Monday, December 31, 2018 12:40 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
ബിജെപിയുടെ കോട്ടയായി കരുതപ്പെട്ടിരുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലത്തിന്റെ ഏറ്റവും നല്ല പ്രത്യാഘാതം കർഷകർക്കും ഗ്രാമീണമേഖലയ്ക്കും ആദ്യമായി ശ്രദ്ധകിട്ടി എന്നതാണ്. ഹിന്ദി മേഖലയിലെ ഈ സംസ്ഥാനങ്ങളിൽ പുതുതായി അധികാരമേറ്റ കോൺഗ്രസ് മുഖ്യമന്ത്രിമാർ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചു.
കർഷകരെ ആകർഷിക്കുന്ന ചില പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സംഘം തലപുകയ്ക്കുകയാണ്. രണ്ടു പദ്ധതികളെപ്പറ്റി ആലോചനകൾ നടക്കുന്നു. അതിലൊന്ന് എല്ലാവർക്കും വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ്. മറ്റൊന്ന് ഇപ്പോൾ തെലുങ്കാനയിൽ നിലവിലുള്ളതുപോലെ ഓരോ കാർഷികവിളകൾക്കും ഒരേക്കറിന് ഇത്ര രൂപ എന്ന കണക്കിൽ സഹായം നല്കുന്ന പദ്ധതിയാണ്.
കർഷകരുടെയും ഗ്രാമീണ മേഖലയിലെയും പ്രശ്നങ്ങളിലേക്കു ശ്രദ്ധ തിരിക്കേണ്ടതുണ്ട് എന്നു രണ്ടു ദേശീയ പാർട്ടികൾക്കും ബോധ്യമായി എന്നതാണ് ഇതിനർഥം. നീറിപ്പുകയുന്ന ഈ പ്രശ്നം അവഗണിക്കുന്നതു രാഷ്ട്രീയദുരന്തം മാത്രമല്ല ഉണ്ടാക്കുക. അപകടകരമായ സാന്പത്തിക പ്രത്യാഘാതങ്ങളും അതു സൃഷ്ടിക്കും. ഈ വിഷയത്തിൽ ഉണ്ടാകാനിടയുള്ള ബഹുജന മുന്നേറ്റങ്ങൾ സമാധാനപരമായിരിക്കണമെന്നില്ല. ഗ്രാമീണമേഖലയിലെ ജനമനോഭാവം സ്ഫോടനാത്മകമാണ്. വെടിവയ്പുപോലുള്ള പോലീസ് നടപടികൾ കൊണ്ടുപോലും അത് അടിച്ചമർത്താനാവില്ല. അതുപോലെ, കർഷകരുടെ കൂട്ട ആത്മഹത്യകളും നിലനില്പിനായി പൊരുതുന്ന ഗ്രാമീണ കുടുംബങ്ങളുടെ ദുരിതങ്ങളും ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടിക്കു മൂകസാക്ഷിയായി നോക്കിനിൽക്കാനുമാവില്ല.
ഇതുപോലുള്ള ഭീഷണി തങ്ങളുടെ നിലനില്പിനും അതിജീവനത്തിനും നേരിടുന്നതാണ് ഇപ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും ഉന്നത നേതാക്കളെ കർഷകസമൂഹത്തിന്റെയും ഗ്രാമീണമേഖലയുടെയും പ്രശ്നങ്ങളെ താരതമ്യേന കൂടുതൽ അനുഭാവത്തോടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നത്. 2004-ലെ എൻഡിഎ ഭരണം അവസാനിച്ചപ്പോഴും ഇത്തരമൊരു പ്രശ്നം നിലനിന്നിരുന്നു. എന്നാൽ, ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായാണു സംഘപരിവാർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഗ്രാമീണ ഇന്ത്യയെയും കേന്ദ്രസർക്കാരിനെ തെരഞ്ഞെടുക്കുന്നതിൽ അതിനുള്ള റോളിനെയും അവർ അവഗണിച്ചു. അബദ്ധത്തിലാണെങ്കിലും അല്ലെങ്കിലും കോൺഗ്രസ് കേന്ദ്രഭരണം പിടിച്ചു.
അപായ സൂചനകൾ
ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെപ്പറ്റിയുള്ള അവബോധവും ഈയിടത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നല്കിയ അപകടസൂചനകളുമാണ് കർഷകർക്കുവേണ്ടി ഒരു പദ്ധതി ആവിഷ്കരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിക്കുന്നത്. കർഷകരെ എൻഡിഎ പാളയത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള പദ്ധതി താമസിയാതെ പ്രഖ്യാപിച്ചേക്കും. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ ഉടൻതന്നെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചിരുന്നു.
