Monday, November 15, 2021 1:46 AM IST
2021 നവംബറിലെ ആദ്യ ശനിയാഴ്ച അഭൂതപൂർവമായ ഒരു സംഭവം നടന്നു. മുല്ലപ്പെരിയാറിലെ ബേബി അണക്കെട്ട് ബലപ്പെടുത്തുന്നതിനായി 15 മരങ്ങൾ മുറിക്കാൻ കേരള വനംവകുപ്പ് അനുമതി നൽകിയതിനു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനെ നന്ദി അറിയിച്ചു. ഏറെക്കാലമായി തമിഴ്നാട് പദ്ധതിയിട്ടിരുന്ന കാര്യമായിരുന്നു ഇത്. എന്നാൽ ഇത്തരമൊരു തീരുമാനം എടുക്കുന്ന കാര്യം കേരള സർക്കാരിൽ ആരും പിണറായിയെ അറിയിച്ചിരുന്നില്ല! ഈ തീരുമാനം അറിയിക്കുന്ന ഒരു ഫയൽപോലും കേരള മുഖ്യമന്ത്രിയെ കാണിച്ചില്ല. ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായതിനാൽ കേരളം ഈ തീരുമാനത്തെ എതിർത്തിരുന്നതാണ്.
ദേഷ്യപ്പെടുന്ന സ്വഭാവത്തിനു പേരുകേട്ട പിണറായി എങ്ങനെയാണ് പ്രതികരിച്ചതെന്ന് ആർക്കും അറിയില്ല. പിണറായി ഈ വിഷയത്തിൽ ‘മൗനവ്രതം’ നടത്തുന്നതാണ് കേരളീയർ കണ്ടത്. ഈ കോളം എഴുതുന്നതുവരെ അദ്ദേഹം തന്റെ പ്രതികരണം വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി മോദിയെപ്പോലെ, ദോഷകരമാകാവുന്ന വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായിയും മൗനം പാലിക്കുകയാണു പതിവ് !
ഉദ്യോഗസ്ഥരുടേതു സ്വതന്ത്രതീരുമാനങ്ങളല്ല
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവിധത്തിൽ സ്വതന്ത്ര തീരുമാനങ്ങൾ എടുക്കുന്നതിലും അതിന്റെ അനന്തരഫലങ്ങൾക്കായി സമയം കളയുന്നതിലും കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഒരുതരം ഭ്രമം വളർത്തിയെടുക്കുന്നുണ്ടോ? മുതിർന്ന ഉദ്യോസ്ഥരുടെ സമീപകാല തീരുമാനങ്ങൾ ശ്രദ്ധിച്ചാൽ അങ്ങനെ തോന്നാം - അത് ഐഎഎസ്, ഐഎഫ്എസ്, അല്ലെങ്കിൽ അവസരം ലഭിച്ചാൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരും ആകാം. എന്നാൽ, മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ നിർദേശിച്ചാൽ മാത്രമേ ഈ ഉദ്യോഗസ്ഥർ നടപടികളെടുക്കൂ എന്നതാണ് വസ്തുത. അവർ സ്വന്തമായി തീരുമാനങ്ങളെടുക്കുകയല്ല, രാഷ്ട്രീയ മേലാളന്മാരോട് പ്രശ്നത്തിന്റെ വിവിധ വശങ്ങൾ അവതരിപ്പിക്കുകയാണു ചെയ്യാറുള്ളത്. ചില അവസരങ്ങളിൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ താൽപര്യമുള്ള ചില നിർദേശങ്ങൾ നടപ്പിലാക്കാൻ അവർ ഒരു വഴി കണ്ടെത്തിയേക്കാം.
ഫയലുകളുടെ കാര്യമെടുത്താൽ മിക്ക മന്ത്രിമാരും വിവാദ നിർദേശങ്ങളിലോ ഇടപാടുകളിലോ ഒപ്പുവയ്ക്കുന്നത് ഒഴിവാക്കുന്നതിനാൽ കേരളത്തിലെ ഭരണം ഉദ്യോഗസ്ഥർക്ക് ഒരു പറുദീസയാണെന്ന് തോന്നിയേക്കാം.
