Monday, October 8, 2018 12:20 AM IST
അനന്തപുരി / ദ്വിജൻ
സുപ്രീംകോടതി അടുത്തകാലത്തു പുറപ്പെടുവിച്ച വിധികളിൽ ദൈവവിശ്വാസികളായ എല്ലാവർക്കും വല്ലാത്ത ഖിന്നത ഉണ്ടെങ്കിലും അവയിൽ സർക്കാരിനു വലിയ തലവേദന ഉണ്ടാക്കുന്നതു ശബരിമലവിധിയാണ്. കോടതിവിധി അനുസരിച്ച് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കാൻ സർക്കാരിനു സാധിക്കുമോ? പന്തളത്തു നടന്ന പ്രതിഷേധം സൂചനയാണെങ്കിൽ, ആ വിധി നടപ്പാക്കൽ അത്ര എളുപ്പമാവില്ല.
കോടതി വഴി വിധി അസ്ഥിരപ്പെടുത്താൻ നോക്കുമെന്നും സാധിച്ചില്ലെങ്കിൽ കോടതിവിധി അനുസരിച്ചു മല ചവിട്ടാനെത്തുന്ന വിലക്കപ്പെട്ട പ്രായത്തിലുള്ള സ്ത്രീകളെ ബലം പ്രയോഗിച്ചു തടയുമെന്നും അയ്യപ്പസംരക്ഷണസമിതിക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭണത്തിനു നേതൃത്വം കൊടുക്കുന്നത് അയ്യപ്പന്റെ സ്വന്തം താഴമണ്‍ ഇല്ലത്തിലെ ഇളംമുറക്കാരനായ രാഹുൽ ഈശ്വറാണ്.
പദ്മകുമാറും പിണറായിയും
ശബരിമലവിധിയെക്കുറിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിസന്റും കടുത്ത മാർക്സിസ്റ്റുകാരനുമായ പദ്മകുമാർ പറഞ്ഞതാണു ശരാശരി വിശ്വാസിയുടെ മനസ്. വിധിക്കെതിരെ റിവ്യു പരാതി കൊടുക്കുമെന്നും തന്റെ കുടുംബത്തിലെ സ്ത്രീകളാരും ഈ വിധി ഉള്ളതുകൊണ്ട് ശബരിമലയ്ക്കു പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി എന്തു പറഞ്ഞാലും അയ്യപ്പഭക്തരായ സ്ത്രീകൾക്കു വിലക്കപ്പെട്ട പ്രായത്തിൽ മല ചവിട്ടി അയ്യപ്പകോപത്തിന് ഇരയാകാൻ താത്പര്യമുണ്ടാവില്ല. അതു വിശ്വാസപരമായ വിഷയമാണ്.
സുപ്രീംകോടതി വിധി നടപ്പായാൽ ശബരിമലയിലെ താന്ത്രിക കർമങ്ങൾ മുടങ്ങുമെന്നും ക്ഷേത്ര ചൈതന്യത്തിനു ഭംഗം വരുമെന്നും തന്ത്രിമാരായ കണ്ഠര് മോഹനര്, രാജീവര്, മഹേഷ് മോഹനര് എന്നിവർ മാലോകരെ അറിയിച്ചതിലൂടെ ഭക്തർ കൂടുതൽ അസ്വസ്ഥരായിട്ടുണ്ട്. ഇക്കാര്യത്തിൽ പന്തളം കൊട്ടാരവും തന്ത്രികുടുംബവും സംയുക്തമായി സുപ്രീം കോടതിയിൽ റിവ്യു ഹർജി നല്‍കും എന്നും അവർ പറഞ്ഞു. ഓരോ ക്ഷേത്രത്തിന്റെയും ആചാരം നോക്കിവേണം പരിഷ്കാരങ്ങൾ നടപ്പാക്കാനെന്ന് തന്ത്രിമാർ ഉപദേശിക്കുന്നു.
