Tuesday, January 26, 2021 12:14 AM IST
ഇന്ത്യ തനതു ഭരണഘടനയും ഭരണക്രമവുമുള്ള സ്വതന്ത്ര പരമാധികാര ജനാധിപത്യ രാഷ്ട്രമായതിന്റെ 71-ാം വാർഷിക ദിനം ഇന്ന് ആഘോഷിക്കുകയാണല്ലോ. കൈവരിച്ച സൈനികശക്തിയുടെയും ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളുടേയും മികവ് നമ്മളിന്നു ലോകത്തിനു കാണിച്ചുകൊടുക്കും. നാടിന്റെ തനത് കലകളുടെയും സംസ്കാരിക വൈവിധ്യങ്ങളുടെയും പ്രദർശനം ഏതൊരു ഭാരതീയന്റേയും കണ്ണിനും കാതിനും കുളിർമ പകരും. കാഴ്ചകളുടെ വിസ്മയം തീർക്കുന്ന പ്രദർശനങ്ങളും പരേഡുകളുമാണു രാജ്യമെങ്ങും നടക്കുന്നത്.
ഭരണഘടന തയാറാക്കിയതിൽ മുഖ്യ പങ്കുവഹിച്ച ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനയുടെ അവസാന കരട് അവതരിപ്പിച്ചുകൊണ്ടു ഭരണഘടനാ അസംബ്ലിയിൽ നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്. ‘1950 ജനുവരി 26 മുതൽ വൈരുധ്യങ്ങളുടെ ഒരു പുതിയ ലോകത്തു നമ്മൾ പ്രവേശിക്കും. വോട്ടിന്റെ കാര്യത്തിൽ എല്ലാവരും സമന്മാരാകും. എന്നാൽ, സാമൂഹിക സാന്പത്തിക മേഖലയിൽ അസമത്വം നിലനിൽക്കും. രാഷ്ട്രീയ പ്രക്രിയയിൽ ഒരാൾക്ക് ഒരു വോട്ട് - ഒരേ മൂല്യം നടപ്പിലാകുമെങ്കിലും നമ്മുടെ നിലവിലുള്ള സാമൂഹിക- സാന്പത്തിക ഘടന കാരണം ജീവിതത്തിന്റെ മറ്റെല്ലായിടങ്ങളിലും അതു സാധ്യമാകാതെ വരും.’
വില്ലേജ് റിപ്പബ്ലിക്കുകൾ
ഭരണഘടന നിലവിൽ വന്നിട്ട് 70 വർഷം പിന്നിട്ടെങ്കിലും ഗാന്ധിജി വിഭാവന ചെയ്ത, ആരും കഷ്ടപ്പെടാത്ത, പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന, വരിയിൽ അവസാനം നിൽക്കുന്നവനു പ്രഥമ പരിഗണന നൽകുന്ന, ബഹുസ്വരതയുടെ ഒരു ഉദ്യാനമായി ഭാരതത്തെ പരിണമിപ്പിക്കുന്നതിൽ ഭരണകൂടങ്ങൾ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്നുള്ളത് അന്വേഷിക്കുന്നതും വിലയിരുത്തുന്നതും സംഗതമാണ്. ഗ്രാമകേന്ദ്രീകൃതമായ വില്ലേജ് റിപ്പബ്ലിക്കുകളായി ഭാരതത്തെ പുനർനിർമിക്കണമെന്നുള്ള കാഴ്ചപ്പാടാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. എന്നാൽ, അധികാരത്തിൽ എത്തിയവർ അതു വിസ്മരിച്ചു.
ബ്രിട്ടനിലെ രാഷ്ട്രീയ- സാമൂഹിക- സംസ്കാരിക അനുഭവങ്ങളുടെ സമൂർത്ത സാഹചര്യത്തിൽ വികസിപ്പിച്ചെടുത്ത വെസ്റ്റ് മിനിസ്റ്റർ മാതൃകയിലുള്ള പാർലമെന്ററി സന്പ്രദായമാണല്ലോ ഭാരതം. ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചത്. ഇതിൽ കക്ഷിരാഷ്ട്രീയത്തിനും തെരഞ്ഞെടുപ്പുകൾക്കും നിർണായക സ്ഥാനമാണുള്ളത്. ഗ്രാമങ്ങൾ ദരിദ്രമാകുകയും പട്ടണങ്ങളിൽ എല്ലാം കേന്ദ്രീകരിക്കുകയും ചെയ്യുന്ന അവസ്ഥ ഇവിടെയുമുണ്ടായി. പട്ടണങ്ങളിലേക്കുള്ള പലായനം ഗ്രാമീണ ജീവിതത്തേയും സംസ്കൃതിയേയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ പരമാധികാരം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവയെ പരിപോഷിപ്പിക്കുകയും ബലപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കു മാത്രമായി.
