Saturday, October 27, 2018 1:03 AM IST
പ്രളയംമൂലം കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നടത്തിയ പഠന റിപ്പോർട്ട്. എല്ലാ പ്രാഥമിക മേഖലകളിലേയും നഷ്ടം കണക്കാക്കിയാൽ അതു സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നു വരും. യുഎൻ സംഘത്തിന്റെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ട് ഡൽഹിയിലെ യുഎൻ റെസിഡന്റ് കോഓർഡിനേറ്റർ യൂറി അഫാനിസീവ് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു.
കേരളത്തിന്റെ പുനർനിർമാണത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് യുഎൻ സഹായിക്കുമെന്നും മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ യൂറി അഫാനിസീവ് പറഞ്ഞു. പുനർനിർമാണത്തിന് അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും യുഎൻ സഹായം വാഗ്ദാനം ചെയ്തു. പുനർനിർമാണത്തിനുളള ആസൂത്രണം, മേൽനോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാൻ കഴിയും. അന്താരാഷ്ട്ര തലത്തിലെ മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്നതിന് യുഎൻ വേദിയുണ്ടാക്കും.
പ്രളയം മൂലം 14 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്. ഇവരുടെ ജീവിതത്തെ പ്രളയം സാരമായി ബാധിച്ചു. ജനസംഖ്യയുടെ 20 ശതമാനത്തോളം പേർക്കുളള ശുദ്ധജലവിതരണം തകരാറിലായി. മൂന്നു ലക്ഷത്തിലേറെ കിണറുകൾ നശിക്കുകയോ മലിനമാകുകയോ ചെയ്തു. 1,74,500 കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നു.
സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.6 ശതമാനം വരുന്ന തുകയാണു നഷ്ടമായത്. നവകേരളം നിർമിക്കുന്നതിനു നാലു ഘടകങ്ങളുള്ള നയസംബന്ധമായ ചട്ടക്കൂട് യുഎൻ മുന്നോട്ടുവച്ചു. സംയോജിത ജലവിഭവ മാനേജ്മെന്റ്, പ്രകൃതി സൗഹൃദ ഭൂവിനിയോഗം, ജനകേന്ദ്രീകൃത സമീപനം, നൂതനസാങ്കേതികവിദ്യ എന്നിവയാണ് ഈ നാലു ഘടകങ്ങൾ.
പ്രകൃതിസൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുളളതുമായ പുനർനിർമാണത്തിനുളള നിർദേശങ്ങളും യുഎൻ മുന്നോട്ടുവച്ചു. ഭൂവിനിയോഗ സമ്പ്രദായത്തിന്റെ പുനഃപരിശോധന, ഉപഭോഗരീതിയിലുളള മാറ്റം, അതിജീവനശേഷിയുളള കെട്ടിടനിർമാണം, സൗരോർജത്തിന്റെ പരമാവധി ഉപയോഗം, സംയോജിത ഖരമാലിന്യ മാനേജ്മെന്റ്, ടൂറിസം മേഖലയുടെ ഹരിതവൽക്കരണം മുതലായവ അതിൽ ഉൾപ്പെടുന്നു.
ഭവനനിർമാണത്തിന് അനുയോജ്യം പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണെന്ന് യുഎൻ സംഘം അഭിപ്രായപ്പെട്ടു. ഈ സാങ്കേതികവിദ്യ ചെലവുകുറഞ്ഞതും ഈടുനിൽക്കുന്നതുമാണ്.
മഴ കൂടുതലുളള കേരളത്തിൽ ഈടു നിൽക്കുന്ന റോഡുകൾ നിർമിക്കുന്നതിനു നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യുഎൻ സഹായം ആവശ്യമാണെന്ന നിർദേശം യോഗത്തിൽ ഉയർന്നു. ചുരുങ്ങിയ സമയത്തിനകം സമഗ്രമായ പഠനറിപ്പോർട്ട് സമർപ്പിച്ചതിന് യുഎൻ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ദുരന്തത്തിന്റെ ആഘാതം കണക്കാക്കി വീണ്ടെടുപ്പിനുളള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഇത്തരമൊരു പഠനം ഇന്ത്യയിൽ ആദ്യമായാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎൻ സംഘത്തിൽ ഡോ. മുരളി തുമ്മാരുകുടി, ജോബ് സക്കറിയ, ആനി ജോർജ്, രഞ്ജിനി മുഖർജി എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, വി.എസ്. സുനിൽകുമാർ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യൻ, ബിശ്വാസ് മേത്ത, ടി.കെ. ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു എന്നിവരും പങ്കെടുത്തു.