എന്നാൽ, ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ. സഞ്ജയൻ പറയുന്നതു കോടതിവിധി ക്ഷേത്രത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ബാധിക്കുന്നില്ലെന്നും കൂടുതൽ മാളികപ്പുറങ്ങൾ ശബരിമലയിൽ എത്തുന്നത് ക്ഷേത്രത്തിന്റെ കീർത്തി വർധിപ്പിക്കും എന്നുമാണ്. ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും ഇതായിരുന്നു.
വിധി നടപ്പാക്കുമെന്ന കാര്യത്തിൽ കർക്കശ നിലപാടിലാണു മുഖ്യമന്ത്രി പിണറായി വിജയൻ.
അദ്ദേഹം ലക്ഷ്യംവയ്ക്കുന്നതു വിശ്വാസികളെ അല്ല അവിശ്വാസികളായ ഹിന്ദുക്കളെ ആവണം. റിവ്യു ഹർജി നല്കുമെന്നു പറഞ്ഞതിനു ദേവസ്വം ബോർഡ് പ്രസിഡന്റിനെ അദ്ദേഹം ശാസിക്കുകയും ചെയ്തു. അതോടെ പദ്മകുമാറിനു വിധിയുടെ മഹത്വം മനസിലാവുകയും ചെയ്തു. സിപിഎമ്മിൽ പിണറായി വിജയനാണു സർവാധിപതി എന്നതുകൊണ്ട് ശബരിമല വിഷയത്തിൽ മറ്റൊരു അഭിപ്രായം പരസ്യമായി വരാൻ സാധ്യതയില്ല. പിണറായി ഇത്ര കർക്കശമായ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തിൽ ഘടകകക്ഷികൾക്കും മറ്റൊരു അഭിപ്രായം ഉണ്ടാകാനിടയില്ല.
ഇരട്ടത്താപ്പുകൾ
രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് എന്താണു പറയേണ്ടത് എന്നു വ്യക്തതയില്ലാത്ത മട്ടിലാണ്. തീരുമാനം ധൃതി പിടിച്ചു നടപ്പാക്കരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപദേശിച്ചു. റിവ്യു പെറ്റീഷൻ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും സിപിഎമ്മും ഇക്കാര്യത്തിൽ ഒരേ നിലപാട് എടുക്കുന്നതിനെയും രമേശ് പരിഹസിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശ്വാസികൾക്കൊപ്പമാണ്. റിവ്യു പെറ്റീഷൻ കൊടുക്കണമെന്ന് അദ്ദേഹവും പറഞ്ഞു. പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം എന്നപോലെ കൂടുതലൊന്നും പറയാൻ ഉമ്മൻ ചാണ്ടി നിന്നില്ല. അദ്ദേഹത്തിന് ആന്ധ്രയിൽ പിടിപ്പതു പണിയുണ്ട്.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വിധി നടപ്പാക്കുന്നതിനോടു യോജിപ്പില്ല. അദ്ദേഹം സർവകക്ഷിയോഗം വിളിക്കാനും റിവ്യു പെറ്റീഷൻ കൊടുക്കാനുമാണു പറയുന്നത്. മനസില്ലാ മനസോടെയല്ലേ ആ വാക്കുകൾ എന്നു തോന്നിപ്പോകും. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനു പക്ഷേ ജനങ്ങളുടെ പൾസറിയാം. അദ്ദേഹം പറഞ്ഞു കോടതി ചെയ്തതു ശരിയായില്ല എന്ന്. അദ്ദേഹം പറഞ്ഞ വാക്കുകൾ അപ്പാടെ എഴുതിയാൽ വല്ല കോടതി അലക്ഷ്യവും വരുമോ എന്നാണു ദ്വിജനു പേടി.
എന്നാൽ, ഇതൊന്നുമല്ല പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ മനസിലിരിപ്പ്. അവർ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സ്ത്രീകളോടു വിവേചനം പാടില്ല എന്നാണു കോണ്‍ഗ്രസിന്റെ നിലപാട്. ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചിട്ടില്ല എന്നും നിശ്ചിത പ്രായത്തിലുള്ളവർക്കാണു വിലക്കെന്നും ദേശീയ നേതാക്കൾക്ക് അറിയില്ലയോ ആവോ. ഏതായാലും പാർട്ടിയുടെ ദേശീയ വക്താവ് വാ തുറന്നതോടെ കേരള നേതാക്കൾക്ക് എന്തുപറയണം എന്നു തിട്ടമില്ലാതായി.
