Sunday, April 28, 2019 1:59 AM IST
2019 മാർച്ച് 25നു പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്താത്തിരുനാൾ ദിവസം ഫ്രാൻസിസ് മാർപാപ്പ ഇറ്റലിയിലുള്ള ലൊറേറ്റോ ആശ്രമം സന്ദർശിച്ചവേളയിലാണ് "ക്രിസ്തൂസ് വിവിത്ത്' (ക്രിസ്തു ജീവിക്കുന്നു) എന്ന യുവജനങ്ങളെക്കുറിച്ചുള്ള അപ്പസ്തോലികപ്രബോധനത്തിൽ ഒപ്പുവച്ചത്. 2018 ഒക്ടോബർ മൂന്നു മുതൽ 28 വരെ റോമിൽ നടന്ന സിനഡിന്റെ പരിണിതഫലമെന്നോണം ഫ്രാൻസിസ് പാപ്പാ എഴുതിയ ഈ രേഖയിൽ എട്ട് അധ്യായങ്ങളും 299 ഖണ്ഡികകളും 164 അടിക്കുറിപ്പുകളും ഉണ്ട്. പതിവിൽനിന്നു വ്യത്യസ്തമായി, "യുവജനങ്ങൾക്കും ദൈവജനം മുഴുവനും' എന്നു സംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന ഈ രേഖ യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെ പ്രതീക്ഷകളെയും സഭയെക്കുറിച്ചുള്ള യുവജനസ്വപ്നങ്ങളെയും സംയുക്തമായി വിളക്കിച്ചേർത്തിരിക്കുന്നു.
സഭയെക്കുറിച്ചുള്ള യുവജനകാഴ്ചപ്പാടുകൾ
ക്രിസ്തുവിന്റെ മൗതികശരീരമായ സഭയെ യുവജനങ്ങൾ എപ്രകാരം വീക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് ക്രിസ്തൂസ് വിവിത്ത് (Christus Vivit) എന്ന പ്രബോധനരേഖയിൽ സമഗ്രമായി ചർച്ചചെയ്യുന്നുണ്ട്. പഴയ നിയമത്തിലും പുതിയ നിയമത്തിലും കാണുന്ന യുവജന കാഴ്ചപ്പാടുകളെക്കുറിച്ചാണ് ഈ രേഖയുടെ ഒന്നാമത്തെയും രണ്ടാമത്തെയും അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നത്. സുവിശേഷത്തിൽ അവതരിപ്പിച്ചിരിക്കുന്ന യുവാവായ ഈശോയെക്കുറിച്ച് ധ്യാനിക്കാൻ ആധുനിക യുവതയെ ഫ്രാൻസിസ് പാപ്പാ ക്ഷണിക്കുന്നു (ഖണ്ഡിക, 31).
യുവത്വമെന്നത് ഒരു നിശ്ചിതകാലഘട്ടമെന്നതിലുപരി മനസിന്റെ അവസ്ഥയായതുകൊണ്ടാണു വളരെ പുരാതനമായ സഭയ്ക്കു സ്വയം നവീകരണത്തിലൂടെ യുവത്വം വീണ്ടെടുക്കാൻ കഴിയുന്നത്. ആയതിനാൽ, പാവങ്ങളുടെ പക്ഷം ചേർന്നും നീതിക്കുവേണ്ടി പോരാടിയും സഭയെ യുവത്വത്തിൽ കാത്തുസൂക്ഷിക്കാൻ യുവജനങ്ങൾ ശ്രമിക്കണം (ഖണ്ഡിക, 37).
യുവജനങ്ങൾ വർത്തമാനകാലത്തെ സന്പുഷ്ടമാക്കാൻ ശ്രമിക്കുന്നവരാണെന്ന് മൂന്നാമത്തെ അധ്യായം സൂചിപ്പിക്കുന്നു. പല യുവാക്കളും വ്യത്യസ്തങ്ങളും ചുട്ടുപൊള്ളുന്നതുമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തന്മൂലം തീവ്രവാദം, മയക്കുമരുന്ന് കടത്തൽ, അടിമത്തം എന്നിങ്ങനെയുള്ള പലവിധ ചൂഷണങ്ങൾക്കും യുവാക്കൾ വിധേയരാകുന്നു. രാഷ്ട്രീയപാർട്ടികളുടെയും സാന്പത്തികശക്തികളുടെയും ചട്ടുകങ്ങളായും അവർ പലപ്പോഴും വർത്തിക്കുന്നു. ഇത്തരം നിർഭാഗ്യരായ യുവജനങ്ങളെക്കണ്ട് കരയാൻ ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു (ഖണ്ഡിക, 76).
