Editorial Audio
സന്ധ്യയായി, ഉഷസായി 11-ാം ദിവസം; ഒടുവിൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നു. വി.ഡി. സതീശൻ! എന്തൊരാശ്വാസം! നമുക്കൊരു മുഖ്യമന്ത്രിയെ ലഭിച്ചിരിക്കുന്നു. തിങ്കളാഴ്ച സത്യപ്രതിജ്ഞ. അവകാശമുന്നയിച്ച മൂന്നിലൊരാൾ മുഖ്യമന്ത്രിയായി എന്നതിനൊപ്പം പ്രധാനമാണ് അനിഷേധ്യരായ രണ്ടു നേതാക്കൾ പാർട്ടിയുടെ കെട്ടുറപ്പിനും പ്രതിച്ഛായയ്ക്കുംവേണ്ടി ത്യാഗത്തിനു തയാറായത്. മേയ് നാലിനു ജനം സമ്മാനിച്ച ചരിത്രവിജയത്തിന്റെ ആരവമടങ്ങുംമുന്പ് തുടങ്ങിയ തർക്കമാണ് ഇന്നലെ ഒത്തുതീർപ്പിലായത്.
പത്മവ്യൂഹത്തിൽ കുടുങ്ങിയ ഹൈക്കമാൻഡ് വിയർത്തൊലിച്ച് പുറത്തു കടന്നെന്നും പറയാം. വൈകിയ വേളയിലെങ്കിലും ഭരണം തുടങ്ങി വോട്ട് ചെയ്തവരോടു നീതി പുലർത്തുക. ഗ്രൂപ്പുകൾ പാർട്ടിയിൽ ലയിച്ചാൽ കോൺഗ്രസിനു കൊള്ളാം. ആലങ്കാരികമായി പറഞ്ഞാൽ, ജനത്തിന്റെ ഭൂരിപക്ഷ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയായിരുന്നു. എംഎൽഎമാരും പാർട്ടി നേതാക്കളും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന കീഴ്വഴക്കം മാറ്റിവയ്ക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർബന്ധിതമായി.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇന്നലെ ഉച്ചയോടെ എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനം കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി രണ്ടോ മൂന്നോ വാക്യത്തിൽ ഒതുക്കി. സമൂഹമാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന സൂചന ഹൈക്കമാൻഡ് നൽകിയിരുന്നെങ്കിലും അണികളുടെയും ജനങ്ങളുടെയും പ്രതികരണം രൂക്ഷമായതോടെ തീരുമാനം നീണ്ടുപോയി. രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിനു ചുവട്ടിൽ വി.ഡി. സതീശനെ പിന്തുണച്ച് ലക്ഷത്തിലേറെ പ്രതികരണങ്ങളാണുണ്ടായത്.
ഘടകകക്ഷികളുടെ താത്പര്യങ്ങളും പരിഗണിച്ചു. വിജയിച്ചാലും പാർട്ടിയെ ദുർബലമാക്കിയേക്കാവുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതിലും പാർട്ടി ജാഗ്രത പാലിച്ചു. ഒടുവിൽ പ്രഖ്യാപനമുണ്ടായി. പരിമിതികളുണ്ടെങ്കിലും ജനാധിപത്യത്തിന്റെ അനിവാര്യ പരിഹാരമായ ഭൂരിപക്ഷഹിതമാണ് നടപ്പായിരിക്കുന്നത്. പക്ഷേ, വിയോജിച്ചവരെയും മാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം. അന്തസായ പ്രതികരണമാണ് കെ.സി. വേണുഗോപാൽ നടത്തിയത്.
