x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

23
JUL
2026

ജനാധിപത്യത്തിൽ ധർമം പ്രധാനം

Editorial Audio


Published: July 23, 2026 12:00 AM IST | Updated: July 22, 2026 10:31 PM IST

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപിയും വ്യവസ്ഥാപിത പ്രതിപക്ഷവും രാജ്യതലസ്ഥാനത്തു നടത്തുന്ന സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ച് ശക്തമാകുകയോ കൈവിട്ടു പോകുകയോ ആണ്. കാരണം, പാർലമെന്‍റിലോ പുറത്തോ ചർച്ചകളൊന്നും നടന്നില്ലെങ്കിലും മന്ത്രിയെ സംരക്ഷിക്കാനെന്നോണം സംസ്ഥാന ബിജെപി ഘടകങ്ങളും രാജ്യത്തു പലയിടത്തും തെരുവിലിറങ്ങി.

തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്കു ബിജെപി നടത്തിയ സമരം സംഘർഷത്തിലായി. മഹാരാഷ്‌ട്രയിലും ബിഹാറിലും മധ്യപ്രദേശിലുമൊക്കെ ബിജെപി-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സമരക്കാർക്കെതിരേ സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷപ്രചാരണങ്ങൾ സജീവമായി. പ്രശ്നം പരിഹരിക്കുന്നതിനു സഹായകമായ നിലപാടുകൾ കാണുന്നില്ല.

ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവി പന്താടിയ വകുപ്പിന്‍റെ മന്ത്രിയെ നിലനിർത്താനാണോ സർക്കാരിന്‍റെയും ബിജെപിയുടെയും ബലംപിടിത്തം? അല്ലെങ്കിൽ, അയോധ്യയിൽ നട്ടിരുന്ന രാജ്യത്തിന്‍റെ കണ്ണും കാതും ഡൽഹിയിലെത്തിയെന്ന യാഥാർഥ്യവും മുന്നിലുണ്ട്. സംഭാവനക്കൊള്ളയിൽ കുടുങ്ങിയ ബിജെപി രക്ഷാകവാടം കണ്ടെത്തി.

ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിമാർ രാജിവയ്ക്കുന്നതോ അതിനായി പ്രതിപക്ഷം ആവശ്യപ്പെടുന്നതോ രാജ്യത്ത് ആദ്യമല്ല. അതൊക്കെ അരാജകത്വമാണെന്ന കേന്ദ്രസർക്കാരിന്‍റെയും സംഘപരിവാറിന്‍റെയും നിലപാടിനു ജനാധിപത്യത്തിൽ സാധൂകരണമില്ല. അത്തരം സമരങ്ങൾ വൻമരങ്ങളെ വീഴ്ത്തുകയും വാഴിക്കുകയും ചെയ്തിട്ടുമുണ്ട്. പലതും തെറ്റായിപ്പോയിട്ടുണ്ടാകാം.

പക്ഷേ, ജനാധിപത്യത്തിന്‍റെ അനിവാര്യ ഘടകങ്ങളിൽ ആ പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ട്. നീറ്റ് യുജി-സിബിഎസ്ഇ പരീക്ഷകളിൽ ആവർത്തിക്കുന്ന കെടുകാര്യസ്ഥതയത്രയും നേരിട്ടു നടത്തിയത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ആണെന്നല്ല അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടുന്നതിന്‍റെ അർഥം. ധർമേന്ദ്രയോട് ധാർമികത കാണിക്കണമെന്ന് ആവശ്യപ്പെടുന്നു എന്നേയുള്ളൂ. സർക്കാരും പാർട്ടിയും കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട മന്ത്രിക്ക് ഒരുക്കുന്ന സംരക്ഷണം ഗുണകരമാകുമോയെന്നു കണ്ടറിയണം.

