Friday, June 2, 2023 10:47 PM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
“ഒരിക്കൽ നിങ്ങൾ ഗുസ്തി നേടിയാൽ, ജീവിതത്തിൽ മറ്റെല്ലാം എളുപ്പമാണ്”- എക്കാലത്തെയും മികച്ച ഗുസ്തിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അമേരിക്കൻ ഫ്രീസ്റ്റൈൽ ഗുസ്തിക്കാരനും പരിശീലകനുമായ ഡാൻ ഗേബിൾ പറഞ്ഞതാണിത്. “പരാജയപ്പെടാൻ ഭയപ്പെടുന്നുവെങ്കിൽ, നിങ്ങൾ ഒരിക്കലും വിജയിക്കുകയില്ല”എന്നും ഒളിന്പിക്, ലോക ചാന്പ്യൻഷിപ്പുകളിൽ സ്വർണമെഡൽ ജേതാവായ ഈ എഴുപത്തിനാലുകാരൻ ഓർമിപ്പിക്കുന്നു.
മികച്ച ഓട്ടക്കാരന് ഒരു ശരാശരി ഗുസ്തിക്കാരനു തുല്യനാകാൻ കഴിയില്ലെന്നു വിഖ്യാത ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് വളരെ മുന്പേ പറഞ്ഞിട്ടുണ്ട്. ഗുസ്തിയാണു വാർത്തകളിൽ ആഴ്ചകളായി നിറയുന്നത്. വനിതാ ഗുസ്തി താരങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയുള്ള രാഷ്ട്രീയ ഗുസ്തിയിലെ കളിക്കാരനായ നേതാവിനെ നീതിക്കും നിയമത്തിനും മുന്നിലെത്തിക്കാതെ സംരക്ഷിക്കാൻ വെന്പുന്ന സർക്കാരാണു കായിക ലോകത്തിന് അപമാനം.
ഈ കണ്ണീര് നാടിന്റെ വേദന
ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ദേശീയ ഗുസ്തിതാരങ്ങൾ ഒരു വശത്തും കേന്ദ്രസർക്കാരും ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ്ഭൂഷണ് ശരണ് സിംഗ് മറുവശത്തുമായി നടക്കുന്ന ഗുസ്തി ദുഃഖകരവും അപലപനീയവും രാജ്യത്തിനാകെ നാണക്കേടുമാണ്. പ്രതിഷേധിച്ച വനിതകൾ അടക്കമുള്ള ഗുസ്തി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു തടഞ്ഞുവച്ചതിനെ അന്താരാഷ്ട്ര റെസ്ലിംഗ് സംഘടന അപലപിച്ചതോടെ പ്രശ്നം ആഗോള തലത്തിൽ രാജ്യത്തിനു നാണക്കേടായി.
ലോക ചാന്പ്യൻഷിപ്പുകളിൽ ഇന്ത്യക്കു വേണ്ടി വിയർപ്പൊഴുക്കി നേടിയ മെഡലുകൾ ഗംഗാനദിയിൽ വലിച്ചെറിയാൻവരെ തുനിഞ്ഞ ദേശീയ ഗുസ്തി താരങ്ങളുടെ കണ്ണീരും വേദനയും രാജ്യത്തിനാകെ നീറ്റലാണ്. ഹരിയാനയിലെയും മറ്റും കർഷകർ മുതൽ രാജ്യത്തെ ജനങ്ങളാകെ സംഭവങ്ങളിൽ രോഷാകുലരായതു സ്വാഭാവികം. ലൈംഗികാതിക്രമ കേസിൽ പ്രതിയായ ദേശീയ റെസ്ലിംഗ് ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ബിജെപി സർക്കാർ തുടരുന്ന കള്ളക്കളികൾ ഇനിയും നീളരുത്. ഡൽഹിയിലെ ജന്തർ മന്തറിൽ കഴിഞ്ഞ ഏപ്രിൽ 23 മുതൽ തുടങ്ങിയ ഗുസ്തി താരങ്ങളുടെ സമരമാണു നീതിക്കായി ഇപ്പോഴും തുടരുന്നത്.