ജനാധിപത്യത്തെയും ജനാധികാരത്തെയും നമ്മുടെ നാട്ടിൽ ധന- മാധ്യമ - ജാതി - മത ശക്തികൾ ചേർന്നു ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ജനഹിതവും ജനപക്ഷ രാഷ്ട്രീയവും നിരന്തരം അട്ടിമറിക്കപ്പെടുന്നു. രാഷ്ട്രീയ നേതാക്കളും പാർട്ടികളും വലിയ വിശ്വാസത്തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. നേതാക്കന്മാരുടെ താൽപര്യം പാർട്ടി താൽപര്യമായും പാർട്ടി താൽപര്യം രാജ്യതാൽപര്യമായും വ്യാഖ്യാനിക്കപ്പെടുന്നു. ചെറുത്തുനിൽക്കാനും പ്രതിരോധിക്കാനും പ്രാപ്തിയില്ലാത്ത സാദാ ജനം സ്വന്തം ജന്മത്തെ പഴിചാരി കഴിഞ്ഞുകൂടുന്നു.
അധികാര രാഷ്ട്രീയം
കഴിഞ്ഞ 70 വർഷത്തെ പാർലമെന്ററി വ്യവഹാരം കൊണ്ട് ഇന്ത്യൻ ജനാധിപത്യവും ജനങ്ങളും എത്രകണ്ടു ശക്തീകരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് ഓരോ രാഷ്ട്രീയ ദശാസന്ധിയിലും നമ്മൾ പരിശോധിക്കേണ്ടത്. ജനപ്രതിനിധികളായി നിയമനിർമാണ സഭകളിൽ എത്തുന്നവർ സഭയ്ക്കകത്തും പുറത്തും നടത്തുന്ന പ്രവർത്തനങ്ങൾ വിശകലന വിധേയമാക്കേണ്ടതാണ്. രാഷ്ട്രീയ കക്ഷികൾ വോട്ടുകൾ നേടുന്നതിനും അധികാരത്തിൽ എത്തുന്നതിനും വേണ്ടി സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും എല്ലാം വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ്.
ഇന്നത്തെ രാഷ്ട്രീയ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളും വിലയിരുത്തുന്പോൾ അവയുടെ അന്തസാരശൂന്യതയും നിലവാരത്തകർച്ചയും മാത്രമല്ല, അതിനപ്പുറം അവയിൽക്കൂടി പ്രസരിപ്പിക്കുന്ന തെറ്റായതും അപകടസാധ്യതയുള്ളതുമായ സന്ദേശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. എങ്ങനെയും ജയിക്കുക, അധികാരത്തിൽ എത്തുക, അവിടെ എന്തുമാർഗവും ഉപയോഗിച്ചു തുടരുക തുടങ്ങി അജൻഡകളാണ് മിക്ക രാഷ്ട്രീയ പാർട്ടികളും നേതാക്കളും സ്വീകരിച്ചു കാണുന്നത്. ഓരോ തെരഞ്ഞെടുപ്പിലും നൽകുന്ന വാഗ്ദാനങ്ങളുടെ ശവപ്പറന്പിൽ നിന്നുകൊണ്ട് പുതിയ വാഗ്ദാനങ്ങൾ നൽകുന്നതിൽ അവർക്ക് ഒരു മടിയുമില്ല.
പണാധിപത്യം
ഇന്ത്യയുടെ സമുന്നതമായ രാഷ്ട്രീയ പദവിയുടെ കിരീടം കുടികൊള്ളുന്നത് ഡൽഹിയിലല്ല, മറിച്ച് മുംബൈയിലെ വ്യവസായ പ്രമുഖരുടെ പണപ്പെട്ടിയിലാണെന്നു പറയപ്പെടുന്നു. രാഷ്ട്രീയവും മൂലധനവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമായ രണ്ടു പ്രവണതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. രാഷ്ട്രീയം സാമൂഹിക മാറ്റത്തിന്റെ ഉപാധിയല്ലാതാവുകയും അത് കേവലം വരേണ്യ വർഗത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന മാർഗമായി തരംതാഴുകയും ചെയ്തിരിക്കുന്നു. ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഇടം വിപണിയുടെ സാന്പത്തിക ഇടമായി പരിവർത്തനപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും ശതകോടീശ്വരന്മാർ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ സംജാതമായിരിക്കുന്നു.
