Monday, May 17, 2021 1:21 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കേരളത്തിന് 73,38,806 ഡോസ് വാക്സിൻ ലഭിച്ചു. നാം 74,26,164 ഡോസ് വിതരണം ചെയ്തു. ഓരോ കുപ്പികളിലും പാഴായിപ്പോയേക്കാവുന്ന അളവുകൾ കണക്കാക്കി നൽകിയിരുന്ന അധിക ഡോസുകൾ പോലും നാം ഉപയോഗിച്ചു. നമ്മുടെ ആരോഗ്യ പ്രവർത്തകർ, പ്രത്യേകിച്ച് നഴ്സുമാർ വളരെ കാര്യക്ഷമതയുള്ളവരും ഹൃദയംഗമമായ അഭിനന്ദനത്തിന് അർഹരുമാണ്- മേയ് അഞ്ചിന് ട്വീറ്റിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചതാണിത്. മുഖ്യമന്ത്രിയുടെ ട്വീറ്റിനോട് പ്രതികരിച്ച പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു: "വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നതിന് നമ്മുടെ ആരോഗ്യ പ്രവർത്തകരും നഴ്സുമാരും മാതൃക കാണിക്കുന്നതു കാണാൻ സന്തോഷമുണ്ട്. കോവിഡ് 19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നത് പ്രധാനമാണ്.'
പ്രധാനമന്ത്രി കേരളത്തിലെ നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രത്യേകം പരാമർശിച്ചിരുന്നെങ്കിൽ അവരുടെ സംഭാവനകൾക്ക് അത് അർഹിക്കുന്ന പ്രശംസയായേനെ. കേരള മുഖ്യമന്ത്രിയുടെ ട്വീറ്റിനോടാണ് പ്രധാനമന്ത്രി പ്രതികരിച്ചിരിക്കുന്നത് എന്നതിനാൽ കേരള നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയുമാണ് പരാമർശിച്ചത് എന്നു വ്യക്തം. എന്നിരുന്നാലും, കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രത്യേക പരാമർശം അവരെ കൂടുതൽ സന്തോഷിപ്പിക്കുമായിരുന്നു. എല്ലാത്തിനുമുപരി, നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും അമൂല്യമായ കൈമുതലാണ് പ്രധാനമന്ത്രിയുടെ പ്രശംസ. ആഴ്ചകൾക്കുള്ളിൽ മറ്റു ചില സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കുന്നതു കുറച്ചു. എന്തായാലും പ്രധാനമന്ത്രിയുടെ അഭിനന്ദനം അഭിമാനകരമാണ്.
കേരളത്തിന്റെ മാതൃക
ഈ പ്രത്യേക സാഹചര്യത്തിൽ പാഴായ കോവിഡ് വാക്സിന്റെ കണക്കുകൾ സംബന്ധിച്ച് ഒറ്റനോട്ടത്തിൽത്തന്നെ കേരള നഴ്സുമാർ എത്ര വിവേകപൂർവം വാക്സിൻ ഉപയോഗിച്ചുവെന്ന് വ്യക്തമാകും. വാക്സിനേഷൻ പ്രോഗ്രാമുകളിൽ കുറച്ചു ഡോസുകൾ പാഴാകുന്നത് സാധാരണമാണെന്ന് തുടക്കത്തിൽ തന്നെ പരാമർശിക്കണം. എന്നാൽ പാഴാക്കൽ കുറയ്ക്കുന്നതിന് ആത്മാർഥമായ ശ്രമങ്ങൾ നടത്തണം, പ്രത്യേകിച്ചും ആവശ്യാനുസരണം വാക്സിൻ കിട്ടാൻ പ്രയാസമുള്ളപ്പോൾ. ഏപ്രിൽ 13ന് റെയ്സിന ഡയലോഗിൽ പ്രസംഗിക്കവേ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതുപോലെ വസുധൈവ കുടുംബകത്തിന്റെ ഭാഗമായി ഇന്ത്യ 92 രാജ്യങ്ങളിലേക്ക് വാക്സിനുകൾ കയറ്റുമതി ചെയ്തു.
ശരിയായ മാനേജ്മെന്റിലൂടെ വാക്സിൻ പാഴാകാവുന്ന എല്ലാ സ്രോതസുകളും കൃത്യമായി തടഞ്ഞതുവഴിയാണ് കേരളത്തിന് ഇത്രയധികം ഡോസ് കൂടുതൽ ഉപയോഗിക്കാൻ കഴിഞ്ഞത്. വിവിധ ഇടങ്ങളിലേക്ക് എത്തിക്കുന്നതിനിടെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും ട്രാൻസ്പോർട്ടേഷനിൽ ആവശ്യമായ താപനിലയിൽ വാക്സിൻ സൂക്ഷിക്കാത്തതുമാണ് പാഴാകാനുള്ള പ്രധാന കാരണങ്ങൾ. അതുപോലെ, വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൂക്ഷിക്കുമ്പോൾ, നിർദേശിച്ച താപനില നിലനിർത്തുന്നതിനു ശ്രദ്ധചെലുത്തേണ്ടതുണ്ട്. മറ്റൊരു പ്രധാന ഘട്ടം കാലഹരണപ്പെടുന്ന തീയതിക്കു മുമ്പായി ഓരോ കുപ്പി വാക്സിനുംപൂർണമായി ഉപയോഗിക്കുക എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാലഹരണപ്പെടുന്ന തീയതികളോട് അടുക്കുന്ന വാക്സിൻ ആദ്യം ഉപയോഗിക്കേണ്ടതുണ്ട്.
