Monday, January 25, 2021 12:20 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിലെ കോൺഗ്രസിന്റെ പരിണതപ്രജ്ഞരായ മുതിർന്ന നേതാക്കളോട് ഹൈക്കമാൻഡിന്റെ പ്രതിനിധികൾ വ്യക്തമായി പറഞ്ഞത് ഗ്രൂപ്പ് താത്പര്യങ്ങൾ നോക്കാതെ പാർട്ടിക്കുണ്ടായ കോട്ടങ്ങൾ ഓരോരുത്തരും അവരവരുടെ വഴികളിലൂടെ പരിഹരിക്കണമെന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കണമെന്നുമാണ്. ഹൈക്കമാൻഡ് നേരത്തേ ഇടപെട്ടിരുന്നുവെങ്കിൽ ഗ്രൂപ്പ് താത്പര്യങ്ങളുടെ പേരിൽ പാർട്ടിയിലുണ്ടായ കാൻസർ വളർന്ന് ഇന്നത്തെ അപകടകരമായ തലങ്ങളിലേക്കു വ്യാപിക്കുമായിരുന്നില്ല. കാരണം, താഴെത്തട്ടിൽ കാര്യമായ പ്രവർത്തനങ്ങളില്ലാത്ത പാർട്ടി എല്ലാ തലങ്ങളിലും നിർജീവമായ ഒരു സംഘടനയായി മാറി. നേതാക്കളും പ്രവർത്തകരും തീവ്രമായി നടത്തിയ ഒരേയൊരു പ്രവർത്തനം ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുക എന്നതായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.
കടുപ്പിച്ച് ഹൈക്കമാൻഡ്
കേരളത്തിൽ ഹൈക്കമാൻഡ് നിയോഗിച്ച ടീമിലെ ഒരു മുതിർന്ന അംഗം കഴിഞ്ഞദിവസം അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പറഞ്ഞത് വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യംവയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉചിതമായ മറുപടി നൽകണമെന്നുമാണ്. വ്യക്തമായി പറഞ്ഞാൽ, സംസ്ഥാനത്തെ കോൺഗ്രസ് അംഗങ്ങൾക്ക് അവരുടെ വീഴ്ചകൾ തിരുത്താനും ഗ്രൂപ്പിസത്തോടു വിടപറയാനുമുള്ള ആഹ്വാനമാണിത്. സ്വകാര്യ സംഭാഷണങ്ങളിൽ ഇക്കാര്യം സംസ്ഥാന നേതാക്കളോടു കടുപ്പിച്ചുതന്നെ പറയുകയും ചെയ്തു. വിയോജിപ്പുള്ള പ്രശ്നങ്ങളിലും നയങ്ങളിലുമുള്ള പരസ്യപ്രതികരണങ്ങളും വിഴുപ്പലക്കലും പൂർണമായും അവസാനിപ്പിക്കണമെന്നും മുതിർന്ന നേതാക്കളോടു പറഞ്ഞിട്ടുണ്ട്.
സ്ഥാനാർഥിനിർണയത്തിലെ മുഖ്യപരിഗണന ഗ്രൂപ്പുകളോടുള്ള കൂറല്ലെന്നും വിജയസാധ്യതയാണെന്നും എല്ലാ മീറ്റിംഗുകളിലും കേരള നേതാക്കളോട് ആവർത്തിച്ചു പറയുന്നുണ്ട്. മുൻകാലങ്ങളിൽ അവഗണിക്കപ്പെട്ട സ്ത്രീകൾക്കും യുവാക്കൾക്കും ഉചിതമായ പ്രാതിനിധ്യം നൽകണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ന്യായമായ പ്രാതിനിധ്യം കിട്ടാത്തതിലും പതിറ്റാണ്ടുകളായി മുതിർന്ന നേതാക്കൾ സ്വയം സ്ഥാനാർഥികളായി നാമനിർദശം ചെയ്യുന്ന രീതിയിലും പാർട്ടിയിലെ സ്ത്രീകൾക്കും യുവാക്കൾക്കും ഇടയിൽ വളരെക്കാലമായി ഒരു പൊതുപ്രതിഷേധം ഉയരുന്നുണ്ട്. രാഹുൽ ഗാന്ധിക്കു പോലും പാർട്ടിയിലെ ഈ പഴയ കോക്കസിനെ വേണ്ടരീതിയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല എന്നതാണു വസ്തുത.
