Monday, October 8, 2018 12:22 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്ന ഡിസംബർ 11ന് ഹിന്ദി ബൽറ്റിലെ വോട്ടർമാരുടെ വികാരം അറിയാനാവും. അടുത്തവർഷം ആദ്യപകുതിയിൽ നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്നതിന്റെ സൂചനയും അതിൽനിന്നു ലഭിക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുശേഷം രാഷ്ട്രീയപാർട്ടികളുടെ മുന്നണിബന്ധങ്ങളിൽ മാറ്റമുണ്ടാകാൻ എല്ലാ സാധ്യതയുമുണ്ട്. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തിൽ എല്ലാ അടവുകളും പയറ്റാൻ പാർട്ടികൾ നോക്കും. എങ്കിലും ജനവികാരം എന്തെന്നറിയാൻ ഈ തെരഞ്ഞെടുപ്പുഫലം സഹായിക്കും.
പ്രധാന വെല്ലുവിളി നേരിടുന്നതു രണ്ടു ദേശീയ പാർട്ടികളായ ബിജെപിയും കോൺഗ്രസുമാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും മിസോറമിൽ കോൺഗ്രസും ഭരണവിരുദ്ധവികാരം നേരിടുന്നുണ്ട്. തെലുങ്കാനയിൽ തെലുങ്കുരാഷ്ട്രസമിതി (ടിആർഎസ്) ആണു ഭരണവിരുദ്ധവികാരം അഭിമുഖീകരിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ ഭരണവിരുദ്ധ വികാരം ഒരു ഘടകമായിരുന്നില്ല. എന്നാൽ കേന്ദ്രസർക്കാരിന്റെ നയങ്ങളുടെ ഫലമായുണ്ടായ നോട്ട് റദ്ദാക്കൽ, ജിഎസ്ടി, രൂപയുടെ മൂല്യശോഷണം എന്നിവ ഇക്കുറി ഈ സംസ്ഥാനങ്ങളിൽ ബിജെപിക്കു ദോഷമുണ്ടാക്കിയേക്കാം.
തൊഴിലില്ലായ്മ പെരുകുന്നതും പെട്രോൾ-ഡീസൽ-പാചകവാതക വിലവർധനയും വോട്ടിംഗിനെ സ്വാധീനിക്കുന്ന രണ്ടു ഘടകങ്ങളാണ്. കാവിപ്പാർട്ടിയുടെ നട്ടെല്ലായിരുന്ന കച്ചവടക്കാരിലും വ്യാപാരികളിലും ഒരു വിഭാഗത്തെ ജിഎസ്ടി പാർട്ടിയിൽനിന്ന് അകറ്റിയിട്ടുണ്ട്. അതും തെരഞ്ഞെടുപ്പുഫലത്തെ ബാധിക്കാം.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മിസോറമിൽ സ്ഥിതി ആശ്വാസകരമല്ല. ചില മുതിർന്ന നേതാക്കൾ ഇതിനകം പാർട്ടിവിട്ടു. ലാൽത്തൻവാലയുടെ ഭരണം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തിയിട്ടില്ല. തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിനു മുൻകൈയെടുത്തയാൾ എന്ന നിലയിൽ ടിആർഎസ് നേതാവ് ചന്ദ്രശേഖരറാവു സംസ്ഥാനത്ത് ഇപ്പോഴും കുറെ സ്വാധീനം നിലനിർത്തുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ഏകാധിപത്യ പ്രവണതകളും കുടുംബാംഗങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങളും ജനങ്ങൾ നല്ലരീതിയിലല്ല സ്വീകരിക്കുന്നത്.
മാറ്റുന്ന തന്ത്രങ്ങൾ
അടുത്തകാലത്തുണ്ടായ ചില രാഷ്ട്രീയ സംഭവവികാസങ്ങൾ കോൺഗ്രസിന്റെ പദ്ധതിയുമായി ചേർന്നുപോകുന്നതല്ല. ബിഎസ്പി നേതാവ് മായാവതി ഛത്തീസ്ഗഡിൽ അജിത് ജോഗിയുമായി സ്വന്തമായി സഖ്യമുണ്ടാക്കി. മധ്യപ്രദേശിലും രാജസ്ഥാനിലും അവർ കോൺഗ്രസ് ഇതര സഖ്യത്തിന്റെ കൂടെ നിൽക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കോൺഗ്രസ് സഖ്യത്തിൽനിന്നു പുറത്തുപോകുമെന്ന സൂചനയാണു നല്കുന്നത്. പ്രാദേശിക പ്രമാണികളുമായി സീറ്റുധാരണ ഒട്ടും എളുപ്പമല്ലെന്നാണ് ഇവ നല്കുന്ന സൂചന. മധ്യപ്രദേശിലും രാജസ്ഥാനിലും ബിഎസ്പിക്കും സമാജ്വാദി പാർട്ടിക്കും വലിയ സ്വാധീനമില്ല. അതിനാൽ ആ പാർട്ടികളുമായി അവിടങ്ങളിൽ ധാരണയുണ്ടാക്കാൻ കോൺഗ്രസിന് ഇനിയും കഴിഞ്ഞേക്കും. ബിജെപിവിരുദ്ധ വികാരംമൂലം കോൺഗ്രസ് എന്തു ത്യാഗത്തിനും തയാറാകുമെന്നാണ് ഇരുപാർട്ടികളും കരുതുന്നത്.
മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിനു ശക്തമായ ജനകീയ അടിത്തറയും സംഘടനാ സംവിധാനവുമുണ്ട്. അതുകൊണ്ടു സംസ്ഥാന നേതാക്കളുടെ അഭിപ്രായം അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനാകില്ല. ഈ രണ്ടു സംസ്ഥാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണു രാഹുൽ പ്രവർത്തിക്കുന്നത്. തന്മൂലം സംസ്ഥാന നേതാക്കളും ഭിന്നതകൾ മറന്നു യോജിച്ചുപ്രവർത്തിക്കുന്നു.
മധ്യപ്രദേശിൽ കമൽനാഥ്, ദിഗ്വിജയ്സിംഗ്, ജ്യോതിരാദിത്യസിന്ധ്യ എന്നിവർ ചേർന്നു കോൺഗ്രസിനെ ശക്തമായൊരു പോരാട്ടത്തിനു പ്രാപ്തമാക്കുമെന്നാണു കരുതുന്നത്. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും അശോക് ഗേലോട്ടും ചേർന്നു ബിജെപി നേതൃത്വത്തിനു നിദ്രാവിഹീന രാവുകൾ സമ്മാനിക്കും. അവിടങ്ങളിൽ ഏതെങ്കിലും സഖ്യകക്ഷിക്കു വലിയ സൗജന്യങ്ങൾ നല്കാൻ കോൺഗ്രസിനു കഴിയില്ല. കർണാടകത്തിലേതുപോലെ ഈ സംസ്ഥാനങ്ങളിലെ നേതാക്കളോട് ആജ്ഞാപിക്കാൻ ഹൈക്കമാൻഡിനാവില്ല. ആരെയും വീഴിക്കാൻ നോക്കിയിരിക്കുന്ന അമിത്ഷായുടെ മാക്കിയവെല്ലിയൻ തന്ത്രങ്ങളെപ്പറ്റി കോൺഗ്രസിനു നല്ല ബോധ്യവുമുണ്ട്.
ഛത്തീസ്ഗഡിലും കോൺഗ്രസിനു നല്ല സാധ്യതയുണ്ട്. പക്ഷേ അവിടെ പാർട്ടിക്കു മികച്ച നേതാക്കളില്ല. മിസോറാമിലെ കാര്യത്തിൽ കോൺഗ്രസിന് ഉറപ്പില്ല. എങ്കിലും ആ അവസാനത്തെ കോട്ട സംരക്ഷിക്കാൻ പാർട്ടി ആവതു ശ്രമിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി വരുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഇതിൽ വിജയിക്കുന്നതു ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പാർട്ടിക്ക് ആത്മവിശ്വാസം പകരും. മധ്യപ്രദേശിലും രാജസ്ഥാനിലും കടുത്ത പോരാട്ടം വേണ്ടിവരുമെന്നു പാർട്ടിക്കറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെയാണു പാർട്ടി മുഖ്യമായും ആശ്രയിക്കുന്നത്.
മിസോറാമിലും നാലാം തവണയും വിജയം എളുപ്പമല്ലെന്ന് അറിയാമെങ്കിലും ഛത്തീസ്ഗഡിലും ബിജെപി മാനേജർമാർ പ്രതീക്ഷയിലാണ്. ഛത്തീസ്ഗഡിൽ മായാവതി കോൺഗ്രസ് സഖ്യം വിട്ടതിനാൽ ത്രികോണമത്സരം ഉണ്ടാകുമെന്നതിലാണു ബിജെപിയുടെ പ്രതീക്ഷ. മിസോറാമിൽ പല കോൺഗ്രസ് നേതാക്കളെയും ചാക്കിടാൻ ബിജെപി കുറേക്കാലമായി ശ്രമിച്ചുവരികയായിരുന്നു. അതിൽ കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു പാർട്ടികളിൽനിന്നു നേതാക്കളെ ചാക്കിടുന്ന തന്ത്രമാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബിജെപി പയറ്റുന്നത്.