വാക്സിനേഷൻ എടുക്കുന്ന ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കുപ്പികൾ തുറക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. ഒരിക്കൽ തുറന്ന ഒരു കുപ്പിയിലെ വാക്സിൻ നാലു മണിക്കൂറിനുള്ളിൽ ഉപയോഗിക്കേണ്ടതുണ്ട്. ഒരു കുപ്പിയിൽനിന്നു സാധാരണയായി 10 പേർക്കാണ് കുത്തിവയ്പ് നൽകേണ്ടത്. എന്നാൽ ഇതിൽ 11 ഡോസുകൾ ഉണ്ടായിരിക്കും. പാഴായിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് പത്തു ശതമാനം അധികം നിറയ്ക്കുന്നത്. വിവേകപൂർണമായ മാനേജ്മെന്റ് വഴി, ഒരു കുപ്പികൊണ്ട്11 പേർക്ക് വാക്സിനേഷൻ നൽകാൻ കഴിയും. കേരളത്തിന്റെ ഈ കാര്യക്ഷമമായ മാനേജ്മെന്റാണ് പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളെ ഒരു ലക്ഷത്തോളം അധിക ഡോസുകളുടെ കുത്തിവയ്പ് നടത്താൻ സഹായിച്ചത്. പ്രതിരോധ കുത്തിവയ്പ് തുടരുമ്പോൾ, കണക്കുകൾ മാറുന്നു. ഈ കണക്കുകൾ മേയ് 11 വരെയുള്ള വാക്സിനേഷനുകളുമായി ബന്ധപ്പെട്ടതാണ്.
പാഴാക്കൽ 10 ശതമാനത്തിലും കുറയ്ക്കുന്നതുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ ആവശ്യകതയുടെ ഒരംശംപോലും ആകില്ലായിരിക്കാം. അതും കോവിഡ്-19 വളരെ വേഗത്തിൽ വ്യാപിക്കുകയും രാജ്യത്തെ ഗ്രാമങ്ങളിലേക്കു പടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ. നാം ഇതിനകം 20 കോടിയിലധികം പേർക്ക് വാക്സിനേഷൻ നടത്തിയിട്ടുണ്ട്. പാഴായിപ്പോയേക്കാവുന്ന പത്ത് ശതമാനം നഷ്ടപ്പെടുത്താതെ കൈകാര്യം ചെയ്യുകയാണെങ്കിൽ, ഏകദേശം രണ്ട് കോടി അധിക പൗരന്മാർക്ക് പ്രയോജനം ലഭിക്കും. ഇത് ഒരു ചെറിയ സംഖ്യയല്ല!
കൂടുതൽ വാക്സിനുകൾ
രാജ്യത്തു നിലവിലുള്ള വാക്സിൻ ഉത്പാദന നിരക്കനുസരിച്ച്, മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകാൻ ഒരു വർഷത്തിലധികം എടുത്തേക്കുമെന്നാണ് ചില വിദഗ്ധരുടെ കണക്കുകൂട്ടൽ. ഭാഗ്യവശാൽ, ഡിആർഡിഒ ഒരു വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് ഉത്പാദനത്തിനായി ഒരുങ്ങുന്നു. വാക്സിനുകൾ വികസിപ്പിക്കാൻ മറ്റുള്ളവരും ശ്രമിക്കുന്നുണ്ടെന്നതാണ് മറ്റൊരു നല്ല വാർത്ത. വാക്സിനുകൾ, ഓക്സിജൻ, മറ്റ് അനുബന്ധ സാമഗ്രികൾ, വെന്റിലേറ്ററുകൾ, ഗതാഗതത്തിനുള്ള വാഹനങ്ങൾ തുടങ്ങിയവയെല്ലാം ചെറുതല്ലാത്ത തോതിൽ അന്താരാഷ്ട്ര സഹായമായി എത്തിക്കൊണ്ടിരിക്കുന്നു.
