Saturday, February 29, 2020 12:54 AM IST
ലോകത്ത് എവിടെ കലാപം നടന്നിട്ടുണ്ടെങ്കിലും അതിലൊന്നും കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മതവും രാഷ്ട്രീയവും അടയാളപ്പെടുത്താനുള്ള കോളങ്ങളില്ല. സഹജീവിയെ കൊല്ലാൻ രാഷ്ട്രീയവും മതവും പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ആദ്യം കൊല്ലപ്പെടേണ്ടതു നാം പഠിച്ച തെറ്റായ രാഷ്ട്രീയബോധവും മതബോധവും ആണ്. ഡൽഹിയിൽ അടക്കം കലാപങ്ങളിൽ കൊല്ലപ്പെടുന്നവരെല്ലാം മനുഷ്യരാണ്. ഇവരെല്ലാം അതാതു രാജ്യത്തെ പൗരന്മാരുമാണ്. മതവും രാഷ്ട്രീയവും ഏതായാലും മരിച്ച എല്ലാവരുടെയും ചോരയുടെ നിറം ചുവപ്പാണ്. ജീവൻ നഷ്ടമായവരുടെ ചോരയും ഹൃദയവും തലച്ചോറും പരിശോധിച്ചാലും പാർട്ടിയോ, മതമോ തിരിച്ചറിയാനുമാകില്ല. എന്നിട്ടും പലരും മറന്നുപോകുന്ന ഒന്നുണ്ട്. ഒരേ മനുഷ്യകുലത്തിലെ സഹജീവികളാണു നാമെല്ലാം എന്ന കാര്യം!
എന്നിട്ടും മത, രാഷ്ട്രീയ ഭ്രാന്ത് മൂത്തു സഹജീവികൾ പരസ്പരം വെട്ടിയും കുത്തിയും വെടിവച്ചും കല്ലെറിഞ്ഞും തീവച്ചും കൊല്ലുന്നു. കൊല്ലപ്പെട്ടവരും കൊന്നവരും പരിക്കേറ്റവരും ആക്രമിച്ചവരും ആത്യന്തികമായി ഒരൊറ്റ ഇന്ത്യയിലെ, ഒരേ നിറത്തിലുള്ള ചോരയുള്ള, ഒരേ അവകാശങ്ങളുള്ള സഹോദരന്മാരും സഹോദരിമാരുമാണ്. ഡൽഹിയിൽ ഗർഭിണികളും കുട്ടികളും വരെ ക്രൂരമായി ആക്രമിക്കപ്പെട്ടു. ചുരുങ്ങിയത് 42 പേർ മരിക്കുകയും ഇരുനൂറിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്ത കലാപത്തിനു ശേഷവും വല്ലാത്തൊരു ഭയവും ആശങ്കയും എല്ലാവരിലുമുണ്ട്.
ജീവൻ നഷ്ടമായവർക്കും അതീവ ഗുരുതര പരിക്കുകളേറ്റവർക്കും വീടും കടയും ജീവനോപാധികളും പൂർണമായി നഷ്ടമായവർക്കുമെല്ലാം അമ്മ, അച്ഛൻ, ഭാര്യ, മക്കൾ, സഹോദരങ്ങൾ തുടങ്ങിയവരടങ്ങിയ കുടുംബമുണ്ട്. പറക്കമുറ്റാത്ത പിഞ്ചു കുഞ്ഞുങ്ങളുള്ള ചിലരും കൊല്ലപ്പെട്ടവരിലുണ്ട്. കുടുംബം പോറ്റിയിരുന്ന പിതാവിനെയും കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന മക്കളെയും സഹോദരനെയും നഷ്ടപ്പെട്ടവരുടെ ദുഃഖം പറഞ്ഞറിയിക്കാനാകില്ല. കോടിക്കണക്കിനു രൂപയുടെ മറ്റു നാശനഷ്ടങ്ങളും ഉടനെയൊന്നും പരിഹരിക്കപ്പെടില്ല.