മോദിയും അമിത്ഷായും ആഗ്രഹിക്കുന്നത് തെലുങ്കാനയിൽ ഒരു മുദ്ര പതിപ്പിക്കാനാണ്. ടിആർഎസ് നേതാക്കളുമായി ബിജെപി കുറെക്കാലമായി ചർച്ച നടത്തിവരികയായിരുന്നു. ആശാവഹമായിരുന്നു അവരിൽനിന്നുള്ള പ്രതികരണവും. കുറെ മാസങ്ങളായി പാർലമെന്റിൽ ബിജെപിക്ക് അനുകൂലമായ നിലപാടാണ് ടിആർഎസ് സ്വീകരിച്ചുവരുന്നത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അമിത്ഷായുടെ തന്ത്രം എന്തായിരിക്കുമെന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയ പരീക്ഷണമാണ്. കേന്ദ്രത്തിൽ നാലരവർഷത്തെ ഭരണത്തിനുശേഷം ബിജെപിക്കു പണ്ടത്തെ ജനപ്രീതിയില്ല.
മഹാസഖ്യം ഉണ്ടാകുമോ?
ബിജെപിക്കെതിരേയുളള മഹാസഖ്യത്തിനു പലരും ഇതിനകംതന്നെ ചരമക്കുറിപ്പ് എഴുതിയിട്ടുണ്ടെങ്കിലും കാത്തിരുന്നേ പറ്റൂ. അതിനു പ്രധാനകാരണം മഹാസഖ്യം പ്രാഥമികമായി ബിജെപിയെ കേന്ദ്രഭരണത്തിൽനിന്നു പുറത്താക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്നതാണ്. അതേപ്പറ്റിയുള്ള ഗൗരവമായ ചർച്ചകൾ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പേ നടക്കൂ. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം ഓരോ പാർട്ടിക്കും തങ്ങളുടെ മേഖലയിലെ ശക്തി മനസിലാക്കാൻ സഹായിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം അതിനുശേഷമേ യാഥാർഥ്യാധിഷ്ഠിതമാകൂ.
ഉത്തർപ്രദേശിൽ മാത്രമാണു സ്ഥിതി വ്യക്തമായിട്ടുള്ളത്. ബിഎസ്പിയും സമാജ്വാദി പാർട്ടിയും തമ്മിലുള്ള സഖ്യത്തിന് അവിടെ ബിജെപിയെ തോൽപ്പിക്കാൻ കഴിയും. അതുപോലെ ബംഗാളിൽ മമതാ ബാനർജിയും ഒഡീഷയിൽ നവീൻ പട്നായിക്കുമാണു ശക്തർ. ആന്ധ്രയിൽ ടിഡിപിക്കും തെലുങ്കാനയിൽ ടിആർഎസുമാണു ശക്തം. കോൺഗ്രസും എൻസിപിയും തമ്മിലുള്ള സഖ്യം മഹാരാഷ്ട്രയിൽ ഒരു ശക്തിയാണ്. ഗുജറാത്ത്, കർണാടക, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തമാണ്. ഹരിയാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സാന്നിധ്യം അവഗണിക്കാൻ കഴിയില്ല. ഉത്തരേന്ത്യയിൽ ബിജെപിക്കു മേൽക്കോയ്മയുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ അവർക്കു കാര്യമായ സ്വാധീനമില്ല. ഇതാണു വിശാലമായ ചിത്രം.
മഹാസഖ്യത്തിന്റെ വ്യക്തമായ ചിത്രം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമേ തെളിയൂ. ബിജെപിക്കും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ മഹാസഖ്യത്തിന്റെ കളി തുടങ്ങും. അതുവരെ എല്ലാവരും കാത്തിരിക്കേണ്ടതുണ്ട്. അതിന്റെ പരിമിതമായ ലക്ഷ്യം ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ്. ലോക്സഭയിൽ വിവിധ കക്ഷികളുടെ അംഗബലം മഹാസഖ്യത്തിന്റെ ഭാവി തീരുമാനിക്കും. അധികാരം ഒരു വിദൂരസ്വപ്നമാകുന്പോൾ അവർ അടുക്കാൻ ശ്രമിക്കും. അതുവരെ ഓരോ പാർട്ടിയുടെയും കളി ലോക്സഭയിൽ പരമാവധി സീറ്റ് നേടാനാണ്. ആ ലക്ഷ്യത്തിനായുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു റിഹേഴ്സലായിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യത്തെ രാഷ്ട്രീയ ചിത്രം എന്തായിരിക്കും എന്നതിന്റെ ഒരു സൂചനയും അതു നല്കും.