വിരോധാഭാസമെന്നു പറയട്ടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടത്തിനും മാർഗനിർദേശങ്ങളും തന്ത്രങ്ങളും മെനയാനും നിയമിതമായിരിക്കുന്ന പത്തംഗ സമിതിയുടെ നേതൃത്വത്തിൽ 77 വയസുള്ള ഒരു നേതാവാണ്. സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം അമ്പത്തേഴുകാരനുമാണ്! അതിലും പരിതാപകരമാണ് സമിതിയിൽ പ്രായം കൂടിയതോ കുറഞ്ഞതോ ആയ ഒരു സ്ത്രീ പോലും ഇല്ല എന്നത്. അത്തരമൊരു സമിതി പല മേഖലകളിൽനിന്നു സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിലെ ന്യായബോധത്തെക്കുറിച്ച് ആശങ്കയുണ്ട്. എന്നാൽ പാർട്ടിയിലെ സ്ത്രീകളുടെയും യുവാക്കളുടെയും മാനസികാവസ്ഥയും രാഷ്ട്രീയ സാഹചര്യവും ഹൈക്കമാൻഡിനെ അനുസരിക്കാൻ സമിതിയെ പ്രേരിപ്പിക്കുമെന്നു പ്രതീക്ഷിക്കാം. നിർദേശങ്ങളിൽനിന്ന് വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഹൈക്കമാൻഡ് നിയോഗിച്ച ടീം അംഗങ്ങളുടെ പരിശ്രമം.
തരൂരിന്റെ വരവ്
തീരുമാനമെടുക്കുന്ന സമിതിയിലേക്കു ശശി തരൂരിനെ കൊണ്ടുവന്നതിനും പൊതുജനങ്ങളുമായി സംവദിച്ച് തെരഞ്ഞെടുപ്പു പ്രകടനപത്രിക തയാറാക്കുന്നതിനുള്ള ഉത്തരവാദിത്വം ഏൽപ്പിച്ചതിനും പാർട്ടിയിലും മാധ്യമങ്ങളിലും മികച്ച സ്വീകാര്യതയാണു ലഭിച്ചത്. തരൂരിന് യുവജനങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യത ഉണ്ടെന്നും ജാതി, സാമുദായിക, പാർട്ടി തലങ്ങളിൽ പ്രതിസന്ധികൾ മറികടക്കാൻ കഴിയുമെന്നും തിരിച്ചറിഞ്ഞു. അദ്ദേഹം പ്രചാരണത്തിനിറങ്ങുന്നത് നല്ല സ്വാധീനം ചെലുത്തും.
അതുപോലെ, ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിഭവസമൃദ്ധി ഉണ്ടാകണമെന്നില്ല. തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്വം നൽകിയിട്ടുള്ള സമിതിയിലെചില അംഗങ്ങൾക്ക് ഫണ്ട് അടക്കമുള്ളവ ശേഖരിക്കാനുള്ള ശേഷിയുണ്ട്. ഇടതുമുന്നണി സ്ഥാനാർഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിരവധി കോൺഗ്രസ് സ്ഥാനാർഥികൾ പ്രചാരണസാമഗ്രികൾക്കുള്ള പണവും പ്രചാരണത്തിനുള്ള ആളുകളും ഇല്ലാതെ വിഷമിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ യുഡിഎഫിന് ഫലം മികച്ചതാകുമായിരുന്നു.
