Saturday, February 23, 2019 12:41 AM IST
ഭീകരാക്രമണവും യുദ്ധഭീഷണിയുമാണു രാജ്യത്തെ പ്രധാന ചർച്ചകൾ. ഏപ്രിലിൽ നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള യുദ്ധമാണു രാഷ്ട്രീയക്കാർക്കു മുഖ്യം. രാജ്യസുരക്ഷയെക്കുറിച്ചു വീരവാദം പറയുന്പോഴും നേതാക്കളുടെ കണ്ണ് ഡൽഹിയിലെ അധികാരക്കസേരയിലാണ്. കസേര നിലനിർത്താനും പിടിക്കാനുമുള്ള പോരു മുറുകുന്പോൾ എന്തും ആയുധമാക്കും. വല്ലഭനു പുല്ലും ആയുധമെന്നാണ് പഴമൊഴി. എന്നാൽ, ഭീകരാക്രമണം, രാജ്യരക്ഷ, ദേശഭക്തി, ജവാന്മാരോടുള്ള അമിത സ്നേഹം മുതൽ ക്രിക്കറ്റ് മത്സരം വരെ പലതും രാഷ്ട്രീയക്കാർക്ക് ആയുധമാണ്.
ജമ്മു- ശ്രീനഗർ ഹൈവേയിലെ പുൽവാമയിൽ കഴിഞ്ഞ 14നു നടന്ന ചാവേർ ഭീകരാക്രമണം ഇന്ത്യയെ നടുക്കി. ഒറ്റയടിക്ക് 40 സിആർപിഎഫ് ജവാന്മാരാണു ഭീകരാക്രമണത്തിൽ വീരമ്യുത്യു വരിച്ചത്. സംഭവത്തിനു ശേഷമുള്ള ദിവസങ്ങളിലും സൈനിക മേജർ അടക്കമുള്ളവരുടെ ജീവൻ ബലികൊടുക്കേണ്ടിവന്നു. ഭീകരരും സുരക്ഷാ സൈനികരുമായി കാഷ്മീരിൽ പലയിടത്തും വെടിവയ്പും ഏറ്റുമുട്ടലുകളും തുടരുന്നു. ഏതാനും ഭീകരരെ ഇല്ലായ്മ ചെയ്യാനുമായി. കൂടുതൽ ഭീകരർ ഇപ്പോഴും ഒളിവിൽ കഴിയുന്നുണ്ടെന്നാണു റിപ്പോർട്ട്.
പുൽവാമയിലേതു പോലെ മറ്റൊരു ചാവേർ ഭീകരാക്രമണത്തിനു ജയ്ഷ് ഇ മുഹമ്മദ് തയാറെടുക്കുന്നതായാണു പുതിയ ഭീഷണി. വടക്കൻ കാഷ്മീരാണു ഭീകരരുടെ അടുത്ത ലക്ഷ്യം.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിലെത്തി രണ്ടാമതൊരു ആക്രമണം നടത്താനുളള ഭീകരരുടെ പദ്ധതിയെക്കുറിച്ചു ടെലിഫോണ് സംഭാഷണം ചോർത്തിയതായി രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ചാവേറാക്രമണത്തിനായുള്ള സംഘം (തൻസീം അല്ലെങ്കിൽ മൊഡ്യൂൾ) കാഷ്മീരിൽ സജീവമായതിനാൽ അതീവ മുൻകരുതലിനു സുരക്ഷാസേനകൾക്കു നിർദേശം നൽകിയിരിക്കുകയാണ്.
2002 നൽകുന്ന പാഠം
പാക്കിസ്ഥാനുമായി പൂർണതോതിലുള്ള യുദ്ധത്തിനു തത്കാലം സാധ്യതയില്ല. ആണവശക്തികൾ തമ്മിൽ ഇനിയൊരു യുദ്ധം എന്നത് അവിവേകികൾ മാത്രമേ ചിന്തിക്കൂ. മനുഷ്യകുലത്തിന്റെ സർവനാശത്തിലേക്കു നയിക്കാവുന്ന ആണവ യുദ്ധം സ്വപ്നങ്ങളിൽ പോലും സംഭവിക്കാതിരിക്കട്ടെ. കാര്യമായ ഏതെങ്കിലും തരത്തിലുള്ള യുദ്ധത്തിന് അമേരിക്കയും ചൈനയും റഷ്യയും ബ്രിട്ടനും അടക്കമുള്ള ആഗോള ശക്തികൾ ഇന്ത്യയെയും പാക്കിസ്ഥാനെയും അനുവദിക്കുകയുമില്ല.