ആർഎസ്എസും സിപിഎമ്മും കോണ്‍ഗ്രസും ഒരേ നിലപാടിലായി എന്നതാണ് അവസാനത്തെ നില. തന്ത്രജ്ഞനായിരുന്ന കെ. കരുണാകരന്റെ മകൻ മുരളീധരൻ പന്തു കുറെക്കൂടി നീട്ടിയടിച്ചു. കോടതി ഇങ്ങനെയൊക്കെപ്പറഞ്ഞാൽ എന്തു ചെയ്യും എന്നാണു കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം തലവനായ മുരളിയുടെ ചോദ്യം. നാളെ ആരെങ്കിലും അന്പലവും പള്ളിയും വേണ്ട എന്നു പറഞ്ഞ് ഒരു പരാതിയുമായി എത്തുകയും കോടതി അങ്ങനെ തീരുമാനിക്കുകയും ചെയ്താൽ എന്താവും സ്ഥിതി എന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോൾ വിഷയം ശരിക്കും ജനാധിപത്യ മുന്നണിയുടേതായി. നാളെ കോടതി മറ്റു മതങ്ങളുടെ ആചാരങ്ങളിൽ ഇടപെട്ടാലോ? അതു വല്ലാത്ത ചോദ്യമാണ്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ആ ചോദ്യം തന്നെ ചോദിച്ചു. കോടതിക്കു മതപരമായ കാര്യങ്ങളിൽ എന്തുമാത്രം പോകാനാവും? സുപ്രീം കോടതിയിൽ വിയോജനക്കുറിപ്പെഴുതിയ വനിതാ ജഡ്ജി ഉന്നയിച്ചതാണ് ഈ സംശയം.
ബിജെപിയും വെട്ടിൽ
ബിജെപി സംസ്ഥാന നേതാക്കളും സംസ്ഥാനത്തെ കോണ്‍ഗ്രസുകാരെപ്പോലെ ശബരിമല വിധി നടപ്പാക്കരുതെന്ന ഉറച്ച നിലപാടിലാണ്. അവരുടെ ദേശീയ നേതൃത്വം ഒന്നും പറഞ്ഞില്ലെങ്കിലും ആർഎസ്എസുകാർ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. അഞ്ചു വർഷം രാജ്യം ഭരിച്ചിട്ടും ഇന്നും വർഗീയത പറഞ്ഞു മാത്രം ആളെ കൂട്ടാനാവുന്നവരാണു ബിജെപിക്കാർ. ഹിന്ദുക്കൾ മുഴുവൻ ശബരിമല വിഷയത്തിൽ കോടതിക്ക് എതിരെ നിൽക്കുന്പോൾ ജനങ്ങളുടെകൂടെ നിന്നില്ലെങ്കിൽ ഉള്ള ആൾക്കാരും പോവും. ശ്രീധരൻപിള്ള കഷ്ടപ്പെട്ടു പിടിച്ചുകൊണ്ടുവരുന്ന ക്രൈസ്തവ പുരോഹിതരുടെ പാർട്ടിയായിപ്പോകും ബിജെപി.