സാധാരണഗതിയിൽ ഫയലുകൾ വ്യക്തമാക്കുന്നത്, മുതിർന്ന ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം തയാറാക്കിയ ഒരു നിർദേശം മന്ത്രി അംഗീകരിക്കുന്നുവെന്നാണ്. തടസങ്ങളൊഴിവാക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗം അതാണ്.
നൂറുകണക്കിന് വർഷം പഴക്കമുള്ള തേക്ക്, ഈട്ടി മരങ്ങൾ തെരഞ്ഞെടുപ്പിനുമുമ്പ് കൂട്ടത്തോടെ വെട്ടിയെടുത്ത മുട്ടിൽ മരംമുറി സംഭവമെടുക്കാം. ഇതു രഹസ്യമായി ചെയ്തതാണ്; ഉന്നത രാഷ്ട്രീയ മേലധികാരികളിൽനിന്ന് അനുമതിയില്ലാതെ അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. റിപ്പോർട്ടുകൾ അനുസരിച്ച്, ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെതാണ് ആ തീരുമാനമെന്നാണ് ആരോപണം. എല്ലാ നിയമങ്ങളും ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതിൽ, രേഖകൾപ്രകാരം രാഷ്ട്രീയ നേതാക്കൾക്ക് ഒരു പങ്കുമില്ല. പ്രശ്നം പരിഹരിക്കാൻ ഏതാനും മരക്കച്ചവടക്കാരെ അറസ്റ്റ് ചെയ്യുകയും താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തുകയുമാണു ചെയ്യുന്നത്. മാസങ്ങളിത്രയായിട്ടും ഇത്രയും വലിയ അഴിമതിക്ക് ഉത്തരവാദികളായവരെ കണ്ടെത്താനായിട്ടില്ല്ല! ഉന്നതബന്ധങ്ങളുപയോഗിച്ചും ഇത്തരം സന്ദർഭങ്ങളിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന വന്പൻ സ്രാവുകളെ പ്രീതിപ്പെടുത്തിയും കുറ്റക്കാർ സ്വതന്ത്രമായി വിലസുകയാണ്. ഭരണാധികാരികളുടെ ഭാഗ്യത്തിന് ഈ വലിയ അഴിമതി ഏറെക്കുറെ വിസ്മരിക്കപ്പെട്ടുകഴിഞ്ഞു.
സാധാരണക്കാരെ ബാധിക്കുന്ന, അനീതി നിറഞ്ഞതും അന്യായമായ തീരുമാനങ്ങളെന്ന് ആരോപിക്കപ്പെടുന്നതുമായ എണ്ണമറ്റ കേസുകൾ ഉണ്ട്. സർക്കാരിനെതിരേ ദുർഭരണവും അധികാര ദുർവിനിയോഗവും ആരോപിച്ച് പിടിമുറുക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. സിപിഎമ്മിലെ ചില തല്പര കക്ഷികളുടെ ഇടപെടൽമൂലം പാർട്ടിയിലെ ഉന്നത നേതാക്കളായ വൃന്ദ കാരാട്ട്, ശ്രീമതി ടീച്ചർ എന്നിവരുടെ തീക്ഷ്ണമായ അഭ്യർഥനകൾ പോലും ചെവിക്കൊള്ളാതെ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനെ ലഭിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കിയതു നോക്കുക. കാലപ്പഴക്കം ചെന്ന തേക്കും ഈട്ടിയും കൂട്ടത്തോടെ വെട്ടിയെടുത്തതിനെക്കുറിച്ച് മാധ്യമങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ അധികാര ദുർവിനിയോഗം പുറത്തുകൊണ്ടുവരുന്നതിന്റെ തിരക്കിലാണ് അവർ. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നത് അനീതിയാണെന്നു പറയേണ്ടിവരും. കാരണം, അവർക്ക് സർക്കാരിനെ നിയന്ത്രിക്കുന്ന ശക്തരായ ചുവപ്പുസേന പറയുന്നതു കേൾക്കുകയല്ലാതെ മറ്റ് മാർഗമില്ല.
