Wednesday, January 30, 2019 12:13 AM IST
കേരളവും മലയാളികളും എനിക്കു വളരെ പ്രിയപ്പെട്ടതാണ്. മംഗലാപുരത്തുകാരൻ ആയതിനാൽ മാത്രമല്ല. മറിച്ച് എന്റെ ജീവിതയാത്രയിൽ ഏറ്റവും കരുത്തും താങ്ങുമായവരിൽ പലരും മലയാളികളാണ്: പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിനെ 2003ൽ പരിചയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കില്ല. പതിനഞ്ചു വർഷം മുന്പൊരു ദിവസം പാർലമെന്റ് ലോബിയിൽ വച്ചാണ് ജോർജ് ഫെർണാണ്ടസ് എന്ന അതികായനുമായുള്ള ഈ കൂടിക്കാഴ്ച. ബിഹാറിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു അന്നു ഫെർണാണ്ടസ് .
2004ലെ തെരഞ്ഞെടുപ്പിൽ പലരെയും അത്ഭുതപ്പെടുത്തി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ തോൽവി രുചിച്ചു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസും യുപിഎയും ബിജെപിയെ പരാജയപ്പെടുത്തിയപ്പോഴും ഫെർണാണ്ടസ് ഒന്പതാം തവണയും ലോക്സഭയിലേക്കു ജയിച്ചുകയറി. ഇന്ദിരാഗാന്ധിക്കും അടിയന്തരാവസ്ഥയ്ക്കും എതിരേ പടനയിച്ച ഫെർണാണ്ടസിന്റെ കോണ്ഗ്രസ് വിരോധമാണ് അദ്ദേഹത്തെ ജനതാ പാർട്ടിയുടെയും പിന്നീട് എൻഡിഎയുടെയും മന്ത്രിസഭയിലെത്തിച്ചത്.
പ്രതിരോധമന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന്റെ ഡൽഹി കൃഷ്ണമേനോൻ മാർഗിലെ മൂന്നാം നന്പർ വസതിയിൽ ലാളിത്യമായിരുന്നു അക്കാലത്തും മുന്നിൽ. പിന്നീടു മൻമോഹൻ സിംഗ് മന്ത്രിസഭയിൽ എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായപ്പോഴും കൃഷ്ണമേനോൻ മാർഗിലെ അടുത്തുള്ള ഒന്പതാം നന്പർ വസതി മുൻഗാമി ജോർജിന്റേതു പോലെ ലാളിത്യത്തിന്റെ മറ്റൊരു പ്രതീകമായതും ശ്രദ്ധേയമായി. രണ്ടു മുൻ പ്രതിരോധ മന്ത്രിമാരുടെയും ഒൗദ്യോഗിക വസതിയിലെ വിപുലമായ പുസ്തകശേഖരവും ആരും കാണാതെ പോകില്ല.
കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞ് 2004ൽ വീണ്ടും ലോക്സഭാംഗമായപ്പോഴാണ് ജോർജ് ഫെർണാണ്ടസുമായി പലപ്പോഴും കൂടുതൽ ആശയവിനിമയം നടത്താനായത്. പിന്നീട് 2009 മുതൽ രാജ്യസഭാംഗമായിരുന്നപ്പോഴും ഫെർണാണ്ടസ് എന്ന വിപ്ലവകാരിയിലെ ലാളിത്യവും സ്നേഹവുമുള്ള മനുഷ്യൻ സജീവമായിരുന്നു. മുഖത്തു വല്ലപ്പോഴുമെത്തിയ ചെറുചിരിയോ വികാരമെന്തെന്ന് തിരിച്ചറിയാനാകാത്ത ഭാവമോ ആണ് ഇപ്പോഴും മനസിൽ തെളിഞ്ഞുവരുന്നത്.
2009 ഓഗസ്റ്റ് നാലിനു പരസഹായത്തോടെ രാജ്യസഭയിലേക്കു വന്ന ഫെർണാണ്ടസ് അക്കാലത്തു തന്നെ ഏറെ മാറിയിരുന്നു. അതിലേറെ ക്ഷീണിതനുമായിരുന്നു. ലോക്സഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജനതാദളിനെതിരേ മത്സരിച്ചിട്ടും പഴയ സോഷ്യലിസ്റ്റ് നേതാവിനു രാജ്യസഭാ സീറ്റു നൽകാൻ നിതീഷ് കുമാർ മടിച്ചില്ല. രോഗത്തിന്റെയും പ്രായത്തിന്റെയും ക്ഷീണം പിടികൂടി തുടങ്ങിയപ്പോഴും തന്നെ കാണാനെത്തുന്നവരോടു സ്നേഹത്തോടെ പെരുമാറാനും അടുപ്പം പ്രകടമാക്കാനും ഫെർണാണ്ടസ് മറന്നിരുന്നില്ല.