യുവജനങ്ങൾ എപ്പോഴും മനനം ചെയ്യേണ്ട മൂന്നു നിത്യസത്യങ്ങളെക്കുറിച്ചാണ് നാലാം അധ്യായത്തിൽ ഫ്രാൻസിസ് പാപ്പാ വിശദീകരിക്കുന്നത്. "ദൈവം നിങ്ങളെ സ്നേഹിക്കുന്നു’ എന്നതാണ് ഒന്നാമത്തെ സത്യം. കർത്താവിന്റെ ഓർമയെന്നത് എല്ലാ വിശദാംശങ്ങളും സൂക്ഷിച്ചുവയ്ക്കുന്ന ഹാർഡ് ഡിസ്ക് പോലെയല്ല. മറിച്ച് അവന്റെ ഓർമയെന്നത് അനുകന്പ നിറഞ്ഞ ഹൃദയമാണ്. അത് തിന്മയുടെ അംശങ്ങൾ മായിച്ചുകളയുന്നതിൽ ആനന്ദം കണ്ടെത്തുന്നു. "ക്രിസ്തു നിങ്ങളെ രക്ഷിക്കുന്നു' എന്നതാണു രണ്ടാമത്തെ സത്യം. കുരിശുവഴി സൗജന്യമായിട്ടാണ് അവിടുന്നു നമ്മെ രക്ഷിക്കുക.
"ക്രിസ്തു ഇന്നും ജീവിക്കുന്നു' എന്നതാണു മൂന്നാമത്തെ സത്യം. നമ്മുടെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും അവിടുന്നു സന്നിഹിതനാണ്. തന്മൂലം നമ്മുടെ ജീവിതത്തിൽ നന്മയായിരിക്കും എപ്പോഴും മുൻതൂക്കം നേടുകയെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഈ മൂന്നു പ്രധാന സത്യങ്ങളിൽ പിതാവും പുത്രനും ഉള്ളതിനാൽ അവിടെ പരിശുദ്ധാത്മാവ് സജീവമാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോടു തുറവിയുണ്ടായാൽ മാത്രമേ മിശിഹായുടെ സ്നേഹത്താലും ശക്തിയാലും നമ്മുടെ ജീവിതം നിറയുകയുള്ളൂ.
യുവത്വത്തിന്റെ പാതയിൽ
യുവത്വത്തിന്റെ പാതയെക്കുറിച്ചാണ് അഞ്ചാം അധ്യായം വിശകലനം ചെയ്യുന്നത്. സഭയ്ക്കും സമൂഹത്തിനും അനുഗ്രഹദായകമായ യുവത്വമെന്നതു ദൈവികദാനവും ദൈവികകാലഘട്ടവുമാണ്. ഇതു സ്വപ്നങ്ങളുടെയും തീരുമാനങ്ങളുടെയും സമയമാണ്. ചില യുവജനങ്ങൾ തങ്ങളുടെ ശരീരത്തെക്കുറിച്ചും അതിന്റെ സൗന്ദര്യത്തെക്കുറിച്ചും വളരെയധികം ബദ്ധശ്രദ്ധരാണ്. ചിലരാകട്ടെ തങ്ങളുടെ കഴിവുകളും വിജ്ഞാനവും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറ്റുചിലർ ആത്മീയവളർച്ചയെ ഉന്നംവച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നു. കർത്താവിനെ അന്വേഷിച്ചും അവന്റെ വചനം പാലിച്ചും ജീവിച്ചാൽ മാത്രമേ യുവഹൃദയങ്ങൾ ബലവത്താവുകയുള്ളൂവെന്നു ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു (ഖണ്ഡിക,158).
പ്രായത്തിൽ വളരുകയെന്നാൽ യുവത്വത്തിലെ നന്മകളെ കാത്തുസൂക്ഷിക്കുകയും തിന്മകളെ ശുദ്ധീകരിക്കുകയും ചെയ്യുക എന്നതാണ്. മറ്റുള്ളവരെ അനുകരിക്കാമെങ്കിലും അവരുടെ ജീവിതശൈലികൾ അതേപടി പകർത്തിയാൽ നാം വിശുദ്ധിയിൽ വളരുകയില്ലെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. സ്വാർഥതയും അക്രമവും നിറഞ്ഞ ലോകത്തിൽ യുവജനങ്ങൾ തങ്ങളുടെതന്നെ ചെറിയ ഗ്രൂപ്പുകളിലേക്ക് ഉൾവലിയാനുള്ള പ്രലോഭനമുണ്ടായേക്കാം. പക്ഷേ ഈ പ്രലോഭനങ്ങളെ അതിജീവിച്ച് അവർ സഭയ്ക്കും സമൂഹത്തിനും ശുശ്രൂഷ ചെയ്യുകയും സമൂഹത്തിന്റെ പൊതുനന്മയ്ക്കും വളർച്ചയ്ക്കുമായി യത്നിക്കുകയും വേണം.
