Saturday, May 25, 2019 12:56 AM IST
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. അഞ്ചുവർഷം കൊണ്ടു നടപ്പാക്കേണ്ട വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും നിറവേറ്റി, പ്രളയാനന്തര പുതു കേരളത്തിന്റെ നിർമാണത്തിനായി നീങ്ങുന്ന വേളയിലാണ് സർക്കാരിന്റെ മൂന്നാം വാർഷികം എത്തുന്നത്. രാജ്യത്തിനുതന്നെ മാതൃകയാകുംവിധമുള്ള ഒട്ടേറെ പദ്ധതികൾ ഇക്കാലയളവിൽ ആവിഷ്കരിക്കാനും നടപ്പിലാക്കാനും കഴിഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ ഈ മൂന്നുവർഷങ്ങൾ പലതുകൊണ്ടും ശ്രദ്ധേയമായി. വർഗീയ കലാപങ്ങളില്ലാത്ത, ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത, പോലീസ് വെടിവെയ്പ് കൊലപാതകങ്ങളില്ലാത്ത, ശാന്തിയുടെയും സഹവർത്തിത്വത്തിന്റെയും വർഷങ്ങൾ. പരന്പരാഗത സങ്കൽപ്പങ്ങൾ വിട്ട് വിഭവസമാഹരണ കാര്യത്തിൽ മൗലികവും പുതുമയുള്ളതുമായ വഴികൾ - കിഫ്ബി പോലുള്ളവയിലൂടെ - തേടുകയും വിജയിക്കുകയും ചെയ്ത വർഷങ്ങൾ.
ക്രമസമാധാനപാലനം, അഴിമതി നിർമാർജനം, ആരോഗ്യ പരിപാലനം തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് എന്നു വിവിധങ്ങളായ ഏജൻസികളാൽ വിലയിരുത്തപ്പെട്ട വർഷങ്ങൾ. ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളിസമൂഹത്തിന്റെ പണം മാത്രമല്ല, ജീനിയസ് കൂടി കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾക്കും വേണ്ടി ഉപയുക്തമാക്കാൻ പോരുമാറ് "ലോക കേരളസഭ' എന്ന സംവിധാനം നിലവിൽക്കൊണ്ടുവന്ന ഘട്ടം. കേരളത്തിന്റെ വികസനത്തിൽ ഇഷ്ടമുള്ള മേഖലകളിൽ ഭാഗഭാക്കാകാനും തങ്ങളുടെ കൂടി സംഭാവന ഉപയോഗിച്ച് കേരളം വളരുന്നത് നിക്ഷേപത്തുകയ്ക്കുള്ള സർക്കാർ ഗാരന്റിയോടെ നോക്കിക്കാണാനും പ്രവാസി സമൂഹത്തിന് അവസരം നൽകിയ ഘട്ടം. ബജറ്റ് എന്ന പരന്പരാഗത ചട്ടക്കൂടിനു പുറത്തേക്കു കടന്ന് വിഭവസമാഹരണം നടത്താനും അത് അടിസ്ഥാനവികസന സൗകര്യങ്ങളുടെ വികസനത്തിനായി വിനിയോഗിക്കാനും കഴിയുമെന്നു കണ്ടെ ത്തുകയും ലക്ഷ്യത്തെ അതിശയിക്കും വിധം അതു വിജയിപ്പിക്കുകയും ചെയ്ത ഘട്ടം.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വരെ കേരളത്തിന്റെ പേരു മുഴങ്ങുകയും അതിലൂടെ കേരളത്തിന്റെ വികസനത്തിന്റെ പുതിയ മുഖം വർധിച്ച വിശ്വാസ്യതയോടെ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുകയും ചെയ്ത ഘട്ടം. പകർച്ചവ്യാധി മുതൽ പ്രകൃതിദുരന്തങ്ങളെ വരെ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ പങ്കാളിത്തമുറപ്പിച്ചും ഒറ്റമനസായി നേരിടുകയും അതിലൂടെ ലോകത്തിന്റെയാകെ അംഗീകാരം നേടിയെടുക്കുകയും ചെയ്യാൻ കഴിഞ്ഞഘട്ടം. നിപ മുതൽ പ്രളയദുരന്തം വരെയുള്ളവയെ ആത്മവിശ്വാസത്തോടും നിശ്ചയദാർഢ്യത്തോടും കർമോന്മുഖമായി നേരിട്ടത് ഈ ഘട്ടത്തിലാണ്. പൊതുവിദ്യാലയങ്ങളിലുള്ള വിശ്വാസം വീണ്ടെടുത്ത് സമൂഹത്തിന് അവയെ സ്വീകാര്യമാക്കി. തകർച്ചയിലായ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തീകരിച്ചും നവീകരിച്ചും ലാഭത്തിലാക്കി.
