Saturday, December 29, 2018 1:22 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
രാജ്യഭാരം ഇനിയേതു ചുമലിൽ ഏൽപ്പിക്കണമെന്നു ജനം വിധിയെഴുതാനിരിക്കുന്ന 2019ലേക്ക് വിരൽ ചൂണ്ടിയാണു 2018 പിന്നിലേക്കു മായുന്നത്. തെലുങ്കാന സംസ്ഥാനത്തെ 23 ലക്ഷം വരുന്ന മുഴുവൻ കർഷകർക്കും 24 മണിക്കൂറും സൗജന്യ വൈദ്യുതി ലഭ്യമാക്കിക്കൊണ്ടാണ് 2018ന് തുടക്കമായത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരമൊരു കർഷകാനുകൂല തീരുമാനം നടപ്പാക്കിയത്.
ജുനുവരി ഒന്നിന് നടപ്പാക്കിയ പദ്ധതിയുടെ ഗുണം വർഷം അവസാനിക്കുന്നതിനു മുന്പായി നടന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കാനയിലെ ടിആർഎസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ വൻവിജയത്തിലാണ് പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പു കാലത്തു മാത്രം വാഗ്ദാനം നൽകി ഇനിയും പറ്റിക്കപ്പെടാനുള്ളതല്ല കർഷകരും തൊഴിലാളികളും എന്നതിന്റെ മുന്നറിയിപ്പുകൾ ഇതിലുണ്ട്.
• ആളിക്കത്തിയ കർഷകശക്തി
ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ തുടങ്ങിയ കേന്ദ്രങ്ങളിൽ വലിയ പങ്കാളിത്തത്തോടെ നടന്ന കർഷകപ്രക്ഷോഭങ്ങൾക്കും രാജ്യം സാക്ഷിയായി. കാർഷിക മേഖലയിലെ വിലത്തകർച്ചയും പ്രതിസന്ധിയും പരിഹാരമില്ലാതെ തുടരുന്പോഴും മിക്ക സംസ്ഥാനങ്ങളിൽ നിന്നും കർഷക ആത്മഹത്യകൾ തുടരുകയും ചെയ്തു. കാർഷിക പ്രതിസന്ധിക്കു പുറമെ നോട്ട് അസാധുവാക്കൽ, ജിഎസ്ടി, പെട്രോളിയം വില കൂട്ടൽ തുടങ്ങിയവ സാധാരണക്കാരെയും തൊഴിലാളികളെയും കൂടുതൽ വിഷമത്തിലാക്കി.
ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഭരണത്തിലിരുന്ന ബിജെപി സർക്കാരുകളെ ദുരിതത്തിലായ കർഷകർ അധികാരത്തിൽ നിന്നു പുറത്താക്കിയതിനും 2018 സാക്ഷി. കർണാടകയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗവർണറെ കരുവാക്കി അധികാരം പിടിക്കാൻ ബിജെപി നടത്തിയ കളികൾ പാളിയതും കോണ്ഗ്രസ്- ജെഡിഎസ് സർക്കാർ ഉണ്ടായതും മറക്കാറായിട്ടില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു കളം മുറുകുന്പോൾ 2018ലെ സൂചനകളാകും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും തിരിഞ്ഞുനോക്കാനുള്ളത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ഗോസംരക്ഷണം തുടങ്ങിയവ വീണ്ടും വിഷയമാക്കാനാണ് ബിജെപിയും ആർഎസ്എസും കോപ്പു കൂട്ടുന്നത്. റഫാൽ പോർവിമാന അഴിമതി കേസ് മുതൽ കർഷക പ്രതിസന്ധിയും തെരഞ്ഞെടുപ്പുകളിലെ വിജയവും വരെയുള്ള പലതുമായി മോദിയെ വെല്ലുവിളിക്കാൻ രാഹുൽ വളർന്നതാകും 2018ന്റെ ഏറ്റവും ശ്രദ്ധേയമാറ്റം.
