Editorial Audio
ഉയിർപ്പ്, മാന്ത്രികവടി വീശിയൊരുക്കുന്ന മായക്കാഴ്ചയല്ല, സ്വന്തം കുരിശെടുത്ത് അനുഗമിക്കുന്നവർക്കു ക്രിസ്തു വാഗ്ദാനം ചെയ്യുന്ന വസന്തമാണ്! പക്ഷേ, പങ്കുവയ്ക്കപ്പെടാത്ത തീൻമേശയിൽ ക്രിസ്തു വിരുന്നുകാരനല്ല.
പ്രിയരേ, ഹൃദയകവാടങ്ങളിലൂടെ ഭൂമിയെ നോക്കുക. ഇന്നുദിച്ചിരിക്കുന്നത് നീതിസൂര്യനാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. കണ്ടാലും; അവന്റേതൊരു കൃത്രിമഗാത്രമല്ല, പീഡാസഹനത്തിന്റെ മുറിപ്പാടുകളെല്ലാം അതുപോലെതന്നെയുണ്ട്. അങ്ങനെതന്നെയാണ് ജറൂസലെമും. ക്രിസ്തുവിന്റെ ആണിപ്പഴുതുകൾപോലെ, കടന്നുപോയ കഷ്ടകാലങ്ങളുടെ തെളിവുകളെല്ലാം അവിടെത്തന്നെയുണ്ട്.
അന്ത്യ അത്താഴമുറി, ഗത്സമേൻ തോട്ടം, പീലാത്തോസിന്റെ അരമന, പീഡനമുറികൾ, സ്ലീവാപ്പാത, കാൽവരി... അങ്ങനെയങ്ങനെ. പക്ഷേ, കല്ലറ തുറക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരത്തിനു സമാനമായിക്കഴിഞ്ഞ ജറൂസലെം, പൊന്നൊളിയിൽ മിന്നുന്ന കല്ലറയിലേക്കു ചൂണ്ടി മനുഷ്യവംശത്തോടു സുവിശേഷം പറയുന്നു; ഭീതിയും സങ്കടവും വിട്ടെഴുന്നേൽക്കുക, പ്രത്യാശയുള്ളവരാകുക.
ഉയിർപ്പിന്റെ ചരിത്രം തുറക്കപ്പെട്ട ഒരു കല്ലറയുടെ വാതിൽക്കൽ അവസാനിച്ചില്ല. അതൊരു ഉണർത്തുപാട്ടായി ലോകമെങ്ങും ആലപിക്കപ്പെട്ടു. ജീവനോടെയുണ്ടായിരുന്ന 11 ശിഷ്യന്മാരും ദുഃഖത്തിലും അധികാരികളോടുള്ള ഭീതിയിലും കഴിയുകയായിരുന്നു. ക്രിസ്തുവിനെ വേട്ടയാടിയവർ തങ്ങളെയും വെറുതെ വിടില്ലെന്ന് അവർ ഭയന്നു. ഉയിർത്തേഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കണ്ട സ്ത്രീകളോട് ക്രിസ്തു ആദ്യം പറയുന്നത് ഭയപ്പെടേണ്ട എന്നാണ്. ഉയിർപ്പിന്റെ ആ മഹാസന്ദേശം ഈ ഞായറാഴ്ചയിലും പ്രസക്തമാണ്.
ഭയം മനുഷ്യരെ നിഷ്ക്രിയരോ ഉദാസീനരോ ആകാൻ പ്രേരിപ്പിക്കുന്നു. ഉത്ഥിതൻ മൃതതുല്യരായ ശിഷ്യരെയും കാണുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ശ്രദ്ധേയമായ ഒരു കൂടിക്കാഴ്ചയായിരുന്നു എമ്മാവൂസിലേക്കു പോവുകയായിരുന്ന രണ്ടു ശിഷ്യരുമായി ക്രിസ്തു നടത്തിയത്. അവൻ ഒപ്പം നടന്നിട്ടും അവർ തിരിച്ചറിഞ്ഞില്ല. അന്നു രാത്രി അത്താഴനേരത്ത് അവൻ അപ്പമെടുത്ത് ആശീർവദിച്ച് അവർക്കു കൊടുത്തപ്പോഴാണ് അതു ക്രിസ്തുവാണെന്ന് അവർ തിരിച്ചറിഞ്ഞത്. പിന്നീടവർ പരസ്പരം പറയുന്നുണ്ട്: ""വഴിയില്വച്ച് അവന് നമ്മോടു സംസാരിച്ചപ്പോള് നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?’’ ഉത്ഥിതനായ ക്രിസ്തു ഒപ്പമുണ്ടെന്നറിഞ്ഞ് ഹൃദയം ജ്വലിച്ചവരാണ് അന്നുമുതൽ ഇന്നുവരെ സുവിശേഷം പ്രസംഗിച്ചത്. ദുർഭരണങ്ങളോട് സത്യം പറയാൻ അവർക്കേ ധൈര്യമുണ്ടായിട്ടുള്ളു.