2001 ഡിസംബർ 13ലെ പാർലമെന്റ് ആക്രമണത്തിനു ശേഷം 2002ൽ പാക്കിസ്ഥാനു കനത്ത തിരിച്ചടി നൽകുമെന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി തുറന്നടിച്ചു. മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ലഷ്കർ ഇ തോയിബയും പുൽവാമയിൽ അക്രമം നടത്തിയ ജയ്ഷ് ഇ മുഹമ്മദും തന്നെയായിരുന്നു പാർലമെന്റ് ആക്രമണത്തിനു പിന്നിൽ. ഇന്ത്യയുടെ ക്ഷമ നശിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കമായിരുന്നു പിന്നീടു ജമ്മു കാഷ്മീരിലെ പാക് അതിർത്തിയിലുണ്ടായത്.
പാർലമെന്റ് ആക്രമണത്തിനു പിന്നാലെ ജമ്മു കാഷ്മീരിലെ കാലുച്ചക് സൈനിക ക്യാന്പിന് നേർക്ക് 2002 മേയ് 14ന് പാക് ഭീകരർ വീണ്ടും ആക്രമണം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 22 പേരുടെ ജീവനാണ് ഇന്ത്യക്കു നഷ്ടമായത്. പ്രധാനമന്ത്രി വാജ്പേയി നേരിട്ടു കാലുച്ചക്ക് സന്ദർശിച്ചു. ഹമേം പ്രതികാർ കർണ ഹോഗ (ഞങ്ങൾക്കു തിരിച്ചടിക്കേണ്ടിവരും) എന്നു വാജ്പേയി തുറന്നടിച്ചു. യുദ്ധം ആസന്നമാണെന്നു ദേശീയമാധ്യമങ്ങൾ വെണ്ടയ്ക്ക അക്ഷരത്തിൽ നിരത്തി.
നടുക്കം മാറാത്ത ഓർമകൾ
യുദ്ധറിപ്പോർട്ടിംഗിനായി 2002ൽ ദീപിക ലേഖകനും ജമ്മു കാഷ്മീരിലേക്കു തിരിച്ചു. ശ്രീനഗറിലും ജമ്മുവിലും നൗഷാര, ആർഎസ് പുര തുടങ്ങിയ അതിർത്തി മേഖലകളിലും ഒരാഴ്ചയിലേറെ തങ്ങി യുദ്ധസന്നാഹങ്ങളും ഇന്ത്യ- പാക് ഷെല്ലിംഗും നേരിട്ടു കണ്ടതിന്റെ ഓരോ നിമിഷവും മായാതെ ഇന്നും മനസിലുണ്ട്. ഡൽഹിയിൽ നിന്ന് കിട്ടിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ ലേഖകൻ ശ്രീനഗറിൽ ഇറങ്ങുന്നതിനു തൊട്ടുമുന്പ് വിഘടനവാദി നേതാവ് അബ്ദുൾ ഗനി ലോണിനെ ഭീകരർ വെടിവച്ചുകൊന്നു. ശ്രീനഗറിലെത്തിയപ്പോൾ മൂന്നു ദിവസത്തെ ബന്ദിന് ഹുരിയത്ത് സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.