തേർവാഴ്ചയുടെ നടുക്കം
വടക്കു കിഴക്കൻ ഡൽഹിയിൽ മൂന്നു ദിവസത്തിലേറെ താണ്ഡവമാടിയ കലാപത്തിൽ മരിച്ചവരിലും പരിക്കേറ്റവരിലും ഹിന്ദുക്കളും മുസ്ലിംകളും പോലീസുകാരനും രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥനുമുണ്ട്. കലാപത്തിൽ കാഴ്ചക്കാരായി മാറിയ പോലീസിനെ തെല്ലും ഭയപ്പെടാതെ സംഘടിച്ചെത്തിയ അക്രമികൾ പരസ്പരം കല്ലെറിഞ്ഞും വാളുകൾ വീശിയും വടികൊണ്ടടിച്ചും വെടിവച്ചും പെട്രോൾ ബോംബുകളെറിഞ്ഞും നടത്തിയ തേർവാഴ്ചയുടെ ഓർമകൾ പോലും അതിഭീകരമാണെന്നു ദൃക്സാക്ഷിയായ സുലൈമാൻ പറഞ്ഞു.
ഇരുവിഭാഗങ്ങൾ രണ്ടു വശത്തായി നിന്നു നടത്തിയ നീണ്ടുനിന്ന കല്ലേറിൽ പരിക്കേറ്റവരും നിരവധിയാണ്. വഴിയാത്രക്കാരും നിരപരാധികളുമായ കുട്ടികളും സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. കൈയിൽ കണ്ടവരെയൊക്കെ കന്പി, വടികൾ, ക്രിക്കറ്റ് ബാറ്റുകൾ, കല്ല് തുടങ്ങിയവ കൊണ്ടെല്ലാം ആക്രമിച്ചു. പെട്രോളൊഴിച്ചു കടകളും വീടുകളും മുതൽ സ്കൂളുകൾ വരെ കത്തിച്ചു. വിലപ്പെട്ട സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും വരെ കത്തിയമർന്നപ്പോൾ പലരുടെയും ജീവിതവും സ്വപ്നങ്ങളുമാണ് ഇല്ലാതായത്. ഇരുപക്ഷത്തും നഷ്ടം ഉണ്ടെങ്കിലും ന്യൂനപക്ഷങ്ങൾക്കാണു വളരെ കൂടുതൽ നഷ്ടമെന്നത് അക്രമികൾ ആരെന്നു മനസിലാക്കാൻ സഹായകമാകും.
അക്രമത്തിനിടെ പെട്രോൾ ബോംബുകൾ നാലുപാടും വലിച്ചെറിഞ്ഞതു ഭീതി പടർത്തി. നിരവധി കടകളും വീടുകളും കൊള്ളയടിക്കുകയും തീവയ്ക്കുകയും ചെയ്തു. സംഘർഷം വഷളാകുന്നതു പോലീസ് കാഴ്ചക്കാരായി നോക്കിനിന്നു. പെട്രോൾ ബോംബുകളും വലിയ കല്ലുകളും ദൂരേക്ക് ഉന്നംവയ്ക്കുന്നതിനായി തടികൊണ്ടു നിർമിച്ച വലിയ തെറ്റാലികൾ വരെ അക്രമികൾ ഉപയോഗിച്ചതായി കണ്ടെത്തി.
ഇനിയെന്തിനു ജീവിക്കണം? എന്നെക്കൂടി കൊന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി- ചാന്ത് ബാഗിലെ അക്രമത്തിൽ ദേഹമാസകലം മുറിവേറ്റ് അൽ ഹിന്ദ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മൂന്നു മാസം ഗർഭിണിയായ റൂബിന ബാനോ പറഞ്ഞപ്പോൾ ഹൃദയം വല്ലാതെ വേദനിച്ചു. അനേക വർഷങ്ങളായി ചാന്ദ് ബാഗിൽ തന്നെയാണ് ഇവരുടെ കുടുംബം താമസിക്കുന്നത്.
