Monday, February 27, 2023 4:16 AM IST
ഒരു ജനാധിപത്യത്തിൽ, രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പടുക്കുമ്പോൾ വോട്ടർമാരെ ആകർഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനായി മറ്റുള്ളവരെക്കാൾ തങ്ങൾ മികച്ചവരാണെന്നും വാഗ്ദാനങ്ങൾ നിറവേറ്റാൻ പ്രാപ്തരാണെന്നും ഭാവിക്കുന്നു. പ്രത്യേകിച്ച് വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവർ. തെരഞ്ഞെടുപ്പ് സീസൺ ആരംഭിച്ചതിനാൽ, രാഷ്ട്രീയ പാർട്ടികൾ ഉണർവിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ കണ്ണുകളെല്ലാം ന്യൂഡൽഹിയിലെ ശക്തി കേന്ദ്രത്തിലാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസും പ്രധാന എതിരാളിയായ ഭാരതീയ ജനതാ പാർട്ടിയെ നേരിടാനുള്ള ഏറ്റവും നല്ല ശ്രമം നടത്താനൊരുങ്ങുകയാണ്. അവരുടെ ത്രിമൂർത്തികൾ അധികാരം നിലനിർത്താനും കൂടുതൽ സംസ്ഥാനങ്ങളിൽ വിജയിക്കാനുമുള്ള പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയുമാണ്. കോൺഗ്രസ് പാർട്ടിയെ കരിതേയ്ക്കാനുള്ള ഒരിടവും കാവി സേനാനികൾ ബാക്കി വയ്ക്കുന്നില്ല എന്നു പറയേണ്ടതില്ലല്ലോ, ഇത് രാജ്യത്തെ ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പുതുമയുള്ള കാര്യവുമല്ല. മുതിർന്ന സംഘ് പരിവാർ പ്രാസംഗികർ, ആളുകളുടെ മനസ് കീഴടക്കാനും തങ്ങളുടെ ചിഹ്നത്തിൽ അവരെക്കൊണ്ടു വോട്ടുകുത്തിക്കാനുമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും അടവുകൾക്കും കളികൾക്കുമെല്ലാം പേരുകേട്ടവരാണ്.
തെരഞ്ഞെടുപ്പില്ല
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ, തെരഞ്ഞെടുപ്പ് ചുമതലകളിൽ ഉന്നത തീരുമാനമെടുക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയെ നിശ്ചയിക്കുന്നതു സംബന്ധിച്ച നടപടികൾ ന്യൂ റായ്പൂരിൽ നടന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തെ ഏൽപ്പിച്ചു.
എന്നാൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ പങ്കെടുത്തിട്ടില്ലാത്ത സ്റ്റിയറിംഗ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നു തീരുമാനിക്കുകയും പാർട്ടി അധ്യക്ഷൻ ഖാർഗെയെ ഉന്നത തീരുമാനമെടുക്കുന്ന ബോഡിയിലെ എല്ലാ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ അധികാരപ്പെടുത്തുകയും ചെയ്തു. പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന സമിതിയെ തെരഞ്ഞെടുക്കുമെന്നായിരുന്നു പ്രതീക്ഷ. ന്യുഡൽഹിയെ കോൺഗ്രസിന്റെ കൈകളിലേക്കു തിരികെ കൊണ്ടുവരിക എന്ന ഏറ്റവും പ്രധാനപ്പെട്ട ദൗത്യം വിജയിപ്പിക്കാൻ, ചില മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിനുള്ള നീക്കത്തെ അംഗീകരിക്കുകയും ചിലർ തെരഞ്ഞെടുപ്പ് അർഥവത്താക്കാനും പാർട്ടിയിലെ ഏറ്റവും മികച്ചവരെ തെരഞ്ഞെടുക്കാൻ മത്സരിക്കാനും തയാറായി.