ഹരിതകേരളത്തിലൂടെ കേരളം സ്വച്ഛശുദ്ധവും പച്ചക്കറി ഉത്പാദനത്തിൽ ഉൗർജസ്വലവുമാവുന്നതു നാം കണ്ടു. "ആർദ്ര'ത്തിലൂടെ ഒൗഷധവും ചികിത്സയും ഏതു പാവപ്പെട്ടവന്റെയും കൈയെത്തുന്നിടത്താവുന്നതു കണ്ടു. "ലൈഫ്' പദ്ധതിയിലൂടെ ഭവനരഹിതർ ഭവന ഉടമകളാവുന്നതു കണ്ടു. "പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ'ത്തിലൂടെ ലക്ഷക്കണക്കിനു പുതിയ കുട്ടികൾ വീണ്ടും സർക്കാർ സ്കൂളുകളിൽ പ്രതീക്ഷയർപ്പിച്ചെത്തി.
ജനങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ മുന്തിയ പരിഗണനയാണ് സർക്കാർ നൽകിവരുന്നത്. സർക്കാരിന്റെ ഏതെങ്കിലുംവിധമുള്ള ആനുകൂല്യങ്ങൾ ഇക്കാലയളവിൽ സംസ്ഥാനത്തെ ഓരോ വീട്ടിലും എത്തിക്കാനായിട്ടുണ്ട്. ഉയർന്ന നിരക്കിലുള്ള ക്ഷേമ പെൻഷനുകൾ മുടക്കം കൂടാതെ നൽകിയും ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകിയും ദളിത്- പിന്നോക്കാദി ജനവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിയും മുഴുവൻ ജനങ്ങൾക്കും നീതിയും ക്ഷേമവും ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധം നാടിന്റെ വികസനം സാധ്യമാക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചു.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അവതരിപ്പിച്ച 35 ഇന പരിപാടികളെല്ലാം തന്നെ ഇതിനകം പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, മലയോര പാത, തീരദേശ പാത, ഗെയിൽ പൈപ്പ് ലൈൻ, എൽ.എൻ.ജി. ടെർമിനൽ, വാട്ടർ മെട്രോ, നാഷണൽ വാട്ടർ വേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ദേശീയപാതാ വികസനം പോലുള്ള പദ്ധതികൾക്കും ജീവൻ വയ്പിക്കാൻ സാധിച്ചു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിയാൻ നിർബന്ധിക്കുന്ന കേന്ദ്ര സാന്പത്തിക നയം, സംസ്ഥാന താൽപ്പര്യങ്ങളോട് അവഗണനകാട്ടുന്ന കേന്ദ്ര സമീപനങ്ങൾ, നോട്ടു നിരോധനം, പ്രകൃതിദുരന്തത്തിന് അർഹമായ സഹായം നിഷേധിക്കൽ, സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങൾ നിരാകരിക്കൽ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസം പകരുന്ന ഒട്ടേറെ പദ്ധതികൾക്ക് തുടക്കം കുറിക്കാനായി. ആദ്യവർഷം തന്നെ തുടക്കം കുറിച്ച ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നിരവധി തോടുകളും ജലാശയങ്ങളും പുനരുജ്ജീവിപ്പിച്ചു. ജലസംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും പ്രാമുഖ്യം നൽകാനും ഇതുവഴി സാധിച്ചു.
സ്വന്തമായി ഭൂമിയില്ലാതിരുന്ന 1.02 ലക്ഷം പേർക്കാണ് സർക്കാർ ഇതിനകം പട്ടയം നൽകിയത്. ഒപ്പം വൻകിട കൈയേറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിലും വികസനാവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിലുമുള്ള കാലതാമസം ഒഴിവാക്കി. പുതുതായി ആറു റവന്യൂ ഡിവിഷനുകൾ ആരംഭിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം യുക്തിസഹമാക്കി ഭൂമിയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ പൊതുസർവീസ് യാഥാർഥ്യമായി. കേരകൃഷിയുടെ പ്രതാപം വീണ്ടെടുക്കുന്നതിനായി കേരള നാളീകേര വികസന കൗണ്സിലിന് രൂപം നൽകി. നമ്മുടെ നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യത്തോടെ നൂറിന കർമ പരിപാടികളുമായി നെൽക്കൃഷി വ്യാപനം ആരംഭിച്ചു. വിള ഇൻഷ്വറൻസ് പദ്ധതി പുനരാവിഷ്കരിച്ച് നടപ്പിലാക്കുകയും നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും ചെയ്തു. ആഭ്യന്തര പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും കടക്കെണിയിലായ ക്ഷീര കർഷകർക്ക് ധനാശ്വാസം നൽകുന്നതിനും സർക്കാരിന് കഴിഞ്ഞു.
