Monday, June 5, 2023 10:29 PM IST
ഡോ. എസ്. അഭിലാഷ്
സവിശേഷമായ ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും സമ്പന്നമായ, ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. പക്ഷേ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി ദൃശ്യമാവുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വിരൽചൂണ്ടുന്നത്, ആഗോളതാപനത്തിന്റെ ഫലമായി ഇവിടത്തെ കാലാവസ്ഥയും കൂടുതൽ അസ്ഥിരമാകുകയാണ് എന്ന യാഥാർഥ്യത്തിലേക്കാണ്. വൈവിധ്യം നിറഞ്ഞ സസ്യ-ജന്തുജാലങ്ങളുടെ നിലനില്പിനനുകൂലമായ കാലാവസ്ഥ കേരളത്തിൽ പ്രദാനം ചെയ്യുന്നത് മൺസൂൺ മഴയാണ്. നമ്മുടെ സംസ്കാരവും ജീവിതരീതിയും കാർഷികവൃത്തിയുമെല്ലാം രൂപപ്പെടുന്നതും മൺസൂണുമായി ബന്ധപ്പെട്ടാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു മൺസൂൺ പ്രവേശിക്കുന്നത് കേരളിത്തിലൂടെയായതിനാൽ കേരളം മൺസൂണിന്റെ കവാടം എന്നാണ് അറിയപ്പെടുന്നത്.
മഴയിലും മാറ്റം
വർഷമഴലഭ്യതയിൽ 10 മുതൽ 20 ശതമാനം വരെ ചാഞ്ചല്യം പ്രകടമാണെങ്കിലും പൊതുവെ മൺസൂണിനെ സ്ഥിരതയാർന്ന കാലാവസ്ഥാ പ്രതിഭാസമായിട്ടാണ് കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ കണക്ക് പരിശോധിച്ചാൽ, പകുതിയിലധികം വർഷങ്ങളിലും മൺസൂൺ മഴയിൽ ശരാശരിയിൽനിന്നും 20 ശതമാനത്തിൽ അധികം വ്യതിയാനമുണ്ടായതായി കാണാനാകും. ഇതിൽനിന്നു മനസിലാക്കാൻ സാധിക്കുന്നത് മൺസൂൺ സമീപ കാലഘട്ടത്തിൽ കൂടുതൽ അസ്ഥിരമാകുന്നതായിട്ടാണ്. ഇതിൽ രണ്ടു വർഷങ്ങളിൽ (2013, 2018) ശരാശരിയിൽനിന്ന് 20 ശതമാനത്തിലധികം മഴ ലഭിച്ചപ്പോൾ മൂന്നു വർഷങ്ങളിൽ (2012, 2015, 2016) ശരാശരിയിൽനിന്ന് 20 ശതമാനത്തിൽ കുറവു മഴയാണ് ലഭിച്ചത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു ദശകത്തിൽ അതിവർഷമോ-അനാവൃഷ്ടി വർഷമോ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനത്തിൽ അധികമാണ്. 2022ൽ മൺസൂൺ മഴയിൽ ഏകദേശം 14 ശതമാനം കുറവാണു രേഖപ്പെടുത്തിയത്.
കേരളത്തിലെ മൺസൂൺ മഴയിൽ കഴിഞ്ഞ ദശകത്തിൽ കാണാൻ സാധിച്ച മറ്റൊരു ശ്രദ്ധേയമായ മാറ്റം ജൂൺ-ജൂലൈയിൽ മഴ കുറയുന്നതും ഓഗസ്റ്റ്-സെപ്റ്റംബറിൽ മഴ കൂടുന്നതുമാണ്. ഇതോടൊപ്പം മൺസൂൺ ആരംഭ സമയത്തു ജൂണിൽ അറബിക്കടലിൽ ചുഴലിക്കാറ്റുകൾ പതിവാകുന്നതും കേരളത്തിലെ മൺസൂൺ കാലത്തിന്റെ തുടക്കത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഉദാഹരണമായി, മൺസൂണിന്റെ തുടക്കത്തിൽ 2019ൽ ഉണ്ടായ വായു ചുഴലിക്കാറ്റും 2020ൽ ഉണ്ടായ നിസർഗ ചുഴലിക്കാറ്റും 2021ൽ ഉണ്ടായ തുത്തെ ചുഴലിക്കാറ്റും കേരളത്തിൽ ജൂണിലെ മൺസൂൺ മഴയെ പ്രതികൂലമായി സ്വാധീനിച്ചതായി കാണാം.
