Editorial Audio
ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന വൃത്തികെട്ട രാഷ്ട്രീയക്കളികളിലൂടെ ബംഗാൾ രാഷ്ട്രീയം വീണ്ടും കലുഷിതമായിരിക്കുന്നു. സാധാരണഗതിയിൽ നടന്നുപോകേണ്ട ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് കുതികാൽവെട്ടും കുതന്ത്രങ്ങളും വഴി ദേശീയ ശ്രദ്ധ ഒരിക്കൽകൂടി ബംഗാളിലേക്കു തിരിച്ചുവിട്ടത്. ഭവാനിപ്പുരിലും നന്ദിഗ്രാമിലും ജയിച്ചിരുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം മുറുകവേയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജി വിഭാഗം പ്രഖ്യാപിച്ചിരുന്ന സ്ഥാനാർഥി സഞ്ചിത പ്രധാൻ ഡേ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അപ്രതീക്ഷിതമായി മത്സരരംഗത്തുനിന്നു പിന്മാറി. ഇതിനു പിന്നാലെ ഇന്ത്യാ മുന്നണിയുടെ വിശാല താൽപര്യം മുൻനിർത്തി കോൺഗ്രസ് സ്ഥാനാർഥിയായ മിലൻ പ്രധാനെ പിന്തുണയ്ക്കുന്നതായി മമത ബാനർജി പ്രഖ്യാപിച്ചു. മമത ബാനർജിയുടെ പിന്തുണ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ പൊലിസ് അറസ്റ്റ് ചെയ്തു. 2007ലെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട പഴയ കേസ് കുത്തിപ്പൊക്കിയായിരുന്നു പെട്ടെന്നുള്ള പൊലിസ് നടപടി.
ഇതുകൂടാതെ ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ഔദ്യോഗിക ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് ഇരു തൃണമൂൽ വിഭാഗങ്ങളെയും വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു.
മമത ബാനർജിയുടെ വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ കളിക്കാരൻ’ ചിഹ്നവും അനുവദിച്ചു. അരൂപ് റോയ് നയിക്കുന്ന വിമതവിഭാഗത്തിനാകട്ടെ ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘എൻവലപ്’ ചിഹ്നവും അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ബിജെപിയെ സഹായിക്കാനാണെന്ന വ്യാപകവിമർശനത്തിനിടെയാണ് മമതയെ ഞെട്ടിച്ച സംഭവങ്ങളുണ്ടായത്.
1998മുതൽ തൃണമൂൽ കോൺഗ്രസിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചതാണ് മമത സ്വയം രൂപപ്പെടുത്തിയ ഔദ്യോഗിക ചിഹ്നം. അതു നഷ്ടപ്പെടുന്നതോടെ പാർട്ടിയുടെ വ്യക്തിത്വം തന്നെയാണ് ഇല്ലാതാവുകയെന്ന് എതിരാളികൾക്ക് നന്നായറിയാം. കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയക്കളികളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ കൂടി പങ്കാളിയാകുന്നതാണ് ജനാധിപത്യ ബോധമുള്ളവരെ ഞെട്ടിക്കുന്നത്.
ഏതായാലും പേരും ചിഹ്നവും മരവിപ്പിച്ച നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച മമത നിയമവഴിയിലും പോർമുഖം തുറന്നിട്ടുണ്ട്. നിലവിലുള്ള സംഘടനാ ചട്ടക്കൂട് സൂക്ഷ്മമായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്, ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യതാ നടപടികൾ നേരിടുന്ന വിമത എംഎൽഎമാരുടെ വാദം സ്വീകരിച്ചത് ഭരണഘടനാവിരുദ്ധമാണ് തുടങ്ങിയ ആരോപണങ്ങളാണ് സുപ്രീംകോടതിയിൽ പരിശോധനയ്ക്കു വരിക.
പത്തൊൻപതു വർഷം പഴക്കമുള്ള കേസിൽ പൊടുന്നനെ വന്ന അറസ്റ്റ് നടപടിയാണ് ഭരണകക്ഷിയുടെ ദുഷ്ടലാക്കായി കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ചൂണ്ടിക്കാണിക്കുന്നത്. സാധാരണ പൊലിസ് നടപടി മാത്രമെന്ന് പറഞ്ഞു കൈകഴുകാനുള്ള അധികാരികളുടെ ശ്രമം തീർത്തും അപഹാസ്യമായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ഒക്ടോബർ മൂന്നു വരെ റിമാൻഡിലായതോടെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും താറുമാറായി. എതിരാളികളുടെ ഒരു ലക്ഷ്യവും അതുതന്നെയാകും.
മമതയ്ക്ക് നന്ദിഗ്രാമിനെ മറക്കാനാകില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലും പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലും നിർണായക വഴിത്തിരിവുണ്ടാക്കിയ ഒന്നാണ് നന്ദിഗ്രാം സമരം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണത്തിന്റെ തകർച്ചയ്ക്കും മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും വളർച്ചയ്ക്കും പ്രധാന കാരണം ഈ പ്രക്ഷോഭമായിരുന്നു. പ്രത്യേക സാമ്പത്തികമേഖലയ്ക്കെതിരായ സമരത്തിനിടെ 2007 മാർച്ച് 14നു നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ട 14 കർഷകരുടെ ചോരയിലാണ് മമത രാഷ്ട്രീയ പടയോട്ടം തുടങ്ങിയത്. അതേ നന്ദിഗ്രാം തന്നെ ഇപ്പോൾ കോമാളിരൂപത്തിൽ മമതയെ നോക്കി പല്ലിളിച്ചുകാട്ടുന്നു.
രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലെന്നപോലെ നന്ദിഗ്രാമിലും നിശബ്ദമായ നിലവിളിക്കുന്നത് ജനാധിപത്യം തന്നെയാണ്. അധികാരക്കൊതിയും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെക്കാൾ വലിയ പ്രാധാന്യം നേടുന്ന ദയനീയ കാഴ്ച. അധികാരത്തിന്റെ ഹുങ്കിൽ വ്യക്തിഹത്യയും വർഗീയതയും ഭീഷണിയും വഴി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഏതറ്റംവരെയും പോകുന്ന രാഷ്ട്രീയകക്ഷികൾ വെറുപ്പിന്റെയും വിഭജനത്തിന്റെയും സന്ദേശമാണ് ജനങ്ങൾക്കു നൽകുന്നത്. ഇതൊന്നും നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പോടുകൂടി അവസാനിക്കാൻ പോകുന്നില്ല എന്ന സൂചനകളാണ് നമ്മെ അതിലേറെ അസ്വസ്ഥമാക്കുന്നത്.
Tags : DEEPIKA EDITORIAL