കടം എഴുതിത്തള്ളൽ രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരമല്ല എന്നു വാദിക്കുന്ന നിരവധി സാന്പത്തികവിദഗ്ധരുണ്ട്. കർഷകസമൂഹത്തിലെ സ്വാധീനമുള്ള ഒരു വിഭാഗം മാത്രമാണു കാർഷിക വായ്പകൾ എടുത്തിട്ടുള്ളത് എന്നാണ് അവരുടെ വാദം. കടം എഴുതിത്തള്ളൽ സാന്പത്തികമായി ആശാസ്യമല്ലെന്നും അവർ പറയുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2018 ഒക്ടോബർ 26 വരെ രാജ്യത്തു കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള മൊത്തം കടം 10.6 ലക്ഷം കോടി രൂപയാണ്. കാർഷിക കടങ്ങളുടെ 16 ശതമാനം മാത്രമാണു സംസ്ഥാനങ്ങൾ എഴുതിത്തള്ളിയിട്ടുള്ളത്.
അതേസമയം, അതിഭീമമാണു പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം. ഈ കിട്ടാക്കടത്തിന് ഉത്തരവാദികളായ വ്യവസായഭീമന്മാരുടെ വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ല. ആയിരക്കണക്കിനു കോടി രൂപ വായ്പയെടുത്തശേഷം രാജ്യത്തുനിന്നു മുങ്ങിയ നീരവ് മോദി, വിജയ് മല്യ, ചോക്സി തുടങ്ങിയ ചിലരുടെ കാര്യം മാത്രം നമുക്കറിയാം. ബാങ്കുകളിൽനിന്നു വൻ തുക വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതിരിക്കുന്ന വ്യവസായ ഭീമന്മാരെപ്പറ്റി അധികാരികൾക്കു വേവലാതിയൊന്നും ഇല്ലെന്നു തോന്നുന്നു. അവസാനനിമിഷംവരെ അവർക്കു സംരക്ഷണം കിട്ടുന്നു. അവർ കബളിപ്പിച്ചു രാജ്യംവിട്ടാൽതന്നെ അതു ലഘൂകരിച്ചു കാണിക്കാനാണു ശ്രമം.
ഉള്ളിവില 55 പൈസ!
എന്നാൽ, കർഷകരുടെ കാര്യം നോക്കുക. ഗുജറാത്തിൽനിന്നുള്ള കർഷകനായ ധർമേന്ദ്ര നർസി പട്ടേൽ നല്ലൊരു ഉദാഹരണമാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും, അദ്ദേഹം ഗോണ്ടലിലെ അഗ്രി പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി(എപിഎംസി)യിൽ 3,590 കിലോ ഉള്ളി ക്രിസ്മസ് ദിനത്തിൽ വിറ്റപ്പോൾ കിട്ടിയത് 1,974 രൂപ. അതേ കിലോയ്ക്ക് 55 പൈസ മാത്രം! എപിഎംസിയിൽ 20 കിലോ വെളുത്തുള്ളി 20 രൂപ മുതൽ 80 രൂപവരെയുള്ള വിലയ്ക്കു വിൽക്കാൻ കർഷകർ നിർബന്ധിക്കപ്പെടുകയാണെന്ന് അംറേലി ജില്ലയിലെ രാജ്ബാരിക ഗ്രാമത്തിലുള്ള കർഷകർ പ്രേംമിഭായി സൊതാലിയ പറയുന്നു.
വിലകൂടുമെന്നു പ്രതീക്ഷിച്ചു ചിലർ ചരക്കു പിടിച്ചുവയ്ക്കുന്നുണ്ട്. പക്ഷേ അധികനാൾ പിടിച്ചുവയ്ക്കാൻ അധികംപേർക്കു കഴിയില്ല. വില്ക്കാൻ അവർ നിർബന്ധിതരാകുന്നു.
മഹാരാഷ്ട്രയിൽ സ്ഥിതി വളരെ കഷ്ടമാണ്. ഔറംഗാബാദ് ജില്ലയിലെ വൈജാപുർ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് കമ്മിറ്റിയിൽ ഒരു കിലോ ഉളളിക്കു ലഭിച്ചതു വെറും 20 പൈസ. മധ്യപ്രദേശിലും ഉത്തർപ്രദേശിലുമൊക്കെ സ്ഥിതി ഇതുതന്നെ. അതേസമയം ഈ വിലക്കുറവിന്റെ പ്രയോജനം വാങ്ങുന്ന ഉപഭോക്താവിനു ലഭിക്കുന്നുമില്ല. കർഷകർക്ക് ഉത്പാദനച്ചെലവെങ്കിലും കിട്ടുന്ന വിധത്തിൽ ഉത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല.
