Tuesday, June 28, 2022 11:20 PM IST
കെ.ആർ. പ്രമോദ്
ഒരു പഴങ്കഥ
ഏലിച്ചേടത്തി നാലര വെളുപ്പിന് എഴുന്നേൽക്കും. തോട്ടിൽ പോയി മുങ്ങിക്കുളിക്കും. കുളി കഴിഞ്ഞു വന്നാലുടനെ ഉമ്മറത്ത് തിരുസ്വരൂപത്തിനു മുമ്പിൽ ദീപം കത്തിച്ച് ഒരു നിമിഷം പ്രാർഥിക്കും. നനച്ചുണക്കിയ ചട്ടയും മുണ്ടുമെടുത്തു ധരിക്കും. ഒരു പഴയ തോർത്തുകൂടി തോളത്തിടുന്നതോടെ ചേടത്തിയുടെ ഒരു ദിവസത്തെ ഡ്യൂട്ടി തുടങ്ങുകയായി!
അവരുടെ വീട്ടുപണികളെക്കുറിച്ചു പറഞ്ഞാൽ അതുതന്നെ ഒരു പണിയാണ്! ചെയ്യുന്ന പണിയൊന്നും കാണാനില്ല! ചെയ്താലൊട്ടു തീരുകയുമില്ല! അതാണല്ലോ വീട്ടുപണിയുടെ ദോഷം. രാവിലെ മുറ്റമടിക്കണം. ഭക്ഷണമുണ്ടാക്കണം. തൊഴുത്തു വൃത്തിയാക്കി പശുക്കളെ കറക്കണം. അവയ്ക്കു പുല്ലും കാടിവെള്ളവും കൊടുക്കണം. പാൽ കറന്നു കുപ്പികളിലാക്കണം. മക്കൾക്കുള്ള ചോറുപൊതികൾ റെഡിയാക്കണം. വെള്ളം കോരി വയ്ക്കണം. പുല്ലു ചെത്തണം. കുറച്ചു റബർ മരങ്ങളുള്ളതിന്റെ പാലെടുക്കണം. തുണിയലക്കിയിടണം. വൈകുന്നേരത്തേക്കും രാത്രിയിലേക്കും ഭക്ഷണമുണ്ടാക്കണം.
അതുകൊണ്ടു തീർന്നില്ല! പറമ്പിലെ കൃഷിപ്പണികൾ വേറെ ചെയ്യണം. കപ്പയും ചേനയും കാച്ചിലും കാന്താരിയും പയറും വെണ്ടയും അവർ നട്ടുവളർത്തി. കറിവേപ്പും കമുകും കേരവും പീലിവിടർത്തി. കടകളിൽനിന്നു വാങ്ങിയ ഉരുളൻകിഴങ്ങിന്റെയും ഉള്ളിയുടെയും കാബേജിന്റെയും തലപ്പുകൾ ചിരട്ടയിൽ മണ്ണു നിറച്ച് നട്ടു മുളപ്പിച്ചെടുത്ത് പുതിയ വിഭവങ്ങളുണ്ടാക്കി.
ചക്കപ്പഴവും ചെറുതേനും
ചേടത്തിക്കു നല്ല കൈപ്പുണ്യമുണ്ടായിരുന്നു. അവരെന്തു കറിയുണ്ടാക്കിയാലും പ്രത്യേക സ്വാദായിരുന്നു. കറിക്കൂട്ടുകളും വേറിട്ടു നിന്നു. കോഴിക്കറി മുതൽ കാട്ടുതാളുകറി വരെ അവരുടെ അടുപ്പിൽ പാകമായി ഹൃദ്യ ഗന്ധം പരത്തി. പുതുമയാർന്ന നാടൻ ഉപദംശങ്ങളും അവർ അടുക്കളയിൽ പരീക്ഷിച്ചു. കുമ്പളങ്ങാക്കുരു വറുത്തു വറ്റലുണ്ടാക്കി. ആഞ്ഞിലിക്കാക്കുരുവും പുളിങ്കുരുവും നിലക്കടല പോലെ വറുത്തെടുത്തു. പനയുടെ കാതൽ പൊടിച്ചെടുത്ത മാവു കലക്കി അപ്പം ചുട്ടു. ചക്കക്കുരു കേടുവരാതെ മണ്ണിൽ പൊതിഞ്ഞു കലത്തിലും ചക്കപ്പഴം വരട്ടി ഭരണിയിലാക്കിയും സൂക്ഷിച്ചു. വീടിന്റെ നാലു മൂലകളിലും സ്ഥാപിച്ചിരുന്ന ചെറുതേനീച്ചക്കലങ്ങളിൽനിന്നു കിട്ടിയ തേനും പഴുത്ത ചക്കപ്പഴവും ചേർത്ത് മധുരം കിനിയുന്ന പലഹാരമുണ്ടാക്കി.