ഈ തീരുമാനം പാർട്ടിയിലെ പലരെയും നിരാശരാക്കിയെങ്കിലും, വർക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകൾ മോശം അവസ്ഥ സൃഷ്ടിക്കുകയും തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രങ്ങളിൽനിന്നും സഖ്യങ്ങളിൽനിന്നും ശ്രദ്ധ മാറ്റുകയും ചെയ്യും എന്നതിനാലാണ് ഈ തീരുമാനം എടുത്തത്. സാധാരണഗതിയിൽ 12 നേതാക്കളെ തെരഞ്ഞെടുക്കുമെന്നായിരുന്നു പ്രതീക്ഷ, 11 മുതിർന്ന നേതാക്കളെ പ്രസിഡന്റ് നോമിനേറ്റ് ചെയ്യണം. ചില വിമതർ തെരഞ്ഞെടുക്കപ്പെട്ടാലും അത് പ്രവർത്തനത്തെ ബാധിക്കില്ല, മുതിർന്നവർ പോലും ഭിന്നിച്ച സന്ദർഭങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു. ചില വിമതരെ ശക്തമായ സംഘടനയിൽനിന്ന് അകറ്റി നിർത്തുന്നത് ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ തത്വത്തിന് യോജിച്ചതല്ല.
പാർട്ടിയിലെ പ്രധാന മൂന്നു നേതാക്കളും ഈ പ്രക്രിയയിൽനിന്നു വിട്ടുനിന്നത് വിചിത്രമായി. നേതാക്കളെ തെരഞ്ഞെടുക്കുന്നതിനെ രാഹുൽ ഗാന്ധി അനുകൂലിക്കുകയും ജനാധിപത്യ കീഴ്വഴക്കങ്ങളിലൂടെ പാർട്ടിയെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു യഥാർഥ സംവിധാനം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്തപ്പോൾ അത് അയോഗ്യമായി കാണപ്പെട്ടു. എന്നാൽ, പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കു മികച്ച പ്രാതിനിധ്യം നൽകാനാണ് പാർട്ടിയുടെ തീരുമാനം. പ്രസിഡന്റ് നാമനിർദേശം ചെയ്ത് തീരുമാനിക്കുന്നതിനു പകരം ജനാധിപത്യരീതികളിലൂടെ അവരെയും തെരഞ്ഞെടുത്തിരുന്നെങ്കിൽ നന്നായിരുന്നു.
നാമനിർദേശം എന്തിന്?
സാധാരണ വർക്കിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽനിന്നു മാറി ഇത്തരമൊരു നാമനിർദേശത്തിനു മുതിർന്ന പാർട്ടി നേതാക്കൾക്കു മുമ്പും ഇത്തരത്തിൽ നാമനിർദേശം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടാം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയുടെ അധ്യക്ഷൻ പോലും യഥാവിധി തെരഞ്ഞെടുപ്പിലൂടെയാണ് എത്തപ്പെട്ടത്. ഖാർഗെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു, അദ്ദേഹത്തിന്റെ എതിരാളി ശശി തരൂർ തീർച്ചയായും വളരെ പിന്നിലായിരുന്നു. പാർട്ടി നേതൃത്വത്തിന് അതേ സ്പിരിറ്റിൽ ഉന്നതാധികാരസമിതിയിലേക്ക് സ്വതന്ത്ര തെരഞ്ഞെടുപ്പ് അനുവദിക്കുകയും രാഹുൽഗാന്ധി അഭ്യർഥിച്ച ജനാധിപത്യ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുകയും ചെയ്യാമായിരുന്നു.