ശത്രുതയുടെയും വേർതിരിവുകളുടെയും മതിലുകൾ രൂപപ്പെട്ടുവരുന്ന ആധുനികസംസ്കൃതിയിൽ സാഹോദര്യവും സമാധാനവും വളർത്തിയെടുക്കുവാൻ യുവജനങ്ങൾ മുൻകൈ എടുക്കണം. ഇന്നു പല യുവജനങ്ങളും പതിതരുടെയും പാവപ്പെട്ടവരുടെയും വൃദ്ധജനങ്ങളുടെയും വേദനകൾ ഒപ്പിയെടുക്കുവാൻ മുന്നിട്ടിറങ്ങുന്നുവെന്നത് ആശാവഹമാണ്. അതുപോലെ ഭവനരഹിതർക്ക് വീടുകൾ പണിയുന്നതിനും ആവശ്യക്കാരെ സഹായിക്കുന്നതിനുമുള്ള സാമൂഹികപരിപാടികളിലും പല യുവാക്കളും സജീവമായി പ്രവർത്തിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സാമൂഹികതിന്മകൾക്കെതിരേ ഒരുമിച്ച് പോരാടാനും യുവജനങ്ങൾ കൈകോർക്കണമെന്ന് പാപ്പാ ഉപദേശിക്കുന്നു (ഖണ്ഡിക,172). അപ്രകാരം സാഹോദര്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ നവലോകം കെട്ടിപ്പടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം.
യുവജനപ്രേഷിതത്വത്തിന്റെ അർഥാന്തരങ്ങൾ
യുവജനപ്രേഷിതത്വത്തിന്റെ വിവിധമാനങ്ങളെക്കുറിച്ചാണ് ആറാമത്തെയും ഏഴാമത്തെയും അധ്യായങ്ങൾ പ്രതിപാദിക്കുന്നത്. ആഴമായ വേരുകളുള്ള വൃക്ഷംപോലെ നമ്മെ താങ്ങിനിർത്താനും പിന്താങ്ങാനും ബലവത്തായ ആത്മീയഅടിത്തറ നമ്മുടെ ജീവിതത്തിനുണ്ടാകണം. യുവജനങ്ങളെ സുവിശേഷവത്കരിക്കുന്നതിന് സമൂഹം മുഴുവനും പങ്കുചേരണം. മാത്രമല്ല, അജപാലനപരമായ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ സുപ്രധാനമായപങ്ക് വഹിക്കുകയും ചെയ്യണം (ഖണ്ഡിക, 202).
വാസ്തവത്തിൽ, യുവജനപ്രേഷിതത്വത്തിന്റെ മുഖ്യപ്രചാരകർ യുവജനങ്ങൾ തന്നെയാണ്. നൂതനശൈലികളും പദ്ധതികളുംവഴി യുവജനങ്ങൾ സുവിശേഷവത്കരണത്തിനു മുന്നിട്ടിറങ്ങുന്പോൾ അജപാലനപരമായി അവരെ അനുഗമിക്കേണ്ടത് അജപാലകരുടെ കടമയാണ്. യുവജനപ്രേഷിതത്വമെന്നത് ഒരുമിച്ചുള്ള ഒരു യാത്രയാണ്. പാരസ്പര്യത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായി പരിശുദ്ധാത്മാവിന്റെ വിവിധ ദാനങ്ങളും വരങ്ങളും സഭയുടെയും യുവജനങ്ങളുടെയും നന്മയ്ക്കായി ഉപയോഗിച്ചുകൊണ്ടു കൂട്ടുത്തരവാദിത്വത്തോടെ സഭാംഗങ്ങൾ മുന്നേറണം. ഇതിനു സാഹോദര്യത്തിൽ വളരുകയും നൂതന സുവിശേഷപ്രഘോഷണശൈലികൾ വളർത്തിയെടുക്കുകയും വേണം.