വി.ഡി. സതീശനെ അഭിനന്ദിച്ചും പാർട്ടി വിധേയത്വം ആവർത്തിച്ചുമുള്ള മാന്യമായ പ്രതികരണത്തിന് ഒട്ടും താമസമുണ്ടായില്ല. എത്ര പരിഭവമുണ്ടെങ്കിലും രമേശ് ചെന്നിത്തലയ്ക്കും പാർട്ടിയെ ധിക്കരിച്ച പാരന്പര്യമില്ല. മുറിവുകൾ ഉണക്കേണ്ടിവരും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണവും പക്വതയോടെയായിരുന്നു. ചെന്നിത്തല പ്രിയങ്കരനായ നേതാവാണെന്നും കെ.സി. വേണുഗോപാൽ തനിക്ക് പൂർണ പിന്തുണ നൽകിയെന്നും പറഞ്ഞ അദ്ദേഹം ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ടീമായി പ്രവർത്തിക്കണമെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങളിൽ കോൺഗ്രസിനു പഠിക്കാനേറെയുണ്ട്. നീണ്ടകാലം അധികാരമില്ലാതിരുന്നിട്ടും കിട്ടിയ അവസരത്തിൽ നേതാക്കൾ തങ്ങളുടെ വ്യക്തിതാത്പര്യങ്ങൾ പുറത്തെടുത്തു. നേതാക്കളും പരോക്ഷമായി പങ്കെടുത്ത തെരുവ്-സമൂഹമാധ്യമ തർക്കമൊക്കെ ജനാധിപത്യത്തിന്റെ സൗന്ദര്യവും വിസ്മയവുമായി വിഴുങ്ങാൻ എല്ലാവരെയും കിട്ടിയെന്നു വരില്ല.
തർക്കങ്ങൾക്കും ജനാധിപത്യത്തിൽ ഇടമുണ്ടെന്നു വാദിക്കുന്നവർക്ക് അതിനു പരിധിയുമുണ്ടെന്നു മനസിലായില്ല. ഇതു കേരളത്തെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും ബിജെപിക്കെതിരേ പൊരുതാൻ ശ്രമിക്കുന്ന ഇന്ത്യാ മുന്നണിയുടെ നേതൃസ്ഥാനത്തുള്ള കോൺഗ്രസിനെ രാജ്യമൊട്ടാകെ ബാധിക്കുമെന്നും മനസിലായില്ല. സ്വന്തം എംഎൽഎമാരിൽനിന്ന് ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇത്ര ക്ലേശിക്കുന്നവർ ഒരു രാജ്യമെങ്ങനെ ഭരിക്കുമെന്ന പരോക്ഷചോദ്യം അന്തരീക്ഷത്തിലുണ്ട്.
ഡൽഹിയിൽ ചർച്ച നടത്തിയവർക്കായിരുന്നില്ല, ജനങ്ങളുമായി നേരിട്ടിടപെടുന്ന പ്രാദേശികനേതാക്കൾക്കാണ് വോട്ടർമാരുടെ ചോദ്യങ്ങൾക്കു മുന്നിൽ തലകുനിക്കേണ്ടിവന്നത്. കുറച്ചുകാലമായി പാർട്ടിയുടെ കേരള ഘടകത്തിൽ ഗ്രൂപ്പില്ലായിരുന്നത് അധികാരമില്ലാതിരുന്നതുകൊണ്ടാണ് എന്ന തോന്നലുണ്ടായിട്ടുണ്ട്. ഗ്രൂപ്പുകളെ പ്രീണിപ്പിക്കുകയും അനുനയിപ്പിക്കുകയും ചെയ്ത് പരിഹാരമുമുണ്ടാക്കുന്ന നേതൃത്വത്തിന്റെ ദൗർബല്യം വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയെ ദുർബലമാക്കിയിട്ടുണ്ട്.
വോട്ടർമാരെയോ യുഡിഎഫിലെയോ ഇന്ത്യമുന്നണിയിലെയോ മറ്റു കക്ഷികളെയോ അല്ല, സ്വന്തം പാർട്ടിയിലാണ് കോൺഗ്രസ് ആദ്യം അച്ചടക്കവും ഐക്യവുമുണ്ടാക്കേണ്ടത്. രാജ്യത്തെ ഭിന്നിപ്പിക്കുന്ന വർഗീയതയ്ക്കെതിരേ എന്തെങ്കിലും ചെയ്യാനാവുന്നത് കോൺഗ്രസിനാണെന്നു കരുതുന്ന കോടിക്കണക്കിനു മനുഷ്യരുണ്ട്. അവർക്കു തെറ്റു പറ്റിയെന്ന് തോന്നരുത്. മുറിവേറ്റ ഗ്രൂപ്പ് വികാരങ്ങൾ ഭരണത്തെ ബാധിക്കുന്നില്ലെന്ന് കോൺഗ്രസും യുഡിഎഫും ഉറപ്പാക്കണം.
