Thursday, March 21, 2019 12:31 AM IST
ഈ വർഷം കേരള സാഹിത്യ അക്കാദമി പ്രസദ്ധീകരിച്ച കേരളം ഓർമസൂചിക എന്ന സാംസ്കാരിക ഡയറി വിവാദങ്ങൾക്കിടയാക്കിയിരിക്കുന്നു. അതിൽ "നവോത്ഥാനനായകർ' എന്ന ശീർഷകത്തിൽ കേരള നവോത്ഥാനത്തിനു നേതൃത്വം നല്കിയ 32 മഹാവ്യക്തികളുടെ ചിത്രങ്ങൾ ചേർത്തപ്പോൾ മന്നത്തു പദ്മനാഭൻ തുടങ്ങിയ മഹാപുരുഷന്മാരെ ഒഴിവാക്കിയതാണു വിവാദത്തിനു കാരണമായത്.
ഒരു പതിവു നടപടിക്രമം എന്ന നിലയിൽ ആരോ ഉദാസീനമായി തയാറാക്കിയ ആ ലിസ്റ്റിൽ മന്നത്തു പദ്മനാഭന്റെ പേരും ചിത്രവും വിട്ടുപോയത് ഒരു നോട്ടപ്പിശക് എന്ന നിലയിൽ അവഗണിച്ചുകളയുകയോ ക്ഷമിക്കുകയോ ചെയ്യാമായിരുന്നു. പക്ഷേ, തെറ്റു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ സാഹിത്യ അക്കാദമി സെക്രട്ടറി നല്കിയ വിശദീകരണത്തിൽ, വസ്തുത കുറെക്കൂടി ഗൗരവമുള്ളതാണെന്നു സംശയിക്കാൻ പോന്ന സൂചനകളുണ്ട്. അതിങ്ങനെ:
""മന്നത്തു പദ്മനാഭൻ കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ ഇടപെട്ടു നടത്തിയ പുരോഗമനാത്മക പ്രവർത്തനങ്ങളെ കേരള സാഹിത്യ അക്കാദമി അംഗീകരിക്കുന്നു. നവോത്ഥാനം എന്ന വാക്കിന്റെ ബഹുമുഖമായ അർഥതലങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വങ്ങളിൽ ചിലരെ അവതരിപ്പിക്കുക എന്ന നയമാണ് അക്കാദമി സ്വീകരിച്ചത്. കേരളീയ നവോത്ഥാനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച മുഴുവൻ പേരെയും പുസ്തകത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ പുസ്തകത്തിന്റെ ഉളളടക്കം അത്തരത്തിലുളള ഒരാവശ്യത്തെ മുഖ്യമായും പ്രതിനിധീകരിക്കുന്നുമില്ല. പേരിലെ സൂചനപോലെ ഇതൊരു സൂചികമാത്രമാണ്. പ്രാതിനിധ്യസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച നായകന്മാരിൽ ഏതെങ്കിലും ഒരാൾ പോലും മന്നത്തു പദ്മനാഭനെക്കാൾ കുറഞ്ഞവരല്ല.''
ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഇതാണു ഗുരുനിന്ദ. മഹാപുരുഷന്മാർ പില്കാല തലമുറകൾക്കു മുഴുവൻ ഗുരുതുല്യരാണ്. അവർ തെളിച്ചിട്ട വഴിയേ വേണം പിന്നാലെ വരുന്നവർ നടന്നുകയറേണ്ടത്. അതുകൊണ്ടാണു മഹാഭാരതം, "മഹാത്മാക്കൾ സഞ്ചരിച്ച വഴിയാണു ശരിയായമാർഗം' എന്നുപദേശിക്കുന്നത്. "തെരുവുവിളക്കുകളെ നോക്കിയല്ല, നക്ഷത്രങ്ങളെ നോക്കി നടക്കണം' എന്നാണു ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണനെ പോലുള്ളവർ ഓർമിപ്പിക്കുന്നത്.
അക്കാദമി സെക്രട്ടറിയുടെ വിശദീകരണം, വളരെ ആലോചിച്ചുതന്നെയാണു മന്നത്തു പദ്മനാഭനെ ഒഴിവാക്കിയത് എന്നു ചിന്തിക്കാൻ നമ്മളെ നിർബന്ധിക്കുന്നു. മന്നത്തെ അക്കാദമി അംഗീകരിക്കുന്നു എന്ന പ്രസ്താവം തന്നെ, എങ്കിലും അക്കാദമിയുടെ നവോത്ഥാന നായകലിസ്റ്റിൽ പെടുത്താൻ മാത്രമൊന്നും അദ്ദേഹം ചെയ്തിട്ടില്ല എന്ന പരോക്ഷനിന്ദയാണ്. അതിന് ഒന്നു കൂടി അടിവരയിടുന്നു, ലിസ്റ്റിൽ പെട്ടവരിൽ "ഒരാൾപോലും മന്നത്തു പദ്മനാഭനെക്കാൾ കുറഞ്ഞവരല്ല' എന്ന വിധി പ്രസ്താവം!