• ന്യൂസ് മേക്കറായി രാഹുൽ
മോദിയുടെ മോഡി കുറഞ്ഞതും രാഹുലിന്റെ താരോദയവുമാകും പുതുവർഷത്തിലേക്കു കടക്കുന്പോഴുള്ള പ്രധാന രാഷ്ട്രീയമാറ്റം. കോണ്ഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ച് കോണ്ഗ്രസിനെ ഉന്മൂലനം ചെയ്യാൻ പലതലത്തിലും തരത്തിലും മോദി, അമിത് ഷാ കൂട്ടുകെട്ടും ബിജെപിയും നടത്തിയ കളികൾ രഹസ്യമല്ല. പ്രതിപക്ഷത്തെ പ്രധാന പാർട്ടിയെ ഇല്ലാതാക്കുകയെന്ന ആശയമോ, ചിന്തയോ പോലും മര്യാദകളുടെ ലംഘനവും ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു നിരക്കാത്തതുമായി. രാഹുലിനെ പപ്പുവെന്ന് ആക്ഷേപിക്കാൻ സംഘപരിവാർ സൈബർ ഗുണ്ടകളും ബിജെപിക്കാരും നടത്തിയ പരിധിവിട്ട ശ്രമങ്ങളും രാഷ്ട്രീയ അന്തസിന് ചേരാത്തതായി. പക്ഷേ, സ്വന്തം ആത്മബലത്തിലും കഴിവിലും പാർട്ടിയുടെ ശക്തിയിലും വിശ്വാസം അർപ്പിച്ച് ഏതാണ്ട് ഏകനായി രാഹുൽ നടത്തിയ തേരോട്ടം ഹിന്ദി മേഖലയിലെ മൂന്നു പ്രധാന സംസ്ഥാനങ്ങളിലും ബിജെപിയെ തോൽപ്പിച്ച് കോണ്ഗ്രസിനെ അധികാരത്തിലെത്തിച്ചു.
കേന്ദ്രത്തിനു പുറമെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നേരിട്ടും വളഞ്ഞ വഴിയിലും അധികാരം പിടിച്ച ബിജെപി അടക്കം പലരും എഴുതിത്തള്ളിയ കോണ്ഗ്രസിന്റെ അധ്യക്ഷപദവിയിലെത്തി ആദ്യവർഷം തന്നെ രാഹുലിന് വിജയക്കൊടി പാറിക്കാനായത് ചെറിയ നേട്ടമല്ല. ഹിന്ദി ഹൃദയമേഖലയിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും കർണാടകയിലും കോണ്ഗ്രസ് സർക്കാരുകൾ അധികാരത്തിലെത്തിച്ചതു രാഹുലിന്റെ തൊപ്പിയിൽ തൂവലായി.
അതിലേറെ മൂന്നു സംസ്ഥാനങ്ങളിലും അധികാരമേറ്റ് മണിക്കൂറുകൾക്കകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന രാഹുലിന്റെ വാഗ്ദാനം പാലിച്ച് ഉത്തരവിറക്കാനായി. ഇനി അനേക വർഷങ്ങളിലേക്ക് അജയ്യനെന്നു പലരും 2014ൽ വിധിയെഴുതിയ പ്രധാനമന്ത്രി മോദിക്ക് വലിയ വെല്ലുവിളി ഉയർത്താനായ രാഹുൽ ഗാന്ധി തന്നെയാണ് 2018ന്റെ ന്യൂസ് മേക്കർ.
• പ്രളയത്തിന് മുന്പും പിന്പും
കഴിഞ്ഞ ഓഗസ്റ്റിൽ കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയമാണ് രാജ്യത്തിനും സംസ്ഥാനത്തിനും ദുരന്തത്തിന്റെ വേദനകളോടൊപ്പം അഭിമാനിക്കാനും പലതും സമ്മാനിച്ചത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സാധാരണ ജനങ്ങളും കര, നാവിക, വ്യോമ സേനകളും പോലീസും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും മതനേതാക്കളും സർക്കാരുകളും എല്ലാം ഒരുമയോടെ നിന്ന് ജീവൻ രക്ഷിച്ചതിന്റെ നന്മ ആർക്കും മാതൃകയാണ്.
