Wednesday, May 29, 2019 11:50 PM IST
രാഷ്ട്രീയത്തെക്കുറിച്ച് നിരവധി വീക്ഷണങ്ങളും കാഴ്ചപ്പാടുകളും നിലവിലുണ്ടെങ്കിലും അതിൽ പ്രബലമായ രണ്ടു സമീപനങ്ങൾ ഗാന്ധിജിയുടെയും മാക്യവെല്ലിയുടെയുമാണ്. ധാർമികമായി എന്തു ശരിയാണോ അതു രാഷ്ട്രീയമായും ശരിയാണ് എന്നു ഗാന്ധിജി അഭിപ്രായപ്പെടുമ്പോൾ ധാർമികമായി ശരിയായതു രാഷ്ട്രീയമായി ശരിയാകണം എന്നില്ല എന്നാണ് മാക്യവല്ലി പറയുന്നത്. ഇവിടെ മാക്യവല്ലിയൻ സമീപനം ചേർന്നുനിൽക്കുന്നതു കൗടില്യന്റെ ചിന്തകളോടാണ്. ഏറെ കാറും കോളും നിറഞ്ഞിരുന്ന തെരഞ്ഞെടുപ്പു യുദ്ധം അവസാനിച്ച് ഫലപ്രഖ്യാപനവും കഴിഞ്ഞ് പുതിയ സർക്കാർ രൂപീകരിക്കപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് തോന്നുന്നതും മാക്യവല്ലി പറഞ്ഞ വാക്കുകളാണ് .
ഗതി മാറുന്ന ജനാധിപത്യം
രണ്ടു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പു പോരാട്ടത്തിലെ പ്രചാരണ തന്ത്രങ്ങൾ വിലയിരുത്തിക്കൊണ്ട് മുതിർന്ന ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞ വാക്കുകൾ വളരെ പ്രസക്തമാണ്. ഭരണത്തിലെ വീഴ്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതകൊണ്ടു മറികടന്നു എന്ന പ്രസക്തമായ നിരീക്ഷണമാണു സ്വാമി നടത്തിയത്. കൂടാതെ രാജ്യം ഏകാധിപത്യത്തിലേക്കു പോകാതിരിക്കാനുള്ള മുൻകരുതൽ ഉണ്ടാകണം എന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തിട്ടുണ്ട്.
കഴിഞ്ഞ നാലര വർഷം രാജ്യം ചർച്ച ചെയ്ത ഗൗരവ വിഷയങ്ങൾ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കാര്യമായി ചർച്ചയായില്ല. നോട്ട് പിൻവലിക്കൽ, കർഷക ആത്മഹത്യകളും കാർഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളും, തൊഴിലില്ലായ്മ, ഭരണഘടനാ സ്ഥാപനങ്ങളിലെ കടന്നുകയറ്റവും മൂല്യച്യുതിയും, ന്യൂനപക്ഷ- ദളിത് വിരുദ്ധ നിലപാടുകൾ, മുതലാളിത്ത പ്രീണന നയങ്ങൾ, റഫാൽ ഉൾപ്പടെയുള്ള അഴിമതി ആരോപണങ്ങൾ തുടങ്ങി ഇന്ത്യയിൽ സജീവ ചർച്ച ആയിരുന്ന വിഷയങ്ങൾ വളരെ ബോധപൂർവം അജൻഡ നിശ്ചയിച്ചു നടപ്പിലാക്കിയ അതിവൈകാരിക വിഷയങ്ങളുടെ കുത്തൊഴുക്കിൽ അപ്രസക്തമായിപ്പോയി. കഴിഞ്ഞ അഞ്ചു വർഷം ഭരണതലത്തിൽ ഉണ്ടായ വീഴ്ചകൾ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ചർച്ച ആകാതിരിക്കുന്നതിനുള്ള കൃത്യമായ മുന്നൊരുക്കങ്ങൾ അധികാര കേന്ദ്രങ്ങളിലുണ്ടായി.
ദുർബലമായ പ്രതിപക്ഷ ഐക്യം
തെരഞ്ഞെടുപ്പു വിദഗ്ധർ (സെഫോളജിസ്റ്റുകൾ) ഉപയോഗിക്കുന്ന പദമാണ് പ്രതിപക്ഷ ഐക്യസൂചിക (ഇൻഡക്സ് ഓഫ് ഓപ്പോസിഷൻ യൂണിറ്റി). 1977ലും 1989ലും ഭരണത്തിലിരുന്ന കോൺഗ്രസ് സർക്കാരുകൾക്ക് അധികാരം നഷ്ടമായതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഭരണകക്ഷിക്കെതിരേ ഉണ്ടായ ശക്തമായ പ്രതിപക്ഷ ഐക്യനിരയാണ്. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നയിച്ച ബിജെപിക്കെതിരേ ഉണ്ടായിരുന്നതു ദുർബലമായ പ്രതിപക്ഷ ഐക്യമായിരുന്നു. ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപിയെ പ്രതിരോധിക്കാൻ മുന്നണികൾ രൂപപ്പെട്ടത്. പക്ഷേ ഈ മുന്നണികൾ തന്നെ അപൂർണമായിരുന്നു.
ഉദാഹരണമായി, കോൺഗ്രസിനെ ഒഴിവാക്കി ഉത്തർപ്രദേശിൽ എസ്പി, ബിഎസ്പി പാർട്ടികൾ രൂപീകരിച്ച മഹാസഖ്യം ഫലത്തിൽ ബി ജെപിക്ക് സഹായകരമായി മാറുകയാണു ചെയ്തത്. കോൺഗ്രസ് പല മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവച്ചപ്പോൾ ബിജെപി വിരുദ്ധ വോട്ടുകൾ മഹാസഖ്യത്തിനും കോൺഗ്രസിനുമായി ചിതറുകയും ബിജെപി അനായാസ വിജയം നേടുകയും ചെയ്തു. ഉത്തർപ്രദേശിലെ മഹാസഖ്യത്തിൽ കോൺഗ്രസിനെ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ രണ്ടു ഡസൻ സീറ്റുകളിൽ കൂടി ബിജെപിയുടെ പരാജയം ഉറപ്പുവരുത്താൻ സഖ്യത്തിനു കഴിയുമായിരുന്നു.
പ്രതിപക്ഷത്തിന്റെ അനൈക്യം ബിജെപിയെ കാര്യമായി സഹായിച്ച മറ്റൊരു സംസ്ഥാനം മഹാരാഷ്ട്രയാണ് . മഹാരാഷ്ട്രയിലെ ദളിത്- മുസ്ലിം വോട്ടുബാങ്കുകളെ കൂട്ടിയിണക്കി പ്രകാശ് അംബേദ്കറും അസദുദീന് ഒവൈസിയും ചേർന്ന് രൂപീകരിച്ച വഞ്ചിത് ബഹുജന്‍ അഘാഡി എന്ന സഖ്യം ഇരുപതു സീറ്റുകളിലെങ്കിലും കോൺഗ്രസ്- എൻസി പി സഖ്യത്തിന്റെ പരാജയത്തിനു കാരണമായി. മഹാരാഷ്ട്രയിൽ 48 മണ്ഡലങ്ങളിലും മത്സരിച്ച വഞ്ചിത് ബഹുജന്‍ അഘാഡി മൊത്തം 7.20 ശതമാനം വോട്ടു നേടി. സോളാപുരിലും അകോളയിലും പ്രകാശ് അംബേദ്കര്‍ തോറ്റെങ്കിലും ഔറംഗാബാദില്‍ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ ഇംതിയാസ് ജലീല്‍ വിജയിച്ചു.
അതുപോലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ബിഎസ്പി പിടിച്ച വോട്ടുകൾ ചുരുങ്ങിയത് ഒരു ഡസൻ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ പരാജയത്തിനു കാരണമായിട്ടുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ഇടതുപക്ഷ സ്ഥാനാർഥികൾക്കിടയിൽ വോട്ടുകൾ ചിതറിയത് അവിടെ ബിജെപിയുടെ മുന്നേറ്റത്തിനു കാരണമായി. കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിൽ സഖ്യമോ ധാരണയോ ഉണ്ടായിരുന്നെങ്കിൽ ബംഗാളിൽ ബിജെപിയുടെ മുന്നേറ്റത്തിനു തടയിടാമായിരുന്നു.
വോട്ടുകണക്കുകൾ പരിശോധിച്ചാൽ ബി ജെപി വ്യക്തമായ മുന്നേറ്റം നടത്തിരിക്കുന്നത് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, കർണാടക, ഛത്തീസ്ഗഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ്. ബാക്കി സ്ഥലങ്ങളിലെല്ലാം പ്രതിപക്ഷ നിരയിലെ ഭിന്നിപ്പാണ് ബിജെപിക്കു ഗുണകരമായി മാറിയത്.
പ്രാദേശിക കക്ഷികൾക്കു തിരിച്ചടി
ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത പ്രാദേശിക കക്ഷികൾക്കുണ്ടായ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പിനുശേഷം ദേശീയ രാഷ്ട്രീയത്തിൽ മുഖ്യ പങ്ക് വഹിക്കുമെന്നു കരുതിയിരുന്ന പല പ്രാദേശിക കക്ഷികൾക്കും അവരുടെ തട്ടകങ്ങളിൽ തിരിച്ചടി നേരിട്ടു. ഫെഡറൽ മുന്നണി രൂപീകരിക്കാൻ ഓടിനടന്ന ചന്ദ്രശേഖർ റാവുവിന് തെലുങ്കാനയിൽ തിരിച്ചടിയുണ്ടായി. പ്രധാനമന്ത്രി സ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്ന മമതാ ബാനർജിക്കും മായാവതിക്കും അവരവരുടെ സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിട്ടു. മുൻ പ്രധാനമന്ത്രി ദേവഗൗഡ പരാജയപ്പെട്ടു. ഹരിയാനയിൽ ഐഎൻഎൽഡി തുടച്ചുനീക്കപ്പെട്ടു. ആസാമിൽ ആസാം ഗണപരിഷത് അപ്രസക്തമാകുന്നു.