രാഷ്ട്രീയം ഇന്ന് സ്ഥാനമാനങ്ങളും ധനവും നേടാനുള്ള മാർഗമായാണ് അതിൽ പ്രവർത്തിക്കുന്ന മിക്കവരും ഉപയോഗിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാർ ഒരു പുതിയ സന്പന്നവർഗമായി രൂപാന്തരപ്പെട്ടിരിക്കുന്നു. അവരിൽ പലരും അവിഹിതമായി നേടിയ വന്പിച്ച സ്വകാര്യ സന്പാദ്യങ്ങളും ബിനാമി ബിസിനസുകളും ഉണ്ടെന്നത് വെളിപ്പെട്ടുകഴിഞ്ഞ സത്യമാണ്. രാഷ്ട്രീയത്തിൽ പണത്തിന്റെയും വർഗീയതയുടെയും സ്വാധീനം വർധിച്ചുവരുന്നു. രാഷ്ട്രീയത്തിൽ ക്രിമിനലുകളുടെ ഇടപെടലുകൾ വ്യാപകമാകുന്നു. പാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങളിൽ ക്രിമിനൽ കേസിൽ പ്രതികളായിട്ടുള്ളവർ നിരവധി പേരുണ്ട്.
മൂല്യാധിഷ്ഠിത രാഷ്ട്രീയം
ഒരു രാജ്യത്തിന്റെ ജനാധിപത്യ ക്രമത്തിൽ ഗുണപരമായ വളർച്ചയും തളർച്ചയും തകർച്ചയും അവിടങ്ങളിലെ രാഷ്ട്രീയ കക്ഷികളുടെ രാഷ്ട്രീയ ധാർമികതയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അധികാര രാഷ്ട്രീയം തത്വാധിഷ്ഠിതം അഥവാ മൂല്യാധിഷ്ഠിതമായെങ്കിൽ മാത്രമേ രാജ്യത്തെ ജനാധിപത്യവും അതുവഴി ജീവിതത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുകയുള്ളൂ. സ്വതന്ത്രമായ ജനാധിപത്യ സമൂഹത്തിൽ ഓരോ പൗരനും രാഷ്ട്രീയകാര്യങ്ങളിൽ തൽപരനായിരിക്കണമെന്ന് സഹസ്രാബ്ദങ്ങൾക്കപ്പുറം ആഥൻസിലെ ജനങ്ങളോടെ പെരിക്ലിസ് നടത്തിയ ഉദ്ബോധനത്തിന് ഇന്നും പ്രസക്തിയുണ്ട്.
ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന നേതൃത്വത്തെയാണു ലഭിക്കുന്നത്. മുൻഗണന തെറ്റിച്ച് മുന്നിൽക്കയറി തൻകാര്യം ഏതുവിധവും നേടിയെടുക്കണമെന്ന് വാശിയുള്ള ജനങ്ങൾ ആദർശനിഷ്ഠയുള്ള നേതാക്കളെ ആഗ്രഹിക്കുന്നില്ല. അഴിമതിക്കെതിരേ വാചാലരാകുന്നവർ തന്നെ അഴിമതിയിലൂടെ കാര്യം സാധിക്കുന്നവരാണ്. അയൽക്കാരൻ അവർക്ക് അവകാശപ്പെട്ടത് ആദ്യം എടുക്കട്ടെ എന്ന് ഓരോരുത്തരും ചിന്തിക്കുന്പോൾ മാത്രമേ നീതിപൂർവമായ സമൂഹം പിറക്കുകയുള്ളൂ. നീതിബോധമുള്ള സമൂഹത്തിൽ മാത്രമാണ് ആദർശനിഷ്ഠയുള്ള നേതാക്കൾക്ക് സ്ഥാനം.
അക്രമ രാഷ്ട്രീയം
സമൂഹഗാത്രത്തിന്റെ ശിരസാണ് രാഷ്ട്രീയം. അവിടെ ബാധിക്കുന്ന ഏതു രോഗവും സമൂഹമാകെ പടർന്നുപിടിച്ചേക്കും. രാഷ്ട്രീയ ബോധവും ജനാധിപത്യ വീക്ഷണവും ഏതു പൗരനും അനിവാര്യം തന്നെ. എന്നാൽ തൊട്ടതിലൊക്കെ രാഷ്ട്രീയം കാണുന്ന മനസും അതിന്റെ പേരിൽ ഏത് കാഠിന്യവും കാടത്തവും ചെയ്യാൻ പ്രേരിപ്പിക്കുന്ന ചിന്തയും ആർക്കും ഭൂഷണമല്ല. സ്നേഹത്തിന്റെയും കാൽപ്പനികതയുടെയും ആർദ്രത സ്പർശിക്കാത്ത രാഷ്ട്രീയം ഊഷരതയ്ക്കും രൂക്ഷതയ്ക്കും മാത്രമല്ല ക്രൂരതയ്ക്കും ജന്മം നൽകുന്നു. താനും തന്റെ പാർട്ടിയും തന്റെ നേതാവും എന്നുവരുന്ന സങ്കുചിതവും സ്വാർഥവുമായ മനസ് സമൂഹത്തെ തന്നെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ചിരട്ടയിലെ വെള്ളം ഉറുന്പിന് സമുദ്രം എന്ന അവസ്ഥ രാഷ്ട്രീയ കക്ഷികൾക്ക് സംഭവിച്ചു കൂടാത്തതാണ്.
