Tuesday, August 16, 2022 10:07 PM IST
ഡോ. ഹിമ സുബിൻ മാത്യു കൂനംതടത്തിൽ
കൊറോണക്കാലം കഴിഞ്ഞ് സാന്പത്തികരംഗം പതുക്കെ തലപൊക്കി വരുന്ന സന്ദർഭത്തിലാണ് പല കാർഷികഭവനങ്ങളിലും ഇടിത്തീപോലെ ജപ്തി നോട്ടുകൾ വന്നുചേരുന്നത്. കിട്ടാക്കടത്തിന്റെ ന്യായീകരണം നിരത്തി ഗ്രാമീണ ഭവനങ്ങളെ കണ്ണീർ കയത്തിലാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബാങ്കുകൾ. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് പൊതുമേഖലാ ബാങ്കുകളാണ് എന്നതാണ് ഖേദകരം. തിരിച്ചടവിൽ സാവകാശം നൽകാത്തത് കാർഷിക വായ്പകളെടുത്ത സാധാരണക്കാരെ പെരുവഴിയിലാക്കാൻ കാരമാകുന്നു.
കർഷക നിസഹായതയുടെ നേർചിത്രം കാണണമെങ്കിൽ വയനാട്ടിലേക്ക് കണ്ണോടിച്ചാൽ മതി. ഒരുകാലത്ത് കരുമുളകിന്റെ ഈറ്റില്ലമായ വയനാട് ഇപ്പോൾ കാർഷിക കടബാധ്യതയുടെ കാണാക്കയങ്ങളിലാണ്. കൊറോണയെത്തുടർന്ന് സർഫാസി ആക്ടിന് സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം 2021 ഡിസംബർ 31-ന് അവസാനിച്ചതോടെ ബാങ്കുകൾ ജപ്തി നടപടികൾ ആരംഭിച്ചു.
സർക്കാർ നിയന്ത്രണത്തിലുള്ള കനറാ ബാങ്ക്, കേരള ബാങ്ക് മുതലായവ രണ്ടായിരത്തോളം കർഷകർക്കെതിരേ റവന്യു റിക്കവറി നടപടികൾ തുടങ്ങി. മറ്റൊരു 4,400 കർഷകർക്ക് ഇതിനായുള്ള നോട്ടീസ് നൽകി. 2016 മുതലുള്ള വർഷങ്ങളിൽ വയനാട്ടിൽ മാത്രം ആത്മഹത്യ ചെയ്തത് പതിനായിരത്തിലേറെ കർഷകരാണ്.
കാർഷികരംഗത്തെ തകർച്ച
നബാർഡിന്റെ പഠനറിപ്പോർട്ട് അനുസരിച്ച് ഇക്കാലയളവിൽ രണ്ടു ശതമാനം മുതൽ 18 ശതമാനം വരെ വിലത്തകർച്ച കാർഷികമേഖലയിൽ നേരിട്ടു.
എന്നാൽ ഇതേ കാലയളവിൽ വളം, കീടനാശിനി, പണിക്കൂലി എന്നിവയിൽ ഒന്പതു ശതമാനം മുതൽ 12 ശതമാനം വരെ വർധന വന്നു. ഇതിന് പ്രത്യക്ഷ ഉദാഹരണമാണ് നിലവിലുള്ള ഇഞ്ചിക്കൃഷിയുടെ അവസ്ഥ. കഴിഞ്ഞ സീസണിൽ ഒരു ചാക്ക് (60 കിലോ) ഇഞ്ചിക്ക് 2300 രൂപയായിരുന്നു വില. ഇപ്പോൾ ലഭ്യമാകുന്നത് ഒരു ചാക്കിന് 1000 രൂപ മാത്രം. ചുരുക്കിപ്പറഞ്ഞാൽ, കാർഷികരംഗം കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനാൽതന്നെ, കാർഷിക വായ്പകളുടെ തിരിച്ചടവ് ഭൂരിഭാഗവും മുടങ്ങി എന്നതാണ് യാഥാർഥ്യം.
റവന്യു റിക്കവറി കർഷകർക്കുമാത്രം
കിട്ടാക്കടം തിരിച്ചുപിടിക്കാൻ എന്ന ന്യായീകരണത്തിലാണ് റവന്യു റിക്കവറി നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോകുന്നത്. എന്നാൽ, പലപ്പോഴും ഇത്തരം റിക്കവറി നടപടികൾ അസംഘടിതരായ കർഷകർക്കു നേരേ മാത്രം ആണെന്നുള്ളതാണ് യാഥാർഥ്യം.
2021 ലെ റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം കൃഷിമേഖലയിൽനിന്നുള്ള കിട്ടാക്കടം മൊത്തം കിട്ടാകടത്തിന്റെ 17 ശതമാനം മാത്രമാണ്. ഇന്ത്യയിലെ കിട്ടാക്കടത്തിന്റെ പ്രധാന കാരണക്കാർ ഇവിടത്തെ വ്യവസായ ഭീമന്മാരും സാന്പത്തിക തട്ടിപ്പുകാരുമാണ്. രാഷ്ട്രീയപിന്തുണയോടെ ശക്തമായ ഈടില്ലാതെ ഇക്കൂട്ടർ നേടിയെടുക്കുന്നത് ശതകോടികളുടെ വായ്പയാണ്. ഇത്തരം വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നതോടെ ഇവരിൽ ഭൂരിഭാഗവും രാജ്യംവിട്ടു പോവുകയാണ് പതിവ്.