ട്രെയിൻ അപകടങ്ങളുടെ പേരിൽ 1956ൽ നെഹ്റു മന്ത്രിസഭയിൽനിന്നു രാജിവച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് വകുപ്പിന്‍റെ പിഴവുകൾക്കു മന്ത്രി ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പാരന്പര്യം തുടങ്ങിവച്ചത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജി സ്വീകരിച്ചില്ലെങ്കിലും തൊട്ടടുത്ത മാസം വീണ്ടും അപകടമുണ്ടായതോടെ ശാസ്ത്രി രാജിയിൽ ഉറച്ചുനിന്നു. ആ സംഭവം പക്ഷേ, അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിനും സർക്കാരിന്‍റെ ‍അന്തസിനും മാറ്റു കൂട്ടിയതേയുള്ളൂ.

1964ൽ ശാസ്ത്രി പ്രധാനമന്ത്രിയാകുകയും ചെയ്തു. നെഹ്റുവിന്‍റെ വാക്കുകൾ രാജ്യത്ത് മുഴങ്ങുന്നു: “ട്രെയിന്‍ ദുരന്തത്തിന്‍റെ ഉത്തരവാദിയായി ശാസ്ത്രിയെ ഞാന്‍ കാണുന്നില്ല; അതേസമയം, ഭരണഘടനാപരമായ ഔചിത്യത്തിന്‍റെ വീക്ഷണകോണില്‍നിന്നു ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ തീരുമാനം മാതൃകാപരമാണ്.” തുടർന്നുള്ള വാക്കുകളാണ് ജനാധിപത്യത്തിന്‍റെ ധാർമികതയെ ഉയർത്തിപ്പിടിക്കുന്നത്: “എന്ത് സംഭവിച്ചാലും, അതൊന്നും നമ്മെ ബാധിക്കില്ലെന്ന ചിന്തയിൽ തുടരാന്‍ കഴിയുമെന്ന് ആരും കരുതരുത്.”

ആ സംസ്കാരം പിന്നീടു ജനാധിപത്യത്തിന്‍റെ ഭാഗമായി. 1958ൽ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി, 1962ൽ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോൻ, 1987ൽ പ്രതിരോധമന്ത്രി വി.പി. സിംഗ്, 1999ൽ റെയിൽവേ മന്ത്രി നിതീഷ് കുമാർ എന്നിവർ രാജിവച്ചിരുന്നു.

2000 ഡിസംബറിൽ റെയിൽവേ മന്ത്രി മമത ബാനർജി ട്രെയിൻ അപകടങ്ങളുടെ പേരിൽ രാജിക്കത്തു സമർപ്പിച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന വാജ്പേയി സ്വീകരിച്ചില്ല. മമത തുടരുകയും ചെയ്തു. അതുപോലെ വിവിധ സംസ്ഥാനങ്ങളിൽ എത്രയോ മന്ത്രിമാരാണ് തങ്ങളുടേതല്ലാത്തതെങ്കിലും വകുപ്പുകളിലെ പിഴവുകളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചിട്ടുള്ളത്.

സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രം അധികാരത്തിന്‍റേതു മാത്രമല്ല, അധികാരമൊഴിയലിന്‍റേതുകൂടിയാണ്. അതിന്‍റെ അടിസ്ഥാനം ധാർമികതയാണ്. ധർമേന്ദ്ര മറന്ന ധർമം യുവാക്കൾ ഓർമിപ്പിക്കുന്നത് അവർ അരാജകവാദികളായതുകൊണ്ടല്ല. ബിജെപി, പാറ്റകളെന്നു സ്വയം വിശേഷിപ്പിക്കുന്ന സിജെപിക്കു നന്ദി പറയുകയാവാം.

കാരണം, ഈ സമരം രാജ്യത്തിന്‍റെ കണ്ണും കാതും അയോധ്യയിൽനിന്നു ഡൽഹിയിലെത്തിച്ചിട്ടുണ്ട്. അതൊരു ഗൂഢാലോചനയല്ലായിരിക്കാം. പക്ഷേ, അയോധ്യ സംഭാവനക്കൊള്ളയിൽ ആരോപണവിധേയരായ ബിജെപിക്കു ഡൽഹി താത്കാലിക രക്ഷാകവാടമായിരിക്കാം. പക്ഷേ, അയോധ്യ ഉയർന്നുതന്നെ നിൽക്കും.

Tags : Editorial Deepika

Recent News

Corehub Up