പരിസ്ഥിതിദുർബല പ്രദേശത്ത് 15 മരങ്ങൾ മുറിക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയത് ചില ഉന്നത ഉദ്യോഗസ്ഥർക്ക് കേരളത്തിലെ വനങ്ങളെ നശിപ്പിക്കാനുള്ള താൽപ്പര്യം മൂലമാണെന്ന് ചിലർ ആരോപിക്കുന്നു. സമീപ ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുംവിധം അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ മാത്രമേ ഇത് ഇടയാക്കൂ എന്നതിനാൽ മരം മുറിച്ച് ബേബി ഡാം ബലപ്പെടുത്തുന്ന ആശയത്തെ കേരളം എതിർക്കുന്നുണ്ട്. 100 വർഷത്തിലേറെ പഴക്കമുള്ളതിനാൽ തകർന്നാൽ 3.5 ദശലക്ഷം ആളുകൾക്ക് അപകടസാധ്യത സൃഷ്ടിക്കുന്ന, സജീവമായ ഭൂകന്പസാധ്യതയുള്ള ഒരു പ്രദേശത്ത് സ്ഥിതിചെയ്യുന്ന, ഘടനാപരമായ തകരാറുകളുള്ളതിനാൽ പൊളിച്ചുമാറ്റേണ്ട ലോകത്തിലെ പഴയ അണക്കെട്ടുകളിൽ ഒന്നായി മുല്ലപ്പെരിയാർ അണക്കെട്ടിനെ അടുത്തയിടെയുണ്ടായ യു.എൻ. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1886 ഒക്ടോബർ 29ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളും ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതിനിധികളും ചേർന്ന് പെരിയാർ പാട്ടക്കരാർ എന്ന പേരിൽ ഒരു പാട്ടക്കരാർ ഒപ്പുവച്ചു. ചുരുക്കത്തിൽ, ഒരു കൊളോണിയൽ അടിച്ചേൽപ്പിക്കൽ. ശ്രീമൂലം തിരുനാൾ അതിനെ "ഹൃദയരക്തം കൊണ്ട്' ഒപ്പിട്ട ഒന്നായി വിശേഷിപ്പിച്ചു.
നിർമിച്ചപ്പോൾ 50 വർഷത്തെമാത്രം ആയുസ് പറഞ്ഞിരുന്നതും ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്നതും ആയിരുന്നതിനാൽ ഈ അണക്കെട്ടിന്റെ തുടക്കംമുതൽ തന്നെ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെക്കുറിച്ച് കേരളം ആശങ്കാകുലമാണ്. ഇരു സംസ്ഥാനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വെള്ളം സംഭരിക്കാൻ കഴിയുന്നതും ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് നിർമിക്കുന്നതുമായ ഒരു പുതിയ അണക്കെട്ടിനുവേണ്ടി കേരളം തീക്ഷ്ണമായി അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തെ നയിക്കുന്നത് ഒരു തത്വമാണ് - കേരളീയരുടെ ജീവൻ സംരക്ഷിക്കുക, തമിഴ്നാടിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വെള്ളം നൽകുക. അതിനാൽ, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ പുതിയ ഡാം നിർമിക്കുന്നതിനായി ശ്രമിക്കുകയാണു വേണ്ടത്. ബേബി ഡാം ബലപ്പെടുത്തുന്നതിനും പുതിയ സുരക്ഷിത അണക്കെട്ടിനുള്ള നീക്കം ഉപേക്ഷിക്കുന്നതിനും മുതിർന്ന ഉദ്യോഗസ്ഥർ തന്നെ തീരുമാനിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. വാസ്തവത്തിൽ, അഞ്ച് വർഷമായി വകുപ്പുകളിൽ നിന്ന് വകുപ്പുകളിലേക്ക് നീങ്ങുന്ന ഈ ഫയലിലെ നിഗമനങ്ങൾ നിർണായകമാകില്ല. കേരള സർക്കാർ ഉത്തരവ് പിൻവലിച്ചാലും തീർപ്പാക്കാനുമാകില്ല. അതിന് പാരിസ്ഥിതിക അനുമതിയും കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയും ജുഡീഷൽ സൂക്ഷ്മപരിശോധനയും ആവശ്യമാണ്.