ബഹുമാനപ്പെട്ട നിയുക്ത മുഖ്യമന്ത്രീ, തെരഞ്ഞെടുപ്പിനേക്കാൾ, 11 ദിന മുഖ്യചർച്ചകളേക്കാൾ കഠിനമാണ് വരാനിരിക്കുന്ന ദിവസങ്ങൾ. പ്രതീക്ഷകളുടെ അമിതഭാരമുണ്ട്. ഉൾപാർട്ടി പ്രതിസന്ധികളെയും മത-സാമുദായിക ഭഗ്നാശരെയും കുടഞ്ഞുകളയുന്നത് എളുപ്പമല്ലെന്നേയുള്ളൂ. മതമല്ല, മതമല്ല, മതേതരത്വമാകണം മുഖ്യം. ഭരണയന്ത്രം ഉടൻ കുതിക്കണം. മഴക്കാലത്തിന്റെയും അധ്യയനവർഷത്തിന്റെയും പടിവാതിൽക്കലാണ് കേരളം.
മുന്നൊരുക്കങ്ങളുടെ സമയമാണ് നഷ്ടപ്പെട്ടതെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ പ്രകടിപ്പിച്ച വീര്യവും നിശ്ചയദാർഢ്യവുമൊക്കെ അഴിമതിക്കും മയക്കുമരുന്നിനും വന്യജീവി-തെരുവുനായ ആക്രമണത്തിനും ജനദുരിതങ്ങൾക്കുമെതിരേയുള്ള പോരാട്ടത്തിലും ഉണ്ടാകണമെന്നു സഹപ്രവർത്തകരെ ഓർമിപ്പിക്കണം. സദ്ഗുണങ്ങളെ കൈവിടില്ലെന്നു നിർബന്ധമുണ്ടെങ്കിൽ സദ്ഭരണം സാധ്യമാണ്.
എൽഡിഎഫ് സർക്കാരിനെതിരേയുള്ള ജനരോഷത്തിന്റെ കാരണങ്ങൾ എല്ലാ ഭരണകൂടങ്ങൾക്കും ബാധകമാണ്. കോൺഗ്രസിനു വോട്ടു ചെയ്ത പലർക്കും കഴിഞ്ഞ ദിവസങ്ങളിലെ അധികാരത്തർക്കം കണ്ടപ്പോൾ വേണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട്. കഴിഞ്ഞതു കഴിഞ്ഞെന്നു വിചാരിക്കാൻ എല്ലാ നേതാക്കൾക്കും തോന്നിയാൽ നവകേരളമുണ്ടാകും. അല്ലെങ്കിൽ ജനം കാത്തിരിക്കും.
മുഖ്യമന്ത്രിപ്രഖ്യാപനത്തിനു പിന്നാലെ, ഇന്നലെ പിണറായി വിജയനെ സിപിഎം പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കുകയും ചെയ്തതോടെ പുതിയ നിയമസഭ സജീവമാകുമെന്നുറപ്പായി. കണ്ടുകണ്ടങ്ങിരിക്കെ മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവും പ്രതിപക്ഷനേതാവിനെ മുഖ്യമന്ത്രിയുമാക്കിയത് ജനാധിപത്യത്തിനു മാത്രം സാധ്യമായ അറ്റകുറ്റപ്പണികളാണ്. അതിനിയുമുണ്ടാകും. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും തങ്ങളുടേതായ അഭിപ്രായങ്ങളും രാഷ്ട്രീയവുമുണ്ട്.
പക്ഷേ, ഈ സംസ്ഥാനത്തിന്റെ പ്രശ്നങ്ങളെ അടിമുടി അറിയാവുന്ന രണ്ടുപേരും ക്രിയാത്മകമായി സഹകരിച്ചാൽ നമ്മുടെ പ്രതിസന്ധികൾ അവസരങ്ങളായി മാറുമെന്നതിൽ സംശയമില്ല. കേരളത്തിന് അതു മതി.
Tags : EDITORIAL