ഈ സന്ദർഭത്തിൽ, രാഹുൽ ഗാന്ധി തന്റെ ഭാരത് ജോഡോ യാത്ര തെക്കുനിന്നു വടക്കോട്ടേക്ക് പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും അകമ്പടിയോടെ നടത്തിയെന്നത് തള്ളിക്കളയാനാവില്ല. രാജ്യത്ത് വളരെക്കുറച്ച് നേതാക്കൾക്കു മാത്രമേ ഇത്തരമൊരു യാത്ര നടത്താൻ കഴിയൂ. 40-50 വാഹനങ്ങളുടെ അകമ്പടിയോടെ വൻ സുരക്ഷാ സേനയുമായി റോഡിലൂടെ സഞ്ചരിച്ച മുതിർന്ന നേതാക്കൾ കുതിരപ്പടയിൽനിന്ന് വളരെ അകലെ ആളുകളെ അകറ്റി നിർത്തിയതിന്റെ ഉദാഹരണങ്ങൾ നമുക്കുണ്ട്. എന്തൊരു വ്യത്യാസം! രാഹുൽ റോഡിലൂടെ നടക്കുമ്പോൾ നിരവധി പാർട്ടി അംഗങ്ങളും കുട്ടികളും സ്ത്രീകളും പുരുഷന്മാരും എല്ലാ ജാതി-സമുദായക്കാരും ഉൾപ്പെടെ നിരവധി പ്രാദേശിക ജനങ്ങളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
എന്തിന് ഭയം?
പാർട്ടിയുടെ നടത്തിപ്പിനെക്കുറിച്ചോ പാർട്ടി അംഗങ്ങൾ തെരഞ്ഞെടുക്കുന്ന മികച്ച ആളുകളെക്കുറിച്ചോ വ്യത്യസ്ത വീക്ഷണങ്ങൾ കേൾക്കാനുള്ള ചില പാർട്ടി നേതാക്കളുടെ ഭയം വിചിത്രമാണ്. ജവഹർലാൽ നെഹ്റുവിനെപ്പോലുള്ള നേതാക്കൾ തന്റെ മന്ത്രിസഭയിൽ വീക്ഷണങ്ങളിൽ തന്നോട് വ്യത്യസ്തരായ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ കാലത്ത് ശക്തമായ പ്രതിപക്ഷം ഇല്ലായിരുന്നുവെങ്കിലും സർക്കാർ നയങ്ങളിൽ ഭിന്നതയുള്ള നിരവധി പാർട്ടി അംഗങ്ങൾ പാർലമെന്റിലും പാർട്ടി വേദികളിലും സംസാരിച്ചു. പ്രചാരണം ആസൂത്രണം ചെയ്യാനും നയിക്കാനും പാർട്ടിക്ക് വളരെ കുറച്ച് ബഹുജന നേതാക്കൾ മാത്രമുള്ള ഈ സമയത്ത്, പാർട്ടിയെ നയിക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും അംഗങ്ങളെ തെരഞ്ഞെടുത്ത് സംഘടനയെ ശക്തിപ്പെടുത്തുകയും ബഹുജന പിന്തുണ വർധിപ്പിക്കുകയും ചെയ്യാമായിരുന്നു.
എല്ലാറ്റിനുമുപരിയായി, പ്രതിപക്ഷത്തെ പല നേതാക്കളും ഭാരതീയ ജനതാ പാർട്ടിയെ നേരിടാൻ കോൺഗ്രസിന്റെ നേതൃത്വത്തെ തേടുന്ന സമയത്ത്, പ്രത്യേകിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ, പാർട്ടിയുടെ ഉന്നതാധികാര സമിതിയിലേക്ക് സ്വതന്ത്രവും നീതിയുക്തവുമായ ഒരു ഉൾപ്പാർട്ടി തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ പാർട്ടിയുടെ പ്രതിച്ഛായയും വിശ്വാസ്യതയും വർധിക്കുമായിരുന്നു. പാർട്ടി അധ്യക്ഷൻ ഖാർഗെ, സമിതിയെ നാമനിർദേശം ചെയ്തും എല്ലാ വിഭാഗങ്ങൾക്കും ശരിയായ പ്രാതിനിധ്യം നൽകിയും കാര്യങ്ങൾ ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം, ശരിയായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം നാമനിർദേശം ചെയ്യപ്പെടുന്ന ഒരു വർക്കിംഗ് കമ്മിറ്റി, അടുത്ത കാലത്ത് പാർട്ടിയിലെ ഉന്നത നേതാക്കൾ നിർദേശിച്ചതിനെയെല്ലാം ഇല്ലാതാക്കുന്ന ഒരു ചുവട് മുന്നോട്ടും രണ്ട് ചുവട് പിന്നോട്ടും പോലെയാകും.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