Friday, December 21, 2018 12:56 AM IST
വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന കുഷ്ഠരോഗ സർവേ സംസ്ഥാന സർക്കാർ ഗൗരവത്തിലെടുത്തു പുനർജീവിപ്പിച്ചതു ശ്ലാഘനീയമാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി പ്രവർത്തനങ്ങൾ അല്പം മന്ദീഭവിച്ചതിനാൽ കേരളത്തിൽ ഈ രോഗം കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ലായിരുന്നു. പൂർണമായും നിവാരണം ചെയ്യപ്പെട്ട രോഗങ്ങളിൽ കുഷ്ഠരോഗത്തെ ഉൾപ്പെടുത്തിയതിനാൽ ഈ രോഗികളെ സംരക്ഷിച്ചിരുന്ന ലപ്രസോറിയങ്ങൾക്ക് സർക്കാർ നൽകിയിരുന്ന ഗ്രാന്റും കുറച്ചു നാളുകളായി നിർത്തലാക്കിയിരുന്നു. ചുരുക്കത്തിൽ ഈ മേഖല അവഗണന അനുഭവിക്കുകയായിരുന്നു.
2018 ഏപ്രിൽ മുതൽ സെപ്റ്റംബർ അഞ്ചുവരെ സംസ്ഥാനത്ത് 273 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 21 പേർ കുട്ടികളായിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഈ സ്ഥിതിവിവരക്കണക്കുകൾ ലഘൂകരിച്ചു കാണാനാകില്ല. അതുകൊണ്ടാണ് ആരോഗ്യമന്ത്രി ഓരോ ജില്ലയിലും രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശോധന പ്രഖ്യാപിച്ചത്. രോഗലക്ഷണമുള്ളവരെ കണ്ടെത്തുക , രോഗങ്ങൾക്കു ചികിത്സ ഉറപ്പാക്കുക എന്ന ഇരട്ട ലക്ഷ്യമാണ് "അശ്വമേധം’ എന്ന പേരു നൽകിയിരിക്കുന്ന ഈ തീവ്ര പരിപാടിക്കുള്ളത്.
ഉത്തരേന്ത്യൻ തൊഴിലന്വേഷകർക്കു കേരളം മറ്റൊരു ഗൾഫ് ആയതിനാൽ നിർമാണമേഖലയിലും മറ്റും ആയിരക്കണക്കിനാളുകളാണ് തന്പടിച്ചിരിക്കുന്നത്. ഏതെങ്കിലും കോണ്ട്രാക്ടറുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് എത്തിച്ചേരുന്ന ഇക്കൂട്ടർ ഒരുമിച്ച് താമസിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്. ഇവരുടെ പാചകശാല, നാമമാത്രമായ ശൗച്യാലയങ്ങൾ, കുടിവെള്ള സ്രോതസ് എന്നിവ തികച്ചും വൃത്തിഹീനമാണ്. തൊഴിലുടമയോ കോണ്ട്രാക്ടറോ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല.
രോഗം വന്നാൽ ജോലി മുടങ്ങരുതല്ലോ എന്നു കരുതി സർക്കാർ ഡിസ്പെൻസറികളിലേക്കു തളളിവിടും. ഏതു രോഗമാണെങ്കിലും പടർന്നുപിടിക്കാനുള്ള ഉയർന്ന സാഹചര്യമുള്ളിടങ്ങളിലെ ഇവരുടെ താമസസ്ഥലങ്ങളിൽ വളരെ അപൂർവമായാണു പൊതു ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നത്. അശ്വമേധം തീവ്ര പരിശോധന - ചികിത്സ പരിപാടി ആരംഭിച്ചപ്പോൾ കുഷ്ഠരോഗം ആദ്യം കണ്ടുപിടിച്ചത് ഈ ലേബർ ക്യാന്പുകളിലാണ്.
മൈക്രോബാക്ടീരിയം ലെപ്രേ എന്ന സൂക്ഷ്മാണുവാണു രോഗഹേതു. ഇതു പ്രാഥമികമായി ഞരന്പുകളെയാണു ബാധിക്കുന്നത്. അതുമൂലം ത്വക് - പേശി എന്നിവയ്ക്കു സ്പർശന ശേഷി നഷ്ടപ്പെടുന്നു. ഞരന്പുകളിലൂടെ അണുബാധ പല ശരീരഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ആരംഭദശയിൽ ചുണങ്ങുബാധപോലെയോ, വിറ്റാമിൻ കുറവുമൂലമുള്ള തൊലിപ്പുറ നിറവ്യത്യാസം പോലെയുമൊക്കെ പ്രത്യക്ഷപ്പെടുന്നതിനാൽ, രോഗിയെ രക്ഷിതാക്കളൊ കാര്യമായി ഗൗനിക്കാറില്ല. സ്പർശനശേഷി നഷ്ടപ്പെടുന്പോൾ, ചൂട് - തണുപ്പ്, വേദന തുടങ്ങിയവ അനുഭവിക്കാനാവില്ല. അതുകൊണ്ട് തന്നെ കൈ - കാൽ വിരലുകളിൽ മുറിവുണ്ടായാലും കൂടുതൽ ശ്രദ്ധ കിട്ടാറില്ല.
കാലക്രമേണ ഞരന്പുകളുടെ പ്രവർത്തനം മന്ദീഭവിക്കുന്നതോടെ, മുറിവുപറ്റിയ ഭാഗങ്ങളിൽ സെക്കൻഡറി അണുബാധയുണ്ടാവുകയും, വിരലുകൾ കൊഴിഞ്ഞുപോകുകയും മറ്റു വൈകൃതങ്ങൾ വിരലുകളിലും മുഖത്തും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതോടെ രോഗി സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്നു. വീട്ടിൽനിന്നു പോലും നിഷ്കാസിതനാകുന്നു.