സർക്കാർ നിലപാട്
എല്ലാവർക്കും അറിയേണ്ടതു കേരള സർക്കാരിന്റെ നിലപാടാണ്. വിഷയവുമായി ബന്ധപ്പെട്ട മൂന്ന് മന്ത്രിമാർ പരസ്പര വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചത്. ഈ വിഷയത്തിൽ കേരളത്തിന്റെ നിലപാട് എന്തായിരിക്കണമെന്ന കാര്യത്തിൽ തങ്ങൾക്കുതന്നെ വ്യക്തതയില്ലെന്നാണ് മൂന്ന് മന്ത്രിമാരുടെയും പ്രസ്താവനകൾ സൂചിപ്പിക്കുന്നത്. വിഷയം ചർച്ച ചെയ്ത് നിർദേശങ്ങളുമായി രംഗത്തെത്തിയ മുതിർന്ന ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നുള്ള വാക്കാലെങ്കിലുമുള്ള അനുമതിയില്ലാതെ അതു ചെയ്യാൻ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിന്റെ നിലപാടിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ നിലപാട് നിർണായകമാണ്.
ഏതായാലും ചർച്ച ചെയ്യുന്ന വിഷയത്തിൽ എന്തിനാണ് ഈ ആശയക്കുഴപ്പം? തക്കസമയത്ത് വെളിപ്പെടുത്താൻ കേരളം അതീവ രഹസ്യമായി സൂക്ഷിക്കുന്ന എന്തെങ്കിലും രഹസ്യ കാര്യപരിപാടിയുണ്ടോ? രാഷ്ട്രീയ ലക്ഷ്യമുണ്ടോ? സിപിഎമ്മും കോൺഗ്രസും തമിഴ്നാട്ടിൽ ഡിഎംകെയ്ക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നിലവിലെ രാഷ്ട്രീയ നിലപാടിൽ നിന്ന് മാറാനാകില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമോ? ഒരുതരം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയാണുള്ളത്.
മുല്ലപ്പെരിയാർ അണക്കെട്ട് പൊളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുഎൻ റിപ്പോർട്ടിൽ പോലും പരാമർശിച്ചിരിക്കുന്ന സാഹചര്യത്തിൽ, രണ്ട് സംസ്ഥാനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന തരത്തിൽ ആധുനികരീതിയിൽ രൂപകൽപ്പന ചെയ്ത് സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ അണക്കെട്ടിനുവേണ്ടി കേരളം ശക്തമായി ആവശ്യപ്പെടേണ്ടതുണ്ട്: തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും. ജനങ്ങളുടെ മനസിലെ ആശങ്ക അകറ്റാൻ കേരള സർക്കാർ ഇക്കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഉയർന്നുവരുന്ന ഷി ചിൻപിംഗ്
തന്റെ ആശയങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിൽ പേരെടുത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് മുല്ലപ്പെരിയാർ ആശയക്കുഴപ്പങ്ങൾക്കു പിന്നിലെന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തലുകളോടെ ഇപ്പോൾ വ്യക്തമാണ്. ഈ നീക്കത്തെക്കുറിച്ച് തുടക്കം മുതൽ തന്നെ പിണറായിക്ക് വ്യക്തമായിരുന്നു. ബേബി ഡാമിലേക്ക് റോഡ് പണിയാൻ മരം മുറിക്കാനുള്ള നിർദേശം, തമിഴ്നാടിന്റെ പ്രത്യേകിച്ച് കേരള മുഖ്യമന്ത്രിയുടെ ഉറ്റ സുഹൃത്തായ സ്റ്റാലിന്റെ താത്പര്യപ്രകാരം ആറ് മാസമായി, മുഖ്യമന്ത്രിയെ കാര്യങ്ങൾ നേരിട്ടു ധരിപ്പിക്കുന്നവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പദ്ധതിക്കു വഴിയൊരുക്കാനുള്ള മാർഗങ്ങൾ സെക്രട്ടറിമാർ അവരുടെ യോഗങ്ങളിൽ കണ്ടെത്തുകയും 15 മരങ്ങൾ മുറിക്കാനുള്ള കേരളത്തിന്റെ സന്നദ്ധത ഒക്ടോബർ അവസാന വാരം സുപ്രീംകോടതിയെയും നവംബർ ആദ്യവാരം തമിഴ്നാട് സർക്കാരിനെയും അറിയിക്കുകയും ചെയ്തു.