അടയാളങ്ങൾ അപകടമായി
അടുത്തുള്ള സ്കൂളിൽനിന്നു മകളെയും വിളിച്ചു തിരിച്ചു വീട്ടിലേക്കു നടക്കുന്ന വഴിയായിരുന്നു റൂബിന സംഘർഷത്തിനിടയിൽ അകപ്പെട്ടത്. ഒരു സംഘം ആളുകളും പോലീസും ചേർന്നു റൂബിനയെ തടഞ്ഞുനിർത്തിയായിരുന്നു അക്രമണം. മുസ്ലിം ആണെന്നു തിരിച്ചറിഞ്ഞതാണു പ്രശ്നമായത്. അക്രമിസംഘം പൊതിരേ തല്ലി. പോലീസുകാരും ലാത്തികൊണ്ടു തന്നെ ക്രൂരമായി തല്ലിയെന്നു റൂബിന പറയുന്പോൾ കണ്ണുകൾ നിറഞ്ഞു. ഗർഭിണിയാണെന്നു പറഞ്ഞ് അപേക്ഷിച്ചിട്ടും തന്നെ ക്രൂരമായി മർദിച്ചെന്ന് ഇവർ വ്യക്തമാക്കി. നടക്കാൻ പോലും കഴിയാതെ ഏറെനേരം റോഡിൽ കിടന്ന തന്നെ വീട്ടുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്നും റൂബിന പറഞ്ഞു.
സംഘർഷം നോക്കിനിന്നിരുന്ന തന്നെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി തല്ലുകയായിരുന്നുവെന്ന് ചാന്ദ് ബാഗിലെ ചന്ദൻ ലാൽ എന്ന യുവാവ് പറഞ്ഞു. നെറ്റിയിലെ ചന്ദനക്കുറിയും കൈയിലെ ചരടുകളും കണ്ടതാണ് എതിരാളികൾക്കു പ്രകോപനമായത്. ചന്ദന്റെ മുഖത്തും ശരീരത്തിലും പരിക്കുകളുണ്ട്.
ചന്ദൻ ലാലിന്റെ സുഹൃത്തായ നാല്പത്തഞ്ചുകാരനായ വിനോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിനോദിന്റെ അയൽവാസിയായ മുഹമ്മദ് ഫുർക്കാന്റെ മൃതശരീരവും ഇതേ ആശുപത്രിയിലാണെത്തിച്ചത്. ഇരുവരുടെയും ദേഹത്ത് വെടിയുണ്ടയുടെയും കത്തികൊണ്ടു വെട്ടേറ്റതിന്റെയും കല്ലേറിൽ മുറിവേറ്റതിന്റെയും പാടുകൾ ശേഷിച്ചിരുന്നു.
സഹോദരൻ അങ്കുർ ശർമയെ തേടിയിറങ്ങിയ രഹസ്യാന്വേഷണ ബ്യൂറോ ഉദ്യോഗസ്ഥനായ 26 വയസു മാത്രമുള്ള അങ്കിത് ശർമയെ പിടിച്ചുകൊണ്ടുപോയി വെട്ടിക്കീറിയ ശേഷമാണു ശരീരം ചാന്ദ് ബാലെ അഴുക്കുചാലിൽ തള്ളിയത്. അങ്കുറിന്റെയും അങ്കിതിന്റെയും കുടുംബം വർഷങ്ങളായി ചാന്ദ് ബാഗിലാണു താമസം.
തീ കൂട്ടിയ വിദ്വേഷം
രാഷ്ട്രീയ അന്ധതയും മതവെറിയും പൂണ്ടു സംഘടിതമായി നടത്തിയ അക്രമങ്ങളിൽ ഇരുഭാഗത്തും മരണവും വലിയ നഷ്ടങ്ങളുമുണ്ട്. അടിച്ചാൽ തിരിച്ചടിയും പ്രതീക്ഷിക്കാമെന്നതിനാൽ അത്ഭുതപ്പെടാനില്ല. പക്ഷേ മനുഷ്യർക്ക് എങ്ങനെയാണു സ്വന്തം സഹജീവികളെ ഇത്ര ക്രൂരമായി കൊല്ലാൻ കഴിയുകയെന്നു സംശയിച്ചുപോകും. കഴിയാവുന്ന രീതിയിൽ ഇരുവിഭാഗങ്ങളും സംഘടിച്ച് ആസൂത്രിതമായി തന്നെയാണ് ഏറ്റുമുട്ടിയത്. പക്ഷേ അക്രമം ആരു തുടങ്ങി, എവിടെ തുടങ്ങി എന്നതു പ്രധാനമാണ്.
ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രസംഗം വെറുമൊരു മുന്നറിയിപ്പു മാത്രമായിരുന്നില്ല. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും പർവേഷ് വർമയും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ തുടർച്ചയായിരുന്നു അത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഷഹീൻ ബാഗിലെ വീട്ടമ്മമാർ റോഡ് ഉപരോധിച്ച് തുടങ്ങിയ സമരം സമാധാനപരമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 15ന് തുടങ്ങിയ സമരം 75 ദിവസം പിന്നിട്ടു.
അതിനിടെയാണു ജാഫറാബാദിലും സ്ത്രീകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് സമരം തുടങ്ങിയത്. സമരത്തിന് കൂടുതൽ മാധ്യമശ്രദ്ധ നേടുന്നതിനായാണു ചേരിപ്രദേശത്തെ സ്ത്രീകളും മറ്റും അടങ്ങിയ സമരം മെട്രോ സ്റ്റേഷനു സമീപത്തേക്കു മാറ്റിയത്. ഈ സമരക്കാരെ മൂന്നു ദിവസത്തിനികം ഒഴിപ്പിച്ചില്ലെങ്കിൽ നേരിട്ടു കൈകാര്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് എസ്ഐയെ അരികിൽ നിർത്തിയാണ് കപിൽ മിശ്ര പരസ്യ താക്കീതു നൽകിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ വന്നതിന്റെ തലേന്നു ഞായറാഴ്ചയായിരുന്നു ഈ ഭീഷണി.
തിങ്കളാഴ്ച ഉച്ചയോടെ സംഘർഷത്തിനു തുടക്കമായി. ജാഫറാബാദിലെ സമരക്കാരെ നേരിടാൻ പലയിടത്തായി പൗരത്വ നിയമ അനുകൂലികൾ സംഘടിച്ചു. തിരക്കേറിയ മോജ്പുർ റോഡിലെ ജാഫറാബാദിലും കർദാംപുരിയിലുമാണ് മുസ്ലിംകളായ സമരക്കാർ ഉണ്ടായിരുന്നത്. ഇതിനു രണ്ടിനും മധ്യേയുള്ള മോജ്പുർ കവലയിലാണു ബിജെപി പ്രവർത്തകർ പ്രധാനമായും സംഘടിച്ചത്. സംഘർഷം തുടങ്ങിയതോടെ പ്രദേശത്ത് 144 പ്രഖ്യാപിച്ചു. പക്ഷേ ഇരുപക്ഷത്തെയും ജനം മാറിയില്ല.
ഇതിനിടെ ഗോകുൽപുരിയിലെ ടയർ മാർക്കറ്റിനു ബിജെപി അനുകൂലികൾ തീവച്ചു. നൂറുകണക്കിന് ചെറുകടകൾ കത്തിയമർന്നതോടെ പ്രദേശമാകെ പുക ഉയർന്നു. വിവരം കാട്ടുതീ പോലെ പടർന്നു. ഇതോടെ ഏറ്റുമുട്ടൽ കൈവിട്ടുപോയി. ജാഫറാബാദിനെ ഗോകുൽപുരിയുമായി ബന്ധിപ്പിക്കുന്ന 66-ാം നന്പർ റോഡിന്റെ ഇരുവശങ്ങളിലെയും കടകൾ, വീടുകൾ, സ്കൂളുകൾ, മോസ്കുകൾ എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. ഗോകുൽപുരി, ജാഫറാബാദ്, മോജ്പുർ, ബാബർപുർ, ചാന്ദ് ബാഗ്, ബ്രിജ്പുരി, മുസ്തഫാബാദ് തുടങ്ങിയ മേഖലകളിലെ മുസ്ലിം, ഹൈന്ദവ കേന്ദ്രങ്ങളിൽ കലാപം രൂക്ഷമായി.
കണ്ണടച്ചു പോലീസും
കലാപം അമർച്ച ചെയ്യാൻ ആവശ്യമായ പോലീസ് സേനയെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിയോഗിച്ചില്ല. ഉണ്ടായിരുന്ന പോലീസുകാർ അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതുമില്ല. പലയിടത്തും അക്രമികളെ സഹായിക്കാനും സിസിടിവി കാമറകൾ തകർക്കാനും വരെ പോലീസുകാരും സഹായിച്ചു.
ഡൽഹി പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അടക്കമുള്ള കേന്ദ്രമന്ത്രിമാരും ഡൽഹി ലഫ്. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും കുറ്റകരമായ അനാസ്ഥയിലായിരുന്നു. ഡൽഹിയിലെ പുതിയ 70 എംഎൽഎമാരും ഏഴ് എംപിമാരും ഉൾപ്പെടെയുള്ളവർ സമാധാനത്തിനായി പോലും ശ്രമിച്ചില്ല. വോട്ടു ചെയ്തു ജയിപ്പിച്ച ജനം വഞ്ചിക്കപ്പെട്ടു.
കലാപം വഷളായതിന്റെ മൂന്നാം ദിവസം ബുധനാഴ്ചയാണു മതിയായ പോലീസും അർധസൈനിക വിഭാഗങ്ങളും എത്തി കലാപം നിയന്ത്രിച്ചത്. രണ്ടുദിവസം തേർവാഴ്ച നടത്താൻ കലാപകാരികൾക്കു സമയം നൽകി. സമാധാനത്തിനും സൗഹൃദത്തിനും ആഹ്വാനം ചെയ്തു പ്രധാനമന്ത്രി ട്വിറ്ററിൽ സന്ദേശം നൽകാനും 72 മണിക്കൂർ വേണ്ടിവന്നു. അപ്പോഴും അക്രമികളെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അപലപിച്ചില്ല.
അധികാരം നേടാനും രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പിക്കാനുമായി ജാതിയും മതവും വർഗീയതയും ചേർത്തു വിഷം ചീറ്റിയ നേതാക്കൾ കാലങ്ങളായി വളർത്തിയ വിദ്വേഷമാണു രാജ്യതലസ്ഥാനത്തെ കലാപത്തിനു കാരണമെന്നതിൽ സംശയിക്കാനില്ല. ഏറെ നാളായി പുകയുന്ന ഭൂരിപക്ഷ- ന്യൂനപക്ഷ വിദ്വേഷം കലാപത്തിലേക്കു തിരിയാനായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യ- പാക് വിഭജനത്തിന്റെ മുറിവുകൾ ഉണങ്ങുന്നതിനു മുന്പേ രാജ്യത്തു വർഗീത ഭിന്നിപ്പിക്കലുകൾക്ക് ആക്കം കൂട്ടിയിരുന്നു. 1984ലെ സിക്ക് വിരുദ്ധ കലാപം മുതൽ ഗുജറാത്ത് കലാപം വരെയുള്ളവയും പുതിയ ഡൽഹി കലാപവുമെല്ലാം നേരത്തെ പാകിയ വിഷവിത്തുകളുടെ ഫലങ്ങളാണ്.
ഭയം ഒരു രാജ്യമാകാതിരിക്കട്ടെ
സംവാദത്തിലൂടെയും സമവായത്തിലൂടെയും സമുദായ മൈത്രിയും പരസ്പര വിശ്വാസവും സ്നേഹവും വളർത്താൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ കൂടുതൽ തകർച്ചയിലേക്കാകും നീങ്ങുക. വിയോജിക്കാനുള്ള അവകാശം വളരെ പ്രധാനമാണെന്നും ജനാധിപത്യത്തിന്റെ വിരോധാഭാസം ആണു ഭൂരിപക്ഷ വാദമെന്നും സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത കഴിഞ്ഞയാഴ്ച പറഞ്ഞതു പ്രധാനമാണ്.
വിയോജിക്കുന്നവരെ ദേശവിരുദ്ധർ ആയി ലേബൽ ചെയ്യുന്നതു ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അവധാനപൂർണമായ ജനാധിപത്യം പ്രോൽസാഹിപ്പിക്കുന്നതിനും കടകവിരുദ്ധമാണെന്നു തിരിച്ചറിയണം. ഒരു വിധത്തിലുള്ള അസഹിഷ്ണുതയും നല്ലതിനല്ല. എല്ലാവരുടെയും വിശ്വാസവും സ്വാതന്ത്ര്യവും അന്തസും മാനിക്കപ്പെടണം. ഭയമില്ലാത്ത മനസ് എവിടെയുണ്ടോ അവിടെയാണു സ്വതന്ത്രമായ രാഷ്ട്രം എന്ന രവീന്ദ്രനാഥ ടാഗോറിന്റെ കവിതയാകട്ടെ നമ്മുടെ വഴികാട്ടി.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