പച്ചവെളിച്ചെണ്ണ ചേർത്ത കാന്താരിയും കപ്പപ്പുഴുക്കും ഉണക്കമീൻ ചമ്മന്തിയും മറ്റൊരു വിഭവമായിരുന്നു. തൈരു കടയാൻ കറിവേപ്പിന്റെ കടകോലും കറികൾ ഇളക്കാൻ കറിവേപ്പിന്റെ തവികളും അടുക്കളയിൽ മരവി.
ഒരു പാത്രത്തിലുണ്ണണം നിങ്ങൾ!
മാതൃകാ പേരന്റിംഗിനെക്കുറിച്ച് ചേടത്തി എങ്ങനെയാണ് മനസിലാക്കിയത്? കുട്ടികളുടെ മനഃശാസ്ത്രവും മൂല്യങ്ങളുടെ നന്മകളും അവരെങ്ങനെയാണ് പഠിച്ചെടുത്തത്? അതു പ്രകൃതിനിയമമായിരുന്നുവോ?
എല്ലാ മക്കൾക്കും ഓരോരോ ജോലികൾ ചേടത്തി വിഭജിച്ചുകൊടുത്തു. ഓരോ കുട്ടിയുടെയും മേൽനോട്ടം തൊട്ടുമുതിർന്നയാൾക്കു നൽകി വലിയൊരു തലവേദന പരിഹരിച്ചു. എല്ലാവരും ഒരു പാത്രത്തിൽനിന്നു ഭക്ഷണം കഴിക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന ഹോം റൂൾ! ഒരു വറ്റു ചോറുപോലും കളയരുതെന്നും കളിയായിപ്പോലും കളവുപറയരുതെന്നും പണത്തിനു കണക്കു വയ്ക്കണമെന്നും അലിഖിത നിയമങ്ങൾ
ചൂട്ടുകറ്റകൾ വെട്ടിവയ്ക്കുക, ചൂലുണ്ടാക്കുക, ചക്കയരക്കുകൊണ്ട് പഴയ പാത്രങ്ങളുടെ ഓട്ടയടയ്ക്കുക, ഓല മെടയുക തുടങ്ങിയ സ്വയംപര്യാപ്തരാകാനുള്ള മാന്ത്രികവിദ്യകൾ വേറെയും ചേടത്തി മക്കളെ പഠിപ്പിച്ചു.
കുട്ടികൾ അധ്വാനത്തിന്റെ പൊരുളും വിയർപ്പിന്റെ വിലയും അറിഞ്ഞു. ഭർത്താവില്ല, ബന്ധുക്കൾ സഹായത്തിനില്ല, നല്ല അയൽക്കാരില്ല, വലിയ വരുമാനമില്ല. എന്നിട്ടും ചേടത്തിയുടെ വീട് എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. കാലാന്തരത്തിൽ ചേടത്തിയുടെ മക്കളെല്ലാവരും ഉന്നതപദവികളിലെത്തി എന്നതു മറ്റൊരു പ്രകൃതി നിയോഗം.
ഇനി വിടവാങ്ങൽ
വലിയ ഉദ്യോസ്ഥരായിരുന്ന മക്കളെ അവരുടെ പാട്ടിനു വിട്ടിട്ട് ചേടത്തി വീട്ടിൽത്തന്നെ കഴിഞ്ഞു. ഒരു പരിചാരകയെ മക്കൾ നിയോഗിച്ചു എന്നു മാത്രം. വീട്ടിലെ പഴയ ലോകങ്ങളിലും പുതിയ പ്രത്യാശകളിലും മുങ്ങിയും പൊങ്ങിയും തോട്ടിലെ മീനിനെപ്പോലെ അവർ സഞ്ചരിച്ചു. പായൽച്ചെടികളുടെ തണുപ്പും സൂര്യന്റെ ചൂടും നുകർന്നു. ഘടികാരവിളക്കുകൾ തെളിയുകയും മാഞ്ഞുപോകുകയും ചെയ്തു. ആണ്ടറുതികളുടെ മേഘങ്ങൾ വളരെ വേഗം കടന്നുപോയി.