ആഗോളതാപനം
ആഗോളതാപനത്തിന്റെ ഫലമായി കരയും കടലും ചൂടുപിടിച്ചു ബാഷ്പീകരണത്തോത് വർധിക്കുന്നതോടൊപ്പം അന്തരീക്ഷവും ചൂടുപിടിക്കുന്നതുകൊണ്ട് അന്തരീക്ഷത്തിനു കൂടുതൽ നീരാവിയെ ഉൾക്കൊള്ളാൻ സാധിക്കുകയും ഇതു പലപ്പോഴും അതിതീവ്ര മഴയ്ക്ക് കരണമാകുകയും ചെയ്യുന്നു. ഇതുകാരണം മൺസൂണിന്റെ ഭാഗമായ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന അവസരങ്ങളിൽ കേരളത്തിൽ ചുരുങ്ങിയ കാലയളവിൽ ലഭിക്കുന്ന അതിതീവ്ര മഴ വർധിക്കുന്നതായി കാണുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴദിനങ്ങൾ കുറയുകയും അതിതീവ്ര മഴ ദിനങ്ങൾ കൂടുകയും ചെയ്യുന്നു. മലനാടും ഇടനാടും തീരപ്രദേശവും ഉൾപ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തെപ്പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരം മാറ്റങ്ങൾ പ്രളയത്തിനും വരൾച്ചയ്ക്കും ഒരുപോലെ ആക്കം കൂട്ടാറുണ്ട്. കഴിഞ്ഞ ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ തീവ്രത പരിശോധിച്ചാൽ ഇതു വ്യക്തമാകും. മൺസൂൺ മഴയുടെ വിതരണത്തിലും തീവ്രതയിലും കാണാൻ സാധിക്കുന്ന മാറ്റങ്ങൾക്കൊപ്പം മഴമേഘങ്ങളുടെ ഘടനയിൽ സംഭവിച്ച മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. അടുത്ത കാലത്തായി മൺസൂൺ സമയത്തും അന്തരീക്ഷത്തിൽ 12-15 കിലോമീറ്റർ വരെ ഉയരത്തിൽ എത്തുന്ന ഹിമകണങ്ങളുടെ സാന്നിധ്യമുള്ള ഇടി-മിന്നൽ മേഘങ്ങളായ കൂമ്പാര (ക്യൂമുലോനിംബസ് ) മേഘങ്ങൾ പതിവാകുന്നത് ആഗോളതാപനത്തിന് ഫലമായിട്ടാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇത്തരം മേഘങ്ങളുടെ മറ്റൊരു സവിശേഷത, ചുരുങ്ങിയ കാലയളവിൽ അതിതീവ്ര മഴ പെയ്യിക്കാൻ സാധിക്കും എന്നുള്ളതാണ്. കേരളത്തിൽ അതിതീവ്രമായി മഴ ലഭിച്ച 2019, 2020, 2021, 2022 വർഷങ്ങളിൽ ഇത്തരം കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ദൃശ്യമായിരുന്നു.
എൽ നിനോ
ഒരു സ്ഥലത്തെ താപനിലയിലും മഴയിലും പ്രകടമാകുന്ന കയറ്റിറക്കങ്ങൾക്ക് വിദൂരസ്ഥലങ്ങളിൽ നടക്കുന്ന കാലാവസ്ഥാ സംഭവങ്ങളുമായും വളരെയധികം ബന്ധമുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയിലെ മഴയും താപനിലയും ശാന്തസമുദ്രത്തിൽ നടക്കുന്ന എൽ നിനോ പ്രതിഭാസവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. ഉഷ്ണമേഖലയോടു ചേര്ന്ന് മധ്യകിഴക്കന് ശാന്തസമുദ്രത്തിലെ സമുദ്രതാപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാണ് എല് നിനോ. കേരളം നേരിട്ട ഏറ്റവും വലിയ വരൾച്ചയും ഉഷ്ണതരംഗങ്ങളും ഉണ്ടായ 2016 ഒരു എൽനിനോ വർഷമായിരുന്നു. എൽ നിനോ വരുന്ന വർഷങ്ങളിൽ ഇന്ത്യയിൽ കടുത്ത വേനലും വരൾച്ചയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഉഷ്ണമേഖലാ ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള സമുദ്ര ജലം കിഴക്കൻ ഇന്ത്യൻ മഹാസമുദ്രഭാഗത്തെ അപേക്ഷിച്ചു ശരാശരിയേക്കാൾ കൂടുതൽ ചൂടാകുന്ന അവസ്ഥയാണ് പോസിറ്റീവ് Indian Ocean Dipole (IOD). ഈ സാഹചര്യം നിലനിന്നാൽ, എൽ നിനോ ഉണ്ടെങ്കിൽ പോലും ശരാശരി മൺസൂൺ മഴ ലഭിക്കാറുണ്ട്. മേയ് മുതൽ നിലനിന്നിരുന്ന പോസിറ്റീവ് IOD സാഹചര്യം 2019ൽ മൺസൂണിന്റെ രണ്ടാം പാദത്തിന് കൂടുതൽ ശക്തിപകരുകയും കേരളത്തിൽ ശരാശരിയിലും കൂടുതലും മഴ ലഭിക്കുന്നതിനു കാരണമാകുകയും ചെയ്തു. ഈ മാസത്തിനു ശേഷം ഒരു എൽ നിനോ സാഹചര്യം നിലനിലക്കുന്നത് അഖിലേന്ത്യാ തലത്തിൽ മൺസൂൺ സീസണിന്റെ രണ്ടാം പാദത്തിൽ മഴ കുറയുന്നതിന് കാരണമാകുമെന്ന് ഭൂരിഭാഗം അന്താരാഷ്ട്ര മാതൃകകളും നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഈ സീസണിൽ ഒരു പോസിറ്റീവ് IOD സാഹചര്യമാവും നിലനില്ക്കുന്നത് എങ്കിൽ ഇന്ത്യയുടെ തെക്കൻ പശ്ചിമതീരത്ത് പ്രത്യേകിച്ചും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ കാരണമായേക്കാം.
മൺസൂൺ
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂൺ നാലിനു മൺസൂൺ കേരളത്തിൽ എത്താനുള്ള സാഹചര്യമാണ് പറഞ്ഞിരുന്നത്. അവരുടെ മാതൃകകൾ പ്രകാരം നാലു ദിവസം മുൻപായോ നാലു ദിവസത്തിന് ശേഷമോ ആകാമായിരുന്നു. ഏതാനും ദിവസത്തിനകം മൺസൂൺ കേരളതീരത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ അവസാനത്തോടുകൂടി ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന Madden Julian Oscillation (MJO) ഇന്ത്യൻ മഹസമുദ്രത്തിലേക്കു കടന്നിട്ടുണ്ട്. ഇത് കേരളത്തിലേക്കുള്ള മൺസൂണിന്റെ വരവിനെ കൂടുതൽ സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടൽ കൂടുതൽ ചൂടുപിടിച്ചു കിടക്കുന്ന അവസരത്തിൽ മൺസൂൺ കേരളതീരത്തേക്ക് എത്തുമ്പോൾ ന്യൂനമർദ സാധ്യതയും പ്രതീക്ഷിക്കാവുന്നതാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ അവരുടെ ദീർഘശ്രേണീപ്രവചനത്തിൽ ഇന്ത്യ മുഴുവൻ ശരാശരിയിൽ കുറവ് മഴയും കേരളത്തോട് ചേർന്നുകിടക്കുന്ന പശ്ചിമതീരത്തു ശരാശരിയിൽ കൂടുതൽ മഴയുമാണ് പ്രവചിച്ചിരിക്കുന്നത്. അതിനാൽ പ്രളയസാധ്യത ഉണ്ടോ ഇല്ലയോ എന്ന് ദീർഘശ്രേണീ ്രവചനത്തിൽ പറയുക അസാധ്യമാണ്. എന്നാൽ ഓരോ മൺസൂൺ കാലയളവിലും ഒന്നോ രണ്ട ദിവസങ്ങളിൽ അതിതീവ്ര മഴയും ലഘു മേഘവിസ്ഫോടനത്തിന്റെ ഗണത്തിൽ പെടുത്താവുന്ന മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഇത്തരം അതിതീവ്ര മഴയുടെ സാഹചര്യം ഒരാഴ്ച മുൻപൊക്കെയേ കൃത്യമായി പ്രവചിക്കാൻ സാധിക്കൂ. അതുകൊണ്ടു മിന്നൽ പ്രളയ സാധ്യത മുൻകൂട്ടിക്കണ്ട് ഓരോ മൺസൂൺ കാലഘട്ടത്തിലും ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
(കൊച്ചിൻ യൂണിവേഴ്സിറ്റി അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടറാണ് ലേഖകൻ)