എന്നാൽ പ്രളയത്തിനു ശേഷം ദുരന്തബാധിതർക്ക് ആശ്വാസം പകരുന്നതിനേക്കാളും സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തേക്കാളും പ്രാമുഖ്യം നേടുന്നത് ജാതീയവും വർഗീയവും രാഷ്ട്രീയവുമായ കളികളാണെന്നതാണു മറ്റൊരു ദുരന്തം. മരണത്തിന്റെ മുന്നിൽ ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒന്നിച്ചവരും ഒന്നിപ്പിച്ചവരും പരസ്പരം സഹായിച്ചവരുമാണ് മതിലുകളും ജ്യോതികളും സത്യഗ്രഹങ്ങളുമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ കരുനീക്കുന്നതെന്നത് കേരളത്തിനു വിനയാണ്.
കേരളത്തിലെ നദികളും തോടുകളും അണക്കെട്ടുകളും നിറഞ്ഞൊഴുകിയ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലുകളിലുമായി ചുരുങ്ങിയത് 483 ജീവനുകളാണ് പൊലിഞ്ഞത്. പ്രളയ മേഖലയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പറന്നെത്തിയെങ്കിലും കേരളത്തിന് ആവശ്യമായ കേന്ദ്രസഹായവും വിദേശസഹായവും ലഭ്യമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്ന പരാതി സംസ്ഥാന സർക്കാർ ഉന്നയിച്ചത് ഇനിയുമേറെ ചർച്ചയാകും. ദുരന്തമുണ്ടായി അഞ്ചു മാസം കഴിഞ്ഞിട്ടും കയറിക്കിടക്കാൻ ഇടമില്ലാതെയും മതിയായ സഹായമില്ലാതെയും ജനങ്ങൾ വലയുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഴ്ച കൂടിയാണ്.
• സുപ്രീം വിവാദങ്ങൾ
മാഞ്ഞുപോകുന്ന ഈ വർഷം രാഷ്ട്രീയത്തേക്കാളേറെ വാർത്താകേന്ദ്രമായത് ഇന്ത്യയുടെ പരമോന്നത കോടതിയാണെന്നത് ആകസ്മികമല്ല. കഴിഞ്ഞ ജനുവരി 12ന് സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന നാലു ജഡ്ജിമാർ ചീഫ് ജസ്റ്റീസിനെതിരേ പത്രസമ്മേളനം നടത്തി പരസ്യമായി പ്രതിഷേധിച്ചതു രാജ്യത്തിന്റെ ചരിത്രത്തിൽ ഞെട്ടിച്ച പുതിയ സംഭവമായി. സിബിഐ ജഡ്ജി ബി.എച്ച്. ലോയ കേസ് അടക്കം പലതും ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ബി. ലോക്കുർ, കുര്യൻ ജോസഫ് എന്നിവരെ പ്രകോപിപ്പിച്ചു. ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ഗൊഗോയി ഒഴികെ മൂവരും വിരമിച്ചതാകും സർക്കാരിന് ആശ്വാസമായത്.
വിവാദ നായകനായി മാറിയ അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും വിരമിച്ചു. എന്നാൽ ചരിത്രത്തിലാദ്യമായി പദവിയിലിരിക്കെ മെഡിക്കൽ കോളജ് കോഴ ആരോപണത്തിന്റെ പേരിൽ പാർലമെന്റിൽ കുറ്റവിചാരണ പ്രമേയം വന്നതും വലിയ സംഭവമായി. എന്നാൽ സാങ്കേതികത്വം പറഞ്ഞ് രാജ്യസഭയിലെ പ്രമേയം ചെയർമാൻ വെങ്കയ്യ നായിഡു തള്ളിയതാണ് ദീപക് മിശ്രയെ രക്ഷിച്ചത്.
ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹറാബുദീൻ വധക്കേസിലെ വിചാരണ ജഡ്ജിയായിരുന്ന ജസ്റ്റീസ് ലോയയുടെ ദുരൂഹ മരണം നീതിന്യായ കോടതികളിൽ വലിയ ചർച്ചയായിരുന്നു. ലോയയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെട്ട ഹർജി ബന്ധപ്പെട്ട മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി ഇഷ്ടക്കാരുടെ ബെഞ്ചിലേക്ക് നൽകിയ ചീഫ് ജസ്റ്റീസ് മിശ്രയുടെ നടപടിയിൽ പല താത്പര്യങ്ങളും ഉണ്ടായിരുന്നുവെന്ന ആരോപണത്തിന്റെ പുകമറ മാറിയതുമില്ല.
പരമോന്നത കോടതിയിൽ കൊളീജിയം അംഗങ്ങളായ സഹപ്രവർത്തകരോടു പോലും ആലോചിക്കാതെ ഏകപക്ഷീയമായി കേസുകൾ വീതിച്ചു നൽകുന്ന ചീഫ് ജസ്റ്റീസിന്റെ നടപടിയിലുള്ള അതൃപ്തി നാലു ജഡ്ജിമാരും പരസ്യമാക്കി. അന്നത്തെ പത്രസമ്മേളനം ശരിയായിരുന്നുവെന്നും പല പരാതികളിലും പൂർണമല്ലെങ്കിലും പരിഹാരം ഉണ്ടായെന്നും വിരമിച്ച ശേഷം മലയാളിയായ ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞതും ശ്രദ്ധേയമായി.
• കോടതിയരങ്ങും ശ്രദ്ധേയം
മലയാളിയായ ജസ്റ്റീസ് കെ.എം. ജോസഫിന്റെ സുപ്രീംകോടതിയിലേക്കുള്ള സ്ഥാനക്കയറ്റം തടയാനും വൈകിപ്പിക്കാനും കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളും വലിയ വാർത്തയായി. ഉത്തരാഖണ്ഡിലെ കോണ്ഗ്രസ് സർക്കാരിനെ പിരിച്ചുവിട്ട് ബിജെപിയെ അധികാരത്തിലെത്തിച്ച കേന്ദ്രസർക്കാരിന്റെ നടപടി റദ്ദാക്കിയതിന്റെ പേരിലായിരുന്നു ജോസഫിനെതിരേ മോദി സർക്കാർ നീക്കം നടത്തിയത്. ഒടുവിൽ വൈകിച്ച ശേഷം ജസ്റ്റീസ് ജോസഫിന്റെ സുപ്രീംകോടതിയിലെ നിയമനം അംഗീകരിക്കാൻ കേന്ദ്രം നിർബന്ധിതമായതും ചരിത്രം.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചത്, ആധാറിന്റെ നിയമസാധുത ശരിവച്ചതും എന്നാൽ പൗരന്റെ സ്വകാര്യ മൗലികാവകാശമായി അംഗീകരിച്ചത്, മുസ്ലിം സമുദായത്തിലെ മുത്തലാക്ക് ചൊല്ലിയുള്ള വിവാഹമോചനം റദ്ദാക്കിയത്, പരസ്ത്രീ ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റവാളിയാക്കുന്ന ഐപിസി 497 റദ്ദാക്കിയത്, സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 377 റദ്ദാക്കിയത്, വിവാദ ഹാദിയ കേസിൽ വീട്ടുതടങ്കലിലാക്കിയിരുന്ന അഖില എന്ന ഹാദിയയെ സുപ്രീംകോടതി നേരിട്ടു വിളിച്ചു വരുത്തി അന്യമതക്കാരനായ ഭർത്താവിനൊപ്പം വിട്ടത് എന്നിവ അടക്കം രാജ്യത്തെയാകെ ബാധിച്ച സുപ്രധാനവും സങ്കീർണവുമായ വിധി പ്രഖ്യാപനങ്ങളും സുപ്രീംകോടതിയിൽ നിന്നുണ്ടായത് 2018ലാണ്.