ഇത്തരത്തിൽ നവോത്ഥാന നായകരുടെ ഗ്രേഡു നിർണയം നടത്താൻ സർക്കാർ അക്കാദമിയോടു നിർദേശിച്ചിട്ടുള്ളതായി കേട്ടിട്ടില്ല. അതുകൊണ്ടു തന്നെ, സെക്രട്ടറിയുടെ വാക്കുകളിൽ ദുരുദ്ദേശ്യം ഒളിഞ്ഞിരിക്കുന്നില്ലേ എന്നു സംശയിക്കേണ്ടിവരുന്നു. ശ്രീനാരായണഗുരു മുതൽ പി.കെ. റോസി വരെയുള്ളവർ അടങ്ങുന്ന നവോത്ഥാന നായക ലിസ്റ്റിൽ ഇടംപിടിക്കാനുള്ള അർഹത മന്നത്തു പദ്മനാഭനില്ലെന്നോ?
"നവോത്ഥാന നായകർ' എന്ന വിശേഷണമാണു കുഴപ്പം ഉണ്ടാക്കുന്നത്. എല്ലാവരെയും നമ്മൾ നായകർ എന്നുതന്നെ വിശേഷിപ്പിക്കണോ? നിന്ദിതരും പീഡിതരുമായ ഒരു ജനതയെ സ്വത്വബോധത്തിന്റെയും അതിജീവനത്തിന്റെയും തലങ്ങളിലേക്കു കരുതലോടെ നയിച്ചവരാണു നായകർ. അല്ലാത്തവരെ നമ്മൾ "പ്രവർത്തകർ' എന്നു മാത്രം വിശേഷിപ്പിച്ചാൽ മതിയാകും.
ഈ മാനദണ്ഡം അനുസരിച്ചാണു ശ്രീനാരായണഗുരു മുതൽ മന്നത്തു പദ്മനാഭൻ വരെയുളളവർ നവോത്ഥാന നായകരാകുന്നത്. അവർ അവരുടെ സമുദായ പരിധിക്കുള്ളിലുളള ഒരു ജനവിഭാഗത്തെ നവോത്ഥാനത്തിന്റെ കാനാൻ ദേശത്തേക്കു നയിച്ചവരാണ്. സ്വന്തം ജീവിതം അതിനുവേണ്ടി ഉഴിഞ്ഞുവച്ചവരാണ്. അവർ പകർന്നുനല്കിയ ഉദ്ബോധനങ്ങളും മാതൃകകളുമാണ് ആ ജനതയുടെ കർമോർജമായി പരിണമിച്ചത്.
നവോത്ഥാന നായകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതിനു പിന്നിൽ ജാതിസമുദായ പരിഗണനകൾ ഉണ്ടായിരുന്നില്ല എന്ന പ്രസ്താവം ഉദാരമായ സാക്ഷ്യം തന്നെ. പക്ഷേ, അതിൽ ചരിത്രപരമായ ഒരബദ്ധം അടങ്ങിയിട്ടുണ്ട്. കാരണം, നവോത്ഥാനമെന്ന സാമൂഹിക സാംസ്കാരിക പരിണാമം അനുക്രമം സംഭവിച്ചത് ജാതിസമുദായ പരിധികൾക്കുള്ളിൽ തന്നെയാണ്. ചാവറയച്ചനും നാരായണഗുരുവും വൈകുണ്ഠ സ്വാമികളും അയ്യൻകാളിയും വക്കം അബ്ദുൾ ഖാദർ മൗലവിയും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ അവരവരുടെ സമുദായങ്ങൾക്കുള്ളിലും പുറത്തും നവോത്ഥാനം വിളിച്ചുണർത്താൻ സാഹസികമായി പ്രയത്നിച്ചവരാണ്. ഈ ഒറ്റയൊറ്റ പ്രവർത്തനങ്ങൾ സൃഷ്ടിച്ച വിശാലമായ ഒരു മതേതരപരിസരത്തിൽ സംഭവിച്ച ആദാന പ്രദാനങ്ങളിലൂടെയാണു കേരള നവോത്ഥാനം യാഥാർഥ്യമായത്. ഇക്കാര്യത്തിൽ, നമ്മുടെ മതേതര വിദ്യാഭ്യാസ മേഖലയുടെ സംഭാവന ഏറെ നിർണായകമാണെന്നും ഓർക്കാതെപോവരുത്.
