി ഉപയോഗിക്കുന്നു. അതിനാല്‍ത്തന്നെ നിയമപാലകരും പുതിയ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഇത്തരക്കാരെ നേരിടേണ്ടതുണ്ട്.
മയക്കുമരുന്ന് പിടിച്ചെടുക്കലും അറസ്റ്റുകളും മാഫിയകളെ തകര്‍ക്കലുകളും ഒരുവഴിക്ക് വിട്ടുവീഴ്ചയില്ലാതെ നടക്കട്ടെ. ഒപ്പം, ലഹരിക്കടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും ഊന്നല്‍ വേണം. ഈ വിഷയത്തില്‍ ഇന്ത്യ ഒരുപാട് മുന്നേറാനുണ്ട്. നിരവധി സ്വകാര്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍നിന്ന് ശാരീരിക പീഡനങ്ങളും നിര്‍ബന്ധിത ലഹരിവര്‍ജന പ്രക്രിയകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്ക വലിയ സംസ്ഥാനങ്ങളിലും ആവശ്യത്തിനനുസരിച്ച് ലഹരിമുക്തകേന്ദ്രങ്ങളില്ല. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സാമൂഹിക ഒറ്റപ്പെടല്‍ ഭയന്ന് പലരും സര്‍ക്കാര്‍ മുക്തികേന്ദ്രങ്ങളെ ഒഴിവാക്കുന്നു. ചെറിയ തോതില്‍ ലഹരിവസ്തു കൈയില്‍ വച്ചതിന്റെ പേരിലുള്ള ക്രിമിനല്‍ റിക്കാര്‍ഡുകള്‍ പല യുവാക്കളുടെയും ജോലിസാധ്യതയ്ക്കു തടസമാകുന്നുണ്ട്. അതോടെ അവര്‍ ഈ മാരക വൃത്തത്തിനകത്തുതന്നെ കറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.
നശാമുക്ത് ഭാരത് അഭിയാന് ആറു കോടിയില്‍പരം സ്ത്രീകളില്‍ ബോധവത്കരണം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കു മാത്രമായുള്ള പ്രത്യേക ചികിത്സാകേന്ദ്രങ്ങള്‍ അപൂര്‍വമാണ്. ഉള്ളതാകട്ടെ നഗരങ്ങളിലും. സ്ത്രീകളുടേതായ സവിശേഷ സാഹചര്യങ്ങള്‍ ചികിത്സ തേടുന്നതിലും പൂര്‍ത്തിയാക്കുന്നതിലും അവർക്ക് തടസമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ലഹരിക്കടിപ്പെട്ടവരുടെ പുനരധിവാസം അതീവ പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതുണ്ട്.
ലഹരി മാഫിയയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ശാപം. അത് തകര്‍ക്കുന്നതിലെ ആര്‍ജവവും കരുത്തുമാണ് സര്‍ക്കാരുകള്‍ ആദ്യം തെളിയിക്കേണ്ടത്. ഒപ്പം, ലഹരിവേട്ടയ്ക്കിറങ്ങുന്ന സേനകളുടെ ശേഷി വര്‍ധിപ്പിക്കുകയും അന്വേഷണത്തിലും വിചാരണയിലും വീഴ്ച വരാതെയിരിക്കാന്‍ സൈബര്‍, ഫോറന്‍സിക് പോലുള്ള വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയും വേണം. കേരളത്തിന്റെ മാതൃകയില്‍ ലഹരിവിരുദ്ധ തൂഫാന് രാജ്യമാകെ ആഞ്ഞടിക്കട്ടെ.
Tags : DEEPIKA EDITORIAL