സിബിഐ തലപ്പത്തെ തമ്മിലടിയും അഴിച്ചുപണിയും റിസർവ് ബാങ്ക് മേധാവികളുടെ രാജികളും ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതായി. സിബിഐ ഡയറക്ടർ അലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും അഴിമതിയുടെയും പക്ഷപാതിത്വത്തിന്റെയും പേരിൽ തമ്മിലടിച്ചതിനു പിന്നിൽ കേന്ദ്രസർക്കാരിലെ ഉന്നതരുടെ കൈകളും സംശയിക്കപ്പെട്ടു. ജോയിന്റ് ഡയറക്ടർ എം. നാഗേശ്വര റാവുവിന് ചുമതല നൽകിയതും വിവാദമാണ്.
റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പട്ടേലിന്റെ സെപ്റ്റംബർ അഞ്ചിലെ രാജിയാണ് കേന്ദ്രസർക്കാരിന് ഏറ്റവുമൊടുവിൽ തലവേദനയായത്. മുൻഗാമിയായ ആർബിഐ ഗവർണർ രഘുറാം രാജന്റെ പിന്നാലെ ബിജെപി സർക്കാർ തന്നെ തെരഞ്ഞെടുത്ത പട്ടേലിന്റെ രാജി കൂടിയായപ്പോൾ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള ഭിന്നതകൾ പരസ്യമായി.
• വൻവീഴ്ചകളും ചുവടുമാറ്റങ്ങളും
രണ്ടര പതിറ്റാണ്ടു നീണ്ട ത്രിപുരയിലെ കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഭരണത്തിലേറിയത് ചരിത്രത്തിന്റെ മറ്റൊരു തിരിവായി. സീതാറാം യെച്ചൂരി സിപിഎം ദേശീയ സെക്രട്ടറി ആയെങ്കിലും രാജ്യസഭാസീറ്റു പോലും നിഷേധിക്കപ്പെട്ടതും പ്രത്യേകതയായി. ബംഗാളിലും ത്രിപുരയിലും ശോഷിച്ചതോടെ, കേരളം മാത്രമാണ് സിപിഎമ്മിന് അധികാരത്തിലേക്കുള്ള അവസാന തുരുത്ത്.
മേഘാലയയിൽ വെറും രണ്ടു സീറ്റു കിട്ടിയ ബിജെപി, കോണ്റാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി ചേർന്ന് അധികാരം പിടിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. 60 അംഗ സഭയിൽ 21 സീറ്റുമായി വലിയ കക്ഷിയായ കോണ്ഗ്രസ് പ്രതിപക്ഷത്തുമായി. നാഗാലാൻഡിലും മിസോറമിലും പ്രാദേശിക പാർട്ടികളാണ് സർക്കാർ രൂപീകരിച്ചത്.
എൻഡിഎ മുന്നണി വിട്ടു പുറത്തിറങ്ങിയ തെലുങ്കുദേശം നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്ഗ്രസിനോടൊപ്പം ചേർന്ന് പ്രതിപക്ഷ ഐക്യത്തിന് ആവേശം പകർന്നതും ഈ വർഷമാണ്. മറുവശത്ത് ടിആർഎസ് നേതാവ് ചന്ദ്രശേഖര റാവു ഫെഡറൽ മുന്നണി രൂപീകരിച്ച് ബിജെപി ഇതര കക്ഷികളെ ഭിന്നിപ്പിക്കാൻ ശ്രമം ഉൗർജിതമാക്കിയിട്ടുമുണ്ട്. പ്രധാന സംസ്ഥാനമായ യുപിയിൽ എസ്പി, ബിഎസ്പി പാർട്ടികളുടെ സഹകരണം പറയുന്പോഴും കോണ്ഗ്രസുമായി ചേരുമോയെന്നതിൽ വിലപേശൽ തുടരുകയും ചെയ്യുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കോണ്ഗ്രസിനോട് മയസമീപനം സ്വീകരിക്കുന്നതാകും രാഹുലിന് പ്രതീക്ഷ.