ഈ പശ്ചാത്തലത്തിൽ വിലയിരുത്തുന്പോൾ മന്നത്തു പദ്മനാഭന്റെ പുരോഗമനപരമായ പ്രവർത്തനങ്ങൾ കേരളത്തിലെ പ്രബലമായ ഒരു ജനസമൂഹത്തിൽ നവോത്ഥാനത്തിന്റെ വിത്തുപാകിയെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. സ്വന്തം സമുദായത്തെ അദ്ദേഹം ചിന്തയിലും കർമത്തിലും അധുനാതനമാക്കി. കാലഘട്ടത്തിന്റെ പ്രതിസന്ധികൾ നേരിടാനും വെല്ലുവിളികൾ നേരിടാനും ശക്തമാക്കി. മഹത്തായ ഈ ലക്ഷ്യത്തിനു വേണ്ടി സംഘടിതമായി പ്രവർത്തിക്കാൻ നായർ സർവീസ് സൊസൈറ്റിക്കു രൂപം നല്കി.
സമുദായാംഗങ്ങളെ പ്രബുദ്ധരാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു രൂപം നല്കി. കരയോഗങ്ങളിലെ പങ്കാളിത്തങ്ങളിലൂടെ സമുദായാംഗങ്ങൾ പുതിയ ഉണർവു നേടി. ആശുപത്രികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും രൂപംനല്കി. ആശയപ്രചാരണത്തിനും ധനസമാഹരണത്തിനുമായി കേരളത്തിലുടനീളം കാൽനടയായി യാത്ര ചെയ്തു. ഇതിന്റെയെല്ലാം സഞ്ചിതഫലമാണ് ഇന്നു കേരളത്തിലെ ഏറ്റവും ശക്തമായ സമുദായ പ്രസ്ഥാനങ്ങളിലൊന്നായ നായർ സർവീസ് സൊസൈറ്റി. കേരള വികസനത്തിന് ഈ പ്രസ്ഥാനം നല്കിയ സംഭാവനകൾ അതുല്യമാണ്.
സ്വസമുദായത്തിന്റെ ക്ഷേമൈശ്വര്യങ്ങൾക്കു വേണ്ടി അവിശ്രമം പരിശ്രമിക്കുന്പോഴും അന്യസമുദായക്കാരെ അവഗണിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്ന സമീപനം മന്നത്തു പദ്മനാഭൻ ഒരിക്കലും സ്വീകരിച്ചിട്ടില്ല. എൻഎസ്എസിന്റെ പൂർവരൂപമായ "നായർ ഭൃത്യ ജനസംഘ'ത്തിന്റെ പ്രതിജ്ഞാവാക്യങ്ങളിലൊന്നു ശ്രദ്ധിക്കുക: ""ഇതരസമുദായങ്ങൾക്കു ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല.'' ""നായർ നന്പൂതിരിയെക്കാൾ താണതല്ലെന്നും പുലയനെക്കാൾ ഉയർന്നതല്ലെന്നും'' പറഞ്ഞ അദ്ദേഹം ജാതീകൃതമായ അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുക മാത്രമല്ല, അവയുടെ നിർമാർജനം ജീവിതവ്രതമായി സ്വീകരിക്കുകയും ചെയ്തു.
തീണ്ടലിനും തൊടീലിനുമെതിരേ പ്രസംഗിക്കുകയും അതു സ്വയം പ്രായോഗികമാക്കുകയും കൂടി ചെയ്ത, കാലത്തിനുമുന്പേ നടന്ന ഉത്പതിഷ്ണുവാണു മന്നം. സ്വന്തം വീടിന്റെ ഉമ്മറത്ത് തന്നോടൊപ്പം അഴകൻ പുലയനെക്കൂടി ഇരുത്തി ഭക്ഷണം കഴിപ്പിക്കുകയും പുലയൻ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കാൻ തയാറാവുകയും ചെയ്ത ആ മഹാപുരുഷനിലെ നവോത്ഥാന നായകത്വം തിരിച്ചറിയാൻ കേരള സാഹിത്യ അക്കാദമിക്കു കഴിയാതെപോയത് പൊറുക്കാനാവാത്ത തെറ്റുതന്നെയാണ്.
മഹാകവി ഉള്ളൂരിന്റെ "കർണഭൂഷണ'ത്തിലെ ഒരു പരിഹാസച്ചോദ്യമാണിവിടെ ഓർമിക്കാവുന്നത്: ""അങ്ങേയ്ക്കാനയെ കാണാനും വെള്ളെഴുത്തോ?''
ഡോ. കുര്യാസ് കുന്പളക്കുഴി