ഇത്തരത്തിൽ രാജ്യംവിട്ടവരിൽ പ്രമുഖമായ കേസ് വിജയ് മല്ല്യയുടേതുതന്നെ. എസ്ബിഐ അടക്കമുള്ള പ്രമുഖ ബാങ്കുകളിൽനിന്ന് 9,000 കോടി രൂപയുടെ തിരിച്ചടവ് ബാക്കിയാക്കിയാണ് അദ്ദേഹം രാജ്യംവിട്ടത്.
മറ്റൊരു പറഞ്ഞുപഴകിയ സാന്പത്തിക തട്ടിപ്പിന്റെ കഥയാണ് നീരവ് മോദിയുടേത്. നീരവ് മോദിയും അയാളുടെ അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിനെ വഞ്ചിച്ചെടുത്തത് 14,000 കോടി രൂപയാണ്. ഇത്തരം സാന്പത്തികതട്ടിപ്പുകാരെ നിയമത്തിനു മുന്പിൽ എത്തിക്കാനോ, നഷ്ടപ്പെട്ട സംഖ്യ തിരിച്ചുപിടിക്കാനോ കഴിഞ്ഞിട്ടില്ലെന്നത് ഖേദകരമാണ്.
ഇതിലും ഭീകരമാണ് ഗുജറാത്തിലെ എബിജി ഷിപ്യാർഡിന്റെ കിട്ടാക്കടത്തെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വാർത്തകൾ. 28 ബാങ്കുകളിൽനിന്നായി 23,000 കോടി രൂപയുടെ തട്ടിപ്പാണ് ഈ കന്പനി നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുതട്ടിപ്പുകളിലൊന്നാണിത്. സമാനമായ മറ്റൊരു കഥയാണ് വീഡിയോകോണിന്റേത്.
നഷ്ടത്തിലായ ഈ കന്പനി എസ്ബിഐ അടക്കമുള്ള വിവിധ സ്ഥാപനങ്ങൾക്ക് നൽകാനുള്ളത് 64,000 കോടി രൂപയാണ്. ബാങ്ക്റപ്റ്റസി ബോർഡിന്റെ നടപടികൾക്കുശേഷം തിരിച്ചു പിടിച്ചതാകട്ടെ 2,900 കോടി രൂപ മാത്രം. എന്നുവച്ചാൽ തിരിച്ചടവിന്റെ 95 ശതമാനം ‘ഹെയർകട്ട്’എന്ന ഓമനപ്പേരിൽ എഴുതിത്തള്ളേണ്ടിവന്നു.
സർക്കാർ ഇടപെടണം
കർഷക ആത്മഹത്യകളുടെ പ്രധാന കാരങ്ങളിലൊന്ന് കടബാധ്യതതന്നെയാണ്. തിരിച്ചടവ് മുടങ്ങുകയും ജപ്തി നടപടികൾ ആരംഭിക്കുകയും ചെയ്യുന്നതോടെ നിൽക്കക്കള്ളിയില്ലാതെയാവുന്ന കർഷകൻ ഇത്തരം കടുംകൈകൾക്ക് പ്രേരിപ്പിക്കപ്പെടുകയാണ്.
അതിനാൽതന്നെ സർക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തരമായി ക്രിയാത്മക നടപടികൾ ഉണ്ടാകേണ്ടതാണ്. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ സാധിച്ചില്ലെങ്കിൽ തന്നെ, പലിശനിരക്കിൽ ഇളവ് നൽകാനോ തിരിച്ചടവിന് കൂടുതൽ കാലയളവ് നൽകാനോ ബാങ്കുകൾ സന്നദ്ധമാകണം. കർഷകരെ സഹായിക്കുന്ന രീതിയിൽ, സർഫാസി നിയമം 2002ന് വേണ്ട മാറ്റങ്ങൾ വരുത്താൻ അധികാരികൾ തയാറാക്കേണ്ടിയിരിക്കുന്നു.
കർഷകന്റെ അവസ്ഥ പരിതാപകരം
നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ 2019 റിപ്പോർട്ട് പ്രകാരം, ആ വർഷം മാത്രം, കൃഷിമേഖലയുമായി ബന്ധപ്പെട്ട് 10,281 പേരാണ് ആത്മഹത്യ ചെയ്തത്. അതായത്, ഒരു ദിവസംതന്നെ 28 കൃഷിക്കാർ എന്ന തോതിൽ ഭീകരമാണ് ഇന്ത്യയിലെ കർഷക ആത്മഹത്യകൾ.
കേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നതനുസരിച്ച് 2016 മുതലുള്ള നാല് വർഷങ്ങളിൽ മാത്രം 25 കർഷക ആത്മഹത്യകളാണ് കേരളത്തിലുണ്ടായിട്ടുള്ളത്.
ഇതിനു പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കൃഷിനാശവും അതേത്തുടർന്നുണ്ടായ കടബാധ്യതയുമാണ്. അവസാനമായി റിപ്പോർട്ട് ചെയ്തത് 2022 ഏപ്രിലിൽ കുട്ടനാട്ടിലുണ്ടായ കർഷക ആത്മഹത്യയാണ്.