പോക്സോ കേസിനും പുല്ലുവില
നിരവധി വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന ഗുസ്തിക്കാരുടെ രേഖാമൂലമുള്ള പരാതിയിലാണ് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷണ് സിംഗിനെതിരേ നടപടികൾ ഇത്രയും വൈകിച്ചതെന്നതാണു ഞെട്ടിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെണ്കുട്ടി നൽകിയ പോക്സോ കേസിലും അറസ്റ്റ് ചെയ്യാത്തത് രാജ്യത്തെ പെണ്കുട്ടികളുടെയാകെ സുരക്ഷയ്ക്കു വെല്ലുവിളിയാകും.
ഡൽഹി പോലീസ് ബ്രിജ്ഭൂഷണെതിരേ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറിലും പരാതികളിലും ഗുരുതര ആരോപണങ്ങളാണുള്ളത്. പത്തു പീഡന പരാതികളെങ്കിലും ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നുവർഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന 354, 354(എ), 354(ഡി), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യത്തെ എഫ്ഐആറിൽ ആറ് ഒളിന്പ്യൻമാരുടെ ആരോപണങ്ങളും രണ്ടാമത്തേതിൽ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങളുമാണ്. പരാതികൾ ഏപ്രിൽ 21നും എഫ്ഐആറുകൾ ഒരാഴ്ചയ്ക്കു ശേഷവും രജിസ്റ്റർ ചെയ്തിരുന്നു.
മൊബൈലിൽ ഫോട്ടോ ക്ലിക്കു ചെയ്യാനെന്ന വ്യാജേന ബ്രിജ് ഭൂഷണ് സിംഗ് തന്നെ മുറുകെ പിടിക്കുകയായിരുന്നുവെന്ന് പ്രായപൂർത്തിയാകാത്ത പെണ്കുട്ടി പരാതിയിൽ പറയുന്നു. ഏതൊരു യുവതിയും വിവരിക്കാൻ വിഷമിക്കുന്ന കാര്യങ്ങളാണ് വിവിധ പരാതികളിലുള്ളത്.
ഗോണ്ടയല്ല, ഗുണ്ടയാണ്
ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ ബ്രിജ്ഭൂഷണ് ശരണ് സിംഗ് (66) എന്ന ഗുണ്ടാ രാഷ്ട്രീയ നേതാവ് ആരാണെന്ന് അറിയുന്പോഴാകും പോക്സോ കേസുകളിൽ അടക്കം പ്രതിയായിട്ടും അദ്ദേഹത്തെ തൊടാൻ സർക്കാരും പോലീസും തയാറാകാത്തതിന്റെ കാരണം മനസിലാകൂ. രജപുത്ര കുടുംബത്തിൽ ജനിച്ച ബ്രിജ്ഭൂഷണിന്റെ ക്രിമിനൽ, ഗുണ്ടാ സ്വഭാവം രഹസ്യമല്ല. ബാബറി മസ്ജിദ് തകർത്ത കേസിലും ടാഡ കേസിലും മുതൽ കൊലപാതക കേസുകളിൽ വരെ പ്രതിയാണ്. യുപിയിൽ അതും അലങ്കാരമാണ്. ഒന്നും രണ്ടുമല്ല ആറു തവണ ഇദ്ദേഹം ലോക്സഭാംഗമായി. ഒരു തവണ സമാജ്വാദി പാർട്ടി എംപിയും അഞ്ചു തവണ ബിജെപി എംപിയും. 1991ലാണ് ഗോണ്ടയിൽനിന്നു ബിജെപി ടിക്കറ്റിൽ ആദ്യം ലോക്സഭയിലെത്തിയത്.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2008 ജൂലൈ 20ന് ലോക്സഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മൻമോഹൻ സിംഗ് സർക്കാരിനു വേണ്ടി ക്രോസ് വോട്ട് ചെയ്യാനും ഇദ്ദേഹം മടിച്ചില്ല. ഇതേത്തുടർന്ന് ബിജെപി പുറത്താക്കി. പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. 2009ൽ യുപിയിലെ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്നു ജയിച്ചു. വീണ്ടും ബിജെപിയിൽ മടങ്ങിയെത്തി. നരേന്ദ്ര മോദി തരംഗത്തിൽ 2014, 2019 തെരഞ്ഞെടുപ്പുകളിലും കൈസർഗഞ്ചിൽ ജയിച്ച് ലോക്സഭാംഗമായി.
അന്പതോളം ക്രിമിനൽ കേസുകളാണ് ബ്രിജ്ഭൂഷണ് സിംഗിനെതിരേ ഉള്ളത്. ഗുണ്ടാ നിയമം അനുസരിച്ചും നിരവധി കേസുകളുണ്ട്. കൊലപാതകം, സ്ത്രീപീഡനം, കലാപം, കൊള്ള, മോഷണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ളവയാണ് കേസുകൾ. മിക്ക കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടു എന്നാണ് ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തിലെ അവകാശവാദം.