തൊണ്ണൂറു വയസ് കഴിഞ്ഞപ്പോഴായിരുന്നു ചേടത്തിയുടെ വേർപാട്. അവസാന ദിവസവും അവർ എഴുന്നേറ്റു വന്ന് കസേരയിലിരുന്നു. എറ്റവും ഇഷ്ടപ്പെട്ട ഹെൽത്ത് ഡ്രിങ്കായ കട്ടൻകാപ്പി കുടിക്കുന്നതിനിടെ മുമ്പോട്ടൊന്നു ചാഞ്ഞു. അതായിരുന്നു ജീവിതയാത്രയുടെ അവസാനം.
ചേടത്തിയുടെ നിധിശേഖരം!
അവർ മരിച്ചു രണ്ടുമൂന്നു ദിവസം കഴിഞ്ഞു. വീടു പൂട്ടി സ്ഥലം വിടുന്നതിനു മുമ്പ് എല്ലായിടവും വൃത്തിയാക്കാൻ മക്കൾ തീരുമാനിച്ചു. ചേടത്തിയുടെ ഇരുൾ വീണ പഴയ മുറിയും തുറന്നു. അതാരും തുറക്കാറില്ലായിരുന്നു. ചേടത്തിതന്നെയാണ് മുറിയുടെ താക്കോൽ സൂക്ഷിച്ചിരുന്നത്. മുറിയിലേക്കു കടന്നുവന്ന വെളിച്ചത്തിൽ എല്ലാവരും അന്തിച്ചു നിന്നു. അവിടെ മുണ്ടു പെട്ടികൾക്കിടയിൽ ചെറിയ തുണിക്കിഴികളും പ്ലാസ്റ്റിക് പൊതികളും അടുക്കിവച്ചിരിക്കുന്നു!
അവ തുറന്നു നോക്കിയപ്പാൾ അതിലേറെ അദ്ഭുതം! കിഴികളിൽ നിറയെ നോട്ടുകൾ! നാണയങ്ങൾ! പഴയകാലത്തെ നായാപ്പൈസകൾ! ഡോളറുകൾ! മക്കളുടെ ബാല്യകാലത്തെ പുസ്തകങ്ങൾ! കളിപ്പാട്ടങ്ങൾ! എഴുത്തുകൾ! ഫോട്ടോകൾ! മക്കൾ വാങ്ങിക്കൊടുത്ത ബിസ്്കറ്റുകളും മരുന്നുകളും പോലും പൊടിഞ്ഞു തീർന്നു ശേഷിക്കുന്നുണ്ട്! ചെറുതും വലുതുമായ അമൂല്യനിധികൾ! വിലയേറിയ ബിസ്കറ്റു പായ്ക്കറ്റുകൾ പോലും തുറക്കാതെ സൂക്ഷിച്ചുവച്ച അമ്മയെ ഓർത്ത് മക്കൾ കണ്ണീർ വാർത്തു.
ചരിത്രത്തിൽ ഇല്ലാത്ത അമ്മൂമ്മമാർ!
പതിനാലാം വയസിൽ കുടുംബജീവിതം ആരംഭിച്ച്, പതിനാറാം വയസിൽ ആദ്യമായി പ്രസവിച്ച, പിന്നെ, പലപ്പോഴായി പന്ത്രണ്ടു കുട്ടികൾക്കു ജന്മം നൽകി വളർത്തി വലുതാക്കിയ ചേടത്തിയുടെ ജീവിതം അപ്രകാരം കഴിഞ്ഞു പോയി. ഒരാളും ചേടത്തിയുടെ തലമുറയുടെ പെടാപ്പാടുകൾ മനസിലാക്കിയില്ല. മക്കൾ പോലും! പഠിപ്പും പത്രാസുമില്ലാത്ത, രാഷ്ട്രീയക്കാരിയല്ലാത്ത, എഴുത്തുകാരിയല്ലാത്ത, ഫെമിനിസത്തെക്കുറിച്ചു കേട്ടിട്ടുപോലുമില്ലാത്ത അവരുടെ പേര് ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയില്ല. അതിലാർക്കാണ് താത്പര്യം?
ഇത്തരം എത്രയെത്ര അമ്മൂമ്മമാർ ആരുമറിയാതെ മരിച്ചു മണ്ണടിഞ്ഞു! അവരെയൊക്കെ ആരോർക്കുന്നു? എന്തിനോർക്കുന്നു? ഇതു പുതിയ കാലമാണ്! ആരും ആരെയും സ്മരിക്കുന്നില്ല! അതിന്റെ ആവശ്യവുമില്ല!