ഉപഭോഗ രാഷ്ട്രീയം
നഗരകേന്ദ്രീകൃതവും ഉപഭോഗ -ലാഭ കേന്ദ്രീകൃതവുമായ വികസന സംസ്കാരത്തിന്റെ ഇരകളായി ജനങ്ങളെ മാറ്റിയതിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള പങ്ക് വലുതാണ്. കേവലം കൊടിയുടെ നിറത്തിലും പേരിലും മാത്രമേ കക്ഷികൾ തമ്മിൽ വ്യത്യാസമുള്ളൂ. ചാണക്യസൂത്രങ്ങളും മാക് വെല്ലിയൻ സിദ്ധാന്തങ്ങളുമല്ല ഇന്ത്യയെപ്പോലെയുള്ള രാഷ്ട്രത്തിന് അനിവാര്യമായിട്ടുള്ളത്. പഴയകാലത്തുനിന്നും പുതിയ കാലത്തുനിന്നുമായി രണ്ട് മഹാത്മാക്കളെ മാതൃകയാക്കി അവർ ചൊരിഞ്ഞ പ്രകാശത്തിൽ സമകാലിക രാഷ്ട്രീയത്തെ സ്ഫുടം ചെയ്ത് എടുക്കേണ്ടിയിരിക്കുന്നു. അശോക ചക്രവർത്തിയും മഹാത്മാഗാന്ധിയുമാണ് ആ രാഷ്ട്രീയ തേജസികൾ. കലിംഗയുദ്ധത്തിനുശേഷം അശോകൻ സ്വീകരിച്ച നടപടികളും അഹിംസാസിദ്ധാന്തത്തിൽ ഊന്നി തന്റെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഗാന്ധിജിയുടെ തത്വങ്ങളും കർമങ്ങളും ഇന്ന് കൂടുതൽ പ്രസക്തമാകുകയാണ്.
രാഷ്ട്രീയ അധികാരത്തെ ആത്മീയവത്കരിക്കുകയും തദ്വാരാ മാനവവത്കരിക്കുകയുമായിരുന്നു അശോക ചക്രവർത്തി. അദ്ദേഹം വിളംബരം ചെയ്ത സ്നേഹത്തിന്റെയും ശാന്തിയുടെയും സന്ദേശം രാജ്യാതിർത്തികൾക്കു പുറത്തേക്ക് വ്യാപിച്ചു. ഗാന്ധിജി അഹിംസയും ധാർമികതയും ത്യാഗവും സേവനവും ശാന്തിയും രാഷ്ട്രീയത്തിന്റെ മുഖമുദ്രകളാക്കി.
ത്യാഗത്തിന്റെ രാഷ്ട്രീയം
രാഷ്ട്രീയത്തിന്റെ ഗാന്ധിയൻ ആത്മാവിനെയാണ് ഇന്നു സാക്ഷാത്കരിക്കേണ്ടത്. ജീവനെ ആദരിക്കുന്നതിലും വൈവിധ്യത്തെ സ്വീകരിക്കുന്നതിലും അധിഷ്ഠിതമാണ് ഗാന്ധിയൻ രാഷ്ട്രീയം. രാഷ്ട്രീയം ജനങ്ങൾക്കു ചുറ്റും വട്ടമുട്ടു പറക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. എല്ലാറ്റിനെയും, അധികാരം മുതൽ വസ്ത്രം വരെ, അദ്ദേഹം ത്യജിച്ചു. സഹിക്കുന്നതും ത്യജിക്കുന്നതും സാധാരണക്കാർക്ക് ഒപ്പം നിൽക്കുന്നതുമാണ് രാഷ്ട്രീയത്തിലെ ആത്മീയത എന്നാണ് സ്വന്തം ഉദാഹരണത്തിലൂടെ അദ്ദേഹം തെളിയിച്ചത്. സാധാരണക്കാരുടെ ഭ്രമണപഥമായ ഗ്രാമത്തെ അധികാരത്തിന്റെ കേന്ദ്രബിന്ദുവാക്കുകയും ചെയ്തു.
ഡോ. ജോസ് മാത്യു