ശ്രീനഗറിലെ ടാക്സിക്കാരന്റെ കാരുണ്യത്തിൽ നഗരഹൃദയത്തിലെ ലാൽ ചൗക്കിലുള്ള ആദൂസ് ഇൻ എന്ന ഹോട്ടലിൽ മറ്റു മാധ്യമ പ്രവർത്തകർക്കൊപ്പം താമസിച്ചു. രണ്ടാംദിവസം ഹോട്ടലിനു നേർക്ക് ഉണ്ടായ ബോംബ് ആക്രമണത്തിൽ നിന്ന് ഞങ്ങളെല്ലാം പരിക്കില്ലാതെ രക്ഷപ്പെട്ടു. പക്ഷേ മാധ്യമപ്രവർത്തകരെയെല്ലാം ഹോട്ടലിൽ നിന്നു ഒഴിപ്പിച്ചു. ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ ആയിരുന്നു പിന്നീടു അഭയം.
പാക് ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമമായ ആർഎസ് പുരയിൽ അഞ്ചു നാട്ടുകാർ കൊല്ലപ്പെട്ടതറിഞ്ഞ് അവിടെയെത്തി. പിറ്റേന്നു വൈകുന്നേരം ലേഖകനും മറ്റു രണ്ടു മാധ്യമപ്രവർത്തകരും സഞ്ചരിച്ച വാഹനത്തിൽ ഷെല്ലിന്റെ ചീളുകൾ പതിച്ചതോടെ പട്ടാളവും പോലീസും ചേർന്ന് ഞങ്ങളെ ജമ്മു നഗരത്തിലേക്കു മടക്കി.
രാത്രിയായാൽ പാക്കിസ്ഥാനിൽനിന്നും തിരിച്ചും ഷെല്ലാക്രമണം പതിവായതിനാൽ ഇരുട്ടുന്നതിനു മുന്പു സ്ഥലം വിടണമെന്ന് പട്ടാളക്കാർ മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷേ നേരിട്ടുകണ്ടു റിപ്പോർട്ടു ചെയ്യണമെന്ന മോഹത്തിൽ മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്മനമായത്. ആർഎസ് പുരയിൽ ഇന്ത്യ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ ഷെല്ലാക്രമണം ഉണ്ടാകുമെന്നു ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് ഏറെനാൾ ഉറക്കത്തിലും ഷെല്ലാക്രമണത്തിന്റെ ദുഃസ്വപ്നമായിരുന്നു.
യുദ്ധത്തിന്റെ ചെറിയൊരു അംശം മാത്രമാണ് അന്നു നേരിട്ട് മനസിലാക്കിയത്. യുദ്ധത്തിന്റെ നഷ്ടങ്ങളും കെടുതികളും കഷ്ടതകളും ഭയവും ഭീകരതയുമെല്ലാം അനുഭവിക്കുന്ന ജനതയുടെ വേദനയും ആശങ്കയും നേരിട്ടറിയാനായി.
ആഗോള സമ്മർദങ്ങൾ
പക്ഷേ 2002ലെ ഏതാണ്ടുറപ്പിച്ച യുദ്ധത്തിൽ നിന്ന് ഇന്ത്യയുടെ കൈപിടിച്ചു കെട്ടിയത് അമേരിക്കയും ബ്രിട്ടനും ഒക്കെയായിരുന്നു. ലോകത്തിന്റെ ആണവ ഭയപ്പാടു മുതലെടുത്താണ് അന്നത്തെ പാക് പ്രസിഡന്റ് പർവേസ് മുഷാറഫ് തലയൂരിയത്. ഇന്ത്യയോടും പാക്കിസ്ഥാനോടും സംഘർഷം ലഘൂകരിക്കാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷും സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവലും ഒന്നിലേറെ ഫോണ്വിളികൾ നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ ന്യൂഡൽഹിയിൽ പറന്നെത്തി.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഒപ്പമാണെന്നു തെളിയിക്കാൻ ലഷ്കർ, ജയ്ഷ് എന്നീ ഭീകരസംഘടനകളെ അമേരിക്ക അന്നു നിരോധിച്ചു. കാഷ്മീരിന്റെ പേരിലുള്ള ഭീകരതയെ ന്യായീകരിക്കാനാകില്ലെന്നു വരെ അമേരിക്കയുടെ സമ്മർദത്തിൽ മുഷാറഫിനു പറയേണ്ടിവന്നു. പക്ഷേ മാസങ്ങൾ കഴിയും മുന്പേ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാൻ വീണ്ടും ഭീകരാക്രമണങ്ങൾ തുടങ്ങിയെന്നതാണു ചരിത്രം. അന്താരാഷ്ട്ര സമ്മർദം കുറഞ്ഞതോടെ ഇന്ത്യക്കെതിരേ ഭീകരാക്രമണത്തിന് പാക് സൈന്യവും ഐഎസ്ഐയും ഭീകരസംഘടനകളുമായി ചേർന്ന് കൂടുതൽ ശക്തി സംഭരിച്ചു.