മുതിർന്ന നേതാക്കൾ
ഹൈക്കമാൻഡും മാറിയിരിക്കുന്നു. ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായും മത്സ്യത്തൊഴിലാളി സമൂഹവുമായും അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന നേതാവായ കെ.വി. തോമസിന്റെ കാര്യത്തിൽ അതു വ്യക്തമായി. പാർട്ടിയിൽ ഒതുക്കപ്പെട്ടതിനെത്തുടർന്ന് തോമസ് ഇടതുമുന്നണിയിലേക്ക് മാറിയേക്കാമെന്ന പ്രതീതിയുണ്ടായി. വാസ്തവത്തിൽ, സിപിഎം നേതാക്കൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന്റെ മതേതര നിലപാടുകൾക്കു നല്ല സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി അദ്ദേഹത്തോട് സംസാരിക്കുകയും പാർട്ടി വിടുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഇത്തരം നടപടികൾ തടയുന്നതിനാവശ്യമായ ഇടപെടലുകൾ നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് സമയം കണ്ടെത്തിയിരിക്കുന്നു. മുതിർന്ന നേതാക്കൾക്കു സംഘടനയിൽ ചുമതലകൾ നൽകി അവരിൽനിന്നു നേട്ടമുണ്ടാക്കുകയാണ് രാഷ്ട്രീയപാർട്ടികൾ ചെയ്യേണ്ടത്. മികച്ച രീതിയിൽ പരിഗണിക്കപ്പെട്ടിരുന്ന മറ്റു രണ്ട് നേതാക്കളായ പി.ജെ. കുര്യനും പി.സി. ചാക്കോയും നേരിടുന്ന അവഗണന തുടരുകയാണ്. യുവാക്കൾക്കു പ്രാധാന്യം നൽകുകയെന്നാൽ, ചെറുപ്പത്തിൽത്തന്നെ മികച്ച സംഭാവനകൾ നൽകിയ മുതിർന്ന നേതാക്കളെ ഉപേക്ഷിക്കുക എന്നല്ല അർഥമാക്കുന്നത്. എല്ലാറ്റിനുമുപരി, മാന്യമായി ഉൾക്കൊള്ളണമെന്നതു മാത്രമാണ് അവരുടെ ആവശ്യം. അല്ലാതെ അധികാരമോഹങ്ങളല്ല.
മുഖ്യം പ്രചാരണം
എന്നിരുന്നാലും, വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന വെല്ലുവിളി പ്രചാരണമാണ്. പ്രചാരണത്തിലെ അഗ്രഗണ്യന്മാരായ സിപിഎം നേതാക്കളെ സംബന്ധിച്ചിടത്തോളം ഗീബെൽസിനെ തന്റെ കോട്ടയിൽ തോൽപ്പിക്കാൻ കഴിവുള്ളവരാണവർ. എല്ലാ വെല്ലുവിളികളും ഒരു അവസരമാണ്, എല്ലാ പ്രതികൂല സാഹചര്യങ്ങളും ഒരു വെല്ലുവിളിയുമാണ്. അടുത്തിടെ ബജറ്റെന്ന പേരിൽ ഇടതുപക്ഷത്തിന്റെ കരട് തെരഞ്ഞെടുപ്പു പ്രകടനപത്രികയായി അവതരിപ്പിച്ച വോട്ട് ഓൺ അക്കൗണ്ടിന്റെ കാര്യം എടുക്കുക. സിഎജി റിപ്പോർട്ട് പോലും ഇടതുപക്ഷത്തിന്റെ വികസന അജൻഡയ്ക്കെതിരായ ഗൂഢാലോചനയായി അവതരിപ്പിച്ചു. ഇപ്പോൾ പെൻഷനുകളും ഭക്ഷ്യധാന്യ കിറ്റുകളും വീട്ടിൽ എത്തിക്കുന്നു, കൂടെ എൽഡിഎഫ് ഭരണത്തെക്കുറിച്ചുള്ള അനുകൂലമായ ചില അഭിപ്രായങ്ങളും. ആരോപണവിധേയമായ സാമ്പത്തിക ക്രമക്കേടുകൾ കുഴിച്ചുമൂടുന്നതിന്, നേട്ടങ്ങളും സൗകര്യങ്ങളും ചൂണ്ടിക്കാണിച്ച് കിഫ്ബിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുന്ന പ്രചാരണം പ്രതീക്ഷിക്കാം. വരും മാസങ്ങളിലെ പ്രചാരണ വേളയിൽ വസ്തുതകളുടെയും കെട്ടുകഥകളുടെയും ഒരു മഹാപ്രവാഹംതന്നെ പ്രതീക്ഷിക്കാം. ഇടതുപക്ഷ നേതാക്കളുടെ ആശയസമൃദ്ധിയുള്ള തലച്ചോറിന്റെ കഴിവ് അംഗീകരിക്കണം.