കേരളത്തിലെ റബർ കർഷകരും മറ്റു നാണ്യവിളകൾ കൃഷി ചെയ്യുന്നവരും ഇതേ അവസ്ഥതന്നെയാണു നേരിടുന്നത്. ഉത്പന്നങ്ങൾക്കു കിട്ടുന്ന വില വളരെക്കുറവാണ്. കർഷകത്തൊഴിലാളികൾ മറ്റു തൊഴിലുകൾ തേടി പട്ടണങ്ങളിലേക്കു പോകുന്നു. കർണാടകത്തിലെ കർഷകരും ഇതുപോലുള്ള ഗുരുതരപ്രതിസന്ധിയാണു നേരിടുന്നത്. ഈ ദയനീയസ്ഥിതി രാജ്യം മുഴുവനുമുണ്ട് എന്നതാണു യാഥാർഥ്യം. കർഷകർ അസംഘടിതരായതുകൊണ്ടും അവർക്കു ശക്തമായ രാഷ്ട്രീയവേദി ഇല്ലാത്തതുകൊണ്ടും അവർ സഹിക്കുന്നു. പിടിച്ചുനിൽക്കാൻ പറ്റാത്തവർ ജീവനൊടുക്കുന്നു. കർഷക ആത്മഹത്യ ഇന്നൊരു വാർത്തയല്ല. അതു സാധാരണസംഭവമായി മാധ്യമങ്ങൾ അവഗണിച്ചു തള്ളുന്നു.
സർക്കാർ ചെയ്യേണ്ടത്
വലിയ സാന്പത്തികവിദഗ്ധരോടും ആസൂത്രണ വിദഗ്ധരോടും ഒരു ചോദ്യം ചോദിക്കാനുണ്ട്. ഇത്തരം ഭീകരമായ യാഥാർഥ്യം അഭിമുഖീകരിക്കേണ്ടിവരുന്പോൾ സർക്കാർ എന്തു ചെയ്യണം? ഇടക്കാലാശ്വാസം നല്കി കർഷകരെ സഹായിക്കണോ അതോ ജീവനൊടുക്കി നശിക്കാൻ അവരെ അനുവദിക്കണോ? നിസഹായരായ ഈ പൗരന്മാർക്കു സ്ഥിതിഗതികൾ നേരിടുന്നതിന് ഇടക്കാലാശ്വാസം നല്കാൻ ഏതു പരിഷ്കൃത സർക്കാരിനും ഉത്തരവാദിത്വമുണ്ട്.
അതിനു കടം എഴുതിത്തള്ളൽ മാത്രമല്ല വേണ്ടത്. അവർക്കു നിലനില്ക്കാൻ വേണ്ടി കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിന്റെയോ കൃഷിസ്ഥലത്തിന്റെയോ അടിസ്ഥാനത്തിൽ ഇടക്കാലാശ്വാസവും നല്കണം. ഈ ഘട്ടത്തിൽ കർഷകർക്ക് ആശ്വാസം നല്കുന്നത് ഒരു കാരുണ്യപ്രവൃത്തിയാണ്. അതു മിഠായി നല്കലല്ല.
വന്പൻ ബിസിനസുകാരുടെ കിട്ടാക്കടങ്ങളെപ്പറ്റി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വേവലാതിയില്ല. വലിയ തുക കിട്ടാക്കടമുള്ളപ്പോഴും അവരുടെ സുഖജീവിതത്തിനായി കൂടുതൽ വായ്പകൾ നല്കുന്നു. അഞ്ചു കൊല്ലം കൂടുന്പോൾ ശന്പളക്കമ്മീഷൻ ശിപാർശകൾ നടപ്പിലാക്കാൻ സർക്കാരുകൾ പണം കണ്ടെത്തുന്നു. എന്നാൽ, കർഷകരോടു മാത്രം ക്രൂരമായി പെരുമാറുന്നത് എന്തുകൊണ്ടാണ്?
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കർഷകർ ബിജെപിക്ക് അധികാരത്തിനു പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. ഈ മൂന്നു സംസ്ഥാനങ്ങളിലും കർഷകർക്ക് അടിയന്തരാശ്വാസം നല്കാൻ കോൺഗ്രസ് തയാറായി. എന്നാൽ, തെരഞ്ഞെടുപ്പു വാഗ്ദാനം ഉണ്ടായിട്ടും പഞ്ചാബിലെ കോൺഗ്രസ് സർക്കാർ അതു ചെയ്തിട്ടില്ല.
സമഗ്രമായ ഒരു പഠനം നടത്തി കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടാവുകയാണു വേണ്ടത്. അതിനുള്ള ഒരു തുടക്കം ഉണ്ടായി എന്നതു നല്ല വാർത്തയാണ്. അതു മുന്പോട്ടുപോകണം. കർഷകർ തങ്ങളുടെ രാഷ്ട്രീയവേദികളുണ്ടാക്കി നിയമനിർമാണസഭകളിലെത്തണം. തീരുമാനമെടുക്കുന്ന തലങ്ങളിൽ കർഷകരുടെ പ്രാതിനിധ്യമുണ്ടായാലേ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ.