Wednesday, June 19, 2019 11:35 PM IST
തിരുവനന്തപുരം: കോടികൾ ചെലവഴിച്ചു നിർമിച്ച ഓഡിറ്റോറിയത്തിന് കണ്ണൂരിലെ ആന്തൂർ നഗരസഭ ലൈസൻസ് നൽകാത്തതിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവംഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വേദനിപ്പിച്ചു. ആത്മഹത്യയ്ക്കു കാരണക്കാർ ആരെന്നു പറയുന്പോൾ തമ്മിൽ തെറ്റും.
പ്രതിപക്ഷത്തു നിന്നു സണ്ണി ജോസഫ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനു മറുപടി പറഞ്ഞ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അപൂർവമായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണു പറഞ്ഞത്. അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്പോൾ കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ കർക്കശ നടപടിയെടുക്കുമെന്നും പറഞ്ഞു. വ്യവസായികളെ ആകർഷിക്കാൻ ശ്രമിക്കുന്ന കേരളത്തേക്കുറിച്ച് മോശം പ്രതിച്ഛായ പ്രചരിക്കാൻ ഇത്തരം സംഭവങ്ങൾ ഇടയാക്കുമെന്നും മൊയ്തീൻ പറഞ്ഞു.
അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ചു പറഞ്ഞത്. ഒരാളുടെ ജീവനെടുത്ത സംഭവം ഗൗരവമായെടുക്കും. ആരും സംരക്ഷിക്കപ്പെടില്ല.- മുഖ്യമന്ത്രി വ്യക്തമാക്കി.
ചില പാളിച്ചകൾ സംഭവിച്ചതായി തദ്ദേശമന്ത്രിയും മുഖ്യമന്ത്രിയും സമ്മതിച്ചു. എന്നാൽ, സംഭവത്തിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെമേൽ ചാരുകയായിരുന്നു ഇരുവരും. പ്രതിപക്ഷത്തിന് ഇതു സ്വീകാര്യമായിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് സിപിഎം ആണ് മരണത്തിന് ഉത്തരവാദിയെന്നാണ്.
സിപിഎം അംഗങ്ങൾ മാത്രമുള്ള നഗരസഭയാണ് ആന്തൂർ എന്നു സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോലും സാധിക്കാത്ത പാർട്ടി ശക്തികേന്ദ്രം.
ഓഡിറ്റോറിയം പ്ലാനിൽ നിന്നു വ്യതിചലിച്ചെന്നു പറഞ്ഞ് നിർദേശിച്ച മാറ്റങ്ങളോടെ വീണ്ടും മുനിസിപ്പാലിറ്റിയെ സമീപിച്ചതാണ്. ജില്ലാ ടൗണ്‍ പ്ലാനർ ഉൾപ്പെടെയുള്ള ഒരു ടീം പരിശോധിച്ചു. ഒരു ലംഘനവും കാണുന്നില്ലെന്ന് ടൗണ്‍ പ്ലാനർ പറഞ്ഞിട്ടും ലൈസൻസ് കൊടുത്തില്ല. പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജനെ കണ്ടു പറഞ്ഞു. എന്നിട്ടും ഫലമുണ്ടായില്ല.
റാമ്പിന് അഞ്ചു സെന്റിമീറ്റർ വീതിക്കൂടുതലുണ്ടെന്നുള്ളതാണ് അവസാനം കണ്ടു പിടിച്ച കുഴപ്പം. പതിനാറു കോടി രൂപ മുതൽ മുടക്കിയ ആൾക്ക് ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ ആത്മഹത്യ ചെയ്യേണ്ടി വന്നു. ആത്മഹത്യാക്കുറിപ്പില്ലെന്നാണു മന്ത്രി പറഞ്ഞത്. എന്നാൽ ഉണ്ടായിരുന്നു എന്നു നാട്ടുകാർ പറയുന്നു. ഇത് ആത്മഹത്യല്ല, കൊലപാതകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
രണ്ടാമത്തെ പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ സമ്മർദം സഹിക്കവയ്യാതെ സുഗതൻ എന്നയാൾ പുനലൂരിൽ കൊല്ലപ്പെട്ട സംഭവമുണ്ടായതു രണ്ടു കൊല്ലം മുന്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനേക്കുറിച്ച് ഒരുപാടു പറഞ്ഞു. വിദേശത്തു പോയി പണമുണ്ടാക്കി സ്വദേശത്തു വന്നു വ്യവസായമുണ്ടാക്കിയാൽ പരദേശത്തു പറഞ്ഞു വിടുന്ന സ്ഥിതിയാണെന്ന് രമേശ് പറഞ്ഞു. ഉദ്യോഗസ്ഥർ മാത്രമാണ് ഉത്തരവാദികളെങ്കിൽ പിന്നെ എന്തിനാണ് മുനിസിപ്പാലിറ്റിക്ക് ഭരണസമിതിയും ചെയർപേഴ്സണും. ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണം പോരെന്നും സമഗ്രമായ പോലീസ് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സഭ നിർത്തി വച്ചുള്ള ചർച്ച എന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പൊതുമരാമത്ത്, തുറമുഖ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചകളിൽ കല്ലേറു കൊള്ളേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. എന്നാൽ, മന്ത്രി ജി. സുധാകരനു പേരിനു വിമർശനം മാത്രമേ കേൾക്കേണ്ടി വന്നുള്ളു. മന്ത്രിയേക്കുറിച്ചു നല്ലതു പറയാനായിരുന്നു പ്രതിപക്ഷത്തുള്ളവർക്കു പോലും താത്പര്യം.
രാഹുൽ ഗാന്ധിക്കു ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് എം. വിൻസന്റ് പ്രസംഗിച്ചു തുടങ്ങിയത്. വിഴിഞ്ഞം പദ്ധതി അനിശ്ചിതമായി നീണ്ടു പോകുന്നത് സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്നു വിൻസന്റ് കുറ്റപ്പെടുത്തി. ഈ വർഷം ഡിസംബറിൽ പൂർത്തിയാകേണ്ട പദ്ധതിയാണ്. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകും മുന്‍പ് പദ്ധതി കമ്മീഷൻ ചെയ്യുമോയെന്നെങ്കിലും പറയാമോ എന്നു വിൻസന്റ് ചോദിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പു വരെ ശബരിമലയിൽ പോലീസും ബിജെപിക്കാരും ബഹളവുമായിരുന്നു. ഇപ്പോൾ നട തുറന്നപ്പോൾ പോലീസുമില്ല, ബിജെപിക്കാരുമില്ല. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണപ്രകാരം നടന്ന നാടകമായിരുന്നു ശബരിമലയിൽ അരങ്ങേറിയതെന്നതിനു തെളിവാണിതെന്നും വിൻസന്റ് പറഞ്ഞു.
ആധുനികകാല ഭഗീരഥൻ എന്നാണ് മുല്ലക്കര രത്നാകരൻ മന്ത്രി ജി. സുധാകരനെ വിശേഷിപ്പിച്ചത്. അസാധ്യമായത് അദ്ദേഹം സാധ്യമാക്കുകയാണത്രെ. തെരഞ്ഞെടുപ്പിൽ മൃദുഹിന്ദുത്വം പയറ്റിയ കോണ്‍ഗ്രസിനെ മുല്ലക്കര രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധി ശിവഭക്തനാണെന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസുകാർ പറഞ്ഞു നടന്നത്. പാർലമെന്റിൽ അദ്ദേഹം ദൃഢപ്രതിജ്ഞയാണു ചെയ്തത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരൊക്കെ മക്കളെ ജയിപ്പിക്കാൻ നടക്കുകയായിരുന്നു എന്നും മുല്ലക്കര പറഞ്ഞു.
നാട്ടുകാരെ കാണിക്കാൻ കൊള്ളാവുന്ന മക്കളുണ്ടെങ്കിൽ മത്സരിപ്പിക്കട്ടെ എന്നായിരുന്നു കെ.എം. ഷാജിയുടെ മറുപടി. ജയിക്കുന്നെങ്കിൽ ജയിക്കട്ടെ. കൊള്ളാവുന്ന മക്കളില്ലെങ്കിൽ ഞങ്ങൾ എന്തു ചെയ്യാൻ എന്നു ഭരണപക്ഷ ബഞ്ചുകളെ നോക്കി ഷാജി പറഞ്ഞത് ബിനോയി കോടിയേരിയെ ഉദ്ദേശിച്ചാണെന്ന് അവർക്കും മനസിലായി.
ഇടതുപക്ഷക്കാർ എന്തിനു രാഹുൽ ഗാന്ധിയെ ചീത്ത വിളിക്കുന്നു എന്നാണ് ഷാജിക്കു മനസിലാകാത്തത്. രാഹുൽ ജയിച്ചയാളല്ലല്ലോ. നിങ്ങൾക്ക് മോദിയേക്കുറിച്ചും അമിത് ഷായേക്കുറിച്ചും ഒന്നും പറയാനില്ലല്ലോ. ശബരിമലയിൽ കച്ചവടം ചെയ്യാനിറങ്ങിയ രണ്ടു പേരെയും ജനം തോല്പിച്ചു. നിങ്ങൾ ശരിയല്ല എന്നു പിണറായി വിജയന്റെ മുഖത്തു നോക്കി പറയാൻ ധൈര്യമില്ലാത്ത സഖാക്കൾ പോളിംഗ് ബൂത്തിൽ പോയി എതിരേ വോട്ടു ചെയ്തു. മതിലുപണിയാൻ പോയ പെണ്ണുങ്ങൾക്കു തേപ്പും അറിയാമെന്ന് തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ തെളിഞ്ഞെന്നും ഷാജി പറഞ്ഞു.
എൻഡിഎ പ്രതിനിധിയായ പി.സി. ജോർജ് ബിജെപിക്കു പ്രതിരോധം തീർക്കാനിറങ്ങി. മൂന്നു സീറ്റുള്ള ലീഗും രണ്ടു സീറ്റുള്ള സിപിഐയും ബിജെപിയെ എന്തു ചെയ്യാനാണെന്നു ജോർജ് ചോദിച്ചു. കേരളത്തിലും കാണിച്ചുതരാമെന്ന വെല്ലുവിളിയും ജോർജ് മുഴക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ വൈക്കം മുതൽ കോട്ടയം വരെ റോഡിലെ കുഴിയെണ്ണിയ മന്ത്രി തോമസ് ഐസക് ഇപ്പോൾ ഒരു മണിക്കൂർ എങ്കിലും കുഴിയെണ്ണാൻ മാറ്റി വയ്ക്കാമോ എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യം.
മുരളി പെരുനെല്ലി, സി.കെ. നാണു, ജോണ്‍ ഫെർണാണ്ടസ്, എം. മുകേഷ്, റോഷി അഗസ്റ്റിൻ, കെ.ജെ. മാക്സി, കെ. ആൻസലൻ, കെ.വി. അബ്ദുൾ ഖാദർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
സാബു ജോണ്‍