• വിവാദവും വിമാനയുദ്ധവും
ഫ്രാൻസിൽ നിന്ന് 36 റഫാൽ പോർവിമാനങ്ങൾ വാങ്ങിയതാണ് രാജ്യത്ത് വലിയ ചർച്ചയായ അഴിമതി ആരോപണം. ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധിയും വിവാദമായി. റഫാൽ വിമാനങ്ങളുടെ വില അടക്കമുള്ള വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു സിഎജി നൽകിയെന്നും ചുരുക്കിയ റിപ്പോർട്ട് പിഎസി പാർലമെന്റിൽ വച്ചെന്നും സുപ്രീംകോടതി വിധിയിൽ പരാമർശിച്ചത് തെറ്റായതു ഗുരുതരമായി. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളിൽ നിന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നടത്തിയ നിഗമനങ്ങളുടെ വിവരങ്ങൾ തിരുത്താൻ കേന്ദ്രസർക്കാർ തന്നെ അപേക്ഷ നൽകിയതും അപൂർവമായി.
റഫാൽ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഏതാണ്ട് പാടെ സ്തംഭിച്ചതിനു രാജ്യം സാക്ഷിയായി. ഇതിനിടെ ഭൂരിപക്ഷം എംപിമാർ വിട്ടു നിൽക്കുകയോ, എതിർത്തു വോട്ടു ചെയ്യുകയോ ചെയ്തെങ്കിലും 245 വോട്ടുകൾക്ക് മുത്തലാക്ക് ബിൽ ലോക്സഭയിൽ പാസാക്കിയതാണ് ഏക അപവാദം.
അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചതും വൻസാന്പത്തികതട്ടിപ്പിനു ശേഷം ഇംഗ്ലണ്ടിലേക്കു കടന്ന വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനൽകാൻ ലണ്ടൻ കോടതി ഉത്തരവു നൽകിയതും ശ്രദ്ധേയമായി.
• ബഹിരാകാശത്തോളം പ്രതീക്ഷ
ഏറ്റവും വേഗമേറിയ ട്രെയിൻ മുതൽ ഏറ്റവും നീളം കൂടിയ റെയിൽ, റോഡ് പാലം വരെയുള്ളവ 2018ന്റെ നേട്ടങ്ങളാണ്. ബഹിരാകാശ രംഗത്തും പ്രതിരോധ രംഗത്തും വലിയ കുതിപ്പുകൾ തുടരാനായതും രാജ്യത്തിനാകെ അഭിമാനമായി.
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാൻ ലക്ഷ്യമിടുന്ന പതിനായിരം കോടി രൂപയുടെ ഗഗൻയാൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെയാണു പുതുവർഷത്തിലേക്ക് ഇന്ത്യ കുതിക്കുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, ഡിഎംകെ നേതാവ് മുത്തുവേൽ കരുണാനിധി തുടങ്ങിയ ദേശീയനേതാക്കളുടെ വിയോഗം യഥാക്രമം കഴിഞ്ഞ ഓഗസ്റ്റ് 16നും ഏഴിനുമായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന അനന്ദ് കുമാർ, മുതിർന്ന മാധ്യമ പ്രവർത്തകരായ കുൽദീപ് നയ്യാർ, ടി.വി.ആർ ഷേണായി തുടങ്ങിയവരും വിടപറഞ്ഞു.
ജമ്മു കാഷ്മീരിലെ റൈസിംഗ് കാഷ്മീർ പത്രത്തിന്റെ എഡിറ്റർ ഷുജാത് ബുക്കാരി അടക്കമുള്ള നിരവധി പത്രപ്രവർത്തകർ എതിരാളികളുടെ തോക്കിനും കത്തിക്കും ഇരയായതും പിന്നിലേക്കു പായുന്ന വർഷത്തിന്റെ ദുഃഖമാണ്. കേരള, കർണാടക, തമിഴ്നാട്, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളും 2018ന്റെ വേദനകളാണ്.