Thursday, June 1, 2023 11:20 PM IST
ഡോ. സിസ്റ്റർ മരീന മുണ്ടാടൻ, എസ്എബിഎസ്
ഹ്രസ്വമെങ്കിലും കർമനിരതമായ ജീവിതംകൊണ്ട് ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ധന്യൻ മാർ തോമസ് കുര്യാളശേരി. ഇന്ന് പിതാവിന്റെ 98-ാം ചരമവാർഷികം അനുസ്മരിക്കുന്നു. സമഗ്രവിമോചനത്തിന്റെ ദൈവികപദ്ധതിയോട് ആത്മാർത്ഥമായി സഹകരിച്ച നല്ല ഇടയൻ. മനുഷ്യമനസിന്റെ വികാരങ്ങളെ അറിഞ്ഞ് ആത്മാക്കളെ ക്രിസ്തുവിനായി സ്വന്തമാക്കിയ പ്രധാനാചാര്യൻ.
ജാതിയുടെ ഉച്ചനീചത്വങ്ങൾ മനുഷ്യരെ മതിൽകെട്ടി വേർതിരിച്ചിരുന്ന കാലത്ത്, മനുഷ്യവ്യക്തിത്വത്തെയും മഹത്വത്തെയും ഉയർത്തിപ്പിടിച്ച് സ്രഷ്ടാവായ ദൈവത്തിന്റെ മുന്പിൽ മനുഷ്യനിർമിതമായ അസമത്വങ്ങൾ അസ്വീകാര്യമാണെന്ന് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത മനുഷ്യസ്നേഹി. ദൈവജനം ആണ്ടുപോയിരിക്കുന്ന സാമൂഹിക തിന്മകൾക്കെതിരേ നിരന്തരം അടരാടിയ ഒരു പടനായകൻ എന്ന നിലയിലെല്ലാം എക്കാലവും ഓർമിക്കപ്പെടുന്ന ക്രാന്തദർശിയായ കർമയോഗിയാണ് മാർ കുര്യാളശേരി.
ചൂഷിതരും മർദിതരുമായവർക്കുവേണ്ടി പ്രവർത്തിക്കാനും അന്ധമായ ആചാരങ്ങളെ മറികടന്ന് സമൂഹത്തിൽ സമൂലമായ ഒരു ദൈവിക പരിവർത്തനം സൃഷ്ടിക്കുവാനും ഉള്ള പ്രചോദനമാണ് പിതാവ് നമുക്ക് നല്കുന്നത്. ധാർമികമൂല്യങ്ങൾക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്ന പിതാവ് മനുഷ്യമനസിനെ അധാർമികതയിലേക്കു നയിക്കുന്ന എല്ലാറ്റിനെയും ശക്തമായി എതിർക്കുകയും കാലാകാലങ്ങളിൽ അജഗണങ്ങളെ ബോധവത്കരിക്കുകയും ചെയ്തിരുന്നു. അശ്ലീലനാടകം, ചിത്രങ്ങൾ തുടങ്ങിയവയുടെ അതിപ്രസരം മൂലം ഭാവിയിൽ കുഞ്ഞുങ്ങൾക്കുണ്ടാവുന്ന മൂല്യത്തകർച്ചയെക്കുറിച്ച് ബോധവാനായിരുന്നു അദ്ദേഹം. ധാർമികത അപ്പാടെ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ കർമമണ്ഡലങ്ങളെ അദ്ദേഹത്തിന്റെ ആശയങ്ങൾ കൊണ്ട് നവീകരിക്കേണ്ടത് അത്യാവശ്യമാണ്.
അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ദീർഘവീക്ഷണങ്ങളും എത്ര അനന്യമായിരുന്നെന്ന് ശെമ്മാശ്ശനായിരിക്കുന്പോൾത്തന്നെയുള്ള പിതാവിന്റെ ഡയറിക്കുറിപ്പുകൾ സാക്ഷ്യം വഹിക്കുന്നു. കാലത്തിന്റെ പ്രയാണത്തിൽ, ജീവിതവ്യഗ്രതകളിൽപ്പെട്ട് അജഗണത്തിന്റെ ഭക്തിയും തീക്ഷ്ണതയും തണുത്തുപോകുമെന്ന് പിതാവ് ഉദ്ദർശനം ചെയ്തു. സാധാരണ ജനങ്ങളുടെ ആധ്യാത്മികമന്ദതയെ യഥാവസരം ഉജ്വലിപ്പിക്കുന്നതിനും അവരെ ദിവ്യകാരുണ്യത്തിലേക്കാനയിക്കുന്നതിനും സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുന്നതിനും ഒരു സന്യാസിനീസമൂഹം തന്നെ സജീവമായി പ്രവർത്തിക്കണമെന്ന് പിതാവ് ആഗ്രഹിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്, ചന്പക്കുളം വല്ലയിൽ ഫിലോമിന എന്ന മദർ ഷന്താളിന്റെ സഹകരണത്തോടെ വിശുദ്ധ കുർബാനയുടെ ആരാധനാസന്യാസിനീ സമൂഹത്തിന് അടിസ്ഥാനമിട്ടു.