കേരളത്തെ നിക്ഷേപ സൗഹൃദമാക്കാനും വ്യവസായ സംരംഭകർക്ക് ലൈസൻസുകളും ക്ലിയറൻസുകളും വേഗത്തിൽ ലഭ്യമാക്കുന്നതിന് ഈസ് ഓഫ് ഡുയിംഗ് ബിസിനസ് നടപ്പിലാക്കാനും സാധിച്ചു.
പതിനാല് വകുപ്പുകളുടെ 29 സേവനങ്ങൾ ലഭ്യമാകത്തക്കവിധത്തിൽ കെ-സ്വിഫ്റ്റ് എന്ന ഓണ്ലൈൻ ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തി. പുതിയ വ്യവസായ സംരംഭങ്ങൾക്ക് അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കിൽ കൽപ്പിത അനുമതി ലഭ്യമാക്കാനും തീരുമാനിച്ചു. നിസാൻ, ഫുജിറ്റ്സു, ടെക് മഹീന്ദ്ര, എയർ ബസ്, ടോറസ് തുടങ്ങിയ കന്പനികൾ കേരളത്തിലെത്തിയത് കേരളം നിക്ഷേപസൗഹൃദമാകുന്നതിന്റെ ഫലമായാണ്.
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഒരു ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. കൊച്ചിയിൽ ടെക്നോളജി ഇന്നോവേഷൻ സോണ് യാഥാർഥ്യമാക്കി. സ്റ്റാർട്ട് അപ്പുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ രൂപപ്പെടുത്തി. തിരുവനന്തപുരത്ത് ലൈഫ് സയൻസ് പാർക്ക് ആരംഭിച്ചതിലൂടെ ബയോടെക്നോളജി - അധിഷ്ഠിത വ്യവസായങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തി.
കേരളത്തെ തൊഴിലാളി - നിക്ഷേപക സൗഹൃദമാക്കാൻ പുതിയ തൊഴിൽ നയം രൂപീകരിച്ചു. വിമുക്തിമിഷന്റെ ഭാഗമായി മുഴുവൻ ജില്ലകളിലും ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിച്ചു. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും സ്ത്രീകളടക്കമുള്ള തൊഴിലാളികൾക്ക് ജോലിക്കിടയിൽ ഇരിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. 26 മേഖലകളിൽ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. ആവാസ് എന്നപേരിൽ അതിഥി തൊഴിലാളികൾക്കായി നടപ്പിലാക്കിയ ഇൻഷ്വറൻസ് പദ്ധതിയിൽ മൂന്നരലക്ഷം പേരെ അംഗങ്ങളാക്കി.
സർക്കാർ നടത്തിയ സാന്പത്തിക ഇടപാടുകളിൽ പ്രധാനപ്പെട്ടത് കിഫ്ബിയുടെ പുനഃസംഘടനയാണ്. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ഈ ധനസമാഹരണ ഉപാധിയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചുവർഷം കൊണ്ട് 50,000 കോടിരൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൂന്നുവർഷംകൊണ്ടുതന്നെ 42,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയിലൂടെ ഭരണാനുമതി നൽകാൻ സാധിച്ചു. കിഫ്ബി ആവിഷ്കരിച്ചിട്ടുള്ള പുതിയ നിക്ഷേപ അവസരങ്ങളിലൊന്നാണ് മസാല ബോണ്ട്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇത് ലിസ്റ്റ് ചെയ്യപ്പെട്ടതോടെ ഓഹരി വിപണിയിൽ ബോണ്ടുകൾ വിൽക്കാനും വാങ്ങാനുമുള്ള വിപുലമായ അവസരമാണ് തുറന്നു കിട്ടിയിട്ടുള്ളത്.
പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളിൽ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞു എന്നതാണ് കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും വലിയ നേട്ടം. പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനിർമാണം എന്ന അതിബൃഹത്തായ കടമ പൂർണതോതിൽ പൂർത്തിയാക്കാൻ രണ്ടു മുതൽ മൂന്നു വരെ വർഷം വേണ്ടിവരും. അതിനായി ആസൂത്രണത്തിനും നിർമാണത്തിനും വേഗവും കാര്യക്ഷമതയും ഉൾക്കൊള്ളുന്ന പുനർനിർമാണ പദ്ധതിയുമായാണ് നാം മുന്നോട്ടു നീങ്ങുന്നത്.
പുനർനിർമാണ പ്രവർത്തനങ്ങൾക്ക് 36,000 കോടി രൂപ ആവശ്യമുണ്ടെന്നാണ് യു.എൻ. ഏജൻസികളുടെ കണക്ക്. ഈ പണം ആഭ്യന്തരമായി സ്വരൂപിക്കുക കേരളത്തെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. ഇത് സാധ്യമാക്കുന്നതിനായി വിവിധതരത്തിലുള്ള വിഭവസമാഹരണ രീതികൾ സർക്കാർ ആവിഷ്കരിച്ചുവരികയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