ശബരിമലയിൽ വിലക്കപ്പെട്ട പ്രായത്തിലുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്ന വിധി ആർക്കുവേണ്ടിയാണ്? അയ്യപ്പ ഭക്തർക്കു വേണ്ടിയല്ല എന്ന് ആർക്കാണ് അറിയാത്തത്? അയ്യപ്പഭക്തരായ മാളികപ്പുറങ്ങൾ ഒരിക്കലും വിലക്കപ്പെട്ട പ്രായത്തിൽ മല ചവിട്ടില്ല. അപ്പോൾ വിധി അയ്യപ്പനിൽ വിശ്വാസമില്ലാത്തവർക്കു വേണ്ടി എന്നു വരുന്നു. ഇത്തരക്കാർക്കുവേണ്ടി വിശ്വാസമുള്ളവരെ വേദനിപ്പിക്കണോ എന്ന ചോദ്യമുണ്ട്. കോടതിവിധി വന്ന ഉടൻ ഒരു വിമോചിത സ്ത്രീ പോസ്റ്റിട്ടു. അയ്യപ്പനെ ബ്രോ എന്നു സംബോധന ചെയ്തു വിശ്വാസികളെ വേദനിപ്പിക്കുന്ന ഒരു പോസ്റ്റ്. ഇത്തരം പരിഹാസങ്ങൾക്കുവേണ്ടി ശബരിമല പോലെ ഒരു ക്ഷേത്രത്തെ തുറന്നുകൊടുക്കേണ്ടതുണ്ടോ?
നടപ്പാക്കാനാവാത്ത കോടതിവിധികൾ
നടപ്പാക്കാനാവാത്ത കോടതിവിധികൾ ധാരാളമുണ്ട്. ഓർത്തഡോക്സ്- യാക്കോബായ കേസിലെ സുപ്രീംകോടതി വിധി തന്നെ ഉദാഹരണം. ഉമ്മൻ ചാണ്ടി ഓർത്തഡോക്സ് പക്ഷം പിടിക്കുന്നു എന്നു പറഞ്ഞ് യാക്കോബായക്കാർ ഇടതുപക്ഷ പക്ഷം പിടിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ യാക്കോബായ പക്ഷം പിടിക്കുന്നു എന്നു പറഞ്ഞ് ഓർത്തഡോക്സുകാരും ഇടതുപക്ഷത്തായി. കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത പിണറായി വിജയനെ കാണാനെത്തിയ ഓർത്തഡോക്സ്കാരുടെ മെത്രാപ്പോലീത്ത വിജയനിൽ ഒരു രക്ഷകനെ കണ്ടു മടങ്ങിയിട്ടും യാക്കോബായക്കാരുടെ കൈയിലുള്ള പള്ളികൾ പിടിച്ചെടുക്കാൻ ഓർത്തഡോക്സുകാർക്കായിട്ടില്ല.
കോടതിവിധി അനുസരിച്ച് ഓർത്തഡോക്സുകാരുടെ കൈയിൽ എത്തേണ്ടവ എത്തുന്നില്ല. പിണറായിക്കും പറ്റുന്നില്ല. സുപ്രീം കോടതിവിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. പക്ഷേ ജനത്തെ വെടിവച്ചു കൊന്നാവരുതല്ലോ ആ നടപ്പാക്കൽ. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ശബരിമല സർക്കാരിനു വലിയ തലവേദനയാവും.
ബന്ധുനിയമനങ്ങൾ
ബന്ധുനിയമന വിവാദത്തിൽ സ്ഥാനംപോയ ചിറ്റപ്പൻ മന്ത്രി കഷ്ടിച്ച് അകത്തുകയറിയതേയുള്ളു, അടുത്ത ബന്ധു വിവാദമായി. ഇക്കുറി മുഖ്യമന്ത്രിയുടെ സ്വന്തം ആളായ കോലിയക്കോട് കൃഷ്ണൻ നായരുടെ മകന്റെ നിയമനമാണു വിഷയമായത്. കിൻഫ്രായുടെ ജനറൽ മാനേജരായ അദ്ദേഹം സമർപ്പിച്ച വിദ്യാഭ്യാസ യോഗ്യതകൾ വ്യാജമാണെന്നും അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കി കേസെടുക്കണം എന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ.
വ്യവസായമന്ത്രി ആയിരിക്കെ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതിയുടെ മകൻ സുധീറിനു കൊടുത്ത നിയമനമാണ് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം കളഞ്ഞത്. വേറെയുമുണ്ട് ഇങ്ങനെ നിയമനം നേടിയ ബന്ധുക്കൾ. വിജിലൻസ് പറഞ്ഞാലും അന്വേഷണമില്ല, നടപടിയുമില്ല. അഴിമതി ഇല്ലാത്ത സർക്കാർ.