വിദ്യാഭ്യാസത്തിൽ മനസംസ്കരണത്തിനാണ് അദ്ദേഹം ഊന്നൽ കൊടുത്തത്. മനസംസ്കരണത്തിലൂടെ ജീവിതവിശുദ്ധീകരണം നേടുന്ന വ്യക്തികളുടെ കൂട്ടായ്മയായി കുടുംബങ്ങളെ വാർത്തെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ ലക്ഷ്യം നേടുന്നതിനുവേണ്ടി അദ്ദേഹം തന്നെത്തന്നെ വിശുദ്ധീകരിച്ചു. അങ്ങനെ മനുഷ്യമനസിന്റെ സംസ്കരണത്തിലൂടെ കുടുംബങ്ങളെയും കരകളെയും രാജ്യത്തെയും നവീകരിക്കുവാൻ പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുകയും ഉണ്ടായിരുന്നവയെ വളർത്തുകയും ചെയ്തു.
സഭയ്ക്കും സമുദായങ്ങൾക്കും അഭിവൃദ്ധിയുണ്ടാകാൻ ഉന്നതവിദ്യാഭ്യാസം അനിവാര്യമാണെന്നു മനസിലാക്കിയ ആ ക്രാന്തദർശി ചങ്ങനാശേരിയിൽ എസ്ബി കോളജ്, ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂൾ, പെണ്കുട്ടികൾക്ക് ഹൈസ്ക്കൂളുകൾ എന്നിങ്ങനെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അടിസ്ഥാനമിടുകയും അവയുടെ വളർച്ചയിൽ അത്യധികം ശ്രദ്ധിക്കുകയും ചെയ്തു. ഇളംതലമുറക്കാരിൽ ഉണ്ടാകാവുന്ന മൂല്യച്യുതിയെക്കുറിച്ച് ഏറെ ബോധവാനായിരുന്ന പിതാവ്, തന്റെ ഇടയലേഖനങ്ങളിലൂടെ മാത്രമല്ല, നേരിട്ടുള്ള സന്ദർശനങ്ങളിലൂടെയും നിരന്തരം അവരെ സന്മാർഗത്തിലൂടെ നയിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു.
സമാധാനപൂർണമായ സമൂഹപുരോഗതിക്കു വേണ്ടി ജീവിതാന്ത്യം വരെ യത്നിച്ച സ്നേഹധനനും കർമധീരനുമായ പിതാവ് സമാധാനത്തിന്റെ അണയാത്ത ദീപമാണ്. നൂറ്റാണ്ടുകൾ കഴിഞ്ഞാലും അതിന്റെ പ്രകാശം നിലനിൽക്കും. അദ്ദേഹത്തിന്റെ ആദർശങ്ങളും ഉൾക്കാഴ്ചകളും ഉദ്ബോധനങ്ങളും പ്രയത്നവും ജീവിതശൈലിയുമെല്ലാം സമാധാന സംസ്ഥാപനരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രചോദനം നൽകുന്ന ശക്തി സ്രോതസുകളാണ്, ആവേശവും ആത്മധൈര്യവും പകരുന്ന ഉറവകളാണ്.
ധന്യൻ മാർ തോമസ് കുര്യാളശേരിയാൽ സ്ഥാപിതമായ വിശുദ്ധ കുർബാനയുടെ ആരാധനാസന്യാസിനീ സമൂഹം തുടങ്ങിവച്ച നവീകരണ യത്നങ്ങൾ ഇന്നും എന്നും തുടർന്നുപോകാനുള്ള പ്രതിബദ്ധതയും ധീരതയും അർപ്പണബോധവും പൂർവാധികം ജ്വലിക്കേണ്ട സമയമാണിപ്പോൾ. സമൂഹജീർണതകൾക്കെതിരേ ആഞ്ഞടിക്കുവാനുള്ള വൻശക്തി ഇന്ന് നമുക്കുണ്ട്.