വീണിടത്തുനിന്ന് എഴുന്നേറ്റ് വീണ്ടും വീണ്ടും കുരിശുമായി നടക്കുന്ന മനുഷ്യരുടേതുകൂടിയാണ് ലോകം. അവർ അതിജീവിച്ചുകഴിഞ്ഞാലും ശരീരങ്ങളിലും മനസുകളിലും പോയകാലസഹനങ്ങളുടെ മുദ്രയുണ്ട്. ചിലരുടെ തഴന്പുവീണു പൊട്ടിയ കൈകാലുകളും ചുളിഞ്ഞുപോയ ചർമങ്ങളും കാലിയായ അക്കൗണ്ടുകളും മറ്റു ചിലരുടെ യൗവനത്തിനും സന്തോഷത്തിനും പകരം കിട്ടിയതാണ്. യുദ്ധങ്ങളിൽ അനാഥരായവർ, വീടില്ലാത്തവർ, സ്വന്തം മണ്ണിൽ പൗരത്വം നഷ്ടപ്പെട്ടവർ, തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്ന ദളിതർ, അരിയെടുത്തതിനു തല്ലിക്കൊല്ലപ്പെടുന്നവർ, പീലാത്തോസുമാരുടെ കൺമുന്നിൽ ആൾക്കൂട്ടവിചാരണയ്ക്കിരയാകുന്ന ന്യൂനപക്ഷങ്ങൾ, വീട്ടിലും നാട്ടിലും പാർട്ടിയിലും പള്ളിയിലും ഭരണകേന്ദ്രങ്ങളിലും തള്ളിമാറ്റപ്പെടുന്ന സ്ത്രീകൾ, വിദ്വേഷരാഷ്ട്രീയക്കാരുടെ തുപ്പലുകൾ മുഖത്തുവീണ മത-രാഷ്ട്രീയ നേതാക്കൾ, മതഭ്രാന്തരുടെ വസ്ത്രാക്ഷേപങ്ങളിൽ സമൂഹമാധ്യമങ്ങൾ അവമതിക്കപ്പെട്ടവർ... ഇത്തരം പരിസരങ്ങളിലേ ക്രിസ്തുവുള്ളു.
മറ്റുള്ളവരുടെ സന്തോഷത്തിനും നീതിക്കുംവേണ്ടി വാളെടുക്കാതെ പൊരുതുന്നവർക്കെല്ലാം ക്രിസ്തുവിന്റെ മുഖമുണ്ട്. മറക്കരുത്, ദാരിദ്ര്യം, അടിമത്തം, അധിനിവേശം, ഗൂഢാലോചന, വ്യാജപൊതുബോധനിർമിതി, അധികാരപ്രമത്തത, കള്ളപ്രചാരണങ്ങൾ, പീഡനം... ആദിമുതൽ പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യർ ഏറ്റുവാങ്ങിയിരുന്ന ദുഃഖത്തിന്റെ പാനപാത്രങ്ങളിലൊന്നും ക്രിസ്തുവിനായി ഒഴിവാക്കപ്പെട്ടിരുന്നില്ല.
മുന്നോ നാലോ മൈലുകളുടെ ചുറ്റളവിലാണ് ജറൂസലെമിലെ ഓശാനവീഥിയും അന്ത്യ അത്താഴമുറിയും കുരിശിന്റെ വഴിയും കാൽവരിയും ഉത്ഥാനസ്ഥലവുമൊക്കെയുള്ളത്. പീഡ സഹിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ക്രിസ്തുഗാത്രത്തിന്റെ പരിഛേദമാണത്. ഉയിർപ്പ്, മാന്ത്രികവടി വീശിയൊരുക്കുന്ന മായക്കാഴ്ചയല്ല. പങ്കുവയ്ക്കപ്പെടാത്ത തീൻമേശയിൽ ക്രിസ്തു വിരുന്നുകാരനുമല്ല.
ഗ്രീഷ്മവും ശിശിരവും വർഷവും ഇലപൊഴിയും ശരത്കാലവുമൊക്കെ ആകാശത്തും ഭൂമിയിലും അടയാളങ്ങളിടും. അപ്പോഴും സ്വന്തം കുരിശെടുത്ത് അനുഗമിക്കുന്നവർക്കു ക്രിസ്തു വാഗ്ദാനം ചെയ്യുന്ന വസന്തമാണ് ഉയിർപ്പുതിരുനാൾ. അവരുടെ കൈകാലുകളിലും ആണിപ്പഴുതകളുണ്ടായിരിക്കും. എഴുന്നേൽക്കുക, ആത്മ-ശരീരങ്ങളിൽ ക്രിസ്തുവിന്റെ മുദ്ര തെരയാനുള്ള ഞായറാഴ്ചയാണിത്. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ ആശംസകൾ!