മുല്ലപ്പള്ളീ സൂക്ഷിച്ച്...
കേരളത്തിലെ കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിനു സജ്ജമാക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന മുല്ലപ്പള്ളി ടീമിനു നിരവധി അവസരങ്ങളാണു വീണുകിട്ടുന്നത്. മുല്ലപ്പള്ളി അങ്ങനെ മിടുക്കനാവണ്ട എന്നു കരുതുന്ന കോണ്‍ഗ്രസുകാർ കാണും. തനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്നു കരുതുന്ന ഇവരാണു കോണ്‍ഗ്രസിന്റെ ശാപം.
പാർട്ടിയിൽ ഗ്രൂപ്പില്ലാതാക്കാനുള്ള നീക്കവും മറ്റും പാഴ്വേലയാവും. കോണ്‍ഗ്രസിനു ഗ്രൂപ്പില്ലാതെ ജീവിക്കാനാവില്ല. പ്രവർത്തിക്കാനും പറ്റില്ല. പ്രവർത്തകർക്കു വേണ്ടി ഒന്നും ചെയ്യാതെ തന്നെ ചുമക്കണമെന്ന് ആഗ്രഹിക്കുന്നവരാണു ഗ്രൂപ്പിന് എതിരു നിൽക്കുന്നതെന്നു പറയുന്നവരുണ്ട്. അവരുടെ മനസിൽ ആരാണെന്നു വ്യക്തം. കോണ്‍ഗ്രസിന്റെ ശത്രുക്കൾ നല്ലവൻ എന്നു പറയുന്ന നേതാവിനെ കോണ്‍ഗ്രസ് സൂക്ഷിക്കുന്നതു നല്ലതാണ്.
പാർട്ടിഭാരവാഹികളെ ഗ്രൂപ്പില്ലാതെ നിയമിക്കുമെന്നാണു പറയുന്നത്. പുതിയ ഭാരവാഹികളെക്കുറിച്ച് ആലോചിക്കാൻ പഴയ ഭാരവാഹികളുടെ യോഗം പോലും വിളിക്കുന്നില്ലെന്ന നിലപാടിലാണ് കെ. മുരളീധരൻ വരെ. ഓപ്പറേഷൻ വിജയം, രോഗി മരിച്ചു എന്ന നിലയിലാകരുത് കാര്യങ്ങൾ.
ശബരിമല തന്നെ ഹൈന്ദവരുടെ ഹൃദയത്തിൽ ഇടംനേടാൻ അവസരം തരുന്ന സമരമാണ്. അവിടെ കപടവിപ്ലവം പറഞ്ഞു മടിച്ചു നിന്നാൽ വണ്ടി കടന്നുപോകും. മന്ത്രിമാർ ബന്ധുക്കൾക്കു നിയമനം കൊടുക്കുന്നതു വിഷയമാക്കണം. ബ്രൂവറി അനുമതിയും നല്ല വടിയാക്കാവുന്നതാണ്.
കേരള ബാങ്കും സർക്കാരിനെതിരേ ഉപയോഗിക്കാവുന്ന ആയുധമാണ്. സംസ്ഥാന സഹകരണബാങ്കിന് ഇപ്പോൾ തന്നെ 250 കോടി രൂപ നഷ്ടമുണ്ടെന്നാണ് ഒരു കണക്ക്. ജില്ലാ ബാങ്കുകളിലെ നിക്ഷേപം കൂടി അങ്ങോട്ടെടുത്ത് പുട്ടടിച്ചു മടങ്ങാനാവും പരിപാടി. സാധാരണക്കാരൻ നിക്ഷേപിച്ചിരിക്കുന്ന പൈസ അങ്ങനെ ഇല്ലാതാകും എന്ന ഭയം പലർക്കും ഉണ്ട്. അതെല്ലാം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തണം. ഇന്ദിരാഭവനിലെ മീറ്റിംഗുകൾ പോര, ജനത്തെ നിരത്തിലിറക്കണം.