ആൽസ്ഹൈമേഴ്സ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 2010 മുതൽ മറവികളുടെ ലോകത്തേക്ക് പിൻവാങ്ങിയപ്പോഴും വളരെ അപൂർവമായി ഒന്നോ രണ്ടോ തവണ കൂടി അദ്ദേഹം പാർലമെന്റിൽ വന്നിരുന്നു. മറവി ഫെർണാണ്ടസിനെ മറ്റൊരു തലത്തിലെത്തിച്ചപ്പോഴും ഇന്ത്യക്ക് മറക്കാനാകാത്ത വലിയ നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. ഭാര്യയും കൂട്ടുകാരിയും സഹായികളും സുഹൃത്തുക്കളും നിയമയുദ്ധം നടത്തിയ കാലത്തു ഇതൊന്നുമറിയാതെ കഴിയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏറ്റവും ശക്തയായ നേതാവായിരുന്ന ഇന്ദിരാഗാന്ധിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശക്തനായ നേതാവിന് പക്ഷേ അവസാനനാളുകൾ ശത്രുക്കളും മിത്രങ്ങളുമില്ലാത്ത, ഓർമകളുടെ കയ്പും മധുരവുമില്ലാത്ത നാളുകളായിരുന്നു. മംഗലാപുരത്തെ കത്തോലിക്കാ കുടുംബത്തിൽ ഭക്തിയുടെ നിറവിൽ വളർന്ന് വൈദികനാകാൻ സെമിനാരിയിൽ ചേർന്ന ആ പഴയ യുവാവ് എത്രയോ തവണ ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾക്കു സ്വയം വിധേയനായിരുന്നു എന്നോർക്കുന്പോൾ ഒന്നിലും അത്ഭുതത്തിന് വഴിയില്ല.
അത്ഭുതങ്ങളുടെ തോഴനായിരുന്നു എക്കാലവും ജോർജ് ഫെർണാണ്ടസ്. കന്നഡക്കാരനായ യുവാവ് മുംബൈയിലും ബിഹാറിലും ഒക്കെ രാജ്യം ശ്രദ്ധിച്ച നേതാവായി മാറിയത് എത്ര വേഗമായിരുന്നു. പക്ഷേ പോരാട്ടങ്ങളുടെ, സഹനങ്ങളുടെ, വേദനകളുടെ, കഠിനാധ്വാനത്തിന്റെ, ആത്മവീര്യത്തിന്റെ, പ്രതിബദ്ധതയുടെ ഒരായിരം കഥകൾ സ്വയം നെയ്തെടുത്താണ് ജോർജ് ഫെർണാണ്ടസ് എന്ന അതികായനായ സോഷ്യലിസ്റ്റ് നേതാവായി അദ്ദേഹം വളർന്നത്.
ജനാധിപത്യ സംരക്ഷകൻ, സോഷ്യലിസ്റ്റ്, തീപ്പൊരി പ്രസംഗകൻ, തൊഴിലാളി നേതാവ്, പാർലമെന്റേറിയൻ, മികച്ച മന്ത്രി എന്നു തുടങ്ങി ജോർജ് ഫെർണാണ്ടസ് കടന്നു പോയ വഴികളിലെല്ലാം പുതുചരിത്രം രചിച്ചു. അടിയന്തരാവസ്ഥക്കാലത്തു ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയും ചങ്ങലയുമായി പ്രസംഗിക്കാനെത്തിയതുമെല്ലാം അത്യപൂർവമായ പോരാട്ടവഴിയിലെ ചില ഏടുകൾ മാത്രമാകും.
വാജ്പേയി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരിക്കെ രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയതു പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിന്റെ നേട്ടങ്ങ ളുടെ ചെറിയൊരംശം മാത്രമാണ്. പ്രതിരോധ വിവാദങ്ങളിലെ കേന്ദ്രകഥാപാത്രമായപ്പോഴും കുലുങ്ങിയില്ല. ജോർജ് ഫെർണാണ്ടസ് എന്ന മഹാനായ നേതാവ് ഇനിയും ഏറെക്കാലം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗർജിക്കുന്ന വലിയൊരു സിംഹമായി ജനമനസുകളിൽ ഉണ്ടാവും.
ജോർജ് കള്ളിവയലിൽ