അതുമായി താരതമ്യം ചെയ്താൽ യുഡിഎഫ് ഒന്നുമല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല, അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും ആരോപിക്കപ്പെടുന്ന നിരവധി കാര്യങ്ങൾ തുറന്നുകാട്ടി. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ ഒരു അന്വേഷണാത്മക പത്രപ്രവർത്തകനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. നിരവധി സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. എന്നാൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് ഇതു പ്രയോജനപ്പെടുത്താനോ ശരിയായി ഉപയോഗിക്കാനോ കഴിഞ്ഞില്ല.
പ്രചാരണം ശരിയായി സംഘടിപ്പിച്ചിട്ടില്ലെങ്കിൽ ഹൈക്കമാൻഡ് എന്തുതന്നെ ചെയ്താലും അതിന്റെ ഫലം പ്രതികൂലമായിരിക്കും. രാഹുലും പ്രിയങ്കയും കേരള പ്രചാരണത്തിന്റെ ഭാഗമാകുമെന്നതാണ് യുഡിഎഫിന്റെ ഒരു നല്ല വാർത്ത. അവർക്ക് തീർച്ചയായും ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയും. എന്നാൽ, അവർക്ക് കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുന്നതും പ്രധാനമാണ്. സാന്ദർഭികമായി രാഹുലിൽനിന്ന് അമ്പരപ്പിക്കുന്ന പ്രസ്താവനകൾ ഉണ്ടാകാം. മുമ്പൊക്കെ ചെയ്തിട്ടുള്ളതുപോലെ, പ്രചാരണത്തിനിടയ്ക്ക് കേരളത്തിലെ ഏപ്രിൽ-മേയ് ചൂടിൽനിന്നു രക്ഷപ്പെടാൻ രാഹുൽ സിംലയിലേക്കോ യൂറോപ്പിലേക്കോ അവധിക്കാല യാത്ര നടത്തുകയാണെങ്കിൽ ഫലം വിപരീതമാകും.
ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും ഇല്ല
ഇതിലൊക്കെ പ്രധാനം, അതിമോഹമുള്ള നമ്മുടെ കേരള നേതാക്കൾക്ക് കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുക എന്ന ലക്ഷ്യം മുറുകെപ്പിടിക്കാൻ കഴിയുമോ? അതോ, അവരുടെ വ്യക്തിപരമായ അഭിലാഷങ്ങൾക്കായിരിക്കുമോ അവരുടെ അജൻഡയിൽ ഒന്നാം സ്ഥാനം ലഭിക്കുക? ആർക്കും ഉറപ്പിച്ചുപറയാനാവില്ല. പാർട്ടിയുടെ സ്ഥിതി അത്തരമൊരു ചിന്തയ്ക്ക് അവസരം നൽകുന്നില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വിജയം അസ്തിത്വപരമായ പ്രശ്നമാണ്. അവർക്കു പോരാടാനുള്ള എല്ലാ വിഭവങ്ങളും ഉണ്ട്, അത് അവർക്ക് അല്പം മുൻതൂക്കം നൽകുന്നു.
അതേ, കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സ്ഥിതി, ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും ഇല്ല എന്നതാണ്. അവർക്കിത് ലാസ്റ്റ് ബസാണ്. ഈ യാഥാർഥ്യം കോൺഗ്രസ് ഹൈക്കമാൻഡ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് അംഗങ്ങളാണ്, അതിലും കൂടുതൽ നേതാക്കളാണ്, അനുസരിക്കേണ്ടത്. സ്വയം ആപത്ത് വരുത്തിവയ്ക്കാനാണെങ്കിൽ അവഗണിക്കാം.
ബിജെപിയും രംഗത്തുണ്ട്. സജീവവുമാണ്. എന്നാൽ അധികാരം പ്രതീക്ഷിക്കുന്നില്ല. നിയമസഭയിൽ മാന്യമായ സാന്നിധ്യം മാത്രം. എന്നിട്ടും യുഡിഎഫിനും എൽഡിഎഫിനും ഒരു വേവലാതി. ആരുടെ വോട്ടായിരിക്കും കാവിപ്പട റാഞ്ചുകയെന്ന് പ്രവചിക്കാൻ കഴിയില്ല. പാർട്ടികൾ തമ്മിലുള്ള രഹസ്യ നീക്കുപോക്കുകൾ എങ്ങനെയായിരിക്കുമെന്നും.