മുംബൈ, പത്താൻകോട്ട്, ഉറി, ശ്രീനഗർ, പുൽവാമ അടക്കം 2002നു ശേഷം മാത്രം ഉണ്ടായ നടുക്കുന്ന ഭീകരാക്രമണങ്ങളുടെ കണക്കെടുക്കാനാകും പ്രയാസം. പാക്കിസ്ഥാനിലെ ജനകീയ സർക്കാരുകൾ ആഗ്രഹിച്ചാലും സമാധാനം കൈവരിക്കുക എളുപ്പമല്ല. പാക് സർക്കാരുകളുമായി സമാധാനത്തിനു ശ്രമിക്കുന്പോഴൊക്കെ സൈന്യവും ഐഎസ്ഐയും ഭീകരനേതാക്കളും ചേർന്ന് അവ അട്ടിമറിക്കുന്നതാണ് പതിവ്. വാജ്പേയിയുടെ ആഗ്ര ഉച്ചകോടി, ലാഹോർ ബസ് യാത്ര എന്നിവയും പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിറന്നാൾ ആഘോഷത്തിനായി ലാഹോറിൽ പറന്നിറങ്ങിയ മോദിയുടെ ശ്രമവും പാളിയതു മറക്കരുതല്ലോ.
മാറ്റാനാകില്ല അയൽക്കാരെ
കൂട്ടുകാരെയും സഹായികളെയും മാറ്റാമെങ്കിലും അയൽരാജ്യങ്ങളെ ഇഷ്ടംപോലെ തെരഞ്ഞെടുക്കാൻ കഴിയില്ല. എത്ര പ്രശ്നക്കാരായാലും അവരെ ഒതുക്കാനോ, സൗഹൃദത്തിലാക്കാനോ ശ്രമിക്കാതെ വഴിയില്ല. പുൽവാമയിലെ ചാവേറാക്രമണത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ആണവ ശക്തികളായ രാജ്യങ്ങൾക്ക് ശത്രുരാജ്യത്തെ കീഴ്പ്പെടുത്തുന്നത് അപ്രായോഗികമായതാണ് പ്രശ്നം. പൂർണ തോതിലുള്ള യുദ്ധമുണ്ടായാൽ ഇന്ത്യയും പാക്കിസ്ഥാനും തകർന്നടിയും.
പുൽവാമ ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട 40 സൈനികർക്കു പകരം ചോദിക്കാനിറങ്ങിയാൽ ചുരുങ്ങിയത് 400 പേരുടെ കൂടി കുടുംബങ്ങളെ അനാഥമാക്കേണ്ടിവരും. അതിനാൽ വിവേകപൂർണമായ തീരുമാനങ്ങളും കർക്കശമായ നടപടികളുമാണ് ആവശ്യം. ജമ്മു കാഷ്മീരിലെ കാലുച്ചക്കിലെ സൈനിക ക്യാന്പിൽ 2002ൽ ഭീകരാക്രമണം ഉണ്ടായപ്പോൾ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ഓടിയെത്തി. അന്നും പിന്നീടും പാക് അധിനിവേശ കാഷ്മീരിൽ ഇന്ത്യ മിന്നലാക്രമണം നടത്തി തിരിച്ചടിക്കുകയും ചെയ്തു.