മുൻ ശതാബ്ദങ്ങളിൽ രാജ്യങ്ങളിൽ നിന്ന് ഇവരെ മാറ്റി പാർപ്പിക്കുന്ന പതിവുപോലുമുണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ കാലഘട്ടത്തേക്കാൾ പഴക്കമുള്ളതാണ് "ഹേൻസൻസ്’ എന്ന ദ്വിതീയനാമത്തിൽ അറിയപ്പെടുന്ന രോഗം. ഇന്ന് ലോകത്തിൽ മൊത്തം 15 -20 ദശലക്ഷം രോഗികളുള്ളതിൽ മൂന്നു ദശലക്ഷം ഇന്ത്യയിലാണ്. വികസിത രാജ്യങ്ങളിൽ രോഗം ഏതാണ്ട് അപ്രത്യക്ഷമായി.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗപരിശോധന പുരോഗമിക്കുകയാണ്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളിൽ രോഗലക്ഷണങ്ങൾ കാണുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ കണക്ക് ലഭ്യമല്ലെങ്കിലും ഒരു പരിച്ഛേദമെന്ന നിലയിൽ തൃശൂർ ജില്ലയിൽ നിന്നുള്ള പഠന റിപ്പോർട്ട് ശ്രദ്ധേയമാണ്. പരിശോധനയെത്തുടർന്ന് നാലായിരത്തോളം പേർ നിരീക്ഷണത്തിലാണ്. പരിശോധനാഫലം ലഭിച്ചതിൽ ജില്ലയിൽ അഞ്ചു പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ കുട്ടികളാണ്. ഈ പുതിയ കണ്ടെത്തലിലൂടെ 2005 ൽ കുഷ്ഠരോഗം പൂർണമായും അപ്രത്യക്ഷമായി എന്ന പ്രഖ്യാപനത്തിന്റെ അടിത്തറ തകർന്നു.
കേരളത്തിൽ പ്രതിവർഷം 500 പേർക്കെങ്കിലും പുതുതായി രോഗം കണ്ടെത്തുണ്ടെന്നത് ആരോഗ്യപ്രവർത്തകരെ നിരാശപ്പെടുത്തുന്നു. ഇവരിൽ പത്തു ശതമാനത്തോളം പേർ കുട്ടികളാണ്. അതുകൊണ്ട് പരിശോധന ആദ്യം കേന്ദ്രീകരിക്കേണ്ടതു വിദ്യാലയങ്ങളിലാണ്. ആരോഗ്യ വകുപ്പ് വൈകിയാണെങ്കിലും ഗൗരവമായ പരിശോധനയും ചികിത്സയും ആരംഭിച്ചത് അഭിനന്ദനാർഹമാണ്. മനുഷ്യനിൽനിന്നു മാത്രമാണ് രോഗം പകരുന്നത് എന്ന കാര്യവും സമൂഹം സ്വയംരക്ഷയുടെ ഭാഗമായി മനസിലാക്കണം. കൂട്ടായ പ്രവർത്തനങ്ങൾ ഇതിന്റെ വിജയത്തിന് അനിവാര്യമാണ്. മക്കളെ കൂടുതൽ നിരീക്ഷിക്കാൻ അവസരം ലഭിക്കുന്ന അമ്മമാർ ഉണർന്നു പ്രവർത്തിക്കണം.
കുഷ്ഠരോഗ നിർമാർജന പ്രവർത്തനത്തെക്കുറിച്ച് ചിന്തിക്കുന്പോൾ ഒരിക്കലും വിസ്മരിക്കാനാവാത്ത മഹത് വ്യക്തിയാണ് ഫാദർ ഡാമിയൻ. ഭയംമൂലം കുഷ്ഠരോഗികളെ നടതള്ളിയ ഹവായ് ദ്വീപിലെ മൊളാക്കോ കേന്ദ്രമാക്കി കുഷ്ഠരോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ഫാ. ഡാമിയന്റെ ജീവിതകഥ മനസിലാക്കാതെ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ പ്രതീക്ഷിച്ച ഗുണം ചെയ്യില്ല. കൗമാര പ്രായം പിന്നിട്ട ഡാമിയൻ 25 വർഷം ഈ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച് അവസാനം കുഷ്ഠരോഗിയായി മരിച്ചത് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഹൃദയത്തിൽ അഗ്നി ജ്വലിപ്പിക്കും. മഹാത്മാഗാന്ധിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പഠിക്കാതെയുള്ള ഭാരത സ്വാതന്ത്ര്യചരിത്രം പൂർണമാവില്ലല്ലോ.
മുൻഗാമികളെ നന്ദിയോടെ ഓർത്ത് , അവർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രവർത്തിക്കുന്പോഴാണു പ്രസ്ഥാനങ്ങൾ ലക്ഷ്യം നേടുക. എന്തു കാരണം മൂലമാണെങ്കിലും ആ ശൈലി ഉപേക്ഷിക്കപ്പെട്ടാൽ അന്തിമലക്ഷ്യം അകന്നകന്നുപോകും. പുതിയ മുന്നേറ്റങ്ങൾക്ക് മികവ് വർധിപ്പിക്കാനാകുമെന്ന ആവേശത്തിൽ പൂർവകാലം വിസ്മരിക്കപ്പെടണമെന്നില്ല. ഭൂതകാലം കഴിഞ്ഞാണു വർത്തമാനം, അതുകഴിഞ്ഞു ഭാവികാലവും. ചില ലക്ഷ്യങ്ങൾക്കുവേണ്ടി ചരിത്രത്തിന്റെ പ്രവാഹത്തിന് തടയിടരുത്.
ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ട്