ജലവിഭവവും വനവും കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ, മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ ചിത്രത്തിൽപോലും ഉൾപ്പെടുത്തിയിട്ടില്ലെന്നുള്ളതു വാസ്തവമായിരിക്കാം. 15 മരങ്ങൾ മുറിക്കുന്നതിന് സമ്മതം നൽകാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നിലപാടിന് വിരുദ്ധമായതിനാൽ നേരത്തെ പുറത്തറിയുന്നത് നിർദേശത്തെതന്നെ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കരുതിയിരിക്കാം. അതിനാൽ, ഒരുപക്ഷേ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കാം. വിഷയത്തിൽ മുഖ്യമന്ത്രി മൗനവ്രതം നടത്തിയപ്പോൾ അദ്ദേഹത്തെ അറിയാവുന്നവർക്ക് എന്തോ വശപ്പിശകു തോന്നി.
എന്നാൽ, ഇപ്പോഴത്തെ മന്ത്രിസഭയിൽ തനിക്ക് എല്ലാം മറികടക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ടേമിലെ മന്ത്രിസഭയിൽ ഇത് സാധ്യമായിരുന്നില്ല, കാരണം ഭയമോ പക്ഷപാതമോ ഇല്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അറിയാവുന്ന മന്ത്രിമാർ ഉണ്ടായിരുന്നു. തമിഴ്നാടിന് അനുകൂലമായ ഒരു നിർദേശമായതിനാൽ, ഈ നീക്കത്തിന് രാഷ്ട്രീയമായി നേട്ടമുണ്ടാകും, പ്രത്യേകിച്ചും ഈ നീക്കത്തെ കോൺഗ്രസ് ശക്തമായി വിമർശിക്കുമ്പോൾ. ഇത് വരുന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായുള്ള കോൺഗ്രസ് സഖ്യത്തിന്റെ നില ദുർബലമാക്കും. പ്രകാശ് കാരാട്ടിനെയും നരേന്ദ്ര മോദിയെയും പ്രീതിപ്പെടുത്താൻ കഴിയുന്ന ഒരു ആശയം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിപിഎമ്മിൽ പിണറായി കൂടുതൽ ശക്തനാണ്. പറഞ്ഞു പഴകിയ വാക്കുകളിൽ പറഞ്ഞാൽ ഏതു തന്ത്രങ്ങളുപയോഗിച്ചും തന്റെ നിർദേശങ്ങൾ നടപ്പാക്കുന്ന ശൈലിയാണ് അദ്ദേഹത്തിനുള്ളത്. കേരളത്തിലെ സംസ്ഥാന ഘടകത്തിൽ അദ്ദേഹത്തെ വെല്ലുവിളിക്കാൻ ആരുമില്ല. കേന്ദ്ര നേതൃതലത്തിലും അദ്ദേഹത്തിന്റെ സ്വാധീനവും ജനപ്രീതിയും വിവിധ കാരണങ്ങളാൽ വർധിച്ചുവരികയാണ്. കേരളത്തിന്റെ മുല്ലപ്പെരിയാർ നിർദേശങ്ങളുടെ വിധി എന്തായാലും, നമ്മുടെ സ്വന്തം ഷി ചിൻപിംഗായി അദ്ദേഹം ഉയർന്നുവരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