മുമ്പ് പ്രളയവും വൈറസ് വ്യാപനവുംപോലുള്ള പ്രകൃതിദുരന്തങ്ങളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അന്താരാഷ്ട്ര സഹായം എത്തിയപ്പോൾ സ്വീകരിക്കാൻ വിസമ്മതിച്ച കേന്ദ്ര സർക്കാർ ഇപ്പോൾ അത്തരം അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്. കേരളത്തിന് കാര്യമായ സഹായ വാഗ്ദാനം കിട്ടിയിരുന്നുവെങ്കിലും അതു പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ഇത്തവണ കേന്ദ്രം മികച്ച വിവേകം പ്രകടിപ്പിച്ചതിൽ സന്തോഷമുണ്ട്.
വേണ്ടത് ഒറ്റ ലക്ഷ്യം
ഈ മാരകമായ വൈറസിനെ പ്രതിരോധിക്കാൻ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഉടനടി വേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ്. ചുരുക്കത്തിൽ: ഈ വെല്ലുവിളിയെ നേരിടാൻ എൻഡിഎയും പ്രതിപക്ഷവും ഒത്തുചേരണം. ഈ ചുമതലയിൽ എൻഡിഎയുടെ നേതൃത്വത്തിന് കടുത്ത ഉത്തരവാദിത്വമുണ്ടെന്നതു കൂട്ടിച്ചേർക്കേണ്ടതില്ല. അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ രൂക്ഷമായ പ്രചാരണത്തിന്റെ ഫലമായി ജാതി, സാമുദായിക, പ്രാദേശിക അടിസ്ഥാനത്തിൽ സമൂഹത്തിൽ വലിയ ഭിന്നതയുണ്ടായി. പ്രശ്നങ്ങൾ, നയങ്ങൾ, പരിപാടികൾ മുതലായവയുടെ അടിസ്ഥാനത്തിൽ നടന്ന തെരഞ്ഞെടുപ്പുകാലം കഴിഞ്ഞു. 1947 ലും തുടർന്നുള്ള പതിറ്റാണ്ടിലും ജവഹർലാൽ നെഹ്റു എടുത്ത തീരുമാനങ്ങളെക്കുറിച്ച് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതിൽ എന്താണ് അർഥം? എന്തുകൊണ്ടാണ് നരേന്ദ്ര മോദിയുടെ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിൽ എൻഡിഎയ്ക്ക് പോരാടാൻ കഴിയാത്തത്? എന്തിനാണ് പോരാട്ടം മന്ദിർ, മസ്ജിദ് തുടങ്ങിയ വിഭജന വിഷയങ്ങളിലൊതുക്കുന്നത്?
പ്രതിപക്ഷവും തങ്ങളുടെ നയങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്തണം. എൻഡിഎ നിരവധി തെറ്റുകൾ വരുത്തിയെന്നതിന് ഒരു തർക്കവുമില്ല. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് കുറച്ച് ചർച്ചകൾ വേണ്ടിയിരുന്നു. ആർഎസ്എസ് പോലും ചിലത് ചൂണ്ടിക്കാണിക്കുന്നു.
കൊടുക്കൽ വാങ്ങലുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ വീക്ഷണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമവായത്തിൽ തീരുമാനങ്ങളെടുക്കുന്നതിനെക്കുറിച്ച് എല്ലാവരും പുനർവിചിന്തനം നടത്തേണ്ട സമയമായി. എല്ലാ തീരുമാനങ്ങളും ഉരുക്കുമുഷ്ടികൾക്കൊണ്ട് നടപ്പാക്കാതിരിക്കുന്നതിനും അന്ധമായി എതിർക്കപ്പെടാതിരിക്കുന്നതിനും കേന്ദ്ര സർക്കാർ ഇപ്പോൾ എല്ലാ മുതിർന്ന പ്രതിപക്ഷ നേതാക്കളുമായി ചർച്ച ചെയ്യണം. പരസ്പരം ശത്രുക്കളായി പരിഗണിക്കുന്ന മനോഭാവം അവസാനിപ്പിക്കുന്നത് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാഹചര്യമൊരുക്കും. ഇപ്പോഴത്തെ അരക്ഷിതാവസ്ഥയും വിദ്വേഷവും തുടരുന്നത് ദുരിതാശ്വാസ നടപടികളെ പ്രതികൂലമായി ബാധിച്ചേക്കാം. കോവിഡിനെതിരായ യുദ്ധത്തിൽ വിജയിക്കാൻ ഗ്രാമതലം മുതൽ മുകളിലേക്ക് വ്യത്യസ്തമായ ഒരു സംസ്കാരം ആവശ്യമാണ്.
കോവിഡിനെ രാജ്യത്തിന്റെ ഏക ശത്രുവായി കണക്കാക്കുന്നത് പകർച്ചവ്യാധിയെ ഐക്യത്തോടെ നേരിടാൻ സഹായിക്കും. മഹാമാരി രാഷ്ട്രീയക്കാർക്കിടയിൽ ഒരു പുതിയ സംസ്കാരം കൊണ്ടുവരട്ടെ.