നാണക്കേടിന്റെ ഗപ്പില്ലാത്ത ഓട്ടം
ഏതെങ്കിലുമൊരു ആരോപണം ശരിയെന്നു തെളിയിച്ചാൽ തൂങ്ങിച്ചാകുമെന്നാണ് ഇതേക്കുറിച്ചു ബ്രിജ്ഭൂഷണിന്റെ മറുപടി. അതീവ ഗുരുതരമായ ലൈംഗികാതിക്രമ കേസുകൾ രജിസ്റ്റർ ചെയ്ത ശേഷവും ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയെങ്കിലും ചെയ്യാതെയാണ് ഈ വീരവാദം. നിയമനിർമാതാവായ ഒരാൾ തൂങ്ങിച്ചാകുമെന്നു പരസ്യമായി പറയുന്നതു പോലും തെറ്റാണെന്ന് ഇയാളോടു പറയാനോ, രാജി ആവശ്യപ്പെടാനോ ധൈര്യമുള്ള ആരും ബിജെപിയിലോ സർക്കാരിലോ ഇല്ല!
ബ്രിജ്ഭൂഷണെതിരേയുള്ള വനിതാ കായിക താരങ്ങളുടെ ലൈംഗികാതിക്രമ പരാതികളെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് ഒളിച്ചോടാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും വനിതയുമായ മീനാക്ഷി ലേഖി ഓടുന്ന ഓട്ടം ഈ ഗതികേടിന്റെ നേർചിത്രമായി. നീതിക്കായി സമരം ചെയ്ത വനിതാ താരങ്ങളെ കുറ്റപ്പെടുത്താൻ തുനിഞ്ഞ രാജ്യസഭാംഗം കൂടിയായ ഓട്ടറാണി പി.ടി. ഉഷയ്ക്കും സമരപ്പന്തലിൽനിന്ന് ഓടേണ്ടി വന്നതും മറക്കരുതല്ലോ. ബിജെപിയുടെ പ്രീതം മുണ്ട എംപി പക്ഷേ പ്രതിഷേധക്കാർക്കു പിന്തുണ നൽകിയതും ശ്രദ്ധേയമായി.
പൊറുക്കാനാകാത്ത അനീതി
ഗുണ്ടയും ക്രിമിനലുമായ എംപിയെ തൊടാൻ കേന്ദ്ര, യുപി സർക്കാരുകൾ തയാറല്ല. കോടതി ഇടപെട്ട ശേഷമാണ് പെണ്കുട്ടികളുടെ പരാതിയിന്മേൽ കേസെടുക്കാനെങ്കിലും തയാറായത്. ഒരു മാസത്തോളമായി വനിതാ താരങ്ങൾ തെരുവിൽ കിടന്നുറങ്ങിയിട്ടും പ്രതി പരസ്യമായി സ്വൈരവിഹാരം നടത്തുന്ന നാടാണിത്. രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയ താരങ്ങളോടു പോലീസ് അതിക്രമം കാട്ടിയതും മറ്റൊരു രാജ്യവും പൊറുക്കില്ല.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഉറപ്പാക്കേണ്ടത് സർക്കാരും കോടതികളുമാണ്. രാജ്യത്തിന് അഭിമാനമായ വനിതാ കായിക താരങ്ങളുടെ പോക്സോ നിയമം അടക്കമുള്ള ലൈംഗികാതിക്രമ പരാതികളിന്മേൽ പ്രതിക്കെതിരേ നടപടി ഇനിയും വൈകരുത്. കള്ള പരാതിയാണെന്നു തെളിഞ്ഞാൽ പരാതിക്കാർക്കെതിരേ നടപടിയെടുക്കട്ടെ. പക്ഷേ അതിനു മുന്പ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷ പദവിയിൽ നിന്ന് ബ്രിജ്ഭൂഷണ് രാജിവച്ചില്ലെങ്കിൽ പുറത്താക്കണം. കായിക താരങ്ങളുടെ മെഡലുകൾ നദിയിലെറിയാനുള്ളതല്ല, രാജ്യത്തിന്റെ അഭിമാനം വളർത്താനുള്ളതാണ്.