രാഷ്ട്രീയക്കളികൾക്കു മുന്പൊരിക്കലും പ്രധാനമന്ത്രിമാർ മുതിർന്നില്ല. പക്ഷേ ഉറി ആക്രമണത്തിനു ശേഷം നടത്തിയ മിന്നലാക്രമണം പരസ്യപ്പെടുത്തി. പിന്നീടു രാഷ്ട്രീയ റാലികളിൽ അടക്കം സൈനികരുടെ നടപടിയെ പരാമർശിച്ച് രാഷ്ട്രീയ നേട്ടത്തിന് മോദി ശ്രമിച്ചതു നിഷേധിക്കാനാകില്ല. ഉറി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയും അതിലെ ഡയലോഗുകളും പോലും രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുന്നു. എന്നിട്ടും പുൽവാമ ഭീകരാക്രമണത്തിന്റെ പിറ്റേന്നു തന്നെ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷം ഒന്നാകെ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചത് ശുഭവാർത്തയായിരുന്നു.
കലർത്തരുത്, രാഷ്ട്രീയം
പക്ഷേ ഒരാഴ്ച കഴിയുന്പോഴേക്കും രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കളംനിറയുന്നതാണു ഖേദകരം. നാല്പതു സൈനികരുടെ ജീവൻ ബലികൊടുക്കേണ്ടിവന്ന പുൽവാമ സംഭവത്തിൽ രാജ്യമാകെ നടുങ്ങിയതാണ്. പക്ഷേ 125 കോടി ജനം തരിച്ചിരിക്കുന്ന സമയത്തു പ്രധാനമന്ത്രി മോദി രണ്ടു മണിക്കൂറോളം നൈനിറ്റാളിലെ ജിം കോർബറ്റ് പാർക്കിൽ പ്രചാരണ വീഡിയോ ചിത്രീകരണം നടത്തുകയായിരുന്നു എന്ന ആരോപണം തീർത്തും നിസാരമല്ല. കോണ്ഗ്രസിന്റെ ആരോപണത്തെ കൃത്യമായി പ്രതിരോധിക്കാനോ നിഷേധിക്കാനോ പ്രധാനമന്ത്രിയുടെ ഓഫീസിനു കഴിഞ്ഞിട്ടില്ല.
വിവരം അറിയാൻ പ്രധാനമന്ത്രി വൈകിയെന്ന തൊടുന്യായം നിരത്താൻ ബിജെപി അനുകൂലികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, സാറ്റലൈറ്റ് ഫോണും മറ്റു നിരവധി സഹായികളുടെ വിവിധങ്ങളായ ഫോണുകളും അടക്കം വാർത്താവിനിമയം പുരോഗതി നേടിയ കാലത്തു പ്രധാനമന്ത്രി വിവരം അറിയാതിരിക്കുക അസംഭവ്യമാണ്. പത്തു മിനിറ്റു പോലും പ്രധാനമന്ത്രിയെ ലൈനിൽ കിട്ടാതിരിക്കുക അസാധ്യമെന്നാണു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ആണവായുധങ്ങളുടെ അടക്കം നിയന്ത്രണം പ്രധാനമന്ത്രിയുടെ കൈവശമാണെന്നതു വിസ്മരിക്കാനാകില്ല.
രഹസ്യാന്വേഷണ, സുരക്ഷാ പാളിച്ചകളാണ് നാല്പതു സൈനികരുടെ വീരമൃത്യുവിനു കാരണമായതെന്നത് അതീവഗൗരവമുള്ളതാണ്. സംഭവിച്ചവ ഇനി ആവർത്തിക്കപ്പെടരുത്. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ രാജ്യവും ജനവും ഒന്നിക്കേണ്ട സമയം അതിക്രമിച്ചു. കൊടിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാ തീവ്രവാദവും എതിർക്കുകയും ഇല്ലാതാക്കുകയുമാണ് പ്രധാനം. ദേശസുരക്ഷയും ദേശഭക്തിയും രാഷ്ട്രീയവത്കരിക്കരുത്. സമാധാനവും സുരക്ഷയുമുള്ള രാജ്യമാണു പ്രധാനം, നേതാക്കളും പാർട്ടികളുമല്ല.
ജോർജ് കള്ളിവയലിൽ