ദൈവസ്നേഹത്തിന്റെ ആഴം വ്യക്തിപരമായി കൂടുതൽ അറിയാനുള്ള അവസരമൊരുക്കുകയെന്നതു യുവജന പ്രേഷിതത്വത്തിന്റെ അവിഭാജ്യഘടകമാണ്. അതിന് വ്യക്തിപരമായസാക്ഷ്യങ്ങൾ, ആരാധനക്രമസംഗീതം, ദിവ്യകാരുണ്യആരാധന, ആത്മീയവിചിന്തനം, വിവേകപൂർവമായ രീതിയിലുള്ള സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവ ഉപകാരപ്രദമാണ്. അതോടൊപ്പംതന്നെ സാഹോദര്യത്തിൽ വളരാൻ സഹായിക്കുന്ന പരിപാടികളും പാവപ്പെട്ടവരെ ഉദ്ധരിക്കാൻ ഉപകരിക്കുന്ന പദ്ധതികളും യുവജനപ്രേഷിതത്വത്തിന്റെ ഭാഗമായിത്തീരണം.
യുവജനങ്ങളെ അനുയാത്ര ചെയ്യുക
യുവജനങ്ങളെ അനുയാത്ര ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഏഴാമധ്യായത്തിൽ സൂചിപ്പിക്കുന്നുണ്ട്. യുവജനപ്രേഷിതത്വത്തെയും കുടുംബപ്രേഷിതത്വത്തെയും തമ്മിൽ സമന്വയിപ്പിച്ച് ഏകോപിപ്പിച്ചാൽ മാത്രമേ സഭാമക്കളെ എപ്പോഴും അനുയാത്ര ചെയ്യാൻ അജപാലകർക്കു കഴിയുകയുള്ളൂ. യുവജനങ്ങളെ അനുയാത്ര ചെയ്യുന്നതിൽ സമൂഹത്തിനും സുപ്രധാനമായ പങ്കുണ്ട് (ഖണ്ഡിക, 243). യുവജനങ്ങളെ മനസിലാക്കാനും അംഗീകരിക്കാനും മുൻവിധികൾ ഒഴിവാക്കാനും സമൂഹം ശ്രദ്ധിക്കണം.
ഈ രേഖയുടെ എട്ടാം അധ്യായത്തിൽ വിശുദ്ധിയിലേക്കുള്ള യുവജനങ്ങളുടെ വിളിയെക്കുറിച്ചാണു ഫ്രാൻസിസ് പാപ്പാ പ്രതിപാദിക്കുന്നത്. യുവജനങ്ങൾ അപരനുവേണ്ടി ആയിരിക്കാൻ കുടുംബങ്ങൾ രൂപീകരിക്കുകയും പരസ്പരം സ്നേഹിക്കുകയും ജീവനോട് തുറവി പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് രേഖ ഉദ്ബോധിപ്പിക്കുന്നു (ഖണ്ഡിക, 261).
നമ്മുടെതന്നെ വിളിയെ വിവേചിച്ചറിയേണ്ട തിന്റെ ആവശ്യകതയെക്കുറിച്ചാണ് ഒൻപതാം അധ്യായത്തിൽ പ്രതിപാദിക്കുന്നത്. നമ്മുടെ വിളിയെ കണ്ടെത്താനുള്ള പരിശ്രമത്തിൽ നാം നമ്മോടുതന്നെ ചില ചോദ്യങ്ങൾ ചോദിക്കണം. തങ്ങളുടെ വിളിയെ വിവേചിച്ചറിയുന്നതിന് യുവജനങ്ങളെ എപ്രകാരം സഹായിക്കാൻ അജപാലകർക്കും സന്യസ്തർക്കും അല്മായർക്കും കഴിയുമെന്നതിനെക്കുറിച്ചും പാപ്പാ വ്യക്തമായി പഠിപ്പിക്കുന്നു.
യുവജനങ്ങളെക്കുറിച്ചുള്ള ഫ്രാൻസിസ്പാപ്പായുടെ ക്രിസ്തൂസ് വിവിത്ത് (ക്രിസ്തു ജീവിക്കുന്നു) എന്ന അപ്പസ്തോലിക പ്രബോധനരേഖയുടെ ഉള്ളടക്കത്തെക്കുറിച്ചും ആനുകാലികപ്രസക്തിയെക്കുറിച്ചുമാണു നമ്മൾ വിശകലനം ചെയ്തത്. യുവജനങ്ങൾക്ക് സഭയെക്കുറിച്ചുള്ള വീക്ഷണങ്ങളും യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെ സ്വപ്നങ്ങളുമാണ് പ്രധാനമായും ഈ രേഖയിൽ സ്ഫുരിച്ചുനില്ക്കുന്നത്. ആധുനികയുവത പ്രതീക്ഷയോടെയും വിശ്വാസത്തോടെയും തങ്ങളുടെ ക്രൈസ്തവജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിനുള്ള ഒരു മാർഗദീപമായി ’ക്രിസ്തൂസ് വിവിത്ത്’ എന്ന അപ്പസ്തോലികരേഖ തീരുമെന്നു നമുക്കു പ്രത്യാശിക്കാം.
റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