തമിഴ്നാട്ടിൽ എഡിഎംകെയ്ക്കു വലിയ തിരിച്ചടിയുണ്ടായപ്പോൾ ഡിഎംകെ പിടിച്ചുനിന്നു. ബിഹാറിൽ ആർജെഡിയും സംപൂജ്യരായി. ജാർഖണ്ഡിൽ ജെഎംഎമ്മിനു തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയിൽ എൻസിപി പിടിച്ചുനിന്നുവെന്നു മാത്രം. ബിജെപിയുടെ കരുത്തിൽ ശിവസേന, ജനതാദൾ- യു തുടങ്ങിയവയ്ക്കു മെച്ചപ്പെട്ട പ്രകടനം കഴ്ചവയ്ക്കാൻ കഴിഞ്ഞു. പ്രമുഖ സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടികൾക്കു കടന്നുകയറാൻ കഴിയാത്ത കോട്ടയായി ആന്ധ്രപ്രദേശ് അവശേഷിച്ചു.
കോൺഗ്രസിന്റെ ഭാവി
തുടർച്ചയായ രണ്ടാമത്തെ തെരഞ്ഞെടുപ്പിലും മൂന്നക്കം തികയ്ക്കാതെയാണു കോൺഗ്രസ് പരാജയപ്പെടുന്നതങ്കിലും ഇനിയും പോരാട്ടങ്ങൾക്കു ശേഷിയുണ്ട് എന്നാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. അമ്പത്തിരണ്ട് സീറ്റുകളിൽ പാർട്ടി ഒതുങ്ങി എങ്കിലും പന്ത്രണ്ടു കോടി വോട്ടുകൾ സമാഹരിക്കാൻ പാർട്ടിക്കു കഴിഞ്ഞു. മോദി തരംഗത്തിനിടയിലും കഴിഞ്ഞ തവണത്തേക്കാൾ ഒരുകോടി വോട്ടുകൾ പാർട്ടിക്കു പുതിയതായി കിട്ടി. ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ഒഴികെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ കോൺഗ്രസും കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണികളുമാണു രണ്ടാം സ്ഥാനത്ത്. തെലുങ്കാനയിൽ അപ്രതീക്ഷിതമായി മൂന്നു സീറ്റുകൾ നേടിയതു കൂടാതെ പല മണ്ഡലങ്ങളിലും ഭരണകക്ഷിയായ ടിആർഎസിന് അടുത്തെത്താൻ പാർട്ടിക്കു കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നുപോയ ഡൽഹിയിൽ ഒന്നൊഴികെ ബാക്കിയുള്ള ആറു സീറ്റുകളിലും ആം ആദ്മി പാർട്ടിയെ പിന്തള്ളി രണ്ടാം സ്ഥാനത്തു കോൺഗ്രസ് എത്തി. അതുപോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന ഹരിയാനയിൽ എഎൻഎലിനെ പിന്തള്ളി ഇത്തവണ പത്തു സീറ്റുകളിലും കോൺഗ്രസ് രണ്ടാമതെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം രണ്ടു ശതമാനം വോട്ടുകളുമായി തകർന്നടിഞ്ഞ ത്രിപുരയിൽ ഇക്കുറി രണ്ടു സീറ്റുകളിലും ഇടതുപക്ഷത്തെ പിന്തള്ളി 25 ശതമാനം വോട്ടുകളുമായി രണ്ടാമതെത്തിയത് കോൺഗ്രസാണ്. ഇതൊക്കെയാണെങ്കിലും ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളിൽ പ്രതീക്ഷയില്ലാത്തവിധം തകർച്ചയാണ് കോൺഗ്രസ് നേരിടുന്നത്.
സംഘടനാപരമായ വീഴ്ചകൾ പരിഹരിച്ചാൽ വീണ്ടും ശക്തമായ ഒരു തിരിച്ചുവരവിനുള്ള അടിസ്ഥാന വോട്ടുകൾ ബാക്കി നിർത്തിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പു യുദ്ധം അവസാനിപ്പിക്കുന്നത്. ശക്തമായ മോദിതരംഗം ആഞ്ഞടിച്ച ഗുജറാത്തിൽ ഇപ്പോഴും 35 ശതമാനത്തോളം വോട്ടുകൾ കോൺഗ്രസിന് ബാക്കിയുണ്ട് എന്നതു പ്രതീക്ഷ തന്നെയാണ്. ശക്തമായ കേഡർ സംവിധാനമുള്ള ബിജെപിയോട് ഏറ്റുമുട്ടാൻ അതിനു കിടപിടിക്കുന്ന സംഘടനാ സംവിധാനം രൂപീകരിക്കുക എന്നതാണു കോൺഗ്രസിന്റെ മുമ്പിലുള്ള അനിവാര്യമായ ദൗത്യം.
പ്രഫ റോണി കെ. ബേബി